
വിദ്യാര്‍ത്ഥികളെ ഉപയോഗിച്ച് സി.പി.എം നടത്തിവന്ന അക്രമസമരങ്ങളുടെ ഇരയാണ് താനെന്ന് പാര്‍ട്ടിവിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന സിന്ധു ജോയി. 'വീക്ഷണ'ത്തിന് നല്‍കിയ അഭിമുഖത്തിലാണ് സിന്ധുജോയി എസ്.എഫ്.ഐ നടത്തിയ അക്രമസമരങ്ങളെക്കുറിച്ച് പറയുന്നത്.
''അന്നത്തെ സമരങ്ങളെക്കുറിച്ച് ഓര്‍ക്കുമ്പോഴാണ് സി.പി.എമ്മിന്റെ കപടമുഖം കൂടുതല്‍ വ്യക്തമാകുന്നത്. വിദ്യാര്‍ത്ഥി സമരങ്ങളെ പാര്‍ട്ടി വിദഗ്ധമായി ഉപയോഗിക്കുകയായിരുന്നു. കല്ലെറിയാനും തീവെയ്ക്കാനും മുന്നില്‍ നിന്ന ഞങ്ങളെ പാര്‍ട്ടി കരുവാക്കി. പൊലീസ് മര്‍ദ്ദനവും കേസും വക്കാണവുമായി എത്രകാലം കഷ്ടപ്പെടേണ്ടി വന്നു. വിദ്യാര്‍ത്ഥികള്‍ ഇനിയെങ്കിലും തിരിച്ചറിയണം, അക്രമസമരം വേണോ വേണ്ടയോ എന്ന്. ഞാന്‍ പാര്‍ട്ടിക്ക് വേണ്ടി നടത്തിയ അക്രമ സമരങ്ങളുടെ ഇരയാണ്. കല്ലെറിഞ്ഞതും തീവെയ്പ്പ് നടത്തുന്നതുമൊന്നും നാടിന് ഗുണമുണ്ടാക്കിയിട്ടില്ല. പകരം നഷ്ടങ്ങളുടെ പരമ്പരയാണുണ്ടാക്കിയത്. സമരത്തിനിറങ്ങുന്ന മക്കളെക്കുറിച്ച് രക്ഷിതാക്കള്‍ക്കും തിരിച്ചറിവുണ്ടാകണം. വഴിയില്‍ കിടന്ന് തല്ലുവാങ്ങാനും ജയിലില്‍ കിടക്കാനും പാര്‍ട്ടി അവരെ ഉപയോഗിക്കുകയാണ്.'' -സിന്ധു ജോയി പറയുന്നു.2005 ജൂലൈയില്‍ നടന്ന സ്വാശ്രയ വിരുദ്ധ സമരങ്ങളിലൂടെയാണു സിന്ധു നഗരത്തെയും അതുവഴി സംസ്ഥാനത്തെയും വിദ്യാര്‍ഥിസമരങ്ങളിലൂടെ ആളിക്കത്തിച്ചത്. പ്രഫഷനല്‍ കോളജ് പ്രവേശന കൗണ്‍സലിങ്ങിനെതിരെ ഡിവൈഎഫ്‌ഐ നടത്തിയ നിയമസഭാ മാര്‍ച്ചും എസ്.എഫ്.ഐ വിവിധ സ്ഥലങ്ങളില്‍ നടത്തിയ സമരവും അക്രമാസക്തമായതിനെത്തുടര്‍ന്നു തലസ്ഥാന നഗരിയും ജില്ലാ ആസ്ഥാനങ്ങളും കലാപഭൂമിയാകുകയായിരുന്നു. പൊലീസിനെ കല്ലെറിഞ്ഞും വാഹനങ്ങള്‍ തീവച്ചും സമരക്കാര്‍ രണ്ടുമണിക്കൂറിലേറെ തലസ്ഥാന നഗരം യുദ്ധഭൂമിയാക്കി. കൗണ്‍സലിംഗ് നടന്ന എന്‍ജിനീയറിംഗ് കോളജിനു മുന്നില്‍ ഭീകരമായ ഏറ്റുമുട്ടലില്‍ പൊലീസിന്റെ കണ്ണീര്‍വാതക ഷെല്‍ കാലില്‍ തുളച്ചുകയറിയ സിന്ധു ജോയിയെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്കു വിധേയയാക്കുകയായിരുന്നു. ക്രച്ചസിലായിരുന്നു ഒരു വര്‍ഷത്തിലധികം സിന്ധുവിന്റെ ജീവിതം പിന്നീട്.






