Random Posts

Tuesday, March 29, 2011

'ശശിയെപ്പറ്റി മാത്രം മിണ്ടരുത്'; ചാനല്‍ അവതാരകന് ജയരാജന്‍ വക ഉഗ്രനിടി

കണ്ണൂര്‍:സ്ത്രീപീഡനക്കേസില്‍ ആരോപണവിധേയനായ സി.പി.എം കണ്ണൂര്‍ ജില്ലാ മുന്‍ സെക്രട്ടറി പി.ശശിയെക്കുറിച്ച് വാര്‍ത്താപരിപാടിക്കിടെ ചര്‍ച്ചചെയ്തുവെന്ന കുറ്റത്തിന് ഏഷ്യാനെറ്റ് റിപ്പോര്‍ട്ടറെ പി.ജയരാജന്‍ എം.എല്‍എ മര്‍ദ്ദിച്ചു. ഏഷ്യാനെറ്റ് കണ്ണൂരില്‍ സംഘടിപ്പിച്ച പോര്‍ക്കളം പരിപാടിയാണ് അക്ഷരാര്‍ത്ഥത്തില്‍ എം.എല്‍.എയുടെ അഴിഞ്ഞാട്ടത്തോടെ പോര്‍ക്കളമായത്. ഇതേതുടര്‍ന്ന് സി.പി.എം. ജില്ലാ സെക്രട്ടറി പി.ജയരാജന്‍ എം.എല്‍.എ.യ്ക്കും മുപ്പതോളം എല്‍.ഡി.എഫ്. പ്രവര്‍ത്തകര്‍ക്കുമെതിരെ ടൗണ്‍ പോലീസ് കേസെടുത്തു. സംഘം ചേര്‍ന്ന് ആക്രമിക്കാന്‍ ശ്രമിച്ചതിനും അസഭ്യം പറഞ്ഞതിനുമാണ് കേസ്. ചര്‍ച്ചയുടെ ചിത്രീകരണം കഴിഞ്ഞ ഉടനെയായിരുന്നു സംഘര്‍ഷം.

ഷാജഹാന് നേരെ ഒരു സംഘം ഓടിയടുത്തു. ഇതിനിടയില്‍ ചര്‍ച്ചയില്‍ പങ്കെടുത്ത സി.പി.എം. ജില്ലാ സെക്രട്ടറി പി.ജയരാജന്‍ എം.എല്‍.എ. ഷാജഹാന്റെ ഷര്‍ട്ടില്‍ കുത്തിപ്പിടിച്ചു. ഇതിനിടയിലായിരുന്നു മര്‍ദനം. രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടയില്‍ ഷാജഹാന് അടിയേറ്റു. ഒടുവില്‍ ഒ.ബി.വാനില്‍ ഓടിക്കയറിയ ഷാജഹാനെ പിന്നീട് മറ്റൊരു കാറില്‍ കയറ്റി സഹപ്രവര്‍ത്തകര്‍ രക്ഷപ്പെടുത്തുകയാണുണ്ടായത്. പി.ജയരാജന്‍ തന്നെയാണ് തന്നെ മര്‍ദിച്ചതെന്ന് ഷാജഹാന്‍ പറഞ്ഞു. പിന്നീട് ഫോണില്‍ ജയരാജന്‍ തന്നെ ഭീഷണിപ്പെടുത്തിയതായും ഷാജഹാന്‍ പറഞ്ഞു. ജയരാജന്‍ ഒരു ഗുണ്ടാനേതാവിന്റെ ശൗര്യത്തോടെ ഷാജഹാന് നേരെ അസഭ്യവര്‍ഷം ചൊരിയുകയും കോളറിന് പിടിച്ച് തള്ളുകയുമായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. നേതാവ് പോര്‍ക്കളത്തില്‍ പോരാളിയായപ്പോള്‍ അണികളും നേതാവിന് പറ്റിയ കൂട്ടാളികളാണെന്ന് തെളിയിച്ചു.

സമകാലിക സംഭവങ്ങളും ഇപ്പോള്‍ കേരളരാഷ്ട്രീയത്തില്‍ ഉയര്‍ന്നുവന്ന വിഷയങ്ങളെല്ലാം സംവാദത്തില്‍ പരാമര്‍ശവിഷയമായി ചൂടേറിയ വാഗ്വാദങ്ങള്‍ക്കൊടുവില്‍ കണ്ണൂരിന്റെ പൊതുവായ ചിത്രം വിവരിക്കുന്നതിനിടയില്‍ മുന്‍ സി പി എം ജില്ലാ സെക്രട്ടറി പി ശശിക്കെതിരെയുണ്ടായ പരാമര്‍ശവും പാപ്പിനിശേരിയിലെ കണ്ടല്‍ പാര്‍ക്ക് വിഷയവും ചര്‍ച്ചചെയ്യപ്പെടുമോയെന്ന് ചോദിച്ചപ്പോഴായിരുന്നു കടന്നപ്പള്ളിയുടെ കൂടെ എന്നും ഉണ്ടാവാറുള്ള ഒരാള്‍ നീ ശശിക്കെതിരെ പറയാനായോ എന്ന് ചോദിച്ച് ഷാജഹാനെ അടിച്ചിട്ടത്. തൊട്ടുപിന്നാലെ ചര്‍ച്ചയില്‍ പങ്കെടുത്തിരുന്ന സി പി എം ജില്ലാ സെക്രട്ടറി പി ജയരാജന്‍ ഇറങ്ങിവന്ന് ഷാജഹാന്റെ കോളറിന് പടിക്കുകയും ഇത് കണ്ണൂരാണെന്നും നിങ്ങളുടെ കളി ഇവിടെവേണ്ടെന്നും പറഞ്ഞ് തള്ളുകയുണ്ടായി.

കോണ്‍ഗ്രസുകാരില്‍നിന്ന് പണംവാങ്ങി വാര്‍ത്തപടച്ചുണ്ടാക്കാന്‍വേണ്ടി ഇനി ഇവിടെവന്നാല്‍ വെറുതെവിടില്ലെന്നും ജയരാജന്‍ ആക്രോശിക്കുന്നുണ്ടായിരുന്നു. എന്നാല്‍, താന്‍ ഷാജഹാനെ കൈയേറ്റം ചെയ്തുവെന്ന പ്രചാരണം വാസ്തവവിരുദ്ധമാണെന്നാണ് ജയരാജന്റെ വിശദീകരണം. ജില്ലയിലെ മുഖ്യ തിരഞ്ഞെടുപ്പ് വിഷയം പി.ശശിയുമായി ബന്ധപ്പെട്ടതാണെന്ന് ചിത്രീകരിക്കാനുള്ള ശ്രമമാണ് ഷാജഹാന്‍ നടത്തിയത്. പക്ഷപാതപരമായി ചര്‍ച്ച അവസാനിപ്പിക്കാനുള്ള ഷാജഹാന്റെ ശ്രമം പ്രതിഷേധത്തിനിടയാക്കി. ഷാജഹാനെ അതില്‍ നിന്ന് രക്ഷപ്പെടുത്താനാണ് താന്‍ ഇടപെട്ടതെന്നും ജയരാജന്‍ പറഞ്ഞു. അതിനിടെ ഷാജഹാനെ കൈയേറ്റം ചെയ്ത സംഭവത്തില്‍ കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ജില്ലാ പ്രസിഡന്റ് ദിനകരന്‍ കൊമ്പിലാത്തും സെക്രട്ടറി ഒ.സി.മോഹന്‍രാജും പ്രതിഷേധിച്ചു.