Random Posts

Tuesday, March 15, 2011

കോട്ടയം ഇക്കുറിയും ഇടതിന് ബാലികേറാമല


യു.ഡി.എഫ് കോട്ടയായ കോട്ടയം ജില്ല ഇക്കുറിയും ബാലികേറാമലയെന്ന അടക്കംപറച്ചിലുകള്‍ ഇടതു കേന്ദ്രങ്ങളില്‍ പോലും ശക്തമായി പ്രചരിക്കുന്നതിനിടയിലാണ് തെരഞ്ഞെടുപ്പിനെ നേരിടാന്‍ ഇടതുമുന്നണി തയ്യാറെടുക്കുന്നത്.
ഇക്കാര്യത്തില്‍ ആശങ്കകളൊക്കെയും ശരിവയ്ക്കുന്ന തരത്തിലാണ് ഇടതു മുന്നണിയിലെ സീറ്റ് വിഭജനവും സ്ഥാനാര്‍ത്ഥിനിര്‍ണയവും പുരോഗമിക്കുന്നതും. ജില്ലയിലെ മണ്ഡലങ്ങളില്‍ മത്സരിച്ച് തോല്‍ക്കുന്നതിനായി സ്ഥാനാര്‍ത്ഥികളെ ഇറക്കുമതി ചെയ്യേണ്ട ആവശ്യമില്ലെന്ന പ്രാദേശിക നേതൃത്വങ്ങളുടെ വികാരം ജില്ലാ നേതൃത്വം ഉള്‍കൊണ്ടതായാണ് സൂചന. ജനാധിപത്യചേരിക്കൊപ്പം എക്കാലവും ഉറച്ചുനില്‍ക്കുന്ന കോട്ടയത്ത് കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ എല്ലാ നിയമസഭാമണ്ഡലങ്ങളിലും യു.ഡി.എഫ് വ്യക്തമായ ഭൂരിപക്ഷം നേടിയിരുന്നു. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിലാകട്ടെ ജില്ലാ പഞ്ചായത്ത് ഡിവിഷനില്‍ ആകെയുള്ള 23 സീറ്റില്‍ 19-ഉം യു.ഡി.എഫ് നേടി. ബ്ലോക്ക് പഞ്ചായത്തുകളുടെ കാര്യത്തില്‍ ആകെയുള്ള 11-ല്‍ 10-ഉം ഭരിക്കുന്നത് യു.ഡി.എഫാണ്. 73 ഗ്രാമപഞ്ചായത്തുകളില്‍ 59 പഞ്ചായത്തുകളില്‍ യു.ഡി.എഫ്. ഭരണമാണുള്ളത്.
ജില്ലയില്‍ ആകെയുണ്ടായിരുന്ന 10 നിയോജകമണ്ഡലങ്ങളില്‍ വാഴൂര്‍ നഷ്ടപ്പെട്ടതോടെ മണ്ഡലങ്ങളുടെ എണ്ണം 9 ആയി ചുരുങ്ങി. കോട്ടയം, ഏറ്റുമാനൂര്‍, കടുത്തുരുത്തി, വൈക്കം, പാലാ, പൂഞ്ഞാര്‍, കാഞ്ഞിരപ്പള്ളി, പുതുപ്പള്ളി, ചങ്ങനാശേരി എന്നിവയാണ് ഇനിയുള്ള മണ്ഡലങ്ങള്‍.
തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയകേരളം പ്രതീക്ഷയര്‍പ്പിച്ച് ഉറ്റുനോക്കുന്ന മണ്ഡലവും ജില്ലയിലാണെന്നത് കോട്ടയത്തെ വോട്ടര്‍മാരില്‍ ഉയര്‍ത്തുന്ന ആവേശവും ആത്മവിശ്വാസവും കുറച്ചൊന്നുമല്ല.
തെരഞ്ഞെടുപ്പിലെ ഏറ്റവും ശ്രദ്ധാകേന്ദ്രമായ മണ്ഡലം പുതുപ്പള്ളി ഉള്‍പ്പെടെയുള്ള മുഴുവന്‍ മണ്ഡലങ്ങളിലും യു.ഡി.എഫ് തെരഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങനങ്ങള്‍ക്കായി ഒരുങ്ങിക്കഴിഞ്ഞു. കേരളത്തിന്റെ വികസനനായകന്‍ ഉമ്മന്‍ ചാണ്ടിയെ കേരളത്തിന് സമ്മാനച്ച പുതുപ്പള്ളിയില്‍ ഇടതുമുന്നണി ഇനി നടത്താന്‍ പരീക്ഷണങ്ങള്‍ ഒന്നും ബാക്കിയില്ല. മണ്ഡലത്തിലുള്‍പ്പെടുന്ന മുഴുവന്‍ ജില്ലാ പഞ്ചായത്ത് ഡിവിഷനുകളും ബ്ലോക്ക് പഞ്ചായത്തുകളും ഗ്രാമപഞ്ചായത്തുകളും യു.ഡി.എഫിന് സ്വന്തം.അകലക്കുന്നം, അയര്‍ക്കുന്നം, കൂരോപ്പട, മണര്‍കാട്, മീനടം, പാമ്പാടി, പുതുപ്പള്ളി, വാകത്താനം എന്നീ എട്ട് പഞ്ചായത്തുകളാണ് പുതുപ്പള്ളി മണ്ഡലത്തിലുള്ളത്. പുതുപ്പള്ളിയുടെ നായകനായി പുതുപ്പള്ളിക്കാര്‍ തെരഞ്ഞെടുത്തയച്ച ഉമ്മന്‍ ചാണ്ടി സംസ്ഥാനത്തിന്റെ ജനനായകനായതും കേരളത്തിന്റെ വികസന നായകനായതും ചരിത്രം. തെരഞ്ഞെടുപ്പായാലും അല്ലെങ്കിലും പുതുപ്പള്ളിയില്‍ ഇടതുപക്ഷവുമില്ല, വലതുപക്ഷവുമില്ല, ഉള്ളത് ഉമ്മന്‍ ചാണ്ടി പക്ഷം മാത്രം. ഇടതുമുന്നണിയുടെ പരീക്ഷണങ്ങള്‍ക്കും പ്രലോഭനങ്ങള്‍ക്കും മുന്നില്‍ പുതുപ്പള്ളിക്കാര്‍ ഈയൊരു കാര്യത്തില്‍ രണ്ടു വട്ടം ആലോചിക്കാറുമില്ല.

തെരഞ്ഞെടുപ്പുകാലത്ത് കേരളത്തിന്റെ ശ്രദ്ധാകേന്ദ്രമാകുന്ന മറ്റൊരു മണ്ഡലവും കോട്ടയം ജില്ലയിലുണ്ട് - പാലാ. ജില്ലയില്‍ ഏറ്റവും കൂടുതല്‍ പഞ്ചായത്തുകള്‍ ഉള്‍പ്പെടുന്ന മണ്ഡലംകൂടിയാണ് പാലാ - മീനച്ചില്‍ താലൂക്കിലെ പാലാ മുനിസിപ്പാലിറ്റി, ഭരണങ്ങാനം, കടനാട്, കരൂര്‍, കൊഴുവനാല്‍, മീനച്ചില്‍, മേലുകാവ്, മൂന്നിലവ്, മുത്തോലി, രാമപുരം, തലനാട്, തലപ്പലം പഞ്ചായത്തുകളും കാഞ്ഞിരപ്പള്ളി താലൂക്കിലെ എലിക്കുളം പഞ്ചായത്തും ഉള്‍പ്പെട്ടതാണ് പാലാ. ഇതില്‍ പാലാ നഗരസഭയും 11 പഞ്ചായത്തുകളിലും യു.ഡി.എഫാണ് ഭരണപക്ഷം.ജില്ലയിലെ ഒന്‍പതു മണ്ഡലങ്ങളില്‍ 5 സീറ്റിലാണ് സി.പി.എം. മത്സരിക്കാനൊരുങ്ങുന്നത്. സി.പി.ഐ. രണ്ട് സീറ്റില്‍ മത്സരിക്കും. സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ അന്തിമ രൂപം ആയിട്ടില്ലെങ്കിലും കോട്ടയം മണ്ഡലത്തില്‍ നിലവിലുള്ള എം.എല്‍.എ. വി.എന്‍. വാസവന്‍ തന്നെയാണ് സി.പി.എമ്മിന്റെ പരിഗണനയിലുള്ളത്. മിക്ക മണ്ഡലങ്ങളിലും പേരിനൊരു മത്സരം നടത്തി മുഖം രക്ഷിക്കാനാണ് പാര്‍ട്ടി ശ്രമം. ഇതിന്റെ ആദ്യപടിയാണ് കൊട്ടും കുരവയുമായി സ്ഥാനാര്‍ത്ഥികളെ ഇറക്കുമതി ചെയ്യുന്ന പതിവ് ഉപേക്ഷിച്ചതെന്നാണ് സൂചന.