Random Posts

Monday, March 21, 2011

നെല്ലറ ചരിത്രവിധിയെഴുത്തിനായി കാത്തിരിക്കുന്നു


പാലക്കാട്: കര്‍ഷകരും കര്‍ഷകതൊഴിലാളികളും സാധാരണക്കാരും ഭൂരിപക്ഷമുള്ള നെല്ലറയുടെ നാട് പുതിയൊരു ചരിത്രവിധിയെഴുത്തിനായി കാത്തിരിക്കുന്നു. മണ്ഡല പുനര്‍നിര്‍ണയത്തോടെയും മാറിയ രാഷ്ട്രീയ സാഹചര്യങ്ങളും സി പി എമ്മിലെ വിഭാഗീയതയും അതിലുപരി ഇടതുപക്ഷ സര്‍ക്കാരിന്റെ അവഗണനയും ഐക്യമുന്നണിയ്ക്ക് കരുത്തുപകരുന്നു.
നേരത്തെയുണ്ടായിരുന്ന 11 മണ്ഡലങ്ങള്‍ പുനര്‍നിര്‍ണയത്തോടെ 12 മണ്ഡലങ്ങളായി. രണ്ട് യു ഡി എഫ് അംഗങ്ങളെയാണ് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ പാലക്കാട് ജില്ല നിയമസഭയിലേക്ക് തിരഞ്ഞെടുത്തു വിട്ടത്. ചിറ്റൂരില്‍ കെ അച്യുതനും പട്ടാമ്പിയില്‍ സി പി മുഹമ്മദും. എന്നാല്‍ തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പില്‍ അഭൂതപൂര്‍വമായ തിരിച്ചുവരവാണ് യു ഡി എഫ് നേടിയെടുത്തത്. ഇടതുഗ്രാമങ്ങള്‍ എന്നറിയപ്പെട്ടിരുന്ന പലതും ഐക്യമുന്നണിയുടെ ശക്തിയില്‍ ഒഴുകിപ്പോയി. നഗരസഭകളില്‍ നാലും യു ഡി എഫിനൊപ്പമായി. പാലക്കാട്, ചിറ്റൂര്‍-തത്തമംഗലം, ഷൊര്‍ണൂര്‍, ഒറ്റപ്പാലം നഗരസഭകളില്‍ യു ഡി എഫ് ആണ് ഭരിക്കുന്നത്. ആകെയുള്ള 91 പഞ്ചായത്തുകളില്‍ 41 എണ്ണം യു ഡി എഫിന് ലഭിച്ചു. 13 ബ്‌ളോക്ക്പഞ്ചായത്തുകളില്‍ അഞ്ചിടത്ത് യു ഡി എഫും എട്ടിടത്ത് എല്‍ ഡി എഫും വിജയിച്ചു. ജില്ലാ പഞ്ചായത്ത് ഡിവിഷനിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ മുമ്പെങ്ങുമില്ലാത്ത വിധം യു ഡി എഫ് കരുത്താര്‍ജ്ജിച്ചു. 29 ഡിവിഷനുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ 11 സീറ്റുകളില്‍ വിജയിച്ചാണ് ഐക്യമുന്നണി വ്യക്തമായ സ്വാധീനം അറിയിച്ചത്.
 
കഴിഞ്ഞ തവണത്തെ തിരഞ്ഞെടുപ്പില്‍ ഒരു സീറ്റു കൊണ്ട് തൃപ്തിപ്പെടേണ്ടി വന്ന സ്ഥാനത്താണ് ഇത്തവണ 10 സീറ്റുകള്‍ അധികം നേടിയത്. ഇതില്‍ ഇടതുപക്ഷത്തിന്റെ ശക്തികേന്ദ്രമെന്ന് അറിയപ്പെട്ടിരുന്ന പ്രദേശങ്ങള്‍ കൂടി ഐക്യമുന്നണിയ്ക്ക് ഒപ്പമായി. ചാലിശേരി, ശ്രീകൃഷ്ണപുരം, തിരുവേഗപ്പുറ, അലനല്ലൂര്‍, കാഞ്ഞിരപ്പുഴ, കൊടുവായൂര്‍, കൊല്ലങ്കോട്, മണ്ണാര്‍ക്കാട്, മീനാക്ഷിപുരം, നെന്മാറ, കൊഴിഞ്ഞാമ്പാറ ഡിവിഷനുകളിലാണ് യു ഡി എഫ് വെന്നിക്കൊടി പാറിച്ചത്. ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാണിക്കുന്നത് യു ഡി എഫ് തരംഗം ജില്ലയില്‍ നിലനില്‍ക്കുന്നുവെന്നതാണ്. മണ്ഡല പുനര്‍നിര്‍ണയത്തോടെ ജില്ലയ്ക്ക് ഒരു മണ്ഡലം അധികമായി ലഭിച്ചു. ഷൊര്‍ണൂര്‍ മണ്ഡലം പുതുതായി രൂപം കൊണ്ടപ്പോള്‍ കൊല്ലങ്കോട് മണ്ഡലം നെന്മാറയും ശ്രീകൃഷ്ണപുരം മണ്ഡലം കോങ്ങാടും കുഴല്‍മന്ദം മണ്ഡലം തരൂരുമായി. കോങ്ങാടും തരൂരും പട്ടികജാതി സംവരണ മണ്ഡലവുമാണ്. നാടകത്തിലൂടെ പുറത്തിരുത്തി വീണ്ടും മത്സരരംഗത്തേക്കിറക്കിയ മുഖ്യമന്ത്രിയുടെ മണ്ഡലമായ മലമ്പുഴയില്‍ ഇടതുപക്ഷത്തിന്റെ സ്ഥിതി ഇത്തവണ പരുങ്ങലിലാണ്. തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ കഞ്ചിക്കോട് വ്യവസായ മേഖല ഉള്‍പ്പെടുന്ന പുതുശേരിയില്‍ സി പി എമ്മിനുണ്ടായ കനത്ത പരാജയം യു ഡി എഫിന്റെ മലമ്പുഴയിലെ സാധ്യത വര്‍ദ്ധിപ്പിക്കുന്ന ഘടകങ്ങളിലൊന്നാണ്.
 
മലമ്പുഴ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന പഞ്ചായത്തുകളിലെല്ലാം തന്നെ ഐക്യമുന്നണി ശക്തമായ തിരിച്ചുവരവാണ് നടത്തിയത്. മുഖ്യമന്ത്രിയുടെ മണ്ഡലമായിട്ടു കൂടി എടുത്തു പറയത്തക്ക വികസനങ്ങളൊന്നും ചൂണ്ടിക്കാണിക്കാനാവാതെയാണ് വി എസ് മൂന്നാം അങ്കത്തിനിറങ്ങുന്നത്.
പുതുതായി രൂപം കൊണ്ട ഷൊര്‍ണൂര്‍ നിയോജക മണ്ഡലത്തിലും യു ഡി എഫിന് ഭയപ്പെടാനൊന്നുമില്ല. സി പി എമ്മിനകത്ത് രൂപം കൊണ്ട വിഭാഗീയത മൂലം പാര്‍ട്ടിയിലെ വലിയൊരു വിഭാഗം സഹകരിക്കുന്നില്ലെന്നത് പാര്‍ട്ടിക്ക് കനത്ത തിരിച്ചടി നല്‍കിയിരിക്കുകയാണ്. ഷൊര്‍ണൂര്‍ നഗരസഭാ ഭരണം സി പി എമ്മിന് നഷ്ടപ്പെടാനുണ്ടായ സാഹചര്യമാണ് ഇപ്പോഴും അവിടെയുള്ളത്. ഷൊര്‍ണൂര്‍ നഗരസഭ രൂപം കൊണ്ടതിനു ശേഷം ഈ തിരഞ്ഞെടുപ്പിലാണ് ഇടതു കോട്ടയില്‍ വിള്ളലുണ്ടാക്കി യു ഡി എഫ് ഭരണം പിടിച്ചെടുത്തത്. സമീപ മണ്ഡലമായ ഒറ്റപ്പാലത്തേയും സ്ഥിതി വ്യത്യസ്തമല്ല. സി പി എമ്മിലെ വിഭാഗീയതയുടെ ഈറ്റില്ലം കൂടിയാണ് ഒറ്റപ്പാലം. നേരത്തെ ഒളിച്ചായിരുന്ന വിഭാഗീയപ്രവര്‍ത്തനം ഷൊര്‍ണൂരിലെ പോലെ മറനീക്കി പുറത്തുവന്നത് സി പി എമ്മിനെ ഭയപ്പെടുത്തിയിട്ടുണ്ട്.
 
കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ തങ്ങളുടേതെന്ന് പറഞ്ഞ് നടക്കുന്ന പ്രവര്‍ത്തനവും ഇടതുപക്ഷത്തിന് കനത്ത തിരിച്ചടിയാകും.സംവരണ മണ്ഡലങ്ങളായ കോങ്ങാടും തരൂരും ശക്തമായ മത്സരങ്ങള്‍ നടക്കുന്ന രണ്ട് മണ്ഡലങ്ങളാണ്. ശ്രീകൃഷ്ണപുരം ഇല്ലാതായി കോങ്ങാട് മണ്ഡലം രൂപപ്പെട്ടത് ഇടതുപക്ഷത്തിന്റെ ശക്തി ക്ഷയിപ്പിച്ചു. ഇപ്പോഴത്തെ കയര്‍ബോര്‍ഡ് ചെയര്‍മാനായ വി എസ് വിജയരാഘവന്‍ നേരത്തെ നടന്ന തിരഞ്ഞെടുപ്പില്‍ നാമമാത്രമായ വോട്ടുകള്‍ക്ക് തോറ്റ മണ്ഡലമായിരുന്നു ശ്രീകൃഷ്ണപുരം. തൃശൂര്‍ ജില്ലയോട് ചേര്‍ന്നു കിടക്കുന്ന തരൂര്‍ മണ്ഡലത്തിലെ രാഷ്ട്രീയ സാഹചര്യവും ഐക്യമുന്നണിക്ക് അനുകൂലഘടകങ്ങളാണ്. സ്വാതന്ത്ര്യസമര സേനാനി കെ പി കേശവമേനോന്റെ ജന്മം കൊണ്ട് ശ്രദ്ധ നേടിയ പുതിയ മണ്ഡലം ഇത്തവണ ചരിത്രം തിരുത്തിയെഴുതാനുള്ള തയ്യാറെടുപ്പിലാണ്. കോണ്‍ഗ്രസ് പ്രസ്ഥാനത്തിന് ശക്തമായ വേരുകളുള്ള കിഴക്കന്‍ മേഖലയായ ചിറ്റൂര്‍ മണ്ഡലത്തില്‍ യു ഡി എഫിന് ഒരു തിരിഞ്ഞു നോട്ടത്തിന്റെയും ആവശ്യമില്ല. സി പി എം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചപ്പോഴും ഒഴിച്ചിട്ട മണ്ഡലം എന്ന നിലയില്‍ അവിടെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയെ നിര്‍ത്താന്‍, അല്ലെങ്കില്‍ കണ്ടെത്താന്‍ ബുദ്ധിമുട്ടുന്നുവെന്നതിന്റെ തെളിവാണ്.
 
സോഷ്യലിസ്റ്റ് ജനത കൂടി മുന്നണിയില്‍ എത്തിയതോടെ ഇടതുപക്ഷത്തിന്റെ കൊടി കൊങ്ങന്‍പടയുടെ നാട്ടില്‍ ഉയരുകയില്ലെന്ന കാര്യം തീര്‍ച്ചയാണ്. തദ്ദേശ തിരഞ്ഞെടുപ്പില്‍ സിറ്റിംഗ് എം എല്‍ എയായ കെ അച്യുതന്‍ ഇക്കാര്യം വെട്ടിത്തുറന്ന് പറയുകയും ചെയ്തു. ഫലം പുറത്തുവന്നപ്പോള്‍ എം എല്‍ എയുടെ വാക്കുകള്‍ അച്ചട്ടായി. കൊല്ലങ്കോട് മാറി നെന്മാറയായതോടെ നെന്മാറയിലും യു ഡി എഫ് ആത്മവിശ്വാസത്തിലാണ്. മലപ്പുറം ജില്ലയോട് ചേര്‍ന്നു കിടക്കുന്ന തൃത്താലയിലും മണ്ണാര്‍ക്കാടും ചരിത്രം തിരുത്താനുള്ള തയ്യാറെടുപ്പിലാണ് ഐക്യമുന്നണി. പട്ടാമ്പിയിലും യു ഡി എഫിന് അനുകൂലഘടകമാണ്.