Random Posts

Thursday, March 17, 2011

തരംതാഴ്ത്തിയത് ശശിയെയോ വിഎസിനെയോ

തിരുവനന്തപുരം: തെറ്റുചെയ്ത പി.ശശിയെ രഹസ്യമായി സിപിഎം തരംതാഴ്ത്തി. തെറ്റുചൂണ്ടിക്കാണിച്ച വിഎസ് അച്യുതാനന്ദനനെ പരസ്യമായും. കേരളത്തിന്റെ പൊതുമനസാക്ഷിയുടെ അടയാളമായ വിഎസ് അച്യുതാനന്ദന് നിയമസഭാ സീറ്റുനിഷേധിച്ച അതേ സെക്രട്ടറിയേറ്റ് യോഗംതന്നെ അന്യന്റെ ഭാര്യയെ നിരന്തരം ശല്യംചെയ്തുവെന്ന് ആരോപണം നേരിടുന്ന പി.ശശിക്കെതിരേ ലഘുശിക്ഷ നല്‍കിയതിന്റെ യുക്തി ഇനിയും ജനത്തിന് പിടികിട്ടിയിട്ടില്ല. നിയമസഭാസീറ്റ്‌ നിഷേധിക്കുക വഴി സിപിഎമ്മിന്റെ സമുന്നതനേതാക്കളിലൊരാളായ വിഎസിനെ പാര്‍ട്ടിക്ക് ഇനി ആവശ്യമില്ലെന്ന സന്ദേശമാണ് പിണറായിയുടെ നേതൃത്വത്തിലുള്ള സംഘം നല്‍കുന്നത്.

സംഘടനാപരമായി നോക്കിയാലും ശശിക്കെതിരേയുള്ള നടപടി തീര്‍ത്തും ലഘുവാണെന്ന് കാണാം. കേന്ദ്രകമ്മിറ്റിയംഗമായ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ ജുഡീഷ്യല്‍ കമ്മിഷനെ സ്വാധീനിക്കുവാന്‍ ശ്രമിച്ചുവെന്ന ഗുരുതരമായ ആരോപണം ഉന്നയിച്ച വ്യക്തിയാണ് ശശി. എന്നിട്ടും പാര്‍ട്ടിയില്‍ തുടരാന്‍ അനുവദിക്കുക വഴി ശശിയുടെ ആരോപണങ്ങള്‍ സിപിഎം ശരിവയ്ക്കുകയാണ്. അതും ശശിക്കെതിരേ കര്‍ശന നടപടി വേണമെന്ന കണ്ണൂര്‍ ജില്ലാകമ്മിറ്റിയുടെ നിര്‍ദ്ദേശം വരെ മറികടന്ന്. പി. ശശിക്കെതിരെ നടപടി വൈകിക്കരുതെന്ന് കണ്ണൂര്‍ ജില്ലാ കമ്മിറ്റി നേരത്തെ സംസ്ഥാന കമ്മിറ്റി മുമ്പാകെ ആവശ്യമുന്നയിച്ചിരുന്നു. കണ്ണൂരിലെ യുവജന നേതാവിന്റെ ഭാര്യ നല്‍കിയ പരാതിയെത്തുടര്‍ന്നായിരുന്ന നടപടി. അന്വേഷണ കമ്മിഷന്‍ സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടില്‍ ശശി കുറ്റക്കാരനാണെന്ന് വ്യക്തമാക്കിയ സാഹചര്യത്തില്‍ നടപടി വൈകുന്നത് പാര്‍ട്ടിയുടെ പ്രതിച്ഛായയെ ബാധിക്കുമെന്നാണ് ജില്ലാ കമ്മിറ്റിയുടെ വാദം.

വിശദമായ അന്വേഷണത്തിനും തെളിവെടുപ്പിനും ശേഷമാണ് പാര്‍ട്ടി കേന്ദ്ര കമ്മിറ്റി അംഗങ്ങളായ എ. വിജയരാഘവന്‍, വൈക്കം വിശ്വന്‍ എന്നിവരുള്‍പ്പെട്ട കമ്മിഷന്‍ സംസ്ഥാന കമ്മിറ്റിക്ക് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് നല്‍കിയത്. ഈ റിപ്പോര്‍ട്ട് സംസ്ഥാന സമിതി യോഗത്തില്‍ സെക്രട്ടറി പിണറായി വിജയന്‍ അവതരിപ്പിച്ചു. ശശിക്കെതിരെ നടപടി വേണമെന്ന് ഒറ്റക്കെട്ടായി അംഗങ്ങള്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. നേരത്തേ, ശശിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ഡിസംബര്‍ 13ന് ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗം അദ്ദേഹത്തെ സെക്രട്ടറി സ്ഥാനത്തുനിന്ന് ഒഴിവാക്കിയിരുന്നു. പകരം സംസ്ഥാന കമ്മിറ്റി അംഗമായ പി. ജയരാജന് ചുമതല നല്‍കി. ആരോഗ്യപരമായ കാരണങ്ങളെ തുടര്‍ന്ന് ശശിക്ക് അവധി നല്‍കിയിരിക്കയാണെന്നാണ് ജില്ലാ കമ്മിറ്റി അറിയിച്ചത്.

ഡിവൈഎഫ് കണ്ണൂര്‍ ജില്ലാ സെക്രട്ടറി അജിത്ത്, സികെ.പി പത്മനാഭന്‍ എംഎല്‍എ എന്നിവരില്‍ നിന്നാണ് ശശിക്കെതിരേ പാര്‍ട്ടിക്ക് പരാതി ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ശശിയെ ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കിയതും പാര്‍ട്ടിയില്‍ നിന്ന് അവധി നല്‍കിയതും. എന്നാല്‍ ഇക്കാര്യങ്ങള്‍ പാര്‍ട്ടി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ആരോഗ്യപരമായ കാരണങ്ങളാല്‍ ശശിക്ക് അവധി നല്‍കിയെന്നാണ് അറിയിച്ചത്. എന്നാല്‍ പരാതിയുണ്ടെന്ന് പിന്നീട് വി.എസ്.അച്യുതാനന്ദന്‍ മാധ്യമങ്ങളോടു പറഞ്ഞിരുന്നു. ആരോഗ്യപരമായ കാരണങ്ങളാല്‍ പി.ശശിക്ക് പാര്‍ട്ടി അവധി നല്‍കിയെന്നും പകരം പി.ജയരാജന് ജില്ലാ സെക്രട്ടറിയുടെ ചുമതല നല്കിയെന്നുമാണ് കഴിഞ്ഞ ഡിസംബര്‍ 13ന് സിപിഎം ഔദ്യോഗികമായി മാധ്യമങ്ങളെ അറിയിച്ചത്. ഇത് മാധ്യമങ്ങളോടു നേരിട്ട് പറയാന്‍ ശശിയെ അനവദിക്കുകയും ചെയ്തു.

എന്നാല്‍ പിന്നീട് അന്വേഷണ കമ്മീഷനെ നിയോഗിച്ചതിലൂടെ ശശിക്കെതിരേ പരാതിയുണ്ടെന്ന് സിപിഎം സമ്മതിക്കുക കൂടിയാണു ചെയ്തത്. കമ്മീഷനെ നിയമിച്ച പിന്നാലെ, രാജിവെച്ചുകൊണ്ട് ശശി സംസ്ഥാന സെക്രട്ടറിക്കും സംസ്ഥാന കമ്മിറ്റിക്കും കത്തെഴുതുകയും ചെയ്തു. സികെപി പത്മനാഭന്‍ എംഎല്‍എ വാക്കാലും അജിത് രേഖാമൂലവും നല്‍കിയ പരാതികളെക്കുടാതെ ജനാധിപത്യ മഹിളാ അസോസിയേഷന്‍ നേതാവുകൂടിയായ പ്രമുഖ എംഎല്‍എയും പാര്‍ട്ടി നേതൃത്വത്തിനു പരാതി നല്‍കിയിരുന്നുവെന്നാണു സൂചന. പാര്‍ട്ടി ധാര്‍മികതയ്ക്കു നിരക്കാത്ത പെരുമാറ്റങ്ങള്‍ കൂടാതെ, ഇ.കെ.നായനാര്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ പൊളിറ്റിക്കല്‍ സെക്രട്ടറിയായിരുന്ന ശശി നടത്തിയ പല കാര്യങ്ങളുടെയും പേരില്‍ പാര്‍ട്ടി ഇപ്പോഴും രാഷ്ട്രീയ എതിരാളികള്‍ക്ക് മറുപടി പറയേണ്ടിവരുന്നതും ശശിക്കെതിരായ നീക്കത്തിനു വേഗം കൂട്ടിയിരുന്നു. ഇതു തിരിച്ചറിഞ്ഞാണ് ശശി മുന്‍കൂട്ടി കത്തെഴുതി പാര്‍ട്ടിവിട്ടത്.

അനിശ്ചിത കാലത്തേയ്ക്കാണ് നേരത്തേ അവധി നല്‍കിയത്. ഈ കാലയളവില്‍ പാര്‍ട്ടിയുമായി ബന്ധപ്പെട്ട ഒരുതരം പ്രവര്‍ത്തനങ്ങളിലും പങ്കെടുക്കാന്‍ പാടില്ലെന്നും നിര്‍ദേശിച്ചിരുന്നു. ഒരു ആശുപത്രിയില്‍ കര്‍ക്കിടക സുഖചികില്‍സയ്ക്കിടെ ഉണ്ടായ സംഭവവുമായി ബന്ധപ്പെട്ടാണ് അജിത് പരാതി നല്‍കിയത്. സംഘടനാപരമായ പതിവു രീതിയനുസരിച്ച് ഡിവൈഎഫ്‌ഐ സെന്റര്‍ വഴി പാര്‍ട്ടി സെക്രട്ടറിയെ സമീപിക്കാന്‍ പോലും നില്ക്കാതെ നേരിട്ടു കൊടുത്ത പരാതിക്ക് അതിന്റേതായ ഗൗരവം പിണറായി വിജയന്‍ നല്‍കുകയും ചെയ്തു. അജിത്തിന്റെ ഭാര്യതന്നെ നേരിട്ട് വാദിയും സാക്ഷിയുമായ പരാതിയാണ് ഭര്‍ത്താവു മുഖേന നല്കിയത്. ഇതു പിന്‍വലിപ്പിക്കാന്‍ പലതലങ്ങളില്‍ ശ്രമം നടന്നെങ്കിലും അജിത് ഉറച്ചുനിന്നു. ഈ പരാതിക്കു മുമ്പാണ് സികെപി പത്മനാഭന്‍ പിണറായിയോടു പരാതി പറഞ്ഞിരുന്നു. സമാന സ്വഭാവമുള്ളതായിരുന്നു രണ്ടു പരാതികളും. പ്രശ്‌നം ചര്‍ച്ച ചെയ്യുന്നതിന് കണ്ണൂരില്‍ നിന്നുള്ള സംസ്ഥാന കമ്മിറ്റിയംഗങ്ങളുടെ പ്രത്യേക യോഗം വിളിച്ചിരുന്നു. ഒടുവില്‍ ബ്രാഞ്ചുകമ്മറ്റിയിലേക്ക് എന്ന സാങ്കേതികമായ ശിക്ഷയിലൂടെ ശശി രക്ഷപെടുകയും ചെയ്തിരിക്കുന്നു.