Random Posts

Sunday, March 27, 2011

ജയം നേടാന്‍ ജയ്‌സണ്‍, തുടരാന്‍ സാജു; പെരുമ്പാവൂരിന്റെ മനസ്സ് എങ്ങോട്ട് ചായും

മണ്ഡലത്തിന്റെ അതിരുകളില്‍ മാറ്റങ്ങളില്ലാതെയാണ് പെരുമ്പാവൂര്‍ ഇക്കുറിയും മല്‍സരത്തിനൊരുങ്ങുന്നത്. അതുകൊണ്ട് തന്നെ മണ്ഡലം പുനര്‍ നിര്‍ണയിക്കപ്പെട്ടതിന്റെ പേരില്‍ കണക്കുകൂട്ടലുകളുമായി സമയം കളയേണ്ട കാര്യമില്ലെന്നത് ഇരു മുന്നണികള്‍ക്കും ആശ്വാസം പകരുന്ന കാര്യമാണ്. തുടര്‍ച്ചയായി നാല് വിജയം നേടി സ്പീക്കറും മന്ത്രിയുമെല്ലാമായി പി.പി. തങ്കച്ചന്‍ തിളങ്ങി നില്‍ക്കുന്ന കാലത്താണ് സി.പി.എം 2001ല്‍ സി.പി.എം രംഗത്തിറക്കിയ സാജു പോള്‍ വിജയം നേടിയത്. 2006ലെ എല്‍.ഡി.എഫ് തരംഗത്തില്‍ വിജയം ആവര്‍ത്തിക്കുകയും ചെയ്തു. അങ്ങനെ കൈവിട്ടുപോയൊരു മണ്ഡലം തിരികെ പിടിക്കാന്‍ കോണ്‍ഗ്രസ് ഇത്തവണ ഒരു ചെറുപ്പക്കാരനെ തന്നെ രംഗത്തിറക്കിയിരിക്കുന്നു. കെ.പി.സി.സി സെക്രട്ടറിയായ അഡ്വ. ജെയ്‌സണ്‍ ജോസഫ്.

പെരുമ്പാവൂര്‍  മണ്ഡലം കോണ്‍ഗ്രസിന് ശക്തമായ അടിത്തറയുള്ള പ്രദേശമാണ്. പെരുമ്പാവൂര്‍ നഗരസഭ, കൂവപ്പടി, ഒക്കല്‍, വെങ്ങോല, രായമംഗലം, അശമന്നൂര്‍, വേങ്ങൂര്‍, മുടക്കുഴ പഞ്ചായത്തുകള്‍ എന്നിവയടങ്ങിയ മണ്ഡലത്തില്‍ അശമന്നൂര്‍ ഒഴികെ നഗരസഭയടക്കം എല്ലാ പഞ്ചായത്തും യു.ഡി.എഫാണ് ഭരിക്കുന്നത്. അശമന്നൂര്‍ പഞ്ചായത്തില്‍ തുല്യ കക്ഷിനില വന്നപ്പോള്‍ നറുക്കെടുപ്പിലൂടെ ഇടതു മുന്നണി പ്രസിഡന്റ് സ്ഥാനം നേടി. ചാലക്കുടി മണ്ഡലത്തിന്റെ ഭാഗമായ പെരുമ്പാവൂരില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 12,500 വോട്ടാണ് ഭൂരിപക്ഷം യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായ കെ.പി. ധനപാലന് ലഭിച്ചുവെങ്കില്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പിലത് 14,000 ആയി ഉയര്‍ന്നു. ഇതിനൊപ്പം മികച്ച സ്ഥാനാര്‍ത്ഥി കൂടിയാകുമ്പോള്‍ വിജയം തങ്ങള്‍ക്കൊപ്പമാകുമെന്ന് യു.ഡി.എഫ് കണക്കുകൂട്ടുന്നു.

കൂത്താട്ടുകുളം ചാലാട്ട് വീട്ടില്‍ പരേതനായ വി.സി. ജോസഫിന്റെ മകനായ ജയ്‌സണ്‍, വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെയാണ് പൊതുരംഗത്തേയ്ക്ക് കടന്നുവരുന്നത്. ഏറ്റെടുത്ത ഉത്തരവാദിത്വങ്ങളെല്ലാം ഭംഗിയായി നിറവേറ്റിയ ജയ്‌സണ് ഇത് പൊതുതെരഞ്ഞെടുപ്പിലെ കന്നിയങ്കമാണ്. പടിപടിയായി ഓരോ തലത്തിലും പ്രവര്‍ത്തിച്ച് വളര്‍ന്ന് വന്ന നേതാവാണ് ജയ്‌സണ്‍. 1978ല്‍ കൂത്താട്ടുകുളം വടകര സെന്റ് ജോണ്‍ സിറിയന്‍ ഹൈസ്ക്കൂളിലെ ഡെപ്യൂട്ടി സ്ക്കൂള്‍ ലീഡറായിരുന്ന ജയ്‌സണ്‍ തൊട്ടടുത്ത വര്‍ഷം സ്ക്കൂളിലെ കെ.എസ്.യു യൂണിറ്റ് പ്രസിഡന്റായി. 1982ല്‍ മണിമലക്കുന്ന് ഗവ. കോളേജില്‍ കെ.എസ്.യു യൂണിറ്റ് പ്രസിഡന്റ്, യൂണിവേഴ്‌സിറ്റി യൂണിയന്‍ കൗണ്‍സിലര്‍ എന്നീപദവികള്‍ വഹിച്ചു. 1983ല്‍ കെ.എസ്.യു മൂവാറ്റുപുഴ താലൂക്ക് പ്രസിഡന്റ്, 1985ല്‍ എറണാകുളം ജില്ലാ വൈസ് പ്രസിഡന്റ്, 1986ല്‍ ജില്ലാ ജനറല്‍ സെക്രട്ടറി, 1988ല്‍ മഹാത്മാഗാന്ധി സര്‍വകലാശാല യൂണിയന്‍ ജനറല്‍ സെക്രട്ടറി, 1989ല്‍ കെ.എസ്.യു സംസ്ഥാന വൈസ്-പ്രസിഡന്റ്, 1994ല്‍ ജനറല്‍ സെക്രട്ടറി എന്നീ സ്ഥാനങ്ങള്‍ വഹിച്ച് ജയ്‌സണ്‍ 1997ല്‍ കെ.എസ്.യു സംസ്ഥാന പ്രസിഡന്റായിരുന്നു. 1999ല്‍ എന്‍.എസ്.യു നാഷണല്‍ വര്‍ക്കിങ് കമ്മറ്റി അംഗമായി. 2001 മുതല്‍ കെ.പി.സി.സി സെക്രട്ടറിയായും പ്രവര്‍ത്തിക്കുകയാണ്. 2009ല്‍ തമിഴ്‌നാട് യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിലെ പ്രദേശ്‌ റിട്ടേണിങ് ഓഫീസറുമായിരുന്നു. സംഘടനാ തലത്തിലെ പ്രവര്‍ത്തനപാരമ്പര്യവും ജില്ലയിലെ യുവ നേതാവ് എന്ന നിലയിലുള്ള വ്യക്തിബന്ധങ്ങളും മുതല്‍ക്കൂട്ടാവും എന്ന പ്രതീക്ഷയിലാണ് ജയ്‌സണ്‍ ജോസഫ് രംഗത്തുള്ളത്.

ഭാര്യ: ജയ വാളകം സെന്റ് ജോണ്‍സ് സിറിയന്‍ ഹൈസ്‌കൂള്‍ ടീച്ചറാണ്. അശ്വനി, അതുള്‍ എന്നിവര്‍ മക്കളാണ്.



തുടര്‍ച്ചയായ വിജയങ്ങള്‍ നല്‍കിയ ആത്മവിശ്വാസമുണ്ടെന്ന് ഇടതുമുന്നണി പറയുന്നുണ്ടെങ്കിലും സി.പി.എം ഇക്കുറി സ്ഥാനാര്‍ഥി മാറ്റത്തിന് ശ്രമിച്ചതാണ്. സാജു പോളിനെ മല്‍സര രംഗത്തുനിന്ന് ഒഴിവാക്കുകയോ കോതമംഗലത്തേക്ക് മാറ്റുകയോ ചെയ്യുമെന്നാണ് സി.പി.എം കേന്ദ്രങ്ങള്‍ പറഞ്ഞിരുന്നത്. പകരക്കാരന്റെ കാര്യത്തിലെ ആശയക്കുഴപ്പമാണത്രെ വീണ്ടും സാജുവിന് അവസരം നല്‍കിയത്. പെരുമ്പാവൂര്‍ നഗരസഭാ മുന്‍ ചെയര്‍മാനും ഏരിയാ സെക്രട്ടറിയുമായ എന്‍.സി.മോഹനന്‍, കുന്നത്തുനാട് സംവരണമായതോടെ മാറേണ്ടി വന്ന എം.എം.മോനായി എന്നിവരെ പരിഗണിച്ചിരുന്നതാണ്.

സ്ഥാനാര്‍ഥിയുടെ വ്യക്തിത്വം പലപ്പോഴും പരിഗണിക്കപ്പെടാറുള്ള മണ്ഡലമായതിനാല്‍ കരുതലോടെയുള്ള നീക്കമാണ് ഇരുമുന്നണികളും നടത്തിയിരിക്കുന്നത്. മികച്ച സ്ഥാനാര്‍ഥിയെ നിര്‍ത്തിയിരുന്നെങ്കില്‍ കഴിഞ്ഞ തവണകളില്‍ മണ്ഡലം കൈവിട്ടുപോകില്ലായിരുന്നു എന്ന വിശ്വാസവും മണ്ഡലത്തിലെ നേതാക്കള്‍ക്കിടയിലുണ്ടായിരുന്നു. അതുകൊണ്ട് തന്നെ ജയ്‌സണ്‍ ജോസഫിന്റെ സ്ഥാനാര്‍ത്ഥിത്വത്തില്‍ മണ്ഡലത്തിലെ മുഴുവന്‍ യു.ഡി.എഫ് പ്രവര്‍ത്തകരും ആവേശത്തിലാണ്. ഈ ആവേശത്തിലുള്ള ചിട്ടയായ പ്രവര്‍ത്തനം വോട്ടായി മാറിയാല്‍ നഷ്ടപ്പെട്ട മണ്ഡലം തിരിച്ചു പിടിക്കാനാവും. കോണ്‍ഗ്രസിന് ശക്തമായ അടിത്തറയുള്ള ഈ മണ്ഡലത്തില്‍, അതിനെ മറികടക്കാനാവുമോ എന്ന് ഇടത് മുന്നണിയും നോക്കുന്നു.