Random Posts

Wednesday, March 30, 2011

പതിറ്റാണ്ട് മുമ്പത്തെ ചരിത്രം ആവര്‍ത്തിക്കാന്‍ ഷാഹിദാകമാല്‍


ജില്ലയിലെ മലയോര മണ്ഡലമായ ചടയമംഗലത്തിന്റെ മുഖശ്രീയാണ് ജടായുപാറ. രാവണന്റെ വാളാല്‍ രാമഭക്തന്‍ ജടായുവിന്റെ ചിറകറ്റുവീണ പുരാണപ്രസിദ്ധമായ സ്ഥലം. റബ്ബര്‍ കൃഷിയാല്‍ സമൃദ്ധമായ ഈ മാമലനാട്ടില്‍ ഒരിക്കല്‍ക്കൂടി മൂവര്‍ണ്ണക്കൊടി ഉയര്‍ത്തുമെന്ന ദൃഢനിശ്ചയത്തോടെ പോരിനിറങ്ങിയിരിക്കുകയാണ് യുഡിഎഫ് സ്ഥാനാര്‍ഥിയായ ഷാഹിദാകമാല്‍.
'പുലിയെ മടയില്‍ ചെന്ന് പിടികൂടുംപോലെ' സിപിഎമ്മിന്റെ ഉരുക്കുകോട്ടയായ ചന്ദ്രഗിരിപുഴയുടെ നാടായ കാസര്‍കോഡ് ഇക്കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ എകെജിയുടെ മരുമകന്‍ പി കരുണാകരനെ വെള്ളംകുടിപ്പിച്ച ഷാഹിദ; ആചങ്കുറപ്പോടെയാണ് ഇവിടെ ഇടതുകോട്ട പിടിച്ചെടുക്കാന്‍ എത്തിയിരിക്കുന്നത്. അതും ചടയമംഗലത്തിന്റെ ചരിത്രംതിരുത്തിയ 2001-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മില്‍മയുടെ പര്യായമായ കോണ്‍ഗ്രസ് നേതാവ് പ്രയാര്‍ഗോപാലകൃഷ്ണന്റെ വിജയം ആവര്‍ത്തിക്കാന്‍ വേണ്ടിയാണ് മഹിളാ കോണ്‍ഗ്രസിന്റെ അഖിലേന്ത്യാ സെക്രട്ടറിയായ ഇവര്‍ ജന്മനാട്ടില്‍ ജനവിധി നേടുന്നത്.
സ്വാതന്ത്ര്യംലഭിച്ചശേഷം നടന്ന നിയമസഭാതെരഞ്ഞെടുപ്പുകളില്‍ ചടയമംഗലം മണ്ഡലത്തില്‍ വിജയിച്ചിരുന്നത് കമ്മ്യൂണിസ്റ്റുകള്‍ മാത്രം. 2001-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഈ ചെങ്കോട്ടയില്‍ ആദ്യമൂവര്‍ണ്ണകൊടി ഉയര്‍ത്തി പ്രയാര്‍ഗോപാലകൃഷ്ണന്‍ ചരിത്രം തിരുത്തുകയായിരുന്നു. അന്ന് ഇവിടെ സിപിഐയിലെ മഹിളാ നേതാവായ ആര്‍ ലതാദേവിയാണ് കൊമ്പുകുത്തിയത്. തുടര്‍ന്ന് അഞ്ചുവര്‍ഷം ചടയമംഗലത്ത് പ്രയാര്‍ വികസന പെരുമഴ തന്നെ സൃഷ്ടിക്കുകയായിരുന്നു. കടയ്ക്കല്‍ ഫയര്‍‌സ്റ്റേഷന്‍,എംപ്ലോയ്‌മെന്റ് ഓഫീസ്, നിലമേല്‍ അസിസ്റ്റന്റ് ലേബര്‍ ഓഫീസ് തുടങ്ങി 19ഓളം സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ യുഡിഎഫ് സര്‍ക്കാരിന്റെ സഹായത്തോടെ അന്ന് പ്രയാറിന് കൊണ്ടുവരാന്‍ കഴിഞ്ഞു. ചടയമംഗലത്തിന്റെ മുഖമുദ്രമായ ജടായുപാറയുടെ വന്‍ ടൂറിസം വികസന പദ്ധതിക്ക് തുടക്കംകുറിച്ചത് അന്നാണ്. എന്നാല്‍ 2006-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രയാര്‍ഗോപാലകൃഷ്ണന്‍ സിപിഐയിലെ മുല്ലക്കര രത്‌നാകരനോട് 4000വോട്ടിന് കാലിടറുകയായിരുന്നു.
ചടയമംഗലം, കടക്കല്‍, ഇട്ടിവ, ഇളമാട്, കുമിള്‍, നിലമേല്‍, ചിതറ എന്നീ പഞ്ചായത്തുകള്‍ ഉള്‍പ്പെട്ടതായിരുന്നു അന്ന് ചടയമംഗലം മണ്ഡലം. ഇപ്പോള്‍ നെടുവത്തൂര്‍ മണ്ഡലത്തിന്റെ ഭാഗമായിരുന്ന വെളിനല്ലൂരും, പുനലൂര്‍ മണ്ഡലത്തിന്റെ ഭാഗമായിരുന്ന അലയമണ്‍ പഞ്ചായത്തും ചടയമംഗലം മണ്ഡലത്തോട് കൂട്ടിചേര്‍ക്കുകയായിരുന്നു. ഇക്കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഇടതുകോട്ടകള്‍ ഇവിടെ തകര്‍ന്നുവീണു. നിലമേല്‍ പഞ്ചായത്തിന് പുറമെ ഇളമാട്, ചിതറ, അലയമണ്‍ പഞ്ചായത്തുകളിലും കോണ്‍ഗ്രസ് അധികാരത്തിലെത്തി. നിയമസഭാതെരഞ്ഞെടുപ്പില്‍ കന്നിയങ്കം കുറിക്കുന്ന ഷാഹിദാ കമാല്‍ ഈ മണ്ഡലത്തില്‍ തന്നെയുള്ള ഇട്ടിവാ പഞ്ചായത്തിലെ ചൂണ്ടഗ്രാമത്തില്‍ മേലേവിള വീട്ടില്‍ പരേതനായ അബുസാലിയുടെയും സൈനബാവീവിയുടെയും പത്ത് മക്കളില്‍ ഒന്‍പതാമത്തെ മകളാണ്. കെഎസ്‌യുവിന്റെയും, യൂത്ത് കോണ്‍ഗ്രസിന്റെയും ആവേശം സിരകളിലോടിയ ചരിത്രമാണ് ബിരുദാനന്തര ബിരുദധാരിയായ ഷാഹിദയുടേത്. വയലാ ഗവണ്‍മെന്റ് ഹൈസ്‌ക്കൂളില്‍ 8-ാം ക്ലാസ് വിദ്യാര്‍ഥിനിയായിരിക്കെ കെഎസ്‌യുവിന്റെ ഉശിരന്‍ പ്രവര്‍ത്തകയായാണ് രാഷ്ട്രീയരംഗ പ്രവേശം. യൂണിറ്റ് പ്രസിഡന്റ്, താലൂക്ക് വൈസ് പ്രസിഡന്റ്, കെഎസ്‌യു സംസ്ഥാന ജനറല്‍ സെക്രട്ടറി, അഞ്ചല്‍ സെന്റ് ജോണ്‍സ് കോളേജ് വൈസ് ചെയര്‍മാന്‍, യൂണിവേഴ്‌സിറ്റി യൂണിയന്‍ കൗണ്‍സിലര്‍. തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയായി.
മണ്ഡലത്തിനുവേണ്ടി ഒന്നും ചെയ്യാത്ത സിറ്റിംഗ് എംഎല്‍എയും കൃഷിമന്ത്രിയുമായ മുല്ലക്കര രത്‌നാകരനെ തെരഞ്ഞെടുപ്പില്‍ കൊമ്പുകുത്തിക്കാന്‍ കഴിയുമെന്ന ത്രില്ലിലാണ് ഈ പോരാട്ടനായിക. എഐവൈഎഫിലൂടെ സിപിഐരാഷ്ട്രിയത്തിലെത്തിയ മുല്ലക്കര രത്‌നാകരന്‍ കുമിള്‍ മുല്ലക്കരയില്‍ പുരുഷോത്തമന്റെയും സുലോചനയുടെയും അഞ്ചുമക്കളില്‍ രണ്ടാമനാണ്. പ്രയാര്‍ എംഎല്‍എയായിരുന്നപ്പോള്‍ ഇവിടെ തുടങ്ങിവച്ച വികസനപ്രവര്‍ത്തനങ്ങളെല്ലാം തന്റെതാണെന്ന് മുല്ലക്കര ഇപ്പോള്‍ അവകാശപ്പെടുകയാണ്. യുഡിഎഫ് എംഎല്‍എ കോട്ടുക്കലില്‍ അന്ന് അനുവദിപ്പിച്ച വനിതാസ്‌പോര്‍ട്‌സ് അക്കാഡമിയുടെ കെട്ടിടം പണി തുടങ്ങാന്‍പോലും മന്ത്രിക്ക് കഴിഞ്ഞില്ല. എന്ന് മാത്രമല്ല ഒരു വികസന പ്രവര്‍ത്തനവും ഭരണസ്വാധീനം ഉപയോഗിച്ച്‌പോലും മണ്ഡലത്തില്‍ നടപ്പാക്കാന്‍ മുല്ലക്കരക്ക് കഴിഞ്ഞില്ലെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. കൃഷിമന്ത്രിയുടെ കഥാപ്രസംഗ ശൈലിയിലുള്ള പ്രസംഗമല്ല പ്രവര്‍ത്തിയാണ് വേണ്ടതെന്നാണ് മണ്ഡലത്തിലെ ജനങ്ങള്‍ പറയുന്നത്.
സംസ്ഥാന കൃഷിമന്ത്രിയെന്ന നിലയില്‍ മണ്ഡലത്തിലെ കര്‍ഷകര്‍ക്ക് കുറ്റിമുല്ലകൃഷിയെങ്കിലും തുടങ്ങാന്‍ സഹായം അനുവദിച്ചിരുന്നുവെങ്കില്‍ നാട്ടിലെ കുറെ കര്‍ഷകരെങ്കിലും രക്ഷപെടുമായിരുന്നുവെന്ന് ജനങ്ങള്‍ അമര്‍ഷത്തോടെ പറയുന്നത്.
ഇവിടെ ബിജെപി സ്ഥാനാര്‍ഥിയായി മത്സരിക്കുന്നത് ടിസി സജികുമാറാണ്.