Random Posts

Tuesday, March 15, 2011

അരമനകളില്‍ മുട്ടുകുത്താന്‍ സി.പി.എം നീക്കം തുടങ്ങി

കോട്ടയം:നിയമസഭാതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ പതിവുപോലെ അരമനകളിലേക്കുള്ള സി.പി.എം നേതാക്കളുടെ ഒഴുക്കിനും ശക്തികൂടി. ഇതുവരെ ഇടമുന്നണിക്കും അരമനകള്‍ക്കും ഇടയില്‍ ഒരുപാലം പോലെ പി.ജെ ജോസഫില്ല. അതിനാല്‍ സ്ഥിതി സങ്കീര്‍ണമാണെന്നാണ് പാര്‍ട്ടി നേതൃത്വത്തിന്റെ വിലയിരുത്തല്‍. എങ്കിലും പരാജയപ്പെടാനൊന്നും പാര്‍ട്ടി ആലോചിക്കുന്നില്ല. പി.സി തോമസിലൂടെ ചര്‍ച്ച ഫലപ്രദമാക്കാമെന്നാണ് സി.പി.എം കരുതുന്നത്.

പരാമവധി സഭാനേതാക്കളെ കണ്ട് പിന്തുണ ഉറപ്പിക്കുകയാണ് പാര്‍ട്ടി ലക്ഷ്യം. കത്തോലിക്ക സഭാനേതൃത്വം തുടരുന്ന കടുത്ത വിരോധത്തിന് അയവുവരുത്തുകയാണ് ലക്ഷ്യം. വിഭ്യാഭ്യാസപരിഷ്‌കാരങ്ങളും വിവാദപ്രസ്താവനകളും മൂലം സി.പി.എമ്മും സഭയും തമ്മിലുള്ള ബന്ധം തകര്‍ന്നുതരിപ്പണമായ അവസ്ഥയിലാണ്. ഇത് പുനരുജ്ജീവിപ്പിക്കുക എന്നതാണ് ലക്ഷ്യം. ഇതിനായി മന്ത്രിമാരടങ്ങുന്ന സംഘത്തെ പാര്‍ട്ടി നിയോഗിച്ചതായി സൂചന.

മധ്യ കേരളത്തില്‍ ക്രിസ്ത്യന്‍ വോട്ടുകളുടെ ബലത്തില്‍ യു.ഡി.എഫ് ഉണ്ടാക്കുന്ന നേട്ടത്തിന്റെ അളവ് കുറക്കുകയും ലത്തീന്‍ വിഭാഗങ്ങളെ പ്രീണിപ്പിച്ച് തെക്കന്‍ കേരളത്തിലടക്കം ലാഭമുണ്ടാക്കാനുമാണ് സി.പി.എം നീക്കം. ഇടതുപക്ഷത്തിനെതിരെ സഭ പ്രത്യക്ഷ നിലപാട് പ്രഖ്യാപിക്കാതിരിക്കുക എന്നതാണ് മുഖ്യ ലക്ഷ്യം. അതേസമയം തന്നെ പരമാവധി മേലധ്യക്ഷന്മാരെ ഒപ്പം നിര്‍ത്തി വോട്ട് നേടിയെടുക്കാനും കൂടിയാണ് മന്ത്രിമാര്‍ ഉള്‍പ്പെട്ട കര്‍മ സമിതി.

മന്ത്രിമാരായ തോമസ് ഐസക്, എം.എ. ബേബി എന്നിവരെക്കൂടാതെ കേരള കോണ്‍ഗ്രസ് നേതാവ് പി.സി. തോമസിനെയുമാണ് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ചുമതലപ്പെടുത്തിയതെന്നാണ് വിവരം. മന്ത്രി കോടിയേരി ബാലകൃഷ്ണനായിരിക്കും നീക്കത്തിന് ചുക്കാന്‍ പിടിക്കുക. സഭയെ നിശ്ശബ്ദമാക്കാന്‍ പ്രത്യേക തെരഞ്ഞെടുപ്പ് തന്ത്രത്തിനാണ് സി.പി.എം രൂപം നല്‍കിയത്. വ്യത്യസ്ത ക്രിസ്ത്യന്‍ വിഭാഗങ്ങളെ കൂടെ നിര്‍ത്താനും അവരുടെ പ്രശ്‌നങ്ങള്‍ കേട്ട് ആവശ്യമായ ഉറപ്പ് നല്‍കാനും മന്ത്രിമാര്‍ക്ക് നിര്‍ദേശമുണ്ട്.

സഭയെ പാട്ടിലാക്കാന്‍ ഇതിനോടകം സി.പി.എം ആരംഭിച്ച നീക്കങ്ങള്‍ ത്വരിതപ്പെടുത്തി മധ്യ കേരളത്തിലെങ്കിലും മുന്നണിക്ക് നേട്ടമുണ്ടാക്കാനാകുമെന്നാണ് വിലയിരുത്തല്‍. പാര്‍ലമെന്റ്തദ്ദേശ തെരഞ്ഞെടുപ്പുകള്‍ക്ക് പിന്നാലെ സഭാ മേലധ്യക്ഷരെ പലപ്പോഴായി ബന്ധപ്പെട്ട് ഇടതിനോട് അടുപ്പിക്കാന്‍ നടത്തിയ നീക്കങ്ങളില്‍ ആശാവഹമായ പുരോഗതിയുണ്ടെന്ന് വിലയിരുത്തിയും കൂടിയാണ് കൂടുതല്‍ ഫലപ്രദമായ നീക്കങ്ങള്‍ക്ക് മന്ത്രിമാരെ തന്നെ പാര്‍ട്ടി നിയോഗിച്ചത്.എയ്ഡഡ് സ്‌കൂള്‍ നിയമനത്തിലെ നിബന്ധന, സ്വാശ്രയ പ്രഫഷനല്‍ കോളജുകളിലെ ഫീസ് തര്‍ക്കം എന്നിവയടക്കമുള്ള വിഷയങ്ങളിലാണ് സര്‍ക്കാറുമായി സഭക്ക് ഭിന്നതയുള്ളത്.