Random Posts

Friday, November 18, 2011

ഒരു വര്‍ഷ കര്‍മ പരിപാടി: വികസനത്തിന് ഏഴ് വഴികള്‍

സംസ്ഥാനത്തിന്‍െറ വികസനത്തിന് ഏഴ് വഴികള്‍ നിര്‍ദേശിക്കുന്ന യു.ഡി.എഫ് സര്‍ക്കാറിന്‍െറ ഒരു വര്‍ഷ കര്‍മപരിപാടി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പ്രഖ്യാപിച്ചു. കുടിവെള്ളം, പൊതുടോയ്ലറ്റ്, ക്ളീന്‍ സിറ്റി എന്നീ പൊതുസേവന മേഖലകള്‍ മികവുറ്റതാക്കാന്‍ സിയാല്‍ മാതൃകയില്‍ നാലു കമ്പനികള്‍ രൂപവത്കരിക്കുന്നത് ഉള്‍പ്പെടെയുള്ളതാണ് ഏഴു വഴികള്‍ നിര്‍ദേശിക്കുന്ന പദ്ധതി.
‘സപ്തധാരാ പദ്ധതികള്‍’ എന്ന് പേരിട്ട കര്‍മപദ്ധതികളുടെ നിര്‍വഹണം അടുത്ത ഒക്ടോബര്‍ വരെയായിരിക്കും.
സിയാല്‍ മാതൃകയില്‍ രൂപവത്കരിക്കുന്ന നാല് കമ്പനികളില്‍ 26 ശതമാനം ഇക്വിറ്റി സംസ്ഥാന സര്‍ക്കാറിനായിരിക്കും. ഇത്തരം സ്ഥാപനങ്ങളെ പരസ്യത്തിന് ഉപയോഗിച്ചും അനുബന്ധ കടകള്‍ സ്ഥാപിച്ചും യൂസര്‍ ഫീസ് ഏര്‍പ്പെടുത്തിയും കാര്യക്ഷമമായി നടത്താന്‍ കഴിയുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.കേരള ബസ് ഷെല്‍ട്ടര്‍ കമ്പനി, കുടിവെള്ള വിതരണ കമ്പനി, പൊതു ടോയ്ലറ്റ് കമ്പനി, ക്ളീന്‍ സിറ്റി കമ്പനി എന്നിവയാണ് കമ്പനികള്‍. ഏത് കാലാവസ്ഥയിലും യാത്രക്കാര്‍ക്ക് ഉപയോഗിക്കാന്‍ കഴിയുന്ന ബസ് ഷെല്‍ട്ടറുകള്‍ നിര്‍മിച്ച് പരിപാലിക്കുന്നതാണ് കേരള ബസ് ഷെല്‍ട്ടര്‍ കമ്പനി.
ചെറുകിട കുടിവെള്ള ഫില്‍ട്ടറേഷന്‍ പ്ളാന്‍റുകള്‍ വ്യാപകമായി സ്ഥാപിക്കാനുള്ളതാണ് കുടിവെള്ള വിതരണ കമ്പനി. കുടിവെള്ളക്ഷാമം രൂക്ഷമായ സ്ഥലങ്ങളില്‍ ഇത് ആദ്യം നടപ്പാക്കും.
പൊതു ടോയ്ലറ്റുകളുടെ അഭാവവും ശോച്യാവസ്ഥയും പരിഹരിക്കാനുള്ളതാണ് പൊതു ടോയ്ലറ്റ് കമ്പനി. നഗരങ്ങളിലെ വന്‍കിട കെട്ടിടങ്ങളിലും ഓഫിസ് കെട്ടിടങ്ങളിലും ഉണ്ടാകുന്ന മാലിന്യം നിര്‍മാര്‍ജനം ചെയ്യാന്‍ ക്ളീന്‍ സിറ്റി കമ്പനി ലക്ഷ്യമിടുന്നു.
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരെ സഹായിക്കാന്‍ പ്രത്യേക പാക്കേജ് നടപ്പാക്കും. കൂടാതെ ദുരിത ബാധിതര്‍ക്ക് എംപ്ളോയ്മെന്‍റ് നിയമനങ്ങളില്‍ മുന്‍ഗണനയും ഉയര്‍ന്ന പ്രായപരിധിയില്‍ 10 വര്‍ഷത്തെ ഇളവും അനുവദിക്കും.
പത്ത് ജില്ലാ ആശുപത്രികളില്‍ ട്രോമാ കെയര്‍ യൂനിറ്റുകള്‍ സ്ഥാപിക്കും. എല്ലാ ബ്ളോക്ക് പഞ്ചായത്തുകളിലും വിദഗ്ധഡോക്ടര്‍മാരുടെ സേവനം ലഭ്യമാകുന്ന ഓരോ ആശുപത്രികള്‍ സ്ഥാപിക്കും. 21 ആയുര്‍വേദ ഡിസ്പെന്‍സറികളും 60 പുതിയ ഹോമിയോ ഡിസ്പെന്‍സറികളും ആരംഭിക്കും. മലപ്പുറം ജില്ലയില്‍ ‘ചേതന’ എന്ന പേരില്‍ കാന്‍സര്‍ ചികില്‍സാകേന്ദ്രം തുടങ്ങും.
സ്ത്രീകളുടെയും കുട്ടികളുടെയും പരിരക്ഷക്ക് ‘നിര്‍ഭയ’ പദ്ധതി നടപ്പാക്കും. മദ്യാസക്തിക്കെതിരെ വിപുലമായ പ്രചാരണം നടത്തും. ആശ്രയ പദ്ധതിയും സ്കൂളിലെ ഉച്ചക്കഞ്ഞി പദ്ധതിയും കാര്യക്ഷമമായി നടപ്പാക്കും.
എല്ലാ പട്ടികവര്‍ഗക്കാര്‍ക്കും എല്ലാവിധ ആവശ്യങ്ങള്‍ക്കും ഉപയോഗിക്കാവുന്ന രീതിയില്‍ തിരിച്ചറിയല്‍ കാര്‍ഡ് നല്‍കും. ജാതി സര്‍ട്ടിഫിക്കറ്റിന്‍െറ ഫലംനല്‍കുന്ന വിധത്തിലുള്ള തിരിച്ചറിയല്‍ രേഖയായിരിക്കും ഇത്. പട്ടികജാതി വകുപ്പില്‍ നിന്ന് സഹായംനല്‍കി പൂര്‍ത്തിയാകാതെ കിടക്കുന്ന വീടുകളില്‍ 8000 എണ്ണം പൂര്‍ത്തിയാക്കും. 1500 പുതിയ വീടുകളും നിര്‍മിക്കും.
പഞ്ചായത്ത് വകുപ്പുമായി സഹകരിച്ച് ദേശീയ ഗ്രാമീണ ജീവിത ദൗത്യ പദ്ധതി ആരംഭിക്കും. കുടുംബശ്രീയെ ശക്തിപ്പെടുത്തും. മറ്റ് സ്വയംസഹായ സംഘങ്ങള്‍ക്ക് പദ്ധതി നടത്തിപ്പില്‍ പങ്കാളിത്തം നല്‍കും. അഴിമതിരഹിതവും സുതാര്യവുമായ ഭരണം ഉറപ്പാക്കാന്‍ സേവനാവകാശ നിയമം നടപ്പാക്കും. ഫയലുകളുടെ നീക്കം നിരീക്ഷിക്കാന്‍ നിലവിലെ സംവിധാനം സെക്രട്ടേറിയറ്റിലെ എല്ലാ വകുപ്പുകളിലും നടപ്പാക്കും.
ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തി വ്യവസായങ്ങള്‍ക്ക് ഏക ജാലക ക്ളിയറന്‍സ് നല്‍കും. സി.ബി.എസ്.ഇ/ഐ.സി.എസ്.സി സ്കൂളുകള്‍ക്ക് എന്‍.ഒ.സി നല്‍കാന്‍ കൃത്യമായ മാര്‍ഗനിര്‍ദേശം പുറപ്പെടുവിക്കും.നിലവിലുള്ള സ്കൂളുകളുടെ അംഗീകാരവുമായി ബന്ധപ്പെട്ട് മാര്‍ഗനിര്‍ദേശം പുറപ്പെടുവിക്കും.
ഏറ്റെടുത്ത എല്ലാ നിര്‍മാണപ്രവര്‍ത്തനങ്ങളുടേയും സമയം, അടങ്കല്‍ തുക എന്നിവയും അതില്‍ മാറ്റംവരുന്നെങ്കില്‍ അതിന്‍െറ കാരണവും വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കും. അഴിമതി വെളിച്ചത്ത് കൊണ്ടുവരാന്‍ സഹായിക്കുന്നവര്‍ക്ക് ഉചിതമായ പാരിതോഷികവും പൂര്‍ണ സംരക്ഷണവും നല്‍കും.