Random Posts

Sunday, November 13, 2011

കണ്ണന്‍ കുഴലുവിളിച്ചു രാധ വിളികേട്ടു

സി.പി.എം-ബി.ജെ.പി സഖ്യത്തിന് ഇനിയും തെളിവ് ആവശ്യപ്പെടുന്നതിന് എന്തെങ്കിലും അര്‍ത്ഥമുണ്ടോ? 
ജയരാജന് ഇതാ ബി.ജെ.പി സംസ്ഥാന പ്രസിഡന്റിന്റെ തുറന്ന പിന്തുണ, അതും കോടതി വിധിക്കെതിരെ



ഈ സ്‌നേഹം കുറേമുമ്പു ഉണ്ടാകേണ്ടതായിരുന്നു. കണ്ണൂരിനെ ഒരു കാലത്ത് കലാപഭൂമിയാക്കിയ സി.പി.എം-ബി.ജെ.പി നേതാക്കളെക്കുറിച്ചാണ് പറയുന്നത്. എത്ര ചെറുപ്പക്കാരാണ് ഇവരുടെ പകപോക്കലില്‍ വെട്ടിയും കുത്തിയും ബോംബെറിഞ്ഞും മരിച്ചത്. എത്രയോ പേര്‍ ജീവിക്കുന്ന രക്തസാക്ഷികളായി ദുരിതപൂര്‍ണമായ ദിനങ്ങള്‍ തള്ളിനീക്കുന്നു. എത്രയോ കുടുംബങ്ങള്‍ നിരാലംബരായി. ഇപ്പോഴിതാ ബി.ജെ.പിക്ക് സി.പി.എമ്മിനോട് പെരുത്ത പ്രേമം. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിയമസഭയില്‍ സി.പി.എം-ബി.ജെ.പി ബന്ധത്തെകുറിച്ച് പരാമര്‍ശിച്ചപ്പോള്‍ തെളിവുണ്ടോയെന്ന് ചോദിച്ച് ഉറഞ്ഞുതുള്ളുകയായിരുന്നു കോടിയേരി ബാലകൃഷ്ണന്‍. ജയകൃഷ്ണന്‍ മാസ്റ്ററുടെ കൊലയാളിക്ക് ശിക്ഷ ഇളവ് കിട്ടാന്‍ ആര്‍.എസ്.എസ് നേതാക്കളുമായി ചര്‍ച്ച നടത്താന്‍ പോയ മാന്യനാണ് തെളിവ് ചോദിക്കുന്നത്. സി.പി.എം ക്രിമിനലിന് ശിക്ഷാ ഇളവുകിട്ടാന്‍ കുറേ ആര്‍.എസ്.എസ് ക്രിമിനലുകള്‍ക്കും ശിക്ഷാ ഇളവുനല്‍കി. ഇതില്‍പരമെന്ത് ഐക്യമാണ് രണ്ടു കൂട്ടരും തമ്മിലുണ്ടാകേണ്ടത്. പാലക്കാട് നടന്ന ബിജെപി സംസ്ഥാനയോഗത്തില്‍ സി പി എമ്മിനോട് ഇനി ചങ്ങാത്തമാകാമെന്ന് ഔദ്യോഗികമായി തന്നെ നിലപാടും സ്വീകരിച്ചതായാണ് കേള്‍ക്കുന്നത്. ബി ജെ പിയുടെ മുഖപത്രമായ 'ജന്മഭൂമി' ഇന്നലെ എംവി ജയരാജന്‍ വിഷയം ഒന്നാം പേജില്‍ തന്നെ ഏറ്റെടുത്തു. പിണറായി വിജയന്റെ പ്രസ്താവന നാലു കോളത്തില്‍ അച്ചടിച്ചു. സി പി എം മുഖപത്രം പോലെ ജന്മഭൂമിക്കും പരിവര്‍ത്തനം. തീര്‍ന്നില്ല, ബി ജെ പിയുടെ വഴിതടയല്‍ സമരം ഉദ്ഘാടനം ചെയ്ത സംസ്ഥാന പ്രസിഡണ്ട് വി മുരളീധരന്‍ ജയരാജനു വേണ്ടി വക്കാലത്തുപ്രസംഗം നടത്തി. ജയരാജനെ ശിക്ഷിച്ച കോടതി നടപടിക്കെതിരേ ബി ജെ പി നേതാവ് ശക്തമായി പ്രതികരിച്ചു.
 
കണ്ണൂരില്‍ ശാശ്വതമായ സമാധാനം പുലരാന്‍ വേണ്ടി ഉപവാസവും സമാധാനജാഥയുമൊക്കെ നടത്തിയ ഉമ്മന്‍ചാണ്ടിയടക്കമുള്ള കോണ്‍ഗ്രസിന്റേയും യു ഡി എഫ് നേതാക്കളുടേയും പരിശ്രമങ്ങള്‍ക്ക് ഇങ്ങനെയെങ്കിലും ഫലമുണ്ടായല്ലോ, നമുക്ക് ആശ്വസിക്കാം, അഭിമാനിക്കാം.ഇനി രക്തസാക്ഷി ദിനാചരണങ്ങള്‍ക്കും ബലിദാനദിനാചരണങ്ങള്‍ക്കുമൊന്നും വലിയ പ്രസക്തിയില്ല. ഈ ആചാരവേളകളിലാണ് പരസ്പരം തെറി വിളിച്ച് സി.പി.എം-ബി.ജെ.പി നേതാക്കള്‍ സായൂജ്യമടയാറുള്ളത്. ഇനി രണ്ടു കൂട്ടര്‍ക്കും ഒന്നിച്ച് ഇത്തരം ആചാരങ്ങള്‍ സംഘടിപ്പിക്കാം. അന്ധമായി വിശ്വസിച്ച പ്രസ്ഥാനത്തിനു വേണ്ടി ജീവന്‍ കുരുതി കൊടുക്കേണ്ടി വന്ന 'മണ്ടന്മാരുടെ' ഓര്‍മ്മകളെ കളിയാക്കി രസിക്കാം. കൂത്തുപറമ്പില്‍ സ്വാശ്രയസ്ഥാപനങ്ങള്‍ക്കെതിരായ സമരത്തില്‍ രക്തസാക്ഷികളെ സൃഷ്ടിച്ചവര്‍ ഇപ്പോള്‍ ഏറ്റവും വലിയ വിദ്യാഭ്യാസകച്ചവടം നടത്തുമ്പോള്‍ ഇത്തരം സ്മരണകള്‍ കേവലമായ കെട്ടുകാഴ്ചകളായി മാറുകയാണ്. 'രാധയും കൃഷ്ണനു'മായി സി.പി.എം-ബി.ജെ.പി നേതാക്കള്‍ ആടിപ്പാടി ഓടക്കുഴലൂതി ഉല്ലസിക്കട്ടെ. കണ്ണൂരുകാര്‍ക്ക് സമാധാനത്തിന്റെ ശുദ്ധവായു ശ്വസിക്കാം.
 
വേദിയിലും സദസ്സിലും ശുംഭന്മാര്‍
സി പി എം സമ്മേളനകാലത്ത് ഒരു ജയരാജന്‍ ജയിലില്‍ കിടക്കേണ്ടി വന്നത് വിധിവൈപരീത്യം തന്നെ. ഒരു കണക്കിന് ജയരാജന്‍ രക്ഷപ്പെട്ടുവെന്ന് വിലയിരുത്തേണ്ടി വരും. ശുംഭനെന്ന വാക്കിന് പ്രകാശം പരത്തുന്നവനെന്ന അര്‍ത്ഥം സംസ്‌കൃതപണ്ഡിതന്മാരെ കൊണ്ട് നിര്‍ണയിച്ച ശേഷം സഖാക്കളെല്ലാം ജയരാജനെ  ശുംഭനെന്ന് അഭിസംബോധന ചെയ്യാന്‍ തുടങ്ങിയിരുന്നു. മാവിലായിലെ പാര്‍ട്ടി ലോക്കല്‍ സമ്മേളനത്തില്‍ എം വി ജയരാജനെ ഇരുത്തിക്കൊണ്ട് ഒരു സഖാവ് അഭിസംബോധന ചെയ്തത് വേദിയിലും സദസിലുമുള്ള ശുംഭന്മാരേ എന്നാണ്. എം വി ജയരാജന്‍ ഈ അഭിസംബോധന തലകുലുക്കി സ്വീകരിക്കുകയും ചെയ്തു. താന്‍ പങ്കെടുക്കുന്ന സമ്മേളനങ്ങളിലെല്ലാം ശുംഭന്‍ സംബോധനയും പരിയാരത്തെ കോഴയുമൊക്കെ പരാമര്‍ശവിഷയമാകുമ്പോള്‍ ജയിലില്‍ കിടക്കുന്നതു തന്നെ ജയരാജനു നല്ലത്. പാര്‍ട്ടിയില്‍ ജയരാജന് വലിയ പിന്തുണയൊന്നുമില്ല എന്ന് നേതാക്കളുടെ പ്രതികരണത്തില്‍ നിന്ന് വ്യക്തമായിരുന്നു. പൊലീസ് കണ്ണൂരിലെത്തി തന്നെ അറസ്റ്റ് ചെയ്ത് ജയിലിലേക്ക് കൊണ്ടു പോകണമെന്ന ആഗ്രഹമുണ്ടായിരുന്നു ജയരാജന്. പക്ഷേ പാര്‍ട്ടി സമ്മതിച്ചില്ല. ജയരാജനുവേണ്ടി ഒരു ദിവസം കുറച്ചിടങ്ങളില്‍ പ്രകടനം നടത്തിയെന്നല്ലാതെ ഇപ്പോഴാരും ജയരാജനെ കുറിച്ച് മിണ്ടുന്നില്ല. സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കി കേസ് നടത്താമെന്നല്ലാതെ ജയരാജനെ ഇനി ബലമായി ഇറക്കിക്കൊണ്ടു വരാനൊന്നുമാകില്ലല്ലോ. ഒക്കെ പിണറായി വിജയന്‍ ഡല്‍ഹിയില്‍ കൈകാര്യം ചെയ്‌തോളും.
 
സുഖശയനത്തിന് കട്ടില്‍
ജയിലില്‍ കഴിയുന്ന ജയരാജന് ചെറുതല്ലാത്തൊരു സന്തോഷവാര്‍ത്ത. വെറും തറയില്‍ കിടക്കേണ്ട അവസ്ഥ മാറ്റി സംസ്ഥാനത്തെ ജയിലുകളില്‍ കട്ടിലുകളിടാന്‍ നടപടി തുടങ്ങിയിരിക്കുന്നു. തുടക്കത്തില്‍ അയ്യായിരം കട്ടിലുകളാണ് കേന്ദ്രസര്‍ക്കാരിന്റെ ധനസഹായത്തോടെ അനുവദിക്കുന്നത്. ആദ്യം തുറന്ന ജയിലുകളിലും പിന്നീട് സെന്‍ട്രല്‍ ജയിലുകളിലും കട്ടിലെത്തും. എം വി ജയരാജനെ സംബന്ധിച്ച് ഇനിയൊരു കേസ് കൂടി കോടതിയില്‍ വരാനുണ്ട്. യൂണിഫോമില്ലാതെ കണ്ടാല്‍ കോഴിക്കോട്ട് അസിസ്റ്റന്റ് കമ്മീഷണറായിരുന്ന രാധാകൃഷ്ണപിള്ളയെ തെരുവില്‍ തല്ലുമെന്ന് പ്രസംഗിച്ച കേസില്‍ കുറ്റം തെളിഞ്ഞാല്‍ മൂന്നുവര്‍ഷം വരെ തടവുശിക്ഷ ലഭിക്കുമെന്നാണ് കേള്‍ക്കുന്നത്. അപ്പോഴേക്കും സെന്‍ട്രല്‍ ജയിലുകളില്‍ കട്ടിലുകള്‍ ഒരുങ്ങുമെന്ന് പ്രതീക്ഷിക്കാം. ജയരാജനു മാത്രമല്ല, വി.എസിന്റെ സല്‍പുത്രന്‍ അരുണ്‍കുമാറിനായാലും ഇടതുഭരണകാലത്ത് അഴിമതി നടത്തി പകല്‍മാന്യന്മാരും ബുദ്ധിജീവികളും ചമഞ്ഞ് നടക്കുന്ന സകലര്‍ക്കും ഇത് സന്തോഷവാര്‍ത്ത തന്നെയല്ലേ...