Random Posts

Saturday, November 12, 2011

വ്യവസായമന്ത്രി കുഞ്ഞാലിക്കുട്ടിയുടെ മിടുക്ക്: ഐസ്‌ക്രീം നിര്‍മാണമേഖലയില്‍ പുത്തന്‍ ചലനങ്ങള്‍


കൊച്ചി: ഐസ്‌ക്രീം എന്നു കേള്‍ക്കുമ്പോഴേ വ്യവസായ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടിയെ ഓര്‍ക്കുന്ന മലയാളി ഇതുംകൂടി കേള്‍ക്കണം. വ്യവസായവകുപ്പ് മന്ത്രിയായി അദ്ദേഹം ചുമതലയേറ്റെടുത്തതോടെ ഐസ്‌ക്രീം നിര്‍മാണത്തിനു കേരളീയ വിഭവങ്ങള്‍ തേടി വിദേശരാജ്യങ്ങള്‍ വരെ നമുക്കുമുന്നില്‍ ക്യൂനില്‍ക്കുകയാണ്. ഇംഗ്ലണ്ടിലും ഓസ്‌ട്രേലിയയിലുമെല്ലാം നാളികേര വിഭവങ്ങള്‍കൊണ്ടു നിര്‍മിക്കുന്ന ഐസ്‌ക്രീമിന് വന്‍ ഡിമാന്റാണുള്ളത്. കോടിക്കണക്കിനു രൂപയുടെ വിദേശനാണ്യത്തോടൊപ്പം കേരകര്‍ഷകന്റെ ഭാവി സുന്ദരമാക്കാനുമുള്ള വഴിയാണ് ഇതിലൂടെ തെളിയുന്നത്.

പ്രകൃതിദത്ത ഐസ്‌ക്രീം നിര്‍മിക്കുന്നതിന് ഓസ്‌ട്രേലിയയിലെ ഒരു കമ്പനി ഇന്ത്യയില്‍ നിന്നുള്ള തേങ്ങാപ്പാല്‍ തേടുന്നു. ബഹുരാഷ്ട്ര കമ്പനികള്‍ ഇവിടെ നിന്ന് ഇളനീര്‍ തേടിയതിനു പിന്നാലെയാണ് തേങ്ങാപ്പാലും മറ്റൊരു വിദേശ കമ്പനി അന്വേഷിക്കുന്നത്. തേങ്ങാപ്പാല്‍ തേടിയുള്ള കമ്പനിയുടെ വരവ് അന്തര്‍ദേശീയ മാര്‍ക്കറ്റില്‍ കേരോത്പന്നങ്ങള്‍ക്ക് വന്‍മാര്‍ക്കറ്റ് ഉണ്ടാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഓസ്‌ത്രേലിയയിലെ ക്യൂന്‍സ്‌ലാന്‍ഡിലെ കോ യോ എന്ന കമ്പനിയാണ് പ്രതിമാസം 8000 മുതല്‍ 10,000 ലിറ്റര്‍ വരെ തേങ്ങാപ്പാലും ക്രീമും തേടുന്നത്. ഇതുപയോഗിച്ച് ഐസ്‌ക്രീമും കട്ടിത്തൈരും ഉണ്ടാക്കുകയാണ് ലക്ഷ്യം. ബ്രിട്ടനിലേക്ക് ഇതിന്റെ കയറ്റുമതിയുമുണ്ടാകും. നാളികേര വികസന ബോര്‍ഡിനെയാണ് ഇതിനായി കമ്പനി സമീപിച്ചിരിക്കുന്നത്. ഓസ്‌ട്രേലിയയിലേക്ക് തേങ്ങാപ്പാല്‍ കയറ്റിയയയ്ക്കാന്‍ പര്യാപ്തമായ ഉത്പാദകരുടെ ലിസ്റ്റ് കമ്പനി ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. തേങ്ങാപ്പാല്‍ ഉപയോഗിച്ച് ഐസ്‌ക്രീമും കട്ടിത്തൈരും നിര്‍മിക്കുന്ന കമ്പനിയാണിത്.

മുട്ടയോ മറ്റു പാലുകളോ ചേര്‍ത്തുള്ള ഐസ്‌ക്രീമുകള്‍ ആരോഗ്യപരമായ കാരണങ്ങളാല്‍ ഉപയോഗിക്കാത്തവര്‍ക്ക് ഈ തേങ്ങാപ്പാല്‍ ഐസ്‌ക്രീം ഉപയോഗിക്കാം. ശുദ്ധമായ തേങ്ങാപ്പാല്‍ ഉപയോഗിച്ചുള്ള ഐസ്‌ക്രീം നിര്‍മാണത്തിന് ഇന്ത്യയിലും വഴി തെളിഞ്ഞാല്‍ നാളികേരഉത്പന്നങ്ങളുടെ വൈവിധ്യവത്കരണത്തില്‍ ഇത് നൂതന കാല്‍വെപ്പാകുമെന്ന് നാളികേര വികസന ബോര്‍ഡ് ചെയര്‍മാന്‍ ടി.കെ. ജോസ് പറഞ്ഞു. ശുദ്ധമായ തേങ്ങാപ്പാല്‍ മാത്രമുപയോഗിച്ച് ഇന്ത്യയിലെങ്ങും ഐസ്‌ക്രീം നിര്‍മിക്കുന്നില്ല. വെളിച്ചെണ്ണ, കാനിലടച്ച ഇളനീര്‍ തുടങ്ങിയ കേര ഉത്പന്നങ്ങള്‍ക്കെല്ലാം വിദേശത്ത് ആവശ്യകത വര്‍ധിച്ച സാഹചര്യത്തിലാണ് തേങ്ങാപ്പാല്‍ ഐസ്‌ക്രീമും രംഗത്തെത്തുന്നത്. നാളികേര ഉത്പാദനത്തില്‍ ഒന്നാം സ്ഥാനത്തുള്ള കേരളത്തിന് ഉത്പന്നവൈവിധ്യവത്കരണം ഗുണകരമാകുമെന്നാണ് നാളികേരവികസന ബോര്‍ഡ് അധികൃതരുടെ വിലയിരുത്തല്‍.

കാനിലടച്ച ഇളനീര്‍ വില്‍ക്കുന്നതിനു മുന്‍പ് ചില ബഹുരാഷ്ട്ര കമ്പനികള്‍ ഇന്ത്യയില്‍ നിന്ന് ഇളനീര്‍ തേടിയിരുന്നു. നാളികേരവികസന ബോര്‍ഡിന്റെ സഹായത്തോടെ കേരളത്തിലും കോക്കനട്ട് ക്രീം നിര്‍മാണത്തിനുള്ള ഗവേഷണങ്ങള്‍ക്ക് തുടക്കം കുറിച്ചു. കൊച്ചിയിലെ സ്‌കൂള്‍ ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് മാനേജ്‌മെന്റ് സ്റ്റഡീസിന്റെ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ബയോസയന്‍സ് ആന്‍ഡ് ബയോടെക്‌നോളജി റിസര്‍ച്ച് ആന്‍ഡ് ഡെവലപ്പ്‌മെന്റ് വിഭാഗവും കൊഴുപ്പിന്റെ അളവ് നേരിയതോതില്‍ മാത്രമുള്ള ലോ ഫാറ്റ് കോക്കനട്ട് ക്രീം ഉത്പാദിപ്പിക്കാനുള്ള പ്രോജക്ട് നാളികേരവികസന ബോര്‍ഡിന് ഉടന്‍ സമര്‍പ്പിക്കും. ഫിലിപ്പൈന്‍സ്, ശ്രീലങ്ക, തായ്‌ലന്‍ഡ് തുടങ്ങിയ രാജ്യങ്ങളില്‍ കോക്കനട്ട് ക്രീം ഉത്പാദിപ്പിക്കുന്നുണ്ടെങ്കിലും കൊഴുപ്പിന്റെ അളവ് വളരെ കുടുതലാണ്.

കരിക്കിനും തേങ്ങയ്ക്കും ഇടയ്ക്കുള്ള എട്ടാം മാസത്തില്‍ വിളവെടുക്കുന്ന കേരോത്പന്നത്തില്‍നിന്ന് ക്രീം ഉണ്ടാക്കാനാണ് ഗവേഷണവിഭാഗം ലക്ഷ്യമിട്ടിരിക്കുന്നതെന്ന് ഡയറക്ടര്‍ ഡോ. മോഹന്‍കുമാര്‍ പറഞ്ഞു. ഇത്തരം ക്രീമില്‍ 34 ശതമാനം വരെയേ കൊഴുപ്പ് ഉള്ളൂ. 4 ശതമാനം പ്രോട്ടീന്‍ ഉള്ള ക്രീമില്‍ നാരുകളും (ഫൈബര്‍) ഉണ്ട്. തേങ്ങാവെള്ളവും ഇതിനായി പൂര്‍ണമായി പ്രയോജനപ്പെടുത്തും. പ്രമേഹരോഗികള്‍ക്ക് ഉപയോഗിക്കാനുള്ള ക്രീം നിര്‍മിക്കാനും ലക്ഷ്യമിട്ടിരിക്കുന്നു. പ്രോജക്ട് നടപ്പാക്കാന്‍ 35 ലക്ഷം രൂപയാണ് ബോര്‍ഡ് അനുവദിക്കുക. ഇത്തരം കോക്കനട്ട് ക്രീം ഉപയോഗിച്ച് ഐസ്‌ക്രീം ഉള്‍പ്പെടെയുള്ള ഭക്ഷണപദാര്‍ത്ഥങ്ങള്‍ തയ്യാറാക്കാം. ഏതായാലും ഐസ്‌ക്രീം വികസനത്തില്‍ വ്യവസായമന്ത്രി കൈവരിച്ച നേട്ടങ്ങള്‍ വരുംതലമുറ നന്ദിയോടെ സ്മരിക്കുമെന്നു കരുതാം