Random Posts

Friday, November 11, 2011

സി.പി.എം. സമ്മേളനങ്ങളില്‍ ഗ്രൂപ്പ്‌ പോര്‌ മറനീക്കുന്നു, സമവായം പരാജയപ്പെടുന്നു

ആലപ്പുഴ: ജില്ലയിലെ സി.പി.എം. ലോക്കല്‍ സമ്മേളനങ്ങളില്‍ ഗ്രൂപ്പ്‌ പോര്‌ മറനീക്കി പുറത്തുവന്നതോടെ സമവായശ്രമം പരാജയപ്പെടുന്നു. വി.എസ്‌- ഐസക്‌ പക്ഷങ്ങള്‍ ഒന്നിച്ച്‌ ഔദ്യോഗികപക്ഷത്തെ നേരിടുന്ന ജില്ലയില്‍ പല ലോക്കല്‍ സമ്മേളനങ്ങളിലും ഈ സമവാക്യം വിജയം കണ്ടില്ല. 

ഔദ്യോഗികപക്ഷത്തിനൊപ്പം നില്‍ക്കുന്ന ഐസക്കിന്റെ അനുയായികളും വി.എസ്‌. പക്ഷവുമായുള്ള അകല്‍ച്ച താഴെത്തട്ടില്‍ പരിഹരിക്കാന്‍ ഇതുവരെയും കഴിയാതിരുന്നത്‌ പുതിയ കൂട്ടുകെട്ട്‌ ലക്ഷ്യത്തിനെത്തുന്നതിനു തടസമായി. തലവടി, കലവൂര്‍, കുമാരപുരം നോര്‍ത്ത്‌, പുന്നപ്ര, ചേര്‍ത്തല എക്‌സറേ, വീയപുരം, പെരുങ്ങാല തുടങ്ങി നിരവധി ലോക്കല്‍ സമ്മേളനങ്ങള്‍ ഗ്രൂപ്പ്‌ പോര്‌ ശക്‌തമായതിനെത്തുടര്‍ന്ന്‌ നിര്‍ത്തിവച്ചു.

സുധാകരപക്ഷത്തോടൊപ്പം വി.എസ്‌. പക്ഷത്തെ ഒരു വിഭാഗവും സുധാകരപക്ഷവുംചേര്‍ന്ന്‌ ഐസക്‌ പക്ഷത്തിനെതിരേ മത്സരിച്ച സമ്മേളനങ്ങളും ശ്രദ്ധേയമായി. വി.എസ്‌ -ഐസക്‌ പക്ഷം കൈയാളുന്ന ജില്ലാ കമ്മിറ്റിയും ഭൂരിഭാഗം ഏരിയാ കമ്മിറ്റികളും ഇവര്‍ക്ക്‌ അനുകൂലമല്ലാത്ത സമ്മേളനങ്ങള്‍ നിര്‍ത്തിവയ്‌ക്കുന്നതായി കാട്ടി നിരവധി പ്രവര്‍ത്തകര്‍ വിവിധ ഘടകങ്ങളില്‍ പരാതി നല്‍കി. 

ഇന്നലെ നടന്ന കുമാരപുരം സൗത്ത്‌ എല്‍.സി. സമ്മേളനത്തില്‍ പഞ്ചായത്ത്‌ തെരഞ്ഞെടുപ്പിലെ പരാജയത്തിനു കാരണക്കാരായവരെ എല്‍.സിയില്‍ ഉള്‍പ്പെടുത്തിയെന്നാരോപിച്ച്‌ ബ്രാഞ്ച്‌ സെക്രട്ടറിയായ രാജേഷ്‌, ഡി.വൈ.എഫ്‌.ഐ. വില്ലേജ്‌ ജോയിന്റ്‌ സെക്രട്ടറി മണി ഉള്‍പ്പടെ നിരവധിപേര്‍ സമ്മളനം ബഹിഷ്‌കരിച്ചു. 

കുമാരപുരം നോര്‍ത്തില്‍ വി.എസ്‌- ഐസക്‌ പക്ഷവും ഔദ്യോഗിക വിഭാഗവും തമ്മിലുള്ള പോര്‌ സംഘര്‍ഷത്തിന്റെ വക്കോളമെത്തിയതിനെത്തുടര്‍ന്ന്‌ സമ്മേളനം നിര്‍ത്തിവച്ചിരുന്നു. വി.എസ്‌. പക്ഷത്തിന്റെ ശക്‌തികേന്ദ്രമായിരുന്ന ഹരിപ്പാട്‌, കുട്ടനാട്‌ ഏരിയാ പരിധികളിലും വി.എസ്‌. പക്ഷത്തിനു സ്വാധീനമുള്ള മറ്റു ചില കേന്ദ്രങ്ങളിലുമാണു സമ്മേളനം നിര്‍ത്തിവയ്‌ക്കേണ്ടിവന്നതെന്നത്‌ ശ്രദ്ധേയമായി. ഐസക്‌ -വി.എസ്‌. പക്ഷങ്ങള്‍ മത്സരിച്ച വീയപുരം, കലവൂര്‍ സമ്മേളനങ്ങളും നിര്‍ത്തിവച്ചിരുന്നു. 

മത്സരം നടന്നിട്ടും നിര്‍ത്തിവയ്‌ക്കാതിരുന്ന എടത്വാ സമ്മേളനം വി.എസ്‌- ഐസക്‌ പക്ഷത്തിന്റെ തോല്‍വിയെത്തുടര്‍ന്ന്‌ ജില്ലാ കമ്മിറ്റി അംഗീകരിക്കാതിരുന്നത്‌ അപ്രതീക്ഷിത തിരിച്ചടിയെത്തുടര്‍ന്നുള്ള പകപോക്കലാണെന്ന്‌ ഔദ്യോഗിക വിഭാഗം കുറ്റപ്പെടുത്തുന്നു. 

ബുധനാഴ്‌ച നടന്ന കണ്ണര്‍കാട്‌ ലോക്കല്‍ സമ്മേളനത്തില്‍ വി.എസ്‌. പക്ഷത്തുനിന്നുള്ള ലാലി മോന്‍, അനില്‍കുമാര്‍ എന്നിവര്‍ മത്സരരംഗത്തു വന്നതോടെ സമ്മേളനം നിര്‍ത്തിവച്ചിരുന്നു.

വി.എസ്‌. പക്ഷക്കാരുടെ ശക്‌തിദുര്‍ഗമായ കണ്ണാര്‍കാട്ട്‌ മുന്‍ കഞ്ഞിക്കുഴി പഞ്ചായത്ത്‌ പ്രസിഡന്റായിരുന്ന അനില്‍കുമാര്‍ ഐസക്‌ പക്ഷവുമായി കൂട്ടുചേര്‍ന്നപ്പോള്‍ നിലവിലെ ലോക്കല്‍ സെക്രട്ടറി പി. സാബു മറുപക്ഷത്തായിരുന്നു. നീണ്ട ചര്‍ച്ച നടന്നിട്ടും മത്സരം ഒഴിവാകില്ലെന്നു ഉറപ്പായതോടെയാണു സമ്മേളനം നിര്‍ത്തിവച്ചത്‌. 

സാബുവിന്റെ കാലത്ത്‌ എല്‍.സി. ഓഫീസ്‌ നിര്‍മ്മിച്ചതും വി.എസ്‌. അച്യുതാന്ദന്‍ എത്തി ഉദ്‌ഘാടനം ചെയ്‌തതും ചൂണ്ടിക്കാട്ടിയാണ്‌ അദ്ദേഹത്തെ അനുകൂലിക്കുന്നവര്‍ രംഗത്തുവന്നത്‌. 

തോമസ്‌ ഐസക്കിന്റെ മുന്‍കാല നിലപാടുകള്‍ വി.എസ്‌. വിരോധത്തിലൂന്നിയുള്ളതായിരുന്നെന്നും ഇവര്‍ പറയുന്നു.

അതൃപ്‌തരായിരുന്ന വി.എസ്‌. പക്ഷക്കാരെ കൂട്ടുപിടിച്ച്‌ ജില്ലാ കമ്മിറ്റി പിടിച്ചെടുക്കാനുള്ള ഐസക്‌ പക്ഷത്തിന്റെ നീക്കത്തിനെതിരേ വി.എസ്‌. പക്ഷത്തെ ഒരു വിഭാഗവും സുധാകരപക്ഷവും ശക്‌തമായി രംഗത്തെത്തിയതോടെ ഏരിയാ സമ്മേളനങ്ങളില്‍ പോരാട്ടം മുറുകുമെന്ന്‌ ഉറപ്പായി