തിരുവനന്തപുരം: ഹൈക്കോടതി ജഡ്ജിമാരെ ശുംഭന്മാരെന്നു വിളിച്ചതിനെത്തുടര്‍ന്ന് ശിക്ഷിക്കപ്പെട്ട എം.വി ജയരാജന് നാടുനീളെ സ്വീകരണം നല്‍കിയ സി.പി.എം നേതൃത്വം, ഇതേ പ്രശ്‌നത്തിന്റെ പേരില്‍ പാര്‍ട്ടിയോഗത്തില്‍ അദ്ദേഹത്തെ ശുംഭനാക്കി. ഹൈക്കോടതിക്കെതിരായ പരാമര്‍ശത്തിന്റെ പേരില്‍ പാര്‍്ട്ടിയുടെ ശാസനയും സ്വീകരിച്ചാണ് എം.വി ജയരാജന്‍ സ്വദേശത്തേക്ക് വണ്ടികയറുന്നത്. ഹൈക്കോടതി വിധിക്കുതൊട്ടുപിന്നാലെ ജയിലിലേക്കും തുടര്‍ന്നു സുപ്രീംകോടതി ജാമ്യം അനുവദിച്ചതിനെത്തുടര്‍ന്ന് ജയിലില്‍ നിന്നും കണ്ണൂരിലേക്കും ഉജ്ജ്വലസ്വീകരണമൊരുക്കിയ പാര്‍ട്ടിനേതൃത്വം തന്നെ രഹസ്യമായി തന്നെ ശാസിച്ചതിനിലുള്ള യുക്തി ജയരാജനുപോലും ഒരുപക്ഷെ മനസിലായിക്കാണാനിടയില്ല.
ജയരാജന്‍ പദങ്ങള്‍ സൂക്ഷിച്ചുമാത്രമേ ഉപയോഗിക്കാവൂ എന്നും ജാഗ്രത പാലിക്കണമെന്നും ഇന്നലെ ചേര്‍ന്ന സി.പി.എം സംസ്ഥാന കമ്മിറ്റി നിര്‍ദ്ദേശം നല്‍കി. ജഡ്ജിക്കെതിരായി ജയരാജന്‍ നടത്തിയ പരാമര്‍ശങ്ങള്‍ പൊതുജനങ്ങള്‍ക്കിടയില്‍ അവമതിപ്പുണ്ടാക്കിയിട്ടുണ്ട്. ഇനി ഇത് ആവര്‍ത്തിക്കരുതെന്ന് പാര്‍ട്ടി സെക്രട്ടറി പിണറായി വിജയന്‍ സംസ്ഥാന കമ്മിറ്റിയില്‍ ജയരാജന് നിര്‍ദ്ദേശം നല്‍കി. പാര്‍ട്ടി സെക്രട്ടേറിയറ്റിന്റെ തീരുമാനം എന്ന നിലയ്ക്ക് പിണറായി തന്നെയാണ് സംസ്ഥാന കമ്മിറ്റിയില്‍ ഇക്കാര്യം പറഞ്ഞത്. കണ്ണൂരില്‍നിന്നുള്ളവര്‍ ഉള്‍പ്പെടെ പല അംഗങ്ങളും ജയരാജന്റെ പദപ്രയോഗത്തില്‍ അസന്തുഷ്ടി രേഖപ്പെടുത്തി. ജയില്‍ മോചിതനായ ശേഷമുള്ള ജയരാജന്റെ പ്രസംഗത്തിനും വിമര്‍ശനമുണ്ടായി.
ജയരാജന് അപ്പീല്‍പോകാന്‍ കണ്ണൂര്‍ പാര്‍ട്ടിയുടെ പണം കിട്ടില്ലെന്നുവരെ അവിടെനിന്നുള്ള ചില അംഗങ്ങള്‍ പറഞ്ഞു. നിയമസഭാ മന്ദിരത്തിന് മുന്‍പില്‍ ടി.വി. രാജേഷ് പൊട്ടിക്കരഞ്ഞതും സംസ്ഥാന കമ്മിറ്റിയില്‍ വിമര്‍ശനത്തിന് വിധേയമായി. ഇത് പാര്‍ട്ടിക്ക് ക്ഷീണമുണ്ടാക്കിയതായി കണ്ണൂരില്‍നിന്നുള്ള വി.കെ. സഹദേവന്‍ ചൂണ്ടിക്കാട്ടി. ഇപ്പോള്‍ നടന്നുവരുന്ന പാര്‍ട്ടി സമ്മേളനങ്ങള്‍ സംസ്ഥാന കമ്മിറ്റി വിശദമായി പരിശോധിച്ചു. കാസര്‍കോട്ടും പാലക്കാട്ടും മറ്റും ഉണ്ടായിട്ടുള്ളത് പ്രാദേശികമായ പ്രശ്‌നങ്ങളാണെന്നും പ്രാദേശികമായിത്തന്നെ അതിന് പരിഹാരം കാണണമെന്നും കമ്മിറ്റി നിര്‍ദ്ദേശിച്ചു. നിറുത്തിവച്ച സമ്മേളനങ്ങളുടെ കാര്യം സംസ്ഥാന സമ്മേളനം കഴിഞ്ഞശേഷം പരിഹരിക്കും. പാര്‍ട്ടിയില്‍ തിരഞ്ഞെടുപ്പും മത്സരവും കഴിയുന്നത്ര ഒഴിവാക്കേണ്ടതുണ്ടെങ്കിലും അത് കര്‍ക്കശമായി തടയരുതെന്ന് സംസ്ഥാന കമ്മിറ്റി നിര്‍ദ്ദേശിച്ചു. പാര്‍ട്ടി അംഗങ്ങളുടെ അവകാശമായി തിരഞ്ഞെടുപ്പിനെ കാണണം. കഴിയുന്നത്ര യോജിപ്പില്‍ കാര്യങ്ങളെത്തിക്കാന്‍ ശ്രമിക്കണം.
രണ്ടുദിവസത്തേക്കാണ് സംസ്ഥാന കമ്മിറ്റി നിശ്ചയിച്ചിരുന്നതെങ്കിലും അത് ഇന്നലെ ഒറ്റദിവസംകൊണ്ട് അവസാനിപ്പിക്കുകയായിരുന്നു. കീഴ് ഘടകങ്ങളിലെ സമ്മേളനങ്ങളുടെ അവലോകനവും കേന്ദ്ര കമ്മിറ്റി നിര്‍ദേശങ്ങളും ചര്‍ച്ച ചെയ്യുന്നതിനാണു യോഗം ചേര്‍ന്നത്. കേന്ദ്ര കമ്മിറ്റി നിര്‍ദേശങ്ങള്‍ ഇന്നലെ സംസ്ഥാന സമിതി യോഗത്തില്‍ അവതരിപ്പിച്ചു. സമ്മേളനങ്ങളുമായി ബന്ധപ്പെട്ട് സെക്രട്ടേറിയറ്റ് യോഗം നടത്തിയ വിലയിരുത്തലും സംസ്ഥാനസമിതിയില്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിലാണു ചര്‍ച്ചകള്‍. വിവിധ ജില്ലകളില്‍ സമ്മേളനങ്ങളില്‍ വിഭാഗീയതയുണ്ടായിട്ടുണ്ടെന്നു ചര്‍ച്ചയില്‍ പങ്കെടുത്ത അംഗങ്ങള്‍ വ്യക്തമാക്കി. സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദേശങ്ങള്‍ പോലും അവഗണിച്ചു പാലക്കാട്, കോഴിക്കോട്, കാസര്‍ഗോഡ് ജില്ലകളില്‍ മല്‍സരമുണ്ടായെന്നും ഇത് അംഗീകരിക്കാന്‍ കഴിയുന്നതല്ലെന്നും അംഗങ്ങള്‍ വാദിച്ചു. ഇത്തരക്കാര്‍ക്കെതിരേ ശക്തമായ അച്ചടക്ക നടപടിയെടുക്കണമെന്ന അഭിപ്രായവും ഉയര്‍ന്നു. കഴിഞ്ഞ സമ്മേളനത്തിനു ശേഷം വിഭാഗീയത പൂര്‍ണമായും ഒഴിവാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിരുന്നു. എന്നാല്‍ ഈ സമ്മേളനത്തില്‍ വ്യാപകമായില്ലെങ്കിലും ചിലയിടങ്ങളില്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ ആവര്‍ത്തിക്കുന്നുണ്ട്.
നേതാക്കള്‍ തമ്മില്‍ ആശയവിനിമയത്തില്‍ വന്ന തകരാറും എതിര്‍പ്പും കാസര്‍ഗോഡ് ജില്ലയില്‍ മത്സരത്തിനു വഴിവച്ചു. പാലക്കാട് കാര്യമായ മല്‍സരങ്ങളുണ്ടായി. ചിലയിടങ്ങളില്‍ മൂന്നു തവണ സെക്രട്ടറിയായിരുന്നവരെ ഒഴിവാക്കിയപ്പോള്‍ ചിലയിടങ്ങളില്‍ ഇളവ് അനുവദിച്ചു. ഇതും പരിശോധിക്കേണ്ടതാണെന്നും സംസ്ഥാന സമിതി അംഗങ്ങള്‍ ആവശ്യപ്പെട്ടു. സംസ്ഥാന സമ്മേളനത്തിന്റെയും പാര്‍ട്ടി കോണ്‍ഗ്രസിന്റെയും പ്രചാരണ പരിപാടികള്‍ ശക്തിപ്പെടുത്തുന്നതിനുള്ള നിര്‍ദേശവും സെക്രട്ടേറിയറ്റ് മുന്നോട്ടു വച്ചിട്ടുണ്ട്. ശക്തമായ പ്രചാരണങ്ങള്‍ നടത്തുന്നതിനു ജില്ലാ കമ്മിറ്റികള്‍ മുന്‍കൈയെടുക്കണമെന്നും നിര്‍ദേശിച്ചു. പിറവം ഉപതെരഞ്ഞെടുപ്പില്‍ എം.ജെ. ജേക്കബിനെ സ്ഥാനാര്‍ഥിയാക്കുന്നതിനുള്ള സെക്രട്ടേറിയറ്റിന്റെ നിര്‍ദേശം സംസ്ഥാന സമിതി അംഗീകരിച്ചു. തെരഞ്ഞെടുപ്പില്‍ കഴിയുന്നത്ര സംസ്ഥാന സമിതി അംഗങ്ങള്‍ പ്രചാരണ രംഗത്തിറങ്ങും.
എറണാകുളം ജില്ലയിലെ എംഎല്‍എമാര്‍, തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍ തുടങ്ങിയവരോടു മണ്ഡലത്തില്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനു നിര്‍ദേശിച്ചിട്ടുണ്ട്. ബഹുജന സംഘടനാ നേതാക്കളും പ്രത്യേക പ്രചാരണ പരിപാടികള്‍ ആസൂത്രണം ചെയ്തു പ്രചാരണ രംഗത്തു സജീവമാകണമെന്ന നിര്‍ദേശവും സംസ്ഥാന സെക്രട്ടറി നല്‍കി. അതേസമയം സെക്രട്ടറിമാരുടെ കാലാവധി മൂന്നുതവണയായി കുറച്ചത് പലയിടത്തും പാര്‍ട്ടിക്കു പുതിയ നേതൃത്വത്തെ സമ്മാനിച്ചുവെന്നും പാര്‍ട്ടി വിലയിരുത്തി. ചില അംഗങ്ങള്‍ ഇതിനെ എതിര്‍ത്തും സംസാരിച്ചു. സി.പി.എമ്മിന്റെ പ്രാദേശികതലം മുതലുള്ള സെക്രട്ടറിമാരുടെ കാലാവധി മൂന്നു തവണയായി പരിമിതപ്പെടുത്തണമെന്ന മാര്‍ഗരേഖ സിപിഎം കേന്ദ്ര കമ്മിറ്റി മുന്നോട്ട് വെച്ചതായി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് നേരത്തെ സ്ഥിരീകരിച്ചിരുന്നു.
മൂന്നുദിവസമായി ന്യൂഡല്‍ഹിയില്‍ നടന്ന കേന്ദ്രകമ്മിറ്റിയിലാണ് തീരുമാനമുണ്ടായത്. കോഴിക്കോട്ടു നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസ്സാണ് നിര്‍ദ്ദേശം അന്തിമമായി അംഗീകരിക്കേണ്ടത്. ഒഴിവാക്കാനാവാത്ത സാഹചര്യങ്ങളില്‍ ഈ വ്യവസ്ഥയില്‍ ഇളവുവരുത്താനും ധാരണയായിട്ടുണ്ട്. ലോക്കല്‍ സെക്രട്ടറി മുതല്‍ ജനറല്‍ സെക്രട്ടറി വരെയുള്ളവര്‍ക്ക് ഇത് ബാധകമാണ്. ഇക്കാര്യം കേന്ദ്രകമ്മറ്റിയില്‍ ചര്‍ച്ച ചെയ്തതായി വി.എസ്. അച്യുതാനന്ദനും വ്യക്തമാക്കിയിരുന്നു. സിപിഎമ്മിന്റെ തെറ്റുതിരുത്തല്‍ രേഖയില്‍ ഇക്കാര്യം പറഞ്ഞിരുന്നു. പ്രത്യയശാസ്ത്രം സംബന്ധിച്ച കരട് മാത്രമാണ് ഇപ്പോള്‍ ചര്‍ച്ച ചെയ്തത്. അടുത്ത കേന്ദ്ര കമ്മറ്റിയോഗം ഇതിന് അംഗീകാരം നല്‍കുമെന്നും വി.എസ് അച്യുതാനന്ദന്‍ പറഞ്ഞു. പുതിയ മാര്‍ഗരേഖ ആദ്യം ബാധിക്കുക പിണറായി വിജയനെ ആയിരിക്കും. ചടയന്‍ ഗോവിന്ദന്റെ മരണത്തെത്തുടര്‍ന്ന് 1998ലാണ് പിണറായി വിജയന്‍ ആദ്യമായി പാര്‍ട്ടി സെക്രട്ടറിയാകുന്നത്. തുടര്‍ന്ന് കണ്ണൂര്‍, മലപ്പുറം, കോട്ടയം സമ്മേളനങ്ങളില്‍ സെക്രട്ടറി പദത്തില്‍ തുടര്‍ന്ന് നീണ്ട പതിമൂന്ന് വര്‍ഷം അദ്ദേഹം പൂര്‍ത്തിയാക്കിയിരിക്കുന്നു






