Random Posts

Friday, November 18, 2011

സമ്മേളന വേദിയില്‍ കരിങ്കൊടി; പ്രതിഷേധം ചരിത്രത്തിലേക്ക്

ചുവപ്പൊഴുകിയ ഏരിയാ സമ്മേളന നഗരിയിലെ കൊടിമരത്തില്‍ സമ്മേളനപ്പിറ്റേന്ന് കരിങ്കൊടി പറന്നത് പാര്‍ട്ടി ചരിത്രത്തിലെ ആദ്യ സംഭവം. പാര്‍ട്ടി പതാക മാറ്റി കരിങ്കൊടി ഉയര്‍ത്തിയത് മറ്റു പാര്‍ട്ടിയില്‍ പെട്ടൊരാളായിരുന്നെങ്കില്‍ ബേഡകത്തു നിന്ന് പുറംലോകം കേള്‍ക്കുമായിരുന്ന വാര്‍ത്ത മറ്റൊന്നാകുമായിരുന്നു. പാര്‍ട്ടിയുടെ ശക്തി കേന്ദ്രങ്ങളായ ആനക്കല്ലിലും പടുപ്പിലും സമാന രീതിയില്‍ പാര്‍ട്ടി കൊടിമരത്തില്‍ കരിങ്കൊടി ഉയര്‍ന്നു. കയ്യൂര്‍,മടിക്കൈ എന്നിവയ്ക്കു പിന്നില്‍ ചെങ്കോട്ടയെന്നറിയപ്പെടുന്ന ബേഡകത്തെ അണികള്‍ കരിങ്കൊടിയുയര്‍ത്തി നേതൃത്വത്തോട് പറയാതെ പറഞ്ഞത് പാര്‍ട്ടിക്കുള്ളില്‍ നിലനില്‍ക്കുന്ന വിഭാഗീയതയെയും അതിന്റെ പ്രശ്‌നങ്ങളെയും പറ്റിയാണ്. ബുധനാഴ്ച നടന്ന ബേഡകം ഏരിയാ സമ്മേളനത്തില്‍ പാനല്‍ അവതരിപ്പിച്ച ഏരിയാ സെക്രട്ടറിയടക്കം അഞ്ചുപേര്‍ മത്സരിച്ച് തോറ്റിരുന്നു. പ്രാദേശിക വിഭാഗീയതയാണ് ഈ തോല്‍വിക്കു കാരണം.

പാര്‍ട്ടിനേതാക്കളുടെ വിയോഗത്തിലാണ് കൊടി മരത്തില്‍ സാധാരണ കരിങ്കൊടി ഉയര്‍ത്താറ്. ബേഡകത്ത് ഉയര്‍ന്നപ്രതിഷേധക്കരിങ്കൊടി വരുംനാളില്‍ കൂടുതല്‍ ചര്‍ച്ചകള്‍ക്ക് വഴിവെക്കും.സമ്മേളനനഗരിയില്‍ വ്യാഴാഴ്ച രാവിലെ പറന്ന കരിങ്കൊടി പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹിയെത്തിയാണ് അഴിച്ചു മാറ്റിയത്.

കൊളത്തൂര്‍,കുണ്ടംകുഴി,ബേഡകം,മുന്നാട്,പള്ളത്തുങ്കാല്‍,കുറ്റിക്കോല്‍,പടുപ്പ്,ബന്തടുക്ക ലോക്കല്‍ കമ്മറ്റിയുള്‍പ്പെട്ടതാണ് ബേഡകം ഏരിയാ കമ്മിറ്റി. കുണ്ടംകുഴി ലോക്കല്‍ സമ്മേളനം നടക്കുമ്പോള്‍ തന്നെ വിഭാഗീയതയുടെ പുക മലയോരത്ത് ഉയര്‍ന്നിരുന്നു. ജില്ലാ നേതൃത്വത്തിന്റെ അന്വേഷണത്തിനും നടപടിക്കും അടക്കി നിര്‍ത്താനാകാത്തതായിരുന്നു അത് എന്ന് ഇപ്പോള്‍ വ്യക്തമായിരിക്കുകയാണ്. ഇക്കാര്യം ജില്ലാ സെക്രട്ടേറിയറ്റ് വ്യാഴാഴ്ച പുറപ്പെടുവിച്ച പ്രസ്താവനയിലും സമ്മതിച്ചിട്ടുണ്ട്. ബേഡകത്ത് സംഘടനാ പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും അത് പരിശോധിച്ച് തീരുമാനം കൈക്കൊള്ളുമെന്നും സെക്രട്ടേറിയറ്റ് പറയുന്നു.

എന്നാല്‍,വിഭാഗീയതയെ തുടര്‍ന്നുണ്ടായ ഏറ്റവും ഒടുവിലത്തെ സംഭവം പ്രാദേശിക നേതൃത്വത്തിനിടയിലും അണികള്‍ക്കിടയിലും കടുത്ത അസംതൃപ്തിയുണ്ടാക്കിയിട്ടുണ്ടെന്നാണ് മലയോരത്തു നിന്നുള്ള വാര്‍ത്തകള്‍. ബീംബുങ്കാല്‍,കൊളത്തൂര്‍,കുണ്ടംകുഴി,ബന്തടുക്ക തുടങ്ങിയ സ്ഥലങ്ങളിലെ ബ്രാഞ്ച് സെക്രട്ടറിമാര്‍ ലോക്കല്‍ സെക്രട്ടറിമാര്‍ക്ക് രാജിക്കത്ത് നല്‍കിയതായി സൂചന ഉണ്ട്.