Random Posts

Thursday, November 24, 2011

പ്രവാസികളെ ലക്ഷ്യമിട്ട് ചെലവുകുറഞ്ഞ വിമാനസര്‍വീസ് തുടങ്ങുമെന്ന് മുഖ്യമന്ത്രി


ന്യൂഡല്‍ഹി: മലയാളിപ്രവാസികളുടെ എണ്ണം പരിഗണിച്ച് ചെലവു കുറഞ്ഞ വിമാന സര്‍വീസ് ആരംഭിക്കുന്ന കാര്യം ആലോചിച്ചു വരികയാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഇതിനുള്ള പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്നും ഉടന്‍ നടപ്പാക്കുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതു സംബന്ധിച്ച് കേന്ദ്രവുമായി ചര്‍ച്ച നടത്തും.

കണ്ണൂര്‍ വിമാനത്താവളത്തിന്റെ നിര്‍മാണത്തിന് പ്രഥമ പരിഗണന നല്‍കുമെന്നും ഉമ്മന്‍ചാണ്ടി കൂട്ടിച്ചേര്‍ത്തു. കണ്ണൂര്‍ വിമാനത്താവള പദ്ധതിയില്‍ 26 ശതമാനം ഓഹരികള്‍ സര്‍ക്കാരിന്റെ ഉടമസ്ഥതയില്‍ ആയിരിക്കും. 23 ശതമാനം ഓഹരികള്‍ പൊതുമേഖലയ്ക്കും 49 ശതമാനം ഓഹരികള്‍ സ്വകാര്യ നിക്ഷേപകര്‍ക്കുമായി നീക്കി വെച്ചിട്ടുണ്ട്. ബാക്കി വരുന്ന രണ്ട് ശതമാനം ഓഹരികള്‍ മറ്റ് സ്ഥാപനങ്ങള്‍ക്കായും മാറ്റിവെച്ചു. വ്യക്തിഗത നിക്ഷേപത്തിനുള്ള പരിധി 50,000 രൂപയാക്കി കുറച്ചിട്ടുണ്ട്. നേരത്തേയിത് രണ്ടു ലക്ഷമായിരുന്നു. നിക്ഷേപകരുടെ അഭ്യര്‍ത്ഥന പരിഗണിച്ചാണ് നിക്ഷേപ പരിധി കുറച്ചത്. രാജ്യാന്തര റൂട്ടുകളില്‍ പ്രതിവര്‍ഷം യാത്രചെയ്യുന്ന പത്ത് ലക്ഷം യാത്രക്കാര്‍ക്ക് വിമാനത്താവളം പ്രയോജനപ്പെടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ആഭ്യന്തര റൂട്ടുകളില്‍ മൂന്നു ലക്ഷം യാത്രക്കാരെയാണ് പ്രതീക്ഷിക്കുന്നത്. കണ്ണുരിലെ ജനസംഖ്യയുടെ 13 ശതമാനത്തോളം വിദേശത്താണെന്നാണ് കണക്കാക്കപ്പെടുന്നത്. 2000 എക്കറില്‍ സ്ഥാപിക്കുന്ന വിമാനത്താവളം 2013ല്‍ പ്രവര്‍ത്തനക്ഷമമാവുമെന്നാണ് സര്‍ക്കാരിന്റ പ്രതീക്ഷ. സംസ്ഥാനത്തെ ജനസംഖ്യയില്‍ 40 ലക്ഷത്തോളം പേര്‍ പ്രവാസികളാണെന്നും അവരിലേറെപ്പേരും ഗള്‍ഫിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം കിംഗ്ഫിഷര്‍ ഉള്‍പ്പെടെ പ്രമുഖ കമ്പനികള്‍ ചെലവുകുറഞ്ഞ വിമാനസര്‍വീസ് അപ്രായോഗികമാണെന്നു കണ്ടെത്തിക്കഴിഞ്ഞു. ഈ സാഹചര്യത്തില്‍ കേരളത്തില്‍ ആരംഭിക്കുമെന്നു പ്രഖ്യാപിച്ച സര്‍വീസ് എത്രമാത്രം ഫലപ്രദമാകുമെന്ന സംശയവും ഉയര്‍ന്നുകഴിഞ്ഞു. ഇനി മൂന്നുമാസംകൂടി മാത്രമേ കിങ്ഫിഷറിന്റെ സേവനം ലഭിക്കുകയുള്ളൂവെന്ന് കമ്പനി ചെയര്‍മാന്‍ വിജയ് മല്യ പറഞ്ഞു. കിങ്ഫിഷര്‍ എയര്‍ലൈന്‍സ് ഓഹരി ഉടമകളുടെ യോഗത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. 2,000 കോടി രൂപയുടെ അവകാശ ഓഹരി ഇഷ്യൂവിന് ഓഹരി ഉടമകള്‍ സമ്മതിച്ചതായും അദ്ദേഹം വ്യക്തമാക്കി. തുടര്‍ച്ചയായി നഷ്ടത്തില്‍ തുടരുന്ന അവസരത്തിലാണ് ചെലവു കുറഞ്ഞ വിമാന സര്‍വീസ് നിര്‍ത്തലാക്കാന്‍ കമ്പനി തീരുമാനിച്ചത്. മൂലധന സമാഹരണത്തിനാണ് കമ്പനി പ്രാധാന്യം നല്‍കുന്നതെന്ന് അദ്ദേഹം പറഞ്ഞു