Random Posts

Wednesday, November 30, 2011

പുതിയ ഡാമിന് 663 കോടി; തമിഴ്‌നാടിന് വെള്ളവും നഷ്ടമാവില്ല

നിലവിലെ വ്യവസ്ഥയനുസരിച്ച് 136 അടിയില്‍ത്തന്നെ ജലനിരപ്പ് ക്രമീകരിക്കുംവിധമാകും കേരളം വിഭാവനം ചെയ്യുന്ന പുതിയ അണക്കെട്ടിന്റെ നിര്‍മ്മാണം. ഇതുകൂടി ഉള്‍പ്പെടുത്തിയ സാധ്യതാപഠന റിപ്പോര്‍ട്ടാണ് സുപ്രിംകോടതി ഉന്നതാധികാരസമിതിക്ക് കേരളം സമര്‍പ്പിച്ചിട്ടുള്ളത്.

663 കോടി രൂപ ചെലവില്‍ നാല് വര്‍ഷത്തിനകം പുതിയ അണക്കെട്ട് പണിയാനാകുമെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. അണക്കെട്ടിന്റെ നിര്‍മ്മാണത്തിനായി 600 കോടി രൂപ സംസ്ഥാനസര്‍ക്കാര്‍ ചെലവ് പ്രതീക്ഷിക്കുന്നതായി ഇത്തവണ ബജറ്റ് പ്രസംഗത്തില്‍ ധനകാര്യ മന്ത്രി കെ.എം. മാണി സൂചിപ്പിച്ചിരുന്നു. ഇപ്പോഴത്തെ അണക്കെട്ടില്‍നിന്ന് 366 മീറ്റര്‍ താഴെയാണ് പുതിയ അണക്കെട്ടിനായി കണ്ടെത്തിയ സ്ഥലം.

പരിസ്ഥിതിയാഘാതം ഏറ്റവും കുറഞ്ഞ സ്ഥലമായാണ് ഈ ഭാഗത്തെ വിലയിരുത്തുന്നത്. 1979-ല്‍ കേന്ദ്ര ജലക്കമ്മീഷന്‍ പുതിയ ഡാം നിര്‍ദ്ദേശിച്ചപ്പോള്‍ അതിനായി തിരഞ്ഞെടുത്ത സ്ഥലം തന്നെയാണിത്.

പുതിയ അണക്കെട്ടിന് 370.1 മീറ്റര്‍ നീളവും 53.22 മീറ്റര്‍ ഉയരവുമുണ്ടാകും. ഇതോടുചേര്‍ന്ന് 137 മീറ്റര്‍ നീളത്തിലും 25 മീറ്റര്‍ ഉയരത്തിലും ആയിരിക്കും താങ്ങ് (സാസില്‍ ഡാം) അണക്കെട്ട് പണിയുക. ഇപ്പോഴത്തെ അണക്കെട്ടിന് 365.76 മീറ്റര്‍ നീളവും 53.65 മീറ്റര്‍ ഉയരവുമാണുള്ളത്. നിലവില്‍ അണക്കെട്ടില്‍നിന്ന് മാറിയാണ് സ്പില്‍വേ. പുതിയ ഡാമില്‍ സ്പില്‍വേ പ്രധാന അണക്കെട്ടിന്റെ ഭാഗമായിരിക്കും.

പുതിയ അണക്കെട്ട് വരുമ്പോള്‍ തമിഴ്‌നാടിന് ഇപ്പോള്‍ നല്‍കുന്ന വെള്ളത്തില്‍ ഒരു കുറവും വരില്ല. മാത്രവുമല്ല, സംഭരണശേഷി അല്പം കൂടുന്നതിനാല്‍ കുറേക്കൂടി വെള്ളം നല്‍കാനുമായേക്കും. നിലവിലുള്ള അണക്കെട്ടിനേക്കാള്‍ 143 ദശലക്ഷം ഘനയടി വെള്ളം അധികമായി സംഭരിക്കാന്‍ പുതിയ അണക്കെട്ടിനാകും.

കുറച്ച് വനഭൂമിയേ വെള്ളത്തിനടിയില്‍ ആവുകയുള്ളൂ. 22.23 ഹെക്ടര്‍ മാത്രം. മറ്റാവശ്യങ്ങള്‍ക്ക് ഉള്‍പ്പെടെ മൊത്തം 50 ഹെക്ടര്‍ വനഭൂമി ഇതിനായി ഉപയോഗിക്കേണ്ടിവരും.

പുതിയ അണക്കെട്ട് വരുമ്പോള്‍ നാലുതരത്തിലുള്ള ജൈവമേഖലകള്‍ ഇവിടെ വെള്ളത്തിനടിയിലാകും. നദീഭാഗം, യൂക്കാലിപിസ്റ്റ് തോട്ടം, അര്‍ദ്ധനിത്യഹരിതവനം, താഴ്ചയിലുള്ള പുല്ലുമേട് എന്നിവ. എന്നാല്‍, അര്‍ദ്ധനിത്യഹരിതവനത്തില്‍ മരങ്ങള്‍ കുറവാണെന്നും ഒരു മരവും 30 സെന്റീമീറ്ററില്‍ കൂടുതല്‍ വ്യാസമുള്ളതല്ലെന്നും റിപ്പോട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.