Random Posts

Sunday, March 13, 2011

സത്യപ്രതിജ്ഞാ തീയതിയേ ഇനി തീരുമാനിക്കാനുള്ളൂ: ആന്റണി

തിരുവനന്തപുരം: യുഡിഎഫിന്റെ മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്യുന്നതിന്റെ തീയതി മാത്രമേ തീരുമാനിക്കേണ്ടതുള്ളൂ എന്ന് പ്രതിരോധമന്ത്രി എകെ ആന്റണി. ആരുവിചാരിച്ചാലും സിപിഎം ശീര്‍ഷാസനം ചെയ്താലും നിയമസഭാ തെരഞ്ഞെടുപ്പില്‍
യുഡിഎഫിന്റെ വിജയം തടയാനാവില്ല. ഒരു പ്രചരണത്തിന്റെയും കാര്യമില്ല. പ്രചരണത്തിന് മുമ്പു തന്നെ കേരളത്തിലെ ജനങ്ങള്‍ അവരുടെ മനസില്‍ ഫലപ്രഖ്യാപനം നടത്തിക്കഴിഞ്ഞു. എംഎല്‍എമാരുടെ എണ്ണം എത്രകണ്ട് കൂട്ടാമോ അത്രയും കൂട്ടുന്നതിന് വേണ്ടി ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുക എന്നത് മാത്രമാണ് ഇനി നമ്മള്‍ ചെയ്യേണ്ടതെന്നും ആന്റണി പറഞ്ഞു. യുഡിഎഫ് ഇലക്ഷന്‍ വെബ്‌സൈറ്റിന്റെ ഉദ്ഘാടനം ഇന്ദിരാഭവനില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
ഓരോ തെരഞ്ഞെടുപ്പിലും പ്രചരണശൈലികള്‍ മാറിവരികയാണ്. ആദ്യകാലത്ത് സൈക്കിളിലും മറ്റുമായിരുന്നു പ്രചരണം. ഇന്ന് അതുമാറി ആധുനികരീതിയിലേക്ക് കടന്നു. ശൈലി എത്രമാറിയാലും ജനങ്ങളുടെ മനസ്സില്‍ സ്വാധീനം ഉറപ്പിക്കുകയാണ് വേണ്ടത്. ചടങ്ങില്‍ കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല അധ്യക്ഷത വഹിച്ചു. ഓഡിയോ സിഡിയുടെ പ്രകാശനം കേന്ദ്ര വ്യോമയാന മന്ത്രി വയലാര്‍ രവി നിര്‍വഹിച്ചു. യുഡിഎഫിന്റെ പടയോട്ടമാണ് കേരളം കാണാന്‍ പോകുന്നതെന്നും സെക്രട്ടറിയേറ്റിലേക്കുള്ള പ്രയാണം തുടങ്ങിക്കഴിഞ്ഞുവെന്നും വയലാര്‍ രവി പറഞ്ഞു.

യുഡിഎഫിന്റെ വിജയത്തെ ഒരുശക്തിക്കും ഇനി അട്ടിമറിക്കാനാവില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ലോകത്ത് എവിടെയിരുന്നും യുഡിഎഫിന്റെയും കോണ്‍ഗ്രസിന്റെയും നേതാക്കളുമായി സംവേദിക്കാന്‍ കഴിയുന്ന സംവിധാനമാണ് ഇലക്ഷന്‍ വെബ്‌സൈറ്റിലൂടെ സാധ്യമായിരിക്കുന്നതെന്ന് പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടി പറഞ്ഞു. ഇന്നത്തെ സാഹചര്യത്തില്‍ ഇതിന് ഏറെ പ്രാധാന്യമുണ്ട്. പ്രവാസികള്‍ക്ക് ആദ്യമായി വോട്ടുചെയ്യാന്‍ അവസരം ലഭിച്ച തെരഞ്ഞെടുപ്പാണിത്. അവര്‍ക്ക് അവരുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും അറിയിക്കാനും ഇതിലൂടെ അവസരം ലഭിക്കും. വെബ്‌സൈറ്റ് തുടര്‍ന്നും നല്ലനിലയില്‍ മുന്നോട്ടുകൊണ്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങില്‍ എഐസിസി ജനറല്‍ സെക്രട്ടറി മധുസൂദന്‍ മിസ്ത്രി, സെക്രട്ടറി സഞ്ജയ് നിരുപം എംപി,  പിപി തങ്കച്ചന്‍, കെആര്‍ ഗൗരിയമ്മ, ജോണി നെല്ലൂര്‍, അബ്ബാസ് സേട്ട്, സിപി ജോണ്‍, ടിഎച്ച് മുസ്തഫ, അഡ്വ. രാജന്‍ബാബു തുടങ്ങിയവര്‍ പങ്കെടുത്തു.