Random Posts

Wednesday, March 16, 2011

സി പി എമ്മിലെ സീറ്റു മോഹികള്‍ പോരിനിറങ്ങി, മാവേലിക്കരയില്‍ തര്‍ക്കം മുറുകി

അമ്പലപ്പുഴയില്‍ ഇടഞ്ഞു നിന്ന നേതാവിനെ ചുമതലകളില്‍ നിന്നും നീക്കി

ആലപ്പുഴ: ജില്ലയില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍
മത്സരിക്കാനുളളവരുടെ പട്ടിക ഏകദേശം പൂര്‍ത്തിയാക്കിയപ്പോള്‍ ലിസ്റ്റില്‍ നിന്നും പുറത്തായവരുടെ പ്രതിഷേധം സി പി എമ്മിന് തലവേദന സൃഷ്ടിക്കുന്നു. സ്ഥാനാര്‍ത്ഥിക്കുപ്പായം തയ്ച്ചിരുന്ന മാവേലിക്കരയിലെ ചില സഖാക്കളാണ് മേല്‍ഘടകങ്ങളോട് തങ്ങളുടെ അനിഷ്ടം വെട്ടിത്തുറന്ന് പറഞ്ഞ് രംഗത്തെത്തിയത്.സംവരണ മണ്ഡലമായ ഇവിടെ എസ് എഫ് ഐ ജില്ലാ പ്രസിഡന്റ് രാജേഷിന്റെ പേര് മാത്രമാണ് ജില്ലാ നേതൃത്വം പരിഗണിച്ചത്. ഇത് സി പി എമ്മിനെ മാത്രമല്ല ഡി വൈ എഫ് ഐയേയും രോഷം കൊളളിച്ചു.ചാരുംമൂട് ഏരിയ സെക്രട്ടറി രാഘവന്റെ പേരാണ് ഇവിടെ സജീവമായി ഉയര്‍ന്ന് വന്നിരുന്നത്.ഇതിനായി നേരത്തെ തന്നെ രംഗമൊരുക്കുകയും ചെയ്തിരുന്നു. എന്നാല്‍ അപ്രതീക്ഷിതമായി യുവനേതാവിനെ പാര്‍ട്ടി തീരുമാനിച്ചത് പ്രാദേശിക നേതൃത്വത്തിന് തിരിച്ചടിയാവുകയായിരുന്നു.
 
പ്രതിഷേധ സൂചകമായി  കഴിഞ്ഞ ദിവസം ഡി വൈ എഫ് ഐ സംഘടിപ്പിച്ച പ്രകടനത്തില്‍ പങ്കെടുക്കുവാന്‍ ആരും തയ്യാറാകാതിരുന്നതും അതു കൊണ്ട് തന്നെയാണെന്ന് പറയപ്പെടുന്നു. ഇതിനിടെ മന്ത്രി ജി സുധാകരന്റെ അമ്പലപ്പുഴ മണ്ഡലം മുന്നില്‍ കണ്ട് മാസങ്ങള്‍ക്ക് മുമ്പ് ഇവിടം കേന്ദ്രീകരിച്ച സി പി എം ജില്ലാ കമ്മറ്റിയംഗത്തിന്റെ രോഷം അല്പം കൂടി കടന്നതായിപ്പോയി.ആലപ്പുഴ മുന്‍ മുന്‍സിപ്പല്‍ ചെയര്‍മാനും സി പി എം ജില്ലാ കമ്മറ്റിയംഗവുമായ പി പി ചിത്തരഞ്ജനാണ് സീറ്റ് ലഭിക്കുമെന്ന് സ്വപ്നം കണ്ട് മണ്ഡലത്തില്‍  പണമെറിഞ്ഞ് കളി തുടങ്ങിയത്.  രണ്ടു തവണ മത്സരിച്ചവര്‍ മാറി നില്ക്കുമെന്ന പാര്‍ട്ടിയിലെ അലിഖിത നിയമം മുന്നില്‍ കണ്ട് മന്ത്രിയെ ഒതുക്കാമെന്നാണ് തീരുമാനിച്ചതെങ്കിലും അത് നടക്കാതെ പോയതിന്റെ ദുഖത്തിലും ദേഷ്യത്തിലുമാണ് നേതാവ്.
 
തനിക്ക് കൂടുതല്‍ സ്വാധീനവും ഇടപാടുമുളള ആലപ്പുഴയിലെ പ്രാദേശിക ചാനലിനെ ഉപയോഗിച്ച് അമ്പലപ്പുഴയില്‍ മത്സരിക്കുന്നത് താനാണെന്ന് നിരന്തരം വാര്‍ത്ത നല്‍കിയതും പാര്‍ട്ടിയ്ക്ക്, പ്രത്യേകിച്ച് ജി.സുധാകരന് ദഹിച്ചില്ലെന്നതാണ് സത്യം. മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് കമ്മറ്റിയുടെ സെക്രട്ടറിയായി പാര്‍ട്ടി നിയമിച്ച ചിത്തരഞ്ജന്റെ പ്രവര്‍ത്തനത്തില്‍ തൃപ്തിയില്ലെന്ന കാരണത്താല്‍ ഇദ്ദേശത്തെ മണ്ഡത്തിലെ ചുമതലകളില്‍ നിന്നും കഴിഞ്ഞ ദിവസം നീക്കം ചെയ്തിരുന്നു. വി എസ് പക്ഷത്തെ സി എസ് സുജാത, സി പി എം മുന്‍ ജില്ലാ സെക്രട്ടറി വി കേശവന്റെ മകന്‍,മുന്‍ എം എല്‍ എ ടി കെ ദേവകുമാര്‍, മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ എച്ച് ബാബുജാന്‍ തുടങ്ങി നിരവധിപ്പേരാണ് പട്ടികയില്‍ ഇടം നേടാതെ പ്രതിഷേധവുമായി രംഗത്തുളള മറ്റുളളവര്‍. ഇതില്‍ സിറ്റിംഗ് എം പിയായിരുന്ന സി എസ് സുജാതയ്ക്ക് കഴിഞ്ഞ ലോകസഭ തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പില്‍ പരിഗണിക്കുമെന്ന സൂചനയുണ്ടായിരുന്നതിനാല്‍ കാര്യമായ നീക്കങ്ങള്‍ ഇവരും നടത്തിയിരുന്നു.ജില്ലാ നേതൃത്വത്തിന്റെ വെട്ടിനിരത്തലിനെതിരെ ഇവര്‍ പ്രതിഷേധവുമായി ഒന്നിച്ചിരിക്കുന്നുവെന്നാണ് സൂചന.