Random Posts

Wednesday, March 16, 2011

രാഹുല്‍ ഗാന്ധിക്കെതിരെ വ്യാജപരാതി നല്‍കിയയാള്‍ക്ക് 50 ലക്ഷം രൂപ പിഴ

അമേതി നിയോജകമണ്ഡലത്തില്‍ സുകന്യ സിംഗ് എന്ന പെണ്‍കുട്ടിയെയും കുടുംബത്തെയും രാഹുല്‍ ഗാന്ധി അന്യായമായി തടങ്കലില്‍ വച്ചിരിക്കുന്നുവെന്ന്
ആരോപിച്ച് വ്യാജ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി നല്‍കിയ ആളിന് കോടതി 50 ലക്ഷം രൂപ പിഴ വിധിച്ചു. അലഹബാദ് ഹൈക്കോടതിയുടെ ലക്‌നൗ ബഞ്ചാണ് സമാജ്‌വാദി പാര്‍ട്ടി മുന്‍ എംഎല്‍എ കിഷോര്‍ സംരിത്തിന് പിഴ ശിക്ഷ വിധിച്ചത്. കാണാതായെന്ന് വ്യാജപരാതിക്കാരന്‍ ആരോപിച്ച പെണ്‍കുട്ടി കോടതിയില്‍ ഹാജരായി സംഭവം ശക്തമായി നിഷേധിച്ചിരുന്നു. പിഴത്തുകയില്‍ 25 ലക്ഷം രൂപ പെണ്‍കുട്ടിക്കും 20 ലക്ഷം രാഹുല്‍ ഗാന്ധിക്കും 5 ലക്ഷം പെണ്‍കുട്ടിയെ കണ്ടെത്തിയ പോലീസ് സംഘത്തിനും നല്‍കണമെന്ന് കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ദേശാഭിമാനിയുടെ നുണക്കഥയാണ് കോടതിവിധിയോടെ പൊളിഞ്ഞത്. അഞ്ച് വര്‍ഷം മുമ്പത്തെ സ്ത്രീപീഡനം പുറത്തായെന്ന തലക്കെട്ടില്‍ മഞ്ഞപ്പത്രങ്ങളെ തോല്‍പ്പിക്കുന്ന വിധത്തിലാണ് മാര്‍ച്ച് 3ന് ദേശാഭിമാനി പത്രം ഒന്നാം പേജില്‍ രാഹുല്‍ഗാന്ധിയെ അപമാനിച്ച് വാര്‍ത്ത നല്‍കിയത്.
സംസ്ഥാനത്തെ മന്ത്രി പുത്രന്മാരുടെ സ്ത്രീപീഡനകേസുകള്‍ കണ്ടില്ലെന്ന് നടിച്ച പാര്‍ട്ടി പത്രമാണ് വ്യാജപരാതിക്കാരന്റെ ഹര്‍ജി അടിസ്ഥാനമാക്കി ഒന്നാം പേജില്‍ 4 കോളം വാര്‍ത്ത നല്‍കിയത്. രാഹുല്‍ഗാന്ധിക്ക് കോടതി നോട്ടീസ് അയച്ചതോടെ സ്ത്രീ പീഡനക്കഥ സ്വന്തമായി മെനയാനും പത്രം തയ്യാറായിരുന്നു. പത്രങ്ങള്‍ വാര്‍ത്ത മുക്കിയെന്ന പരിദേവനവും പാര്‍ട്ടി പത്രത്തിന്റെ വാര്‍ത്തയിലുണ്ടായിരുന്നു. ഇക്കിളി നോവലിസ്റ്റുകള്‍ ചില വാരികകളില്‍ എഴുതുന്നതിനേക്കാള്‍ തരംതാണ തരത്തിലാണ് പാര്‍ട്ടി പത്രം പീഡനക്കഥ കെട്ടിച്ചമച്ചത്. തങ്ങള്‍ ഏതോ പുതിയ വിവാദം കണ്ടെത്തിയെന്ന മട്ടിലായിരുന്നു പാര്‍ട്ടി പത്രത്തിന്റെ വാര്‍ത്ത.
2007 ജനുവരി നാലുമുതല്‍ കാണാനില്ലെന്ന് ദേശാഭിമാനി ആരോപിക്കുന്ന പെണ്‍കുട്ടിയാണ് കഴിഞ്ഞ ദിവസം കോടതിയില്‍ ഹാജരായി പൊട്ടിക്കരഞ്ഞുകൊണ്ട് പരാതിയിലെ ആരോപണങ്ങള്‍ നിഷേധിച്ചത്. മാധ്യമ സംസ്‌ക്കാരത്തിന് നിരക്കാത്ത തരത്തില്‍ പെണ്‍കുട്ടിയുടെ കളര്‍ചിത്രം ഒന്നാം പേജില്‍ വാര്‍ത്തയ്‌ക്കൊപ്പം കൊടുക്കാനും ദേശാഭിമാനി തയ്യാറായി. എന്നാല്‍ കോടതിവിധി വന്നതോടെ രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിച്ചവര്‍ ഇളിഭ്യരായി.
അന്ധമായ രാഷ്ട്രീയ വിരോധത്തിന്റെ മറവില്‍ രാജ്യത്തെ യുവതലമുറയുടെ പ്രതീകമായ രാഹുല്‍ഗാന്ധിയേയും കൗമാരക്കാരിയായ ഒരു പെണ്‍കുട്ടിയെയും അപമാനിച്ച പാര്‍ട്ടിപത്രത്തിനെതിരെ പ്രതിഷേധം വ്യാപകമായി. പാര്‍ട്ടിയും പത്രവും രാജ്യത്തോടും പെണ്‍കുട്ടിയുടെ കുടുംബത്തോടും മാപ്പ് പറയണമെന്ന് എന്‍ എസ് യുപ്രസിഡന്റ് ഹൈബി ഈഡനും കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിലും ആവശ്യപ്പെട്ടു.