Random Posts

Thursday, March 24, 2011

എസ്.ആര്‍.പിക്കും കോടിയേരിക്കും എതിരെ പാര്‍ട്ടിയില്‍ പോര് മുറുകി

> അനാവശ്യ പ്രസ്താവനകള്‍ നിര്‍ത്താന്‍ പി.ബി ഇടപെടണം

തിരുവനന്തപുരം: പോൡറ്റ് ബ്യൂറോയുടെ പ്രഖ്യാപിത നയത്തിന് വിരുദ്ധമായി കേരളത്തില്‍ പ്രതികരിച്ച എസ്.രാമചന്ദ്രന്‍പിള്ളയ്‌ക്കെതിരേ സിപിഎമ്മില്‍ പടയൊരുക്കം.
സംസ്ഥാനത്ത് തിരഞ്ഞെടുപ്പിനുശേഷമുള്ള നേതൃത്വമാര്‍ക്കെന്ന് തീരുമാനിച്ചിട്ടില്ലെന്ന് ഇന്നലെ എസ്.രാമചന്ദ്രന്‍പിള്ള പ്രതികരിച്ചതോടെയാണ് കണ്‍ട്രോള്‍ കമ്മീഷനിലേക്കും പോളിറ്റ് ബ്യൂറോയിലേക്കും എസ്ആര്‍പിക്കെതിരേ പരാതി പോയിരിക്കുന്നത്.സ്ഥാനാര്‍ഥി പ്രഖ്യാപനത്തിനു ശേഷം നേതൃത്വത്തെ കുറിച്ച് 'കമാ'യെന്നൊരക്ഷരം മിണ്ടാതെ പിണറായി പിന്‍വാങ്ങിയപ്പോഴാണ് വി.എസിനെതിരേ കുടിപ്പകയുമായി കോടിയേരിയും എസ്ആര്‍പിയും രംഗത്തെത്തിയിരിക്കുന്നത്.
പ്രകാശ് കാരാട്ടിന്റെ തീരുമാനത്തെ ഡല്‍ഹിയില്‍ വെട്ടി നിരത്തിയ ബൃന്ദാ കാരാട്ടും സീതാറാം യെച്ചൂരിയും സംസ്ഥാനത്ത് വി.എസിനെ മുന്‍നിര്‍ത്തിതന്നെ മതി പ്രചാരണം എന്നു നിര്‍ദേശം നല്‍കിയിരുന്നു.ഇതില്‍ പഴുതു കണ്ടുപിടിച്ചാണ് എസ്ആര്‍പിയും കോടിയേരിയും പ്രതികരണങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്.പ്രചാരണം വി.എസിന്റെ നേതൃത്വത്തില്‍ തന്നെ നടക്കട്ടെ, ജയിച്ചാല്‍ മുഖ്യമന്ത്രിയോ തോറ്റാല്‍ പ്രതിപക്ഷ നേതാവോ ആരെന്ന് പിന്നീടു തീരുമാനിക്കും എന്ന് ഇരുവരും ഉദ്ദേശിക്കുന്നതിന്റെ അര്‍ഥവും ഇതു തന്നെയാണ്.

പാര്‍ട്ടി ദേശീയ സെക്രട്ടറി പ്രകാശ് കാരാട്ട് ബംഗാളിലെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുന്നതിന് മുന്‍പ് തന്നെ ബംഗാളില്‍ ബുദ്ധദേവ് നയിക്കും എന്നു വ്യക്തമാക്കിയിരുന്നു.എന്നാല്‍ ബംഗാളിലും നേതാവിനെ ഇലക്ഷന് ശേഷമേ തീരുമാനിക്കുകയുള്ളുവെന്നും മുഖ്യമന്ത്രിയെ നേരത്തെ പ്രഖ്യാപിക്കുന്ന പതിവ് സിപിഎമ്മിനില്ലെന്നുമാണ് എസ്ആര്‍പി പറഞ്ഞിരിക്കുന്നത്.ഇതും പാര്‍ട്ടി കേന്ദ്ര നേതൃത്വം എടുത്തിരിക്കുന്ന തീരുമാനത്തിനും പ്രഖ്യാപനത്തിനും വിരുദ്ധമാണ്.സംസ്ഥാനത്ത് ഗ്രൂപ്പിസം ഇപ്പോള്‍ ഔദ്യോഗിക പക്ഷത്തേക്ക് മാറിയിരിക്കുകയാണ്.ഈ അവസ്ഥയില്‍ മൂന്നാം ടേം കഴിഞ്ഞ പിണറായിക്ക് ഇനി സാധ്യതയില്ലെന്നതാണ് പാര്‍ട്ടി സെക്രട്ടറി കസേരയില്‍ നോട്ടമിടുന്ന എസ്ആര്‍പിയുടെ ലക്ഷ്യം. വി.എസിന് സീറ്റ് നിഷേധിച്ചിട്ടേയില്ലയെന്നാണ് എസ്.രാമചന്ദ്രന്‍പിള്ള വിശദീകരിക്കുന്നത്.വി.എസ്സിന്റേതുള്‍പ്പെടെയുള്ള സ്ഥാനാര്‍ത്ഥിത്വപ്രശ്‌നത്തില്‍ പാര്‍ട്ടി നേതൃത്വം നല്‍കിയത് നിര്‍ദ്ദേശങ്ങള്‍ മാത്രമാണെന്നും അന്തിമതീരുമാനം പാര്‍ട്ടിയിലെ ചര്‍ച്ചകളുടെ അടിസ്ഥാനത്തിലാണെന്നുമാണ്   എസആര്‍പി പറയുന്നത്.സംസ്ഥാന കമ്മിറ്റിക്കിടെ തന്നെ വി.എസിന് സീറ്റില്ലെന്നതും അതിനെ തുടര്‍ന്നുണ്ടായ സംഭവ വികാസങ്ങളും ഒടുവില്‍ പിബി തന്നെ വി.എസിന് സീറ്റ് നല്‍കണമെന്ന ആവശ്യമുയര്‍ത്തിയതും എല്ലാവരും കണ്ടതാണ്.
 
ഇതിനെയാണ് പാര്‍ട്ടി നിര്‍ദേശങ്ങള്‍ മാത്രമാണ് നല്‍കിയതെന്ന് എസ്ആര്‍പി നിസാരവത്ക്കരിച്ചിരിക്കുന്നത്. പോളിറ്റ് ബ്യൂറോ അംഗം സംസ്ഥാനത്ത് തെരഞ്ഞെടുപ്പു അടുത്തിരിക്കുന്ന സാഹചര്യത്തില്‍ എല്‍ഡിഎഫിനെ കരിവാരിത്തേക്കുന്ന പ്രസ്താവനകള്‍ നടത്തുന്നുവെന്നാരോപിച്ച് വിവിധയിടങ്ങലില്‍ പ്രതിഷേധമുയര്‍ന്നിട്ടുണ്ട്.ഔദ്യോഗികപക്ഷം നേതാവായിരുന്ന പിണറായി വിജയന്റെ കൂടെ ഒറ്റക്കെട്ടായി നിലയുറപ്പിച്ചിരുന്ന ശ്രീമതിയും ജയരാജന്‍മാരും ഉള്‍പ്പെടെ കാര്യങ്ങള്‍ അപ്പാടെ മാറിയപ്പോള്‍ കളം മാറി ചവിട്ടിയിരിക്കുകയാണ്.എസ്ആര്‍പിയുടെ പ്രസ്താവനയ്‌ക്കെതിരേ ഇവര്‍ ഒറ്റക്കെട്ടായി രംഗത്തെത്തിയിട്ടുമുണ്ട്.രണ്ടു ദിവസമായി പോളിറ്റ് ബ്യൂറോയുടെ നിര്‍ദേശത്തിന് വിരുദ്ധമായ പ്രസ്താവന നടത്തുന്ന കോടിയേരി അതില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കണമെന്നും ആവശ്യമുയര്‍ന്നുകഴിഞ്ഞു.ഇടതുപക്ഷത്തെ ബാധിക്കുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കെതിരേ ലോക്കല്‍ കമ്മിറ്റികളുള്‍പ്പെടെ രംഗത്തെത്തിക്കഴിഞ്ഞത് സിപിഎമ്മില്‍ തെരഞ്ഞെടുപ്പു കഴിഞ്ഞാലും കലാപമൊതുങ്ങില്ലെന്നതിന്റെ സൂചനയാണ്.