Random Posts

Sunday, March 27, 2011

വിഎസ് പത്രികനല്‍കിയപ്പോള്‍ ഇങ്ങകലെ ശാരിയുടെ ആത്മാവ് തേങ്ങി

പാലക്കാട്:മലമ്പുഴ നിയോജകമണ്ഡലത്തിലെ എല്‍ ഡി എഫ് സ്ഥാനാര്‍ഥി മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ വ്യാഴാഴ്ച തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള പത്രിക നല്‍കിയപ്പോള്‍ വലിയൊരു വാഗ്ദാനലംഘനത്തിന്റെ തേങ്ങലുകള്‍ ആയിരുന്നു കേരളം ഓര്‍ത്തത് . അഞ്ചുവര്‍ഷം മുമ്പേ ഇതേസ്ഥലത്ത് പത്രിക നല്‍കാന്‍ വി.എസ് എത്തുമ്പോള്‍ കേരളീയസമൂഹം ആകെ പ്രതീക്ഷയിലായിരുന്നു. അവര്‍ക്കൊപ്പം കോട്ടയത്തിന് സമീപം കിളിരൂരിലെ ഒരു കൊച്ചുവീട്ടിലും ആ പ്രതീക്ഷയുണ്ടായിരുന്നു. കേരളീയമനസാക്ഷിയെ പിടിച്ചുകുലുക്കിയ കിളിരൂര്‍ പീഡനക്കേസിലെ ശാരി എസ്.നായരുടെ കുടുംബമായിരുന്നു ആ കൊച്ചുവീട്ടിലുണ്ടായിരുന്നത്. പെണ്‍വാണിഭക്കാരെ കയ്യാമം വച്ച് വീരവാദം മുഴക്കിയാണ് അന്ന് അച്യുതാനന്ദന്‍ അധികാരത്തിലേറിയത്.

അഞ്ചുവര്‍ഷം കഴിഞ്ഞിട്ടും ശാരിയെ കൊന്നതാരാണെന്നോ പീഡിപ്പിച്ച വിഐപികളാരാണെന്നോ കണ്ടെത്താന്‍ വി.എസ് മെനക്കെട്ടില്ല. അതുകൊണ്ടുതന്നെ പത്രികാസമര്‍പ്പണം എന്നത് വാഗ്ദാനലംഘനത്തിന്റെ മറ്റൊരു വാര്‍ഷികമായാണ് ശാരിയുടേതുപോലെ കേരളീയസമൂഹവും കാണുന്നത്. ഇന്നു രാവിലെ പാലക്കാട് സിവില്‍ സ്‌റ്റേഷനിലെത്തി വരണാധികാരി മുമ്പാകെയാണ് മുഖ്യമന്ത്രി നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നത്. കോ ഓപറേറ്റീവ് സൊസൈറ്റീസ് ജോയിന്റ് ഡയറക്ടര്‍ എ.എന്‍. പ്രദീപ് രാജ് ആണ് വരണാധികാരി. അതേസമയം മലമ്പുഴയിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി ലതികാസുഭാഷും അടുത്ത ദിവസം പത്രിക സമര്‍പ്പിക്കും. ലതികയ്ക്കു പത്രിക സമര്‍പ്പിക്കാനുള്ള തുകയില്‍ ശാരിയുടെ കുടുംബാംഗങ്ങള്‍ നല്‍കിയ കണ്ണീര്‍ നനഞ്ഞ നോട്ടുകെട്ടുകളും ഉണ്ടെന്നത് മറ്റൊരു വസ്തുത.

വാഗ്ദാനങ്ങള്‍ നല്‍കി അധികാരത്തിലെത്തിയശേഷം കിളിരൂര്‍ പെണ്‍കുട്ടിയുടെ മുഖംതിരിച്ച വിഎസിനെതിരേയാണ് ലതിക സുഭാഷിന്റെ പോരാട്ടം. പീഡനത്തിനിരയായി മരിച്ച ശാരിയുടെ മകളുടെ കൈയില്‍നിന്നു കെട്ടിവയ്ക്കാനുള്ള തുകയുടെ ഒരു ഭാഗം കഴിഞ്ഞദിവസം ലതികാ സുഭാഷ് ഏറ്റുവാങ്ങി. അഴിമതിക്കാരെയും സ്ത്രീപീഡകരെയും കൈയാമം വച്ചു തെരുവിലൂടെ നടത്തുമെന്നു പലവട്ടം പ്രസംഗിച്ചാണു കഴിഞ്ഞ തവണ വി.എസ്.അച്യുതാനന്ദന്‍ മുഖ്യമന്ത്രി പദത്തിലെത്തിയത്. എന്നാല്‍, ഒരു സ്ത്രീ പീഡനക്കേസില്‍പോലും കാര്യമായ നടപടികളെടുക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞില്ല. അവസാനം സ്വന്തം പാര്‍ട്ടി അംഗം ഉയര്‍ത്തിയ പരാതിക്കുപോലും അര്‍ഹമായ നീതി നടത്തിക്കൊടുക്കാന്‍ സിപിഎമ്മിലെ ഗ്രൂപ്പുപോരുമൂലം അദ്ദേഹത്തിനു കഴിഞ്ഞില്ലെന്ന ആരോപണവും ശക്തമാണ്.

ഈ സാഹചര്യത്തിലാണു വി.എസ്.അച്യുതാനന്ദനെതിരേ മത്സരിക്കാന്‍ നിയോഗിക്കപ്പെട്ട ലതികാ സുഭാഷ് ഈ പൊള്ളത്തരം തുറുന്നു കാണിച്ച് മലമ്പുഴയിലേക്കു തിരിച്ചിരിക്കുന്നത്. ശാരിയുടെ മാതാപിതാക്കള്‍ മുഖ്യമന്ത്രിയെ കാണാന്‍ ശ്രമിച്ചിട്ടു അനുവാദം കൊടുക്കാതിരുന്നതും നേരത്തെ വാര്‍ത്തയായിരുന്നു. അവസാനം അവര്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ ധര്‍ണ നടത്തിയാണു പ്രതിഷേധം അറിയിച്ചത്. കിളിരൂര്‍ പീഡനക്കേസിനിരയായി മരിച്ച ശാരിയുടെ പിതാവ് സുരേന്ദ്രനും മാതാവ് ശ്രീദേവിയും മകള്‍ സ്‌നേഹയും ചേര്‍ന്നാണു തുകയുടെ ഒരു വിഹിതം കൈമാറിയത്. ശാരിയുടെ വീട്ടിലെത്തിയാണു ലതികാ സുഭാഷ് തുക ഏറ്റുവാങ്ങിയത്. ശാരിയുടെ അമ്മയടക്കം കേരളത്തിലെ സ്ത്രീകളുടെ കണ്ണീരിനു വിലപറഞ്ഞ് അധികാരത്തിലേറിയ അച്യുതാനന്ദന്‍ സ്ത്രീപഡനങ്ങള്‍ക്കെതിരേ യാതൊരു നടപടിയും സ്വീകരിച്ചില്ലെന്നു ലതിക പറഞ്ഞു. കിളിരൂര്‍ പീഡനക്കേസ് ആക്ഷന്‍ കൗണ്‍സില്‍ ചെയര്‍മാന്‍ രാജു പുഴങ്ങരയും ലതികയ്‌ക്കൊപ്പമുണ്ടായിരുന്നു.