Random Posts

Saturday, July 2, 2011

P ശശിയുടെ 'വിഷയം' പൊറുക്കാനാവില്ല; സിപിഎമ്മില്‍നിന്ന്‌ പുറത്താക്കി

തിരുവനന്തപുരം: സദാചാര വിരുദ്ധ പ്രവര്‍ത്തനത്തിന്റെ പേരില്‍ പാര്‍ട്ടിയില്‍ ശിക്ഷാനടപടി നേരിടുന്ന മുന്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ശശിയെ സി.പി.എമ്മില്‍ നിന്നു പുറത്താക്കാന്‍ തീരുമാനം. ശശിയെ സംസ്‌ഥാന സമിതിയില്‍ നിന്ന്‌ ഒരു വര്‍ഷത്തേക്ക്‌ സസ്‌പെന്‍ഡ്‌ ചെയ്യാനുള്ള സംസ്‌ഥാന സെക്രട്ടേറിയറ്റിന്റെ തീരുമാനം തള്ളിക്കൊണ്ടാണ്‌ സംസ്‌ഥാന സമിതി പുറത്താക്കാന്‍ തീരുമാനമെടുത്തതെന്ന്‌ റിപ്പോര്‍ട്ടില്‍ പറയുന്നു. പൊതുസമൂഹത്തില്‍ പാര്‍ട്ടിക്കും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും അപമാനം വരുത്തിവെച്ച പി.ശശിക്കെതിരെ ശക്‌തമായ നടപടി വേണമെന്ന്‌ സമിതിയിലെ ഭൂരിപക്ഷം അംഗങ്ങളും ആവശ്യപ്പെട്ടു.തെരഞ്ഞെടുപ്പിനു മുന്‍പ്‌ ശശിക്കെതിരെ നടപടി വേണ്ടതായിരുന്നുവെന്ന്‌ അംഗങ്ങള്‍ ചൂണ്ടിക്കാട്ടി.

രാവിലെ ആരംഭിച്ച ചര്‍ച്ചയില്‍ പി.ശശി വിഷയം തന്നെയാണ്‌ ഉയര്‍ന്നുവന്നത്‌. സെക്രട്ടേറിയറ്റിന്റെ തീരുമാനം തള്ളാനാണ്‌ ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ ആവശ്യപ്പെട്ടത്‌. ശശിക്കെതിരെ ആരോപണം ഉയര്‍ന്നതിനു പിന്നാലെ അദ്ദേഹം രാജിവയ്‌ക്കുമെന്ന്‌ പരസ്യമായി പ്രഖ്യാപിച്ചു. കൂടാതെ തന്റെ രാജിക്കത്ത്‌ മാധ്യമങ്ങള്‍ക്ക്‌ നല്‍കി. പാര്‍ട്ടി ഭരണഘടനയുടെ അഞ്ചാം വകുപ്പ്‌ അനുസരിച്ച്‌ പുറത്താക്കാന്‍ കഴിയുന്ന തെറ്റാണ്‌ ശശി ചെയ്‌തിരിക്കുന്നതെന്നും സംസ്‌ഥാന സമിതി കണ്ടെത്തി. പാര്‍ട്ടിയിലെ നിലവിലുള്ള വിഭാഗീയ സമാവാക്യങ്ങള്‍ മാറ്റിമറിച്ചാണ്‌ അംഗങ്ങള്‍ ഔദാ്യേഗിക വിഭാഗത്തിലെ കരുത്തനായ ശശിക്കെതിരെ നടപടി ആവശ്യപ്പെട്ടത്‌.

നിലവില്‍ സംസ്‌ഥാന സമിതി അംഗമാണ്‌ ശശി.സംസ്‌ഥാന സമിതിയംഗമായിരിക്കെ പല നേതാക്കളും പാര്‍ട്ടിക്കു പുറത്തുപോയിട്ടുണ്ടെങ്കിലും സദാചാര വിരുദ്ധ കുറ്റത്തിന്റെ പേരില്‍ സി.പി.എമ്മില്‍ നിന്ന്‌ പുറത്താക്കപ്പെടുന്ന ആദ്യ സംസ്‌ഥാന സമിതി അംഗമാണ്‌ ശശി.സ്‌ത്രീകളോട്‌ അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍ കേന്ദ്രകമ്മിറ്റിയംഗങ്ങളായ വൈക്കം വിശ്വന്‍, എ. വിജയരാഘവന്‍ എന്നിവരടങ്ങിയ അന്വേഷണ കമ്മിഷന്‍ ശശി കുറ്റക്കാരനാണെന്നു കണ്ടെത്തിയിരുന്നു. ഇതേതുടര്‍ന്ന്‌ ശശിയെ ബ്രാഞ്ച്‌ കമ്മിറ്റിയിലേക്ക്‌ തരംതാഴ്‌ത്താന്‍ തീരുമാനിച്ചിരുന്നു. ഇത്‌ കേന്ദ്രകമ്മിറ്റിയില്‍ എത്തിയെങ്കിലും സംസ്‌ഥാന സമിതിയുടെ പരിഗണനയ്‌ക്കായി തിരിച്ചയയ്‌ക്കുകയായിരുന്നു.

ന്യായീകരിക്കാനോ പ്രോത്സാഹിപ്പിക്കാനോ കഴിയാത്ത തെറ്റാണു ശശി ചെയ്‌തതെന്നു യോഗം വിലയിരുത്തി. ഇതുമായി ബന്ധപ്പെട്ടുയര്‍ന്ന വിവാദം സംഘടനയ്‌ക്കു പൊതുസമൂഹത്തില്‍ അവമതിപ്പുണ്ടാക്കി. ശശിയ്‌ക്കെതിരെ കര്‍ശന നടപടി വേണമെന്ന്‌ വി.എസ്‌ അച്യുതാനന്ദന്‍ ഉള്‍പ്പെടെയുള്ള ഒരു വിഭാഗം നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. ശശിക്കെതിരായ നടപടി വൈകുന്നല്‍ വി.എസ്‌ അസ്വസ്‌ഥതയും പ്രകടിപ്പിച്ചിരുന്നു. ശശിക്കെതിരെ നടപിയുണ്ടാകുമെന്ന്‌ കേന്ദ്രകമ്മിറ്റിയംഗം കൂടിയായ പി.കെ ശ്രീമതി കഴിഞ്ഞ ദിവസം വ്യക്‌തമാക്കി