
മുംബൈ സ്‌ഫോടന പരമ്പരയുമായി ബന്ധപ്പെട്ട് വിവിധ സംസ്ഥാനങ്ങളിലായി എട്ടു പേര്‍ കസ്റ്റഡിയില്‍. ഇവരില്‍ രണ്ടു പേര്‍ മലയാളികളാണെന്നാണ് സൂചന. കൊല്‍ക്കത്ത, ബിഹാര്‍, ബംഗളൂരു എന്നിവിടങ്ങളില്‍ നിന്നാണ് തീവ്രവാദ സംഘടനകളായ ഇന്ത്യന്‍ മുജാഹിദീന്‍, ഹര്‍കത്തുല്‍ ജിഹാദ് അല്‍ ഇസ്‌ലാമി (ഹുജി ) എന്നിവയിലെ അംഗങ്ങളെന്ന് കരുതുന്നവര്‍ പിടിയിലായത്.
ബംഗളൂരുവില്‍ നിന്ന് രണ്ട് മലയാളികളുള്‍പ്പെടെ അഞ്ചു പേരെയാണ് കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞദിവസം പോലീസ് കസ്റ്റഡിയില്‍ മരിച്ച ഫയാസ് ഉസ്മാനിയുടെ വെളിപ്പെടുത്തലിനെ തുടര്‍ന്നാണത്രെ ഇന്ത്യന്‍ മുജാഹിദീന്‍ അംഗങ്ങളെന്ന് സംശയിക്കുന്ന ഇവരെ പിടികൂടിയത്്. ഫയാസ് ഇവരുമായി മൊബൈലില്‍ ബന്ധപ്പെട്ടിരുന്നതായി അന്വേഷണ സംഘവുമായി ബന്ധപ്പെട്ടവര്‍ പറഞ്ഞു. ബംഗളൂരു പൊലീസാണ് ഇവരെ പിടികൂടിയത്. പിന്നീട് മുംബൈ പൊലീസിന് കൈമാറുകയായിരുന്നു. ഇവരെ രഹസ്യകേന്ദ്രത്തില്‍ ചോദ്യം ചെയ്തുവരുകയാണ്. കസ്റ്റഡിയിലുള്ള മലയാളികളില്‍ ഒരാള്‍ കാസര്‍കോട് സ്വദേശിയാണെന്നാണ് സൂചന. ഒരാള്‍ ഹൈദരാബാദില്‍നിന്നും മറ്റുള്ളവര്‍ ഭട്കല്‍, മംഗലാപുരം എന്നിവിടങ്ങളില്‍ നിന്നുള്ളവരുമാണ്.
കൊല്‍ക്കത്തയില്‍ ഇന്ത്യന്‍ മുജാഹിദീന്‍ സംഘാംഗമെന്ന് കരുതുന്ന ഹാറൂണിനെയാണ് പശ്ചിമ ബംഗാള്‍ പൊലീസ് പിടികൂടിയത്. ഗുജറാത്തിലെ ഭീകരവിരുദ്ധ സേന നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഹാറൂണിനെ കസ്റ്റഡിയിലെടുത്തത്. 2008ലെ ഗുജറാത്ത് സ്‌ഫോടനവുമായി ബന്ധപ്പെട്ട് ജയിലില്‍ കഴിയുന്ന ഡാനിഷ് റിയാസിന്റെ ഇ-മെയിലുകളില്‍നിന്നാണ് ഹാറൂണിനെ കുറിച്ച വിവരം ലഭിച്ചതെന്നാണ് ഗുജറാത്ത് എ.ടി.എസിന്റെ അവകാശവാദം. എന്നാല്‍, ഇയാള്‍ക്ക് മുംബൈ സ്‌ഫോടന പരമ്പരയുമായി ബന്ധമുണ്ടോ എന്നത് വ്യക്തമല്ല. താലിബാനും ഇന്ത്യന്‍ മുജാഹിദീനും തമ്മില്‍ സഹകരണമുണ്ടെന്നും ഈ ബന്ധത്തിന്റെ പ്രധാന കണ്ണി ഹാറൂണ്‍ ആണെന്നുമാണ് ഗുജറാത്ത് എ.ടി.എസിന്റെ കണ്ടെത്തല്‍. ഹാറൂണ്‍ അടക്കമുള്ള ഇന്ത്യന്‍ മുജാഹിദീന്‍ നേതാക്കളുമായി ഡാനിഷ് നടത്തിയ അഞ്ച് ഇ-മെയില്‍ ആശയ വിനിമയങ്ങള്‍ പരിശോധിക്കുന്നതായും എ.ടി.എസ് പറഞ്ഞു.
ഞായറാഴ്ച ബിഹാറിലെ കിഷന്‍ഖഞ്ചില്‍ പിടിയിലായ രണ്ടു പേര്‍ പൊലീസ് കസ്റ്റഡിയിലാണ്. റിയാസുല്‍ സര്‍ക്കാര്‍, മഹ്താബ് ആലം എന്നിവരെയാണ് വിദേശനിയമ പ്രകാരം ബിഹാര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. സര്‍ക്കാര്‍ ഇന്ത്യക്കാരനല്ലെന്നാണ് പൊലീസ് ഭാഷ്യം. ഹുജിയുമായി ബന്ധമുണ്ടെന്നാണ് കരുതുന്നത്. സര്‍ക്കാറിനെ വീട്ടില്‍ താമസിപ്പിച്ചതിനാണ് മഹ്താബ് ആലം അറസ്റ്റിലായത്. മുംബൈ സ്‌ഫോടനവുമായി ബന്ധപ്പെട്ട് ചോദ്യംചെയ്തുവരുകയാണ്.
1994 മുതല്‍ അജ്മീരില്‍ ജയിലില്‍ കഴിയുന്ന 'ഡോ. ബോബ്' എന്നറിയപ്പെടുന്ന ജലീസ് അന്‍സാരിയെയും മുംബൈ സ്‌ഫോടനവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്തു. 93ലെ മുംബൈ സ്‌ഫോടനമടക്കം 60 കേസുകളില്‍ ജീവപര്യന്തം തടവ് അനഭവിക്കുകയാണ് ജലീസ്. കഴിഞ്ഞവര്‍ഷം ജയിലില്‍ നടന്ന റെയ്ഡില്‍ ജലീസിന്റെ കൈയില്‍നിന്ന് സിംകാര്‍ഡുകളും മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തിരുന്നു. പാകിസ്താനിലേക്കും ഗള്‍ഫ് നാടുകളിലേക്കും ജലീസ് ഫോണ്‍ചെയ്തതായി കണ്ടെത്തിയിരുന്നു.
ഇതിനിടയില്‍, സില്‍വാസാ പൊലീസിന്റെ കസ്റ്റഡിയില്‍ സൂക്ഷിച്ചിരുന്ന 50 കിലോഗ്രാം അമോണിയം നൈട്രേറ്റ് കാണാതായി. മുംബൈ സ്‌ഫോടനത്തിന് ഇതാണൊ ഉപയോഗിച്ചതെന്ന് സംശയമുയര്‍ന്നിട്ടുണ്ട്. സ്‌ഫോടന കേസ് അന്വേഷിക്കുന്ന സംഘം സില്‍വാസാ പൊലീസിനെ ചോദ്യം ചെയ്തു. ഈ വര്‍ഷം മേയ് 20ന് ഒരു റിസോര്‍ട്ടില്‍ നടന്ന റെയ്ഡില്‍ പിടികൂടിയതാണ് അമോണിയം നൈട്രേറ്റ്. ഇതോടൊപ്പം വന്‍തോതില്‍ ജലാറ്റിന്‍ സ്റ്റിക്കുകളും സ്‌ഫോടക വസ്തുക്കളും പിടികൂടിയിരുന്നു. സവേരി ബസാര്‍, ഓപറ ഹൗസ്, ദാദര്‍ എന്നിവിടങ്ങളിലെ സ്‌ഫോടനത്തിന് അമോണിയം നൈട്രേറ്റാണ് ഉപയോഗിച്ചതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.






