Random Posts

Sunday, July 24, 2011

പ്ലസ് ടു: 550 പുതിയ ബാച്ചുകള്‍ കൂടി,അപേക്ഷിച്ചവര്‍ക്കെല്ലാം അനുമതി


വിവാദങ്ങള്‍ക്കൊടുവില്‍ കൂടുതല്‍ പ്ലസ് ടു ബാച്ചുകള്‍ അനുവദിക്കാന്‍ സംസ്ഥാന മന്ത്രിസഭായോഗം തീരുമാനിച്ചു. അപേക്ഷ നല്‍കിയ 541 സ്‌കൂളുകളിലായി 550 അധിക ബാച്ചുകളാണ് അനുവദിക്കുക. ഇതു സംബന്ധിച്ച ഉത്തരവ് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ വിദ്യാഭ്യാസവകുപ്പ് പുറത്തിറക്കും. സര്‍ക്കാര്‍, എയ്ഡഡ് മേഖലകളിലായാണ് ഈ ബാച്ചുകള്‍ അനുവദിക്കുക.

ആദ്യം 395 സ്‌കൂളുകളില്‍ പ്ലസ്ടു ബാച്ച് അനുവദിക്കാനുള്ള കരട് ലിസ്റ്റിനാണ് സംസ്ഥാന സര്‍ക്കാര്‍ രൂപം നല്‍കിയത്. എന്നാല്‍ ഇതിനെതിരെ എന്‍.എസ്.എസ്. അടക്കമുള്ള മാനേജ്‌മെന്റുകള്‍ രംഗത്തുവന്നു. കരട്പട്ടിക മലപ്പുറം ജില്ലയ്ക്ക് മാത്രമായി നൂറിലധികം ബാച്ചുകള്‍ അനുവദിക്കുന്ന രീതിയിലായിരുന്നു. ഇതാണ് പട്ടിക വിവാദമാകാന്‍ കാരണം. തുടര്‍ന്ന് എല്ലാവരുടെയും അപേക്ഷ പരിഗണിച്ച് ആവശ്യമുള്ളിടത്തെല്ലാം അധിക ബാച്ച് അനുവദിക്കാന്‍ കഴിഞ്ഞ മന്ത്രിസഭായോഗം തീരുമാനിക്കുകയായിരുന്നു. എന്നാല്‍ മന്ത്രിസഭായോഗം കഴിഞ്ഞുള്ള പത്രസമ്മേളനത്തില്‍ ഇക്കാര്യം മുഖ്യമന്ത്രി വെളിപ്പെടുത്തിയിരുന്നില്ല. അന്തിമ പട്ടിക പുറത്തുവരുമ്പോള്‍ ആര്‍ക്കും പരാതിയുണ്ടാവില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

എട്ടുജില്ലകളില്‍ നിന്നുള്ള പ്ലസ് വണ്‍ ബാച്ചിനുള്ള അപേക്ഷകള്‍ തരംതിരിച്ച് സീറ്റിന്റെയും ആവശ്യക്കാരുടെയും കണക്കുനോക്കി വിദ്യാഭ്യാസ വകുപ്പ് നാലായി തരംതിരിച്ചിരുന്നു. ആവശ്യകതയുടെ അടിസ്ഥാനത്തിലാണ് ഇങ്ങനെ തരംതിരിച്ചത്. ആദ്യ മൂന്നു വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് കൊടുക്കാനാണ് ആദ്യം തീരുമാനിച്ചത്. അവസാന വിഭാഗത്തില്‍പ്പെടുന്നവയ്ക്ക് അധിക ബാച്ചിന്റെ അത്ര അത്യാവശ്യമില്ലെന്നായിരുന്നു ആദ്യ വിലയിരുത്തല്‍. എന്നാല്‍ ആദ്യ പട്ടികയില്‍ വരുന്നതില്‍ ഏറിയ പങ്കും മലപ്പുറം ജില്ലയില്‍ നിന്നുള്ളതായതിനാല്‍ അതിനെതിരെ വിമര്‍ശം ഉയര്‍ന്നു. ഇതിന്റെയടിസ്ഥാനത്തിലാണ് അപേക്ഷകര്‍ക്കെല്ലാം പ്ലസ്ടു ബാച്ച് അനുവദിക്കാന്‍ തീരുമാനിച്ചത്.

അമ്പതുപേരാണ് ഒരു ബാച്ചില്‍ വേണ്ടത്. കുറഞ്ഞത് 25 കുട്ടികളെങ്കിലും വേണം. നേരത്തെ ബാച്ചില്ലാത്ത വിഷയങ്ങള്‍ക്കാണ് പുതുതായി ബാച്ച് അനുവദിക്കുന്നതെങ്കില്‍ അഞ്ച് അധ്യാപക തസ്തിക അധികമായി ഉണ്ടാകും. നേരത്തെ ബാച്ചുള്ള വിഷയങ്ങള്‍ക്കുതന്നെയാണെങ്കില്‍ രണ്ട് പുതിയ തസ്തികയും പ്രൊമോഷനും മതിയാകും. ഓരോ സ്‌കൂളിന്റെയും കേസ് പ്രത്യേകമായെടുത്താണ് അധ്യാപക തസ്തിക സൃഷ്ടിക്കേണ്ടത്.

ഇതേസമയം ഇപ്പോള്‍ പരിഗണിക്കാത്ത ആറ് ജില്ലകളില്‍ ചില മേഖലകളില്‍ പ്ലസ് ടു സീറ്റ് തികയാത്തതായുണ്ട്. അവയെ പുതിയ ബാച്ച് അനുവദിക്കാന്‍ പരിഗണിച്ചിട്ടുമില്ല. ഇതിനെതിരെ പ്രതിഷേധം വ്യാപകമാണ്. മുമ്പ് പ്ലസ് ടു അനുവദിച്ചവര്‍ക്കുതന്നെ വീണ്ടും ബാച്ചുകള്‍ അനുവദിക്കുന്ന കൂട്ടത്തില്‍ ഹയര്‍ സെക്കന്‍ഡറിയില്ലാത്ത ഹൈസ്‌കൂളുകളെ കൂടി പരിഗണിക്കണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്.

ഇക്കുറി അപേക്ഷിച്ചവര്‍ക്കെല്ലാം പ്ലസ് ടു ബാച്ച് അനുവദിക്കാനാണ് സര്‍ക്കാറിന്റെ തീരുമാനം. കൊല്ലം, ഇടുക്കി, ആലപ്പുഴ, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ തുടങ്ങിയ എട്ടു ജില്ലകളിലാണ് സര്‍ക്കാര്‍ അധിക പ്ലസ് ടു ബാച്ചുകള്‍ അനുവദിക്കാന്‍ അപേക്ഷ ക്ഷണിച്ചിരുന്നത്. അതത് പഞ്ചായത്ത്, നഗരസഭകളില്‍ ലഭ്യമായ പ്ലസ് വണ്‍ ബാച്ചിന്റെ ലഭ്യതയും അപേക്ഷകരായ കുട്ടികളുടെ എണ്ണവും തമ്മില്‍ താരതമ്യം ചെയ്ത് സീറ്റ് കുറവുള്ള ജില്ലകളെന്ന നിലയിലാണ് ഈ ജില്ലകളില്‍ പുതിയ ബാച്ചുകള്‍ അനുവദിക്കാന്‍ തീരുമാനിച്ചത്. പ്ലസ് വണ്‍ ബാച്ച് നിലവിലുള്ള സ്‌കൂളുകളില്‍ മാത്രമേ പുതിയ കോഴ്‌സ് അനുവദിക്കുന്നുള്ളൂ.