Random Posts

Saturday, July 16, 2011

മൂന്നാറില്‍ ക്ലൗഡ്‌നയന്‍ കൈയേറിയ കെട്ടിടം വീണ്ടും ഒഴിപ്പിച്ചു

മൂന്നാറിലെയും പരിസര പ്രദേശങ്ങളിലെയും കൈയേറ്റം ഒഴിപ്പിക്കുന്ന റവന്യുവകുപ്പ് സംഘം ചിന്നക്കനാല്‍ വേണാട് താവളത്ത് ക്ലൗഡ് നയന്‍ റിസോര്‍ട്ടിനടുത്ത് വീണ്ടും കൈയേറ്റം കണ്ടെത്തി. മുന്‍ മൂന്നാര്‍ ദൗത്യസംഘം ഏറ്റെടുത്ത റിസോര്‍ട്ടും 2.49 ഏക്കര്‍ സ്ഥലവുമാണ് വീണ്ടും കൈയേറിയതായി കണ്ടെത്തിയത്. ആനയിറങ്കലില്‍ 13 ഏക്കറും പീരുമേട്ടില്‍ 64 ഏക്കറും വെള്ളിയാഴ്ച ഏറ്റെടുത്തു. ചിന്നക്കനാല്‍ സിമന്‍റുപാലത്ത് കൈയേറിയ സ്ഥലത്ത് നിര്‍മിച്ച ഏറുമാടത്തില്‍നിന്ന് പന്നിപ്പടക്കങ്ങളും കണ്ടെടുത്തിട്ടുണ്ട്.

സിമന്‍റുപാലത്ത് ഏറുമാടം നിന്നിരുന്ന സ്ഥലം നേരത്തെ റവന്യുസംഘം ഏറ്റെടുത്തതായിരുന്നു. ഉടുമ്പന്‍ചോല തഹസില്‍ദാര്‍ വി. മോഹനന്‍പിള്ളയുടെ നേതൃത്വത്തിലുള്ള റവന്യുസംഘം വെള്ളിയാഴ്ച ഏറുമാടം ഏറ്റെടുക്കുന്നതിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് കവറില്‍ സൂക്ഷിച്ച പന്നിപ്പടക്കങ്ങള്‍ കണ്ടത്. തറനിരപ്പില്‍നിന്ന് 15 അടി ഉയരത്തിലാണ് ഏറുമാടം പണിതിരുന്നത്. വന്യജീവിസംരക്ഷണ നിയമപ്രകാരം വനംവകുപ്പ് കേസെടുത്തിട്ടുണ്ട്. ഏറുമാടം കെ.എസ്.ഇ.ബി.ക്ക് കൈമാറി.

ആനയിറങ്കല്‍ ഡാമിനടുത്ത് കെ.എസ്.ഇ.ബി.യുടെ സ്ഥലത്തായിരുന്നു കൈയേറ്റം. ഇടുക്കി ചേരിയാര്‍ സ്വദേശി സന്തോഷ്, കോതമംഗലം സ്വദേശി തോമസ് കുരുവിള എന്നിവരാണ് താവളം പ്രദേശത്ത് 13 ഏക്കര്‍ ഭൂമി കൈയേറി കൃഷിചെയ്തിരുന്നത്. മുന്‍ ദൗത്യസംഘങ്ങള്‍ ഈ കൈയേറ്റം കണ്ടെത്തിയിരുന്നില്ല. ഇവിടെയും സര്‍ക്കാര്‍ഭൂമി എന്ന പേരില്‍ ബോര്‍ഡ് സ്ഥാപിച്ചു.ചിന്നക്കനാല്‍ വേണാട് താവളത്ത് ക്ലൗഡ് നയന്‍ റിസോര്‍ട്ടിനടത്ത് വീണ്ടും കൈയേറ്റം കണ്ടെത്തി.

മുന്‍ മൂന്നാര്‍ ദൗത്യസംഘം ഏറ്റെടുത്ത് റവന്യുവകുപ്പിന് കൈമാറിയതാണ് റിസോര്‍ട്ടും അത് നില്‍ക്കുന്ന 2.49 ഏക്കര്‍ സ്ഥലവും. റിസോര്‍ട്ടിലേക്കുള്ള ടാര്‍റോഡ് റവന്യുസംഘം കല്ലുകള്‍ നിരത്തി അടച്ച് ബോര്‍ഡ് സ്ഥാപിച്ചു. ഇവിടെ മറ്റുറിസോര്‍ട്ടുകാര്‍ മാലിന്യം നിക്ഷേപിക്കുന്നതായും കണ്ടെത്തി. ഇത് മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് നീക്കംചെയ്തു. കൈയേറ്റം ഒഴിപ്പിച്ച ഭൂമിയില്‍നിന്ന് രണ്ട് യൂക്കാലി മരങ്ങള്‍ മുറിച്ചുമാറ്റിയിട്ടുണ്ട്. ഇതിനെതിരെ ശാന്തന്‍പാറ പോലീസും ലാന്‍ഡ് കണ്‍സര്‍വന്‍സി ആക്ട് പ്രകാരം ചിന്നക്കനാല്‍ വില്ലേജ് ഓഫീസറും കേസെടുത്തു.

ഡപ്യൂട്ടി തഹസില്‍ദാര്‍ പി.എസ്. ഭാനുകുമാര്‍, താലൂക്ക് സര്‍വെയര്‍ എ.ആര്‍. ഷിജു, വില്ലേജ് ഓഫീസര്‍ സനല്‍കുമാര്‍ എന്നിവരും പങ്കെടുത്തു. പീരുമേട് താലൂക്കിലെ 64 ഏക്കര്‍ കൈയേറ്റം റവന്യു അധികൃതര്‍ ഒഴിപ്പിച്ചു. പീരുമേട്, ഏലപ്പാറ, മഞ്ചുമല, വണ്ടിപ്പെരിയാര്‍, പെരുവന്താനം, കൊക്കയാര്‍ എന്നീ വില്ലേജുകളിലെ കൈയേറ്റമാണ് ഒഴിപ്പിച്ചത്. ജില്ലാകളക്ടറുടെ നിര്‍ദേശപ്രകാരം അതതു വില്ലേജ് ഓഫീസര്‍മാരുടെ നേതൃത്വത്തിലാണ് വെള്ളിയാഴ്ച രാവിലെ മുതല്‍ ഒഴിപ്പിക്കല്‍ നടപടി നടന്നത്. പിടിച്ചെടുത്ത ഭൂമിയില്‍ സര്‍ക്കാര്‍വക ഭൂമിയെന്ന ബോര്‍ഡും സ്ഥാപിച്ചു. ഒഴിപ്പിച്ച സ്ഥലങ്ങളില്‍ പട്ടയമുള്ളവരും ഉണ്ട്.

സര്‍ക്കാര്‍ഭൂമി കൈയേറി പട്ടയം സംഘടിപ്പിച്ചതാണെന്ന് ബോധ്യപ്പെട്ടതിനാലാണ് ഒഴിപ്പിച്ച് സര്‍ക്കാര്‍ബോര്‍ഡ് സ്ഥാപിച്ചത്. ജില്ലാകളക്ടര്‍ നേരിട്ടെത്തി ശനിയാഴ്ച വാഗമണിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കും. രാവിലെ 10.30ന് ഏലപ്പാറയിലെ ചില കൈയേറ്റങ്ങള്‍ ഒഴിപ്പിച്ചശേഷം 11.30ന് ജില്ലാകളക്ടര്‍ ഇ. ദേവദാസനും ഇടുക്കി ആര്‍.ഡി.ഒ. വി.ആര്‍. വിനോദ്കുമാറും വാഗമണിലെത്തി അവിടത്തെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതിന് നേതൃത്വം നല്കും.