Random Posts

Sunday, July 3, 2011

കൈവെട്ടുകേസിന് ഒരുവയസ്: വിറയാര്‍ന്ന അക്ഷരങ്ങളില്‍ ഓര്‍മകള്‍ പുനര്‍ജനിക്കുന്നു

കൊച്ചി: മലയാളികളുടെ മനസാക്ഷിയ്ക്കുമുന്നിലേക്ക് തെറിച്ചുവീണ ആ ചോരത്തുള്ളികള്‍ക്ക് ഒരു വയസ്. അതിന്റെ ഇരയാകട്ടെ ആരോടും പരിഭവമില്ലെന്ന പ്രഖ്യാപനവുമായി ഇപ്പോള്‍ ഓര്‍മകള്‍ക്കു നടുവില്‍ ഏകനാണ്. പ്രബുദ്ധ കേരളത്തിനു മായാത്ത കളങ്കം സൃഷ്ടിച്ച കൈവെട്ടുകേസിന് ഒരു വര്‍ഷം തികയുകയാണ്. പള്ളിയില്‍നിന്നു മടങ്ങവേ തൊടുപുഴ ന്യൂമാന്‍സ് കോളജിലെ അധ്യാപകന്‍ പ്രഫ.ടി.ജെ. ജോസഫിന്റെ കൈ മത തീവ്രവാദികള്‍ വെട്ടിമുറിച്ചത് കഴിഞ്ഞ ജൂലൈ നാലിനായിരുന്നു. വീടിനു 30 മീറ്ററോളം അകലെ നിര്‍മല പബ്ലിക് സ്‌കൂളിനു സമീപത്തായിരുന്നു ആക്രമണം. ന്യൂമാന്‍സ് കോളജിലെ പരീക്ഷയ്ക്കുവേണ്ടി ജോസഫ് തയാറാക്കിയ ചോദ്യപേപ്പറില്‍ നബിനിന്ദയുണ്ടെന്നാരോപിച്ചു നടന്ന പ്രക്ഷോഭങ്ങളെ തുടര്‍ന്നാണ് ആക്രമണമുണ്ടായത്.

വാനില്‍ എത്തിയ സംഘം ജോസഫിന്റെ കാര്‍ തടഞ്ഞുനിര്‍ത്തി ഒപ്പമുണ്ടായിരുന്ന മാതാവ് ഏലിക്കുട്ടി സഹോദരി സിസ്റ്റര്‍ മാരി സ്‌റ്റെല്ല എന്നിവരെ തടഞ്ഞുവച്ചശേഷം മഴു ഉപയോഗിച്ചു ജോസഫിന്റെ കൈവെട്ടുകയായിരുന്നു. കേരളത്തില്‍ മതതീവ്രവാദ സംഘടനകള്‍ക്കു ശക്തമായ വേരുണ്ടെന്നു വ്യക്തമാക്കിയ സംഭവം നടന്ന് ഒരു വര്‍ഷം പിന്നിടുമ്പോഴും അന്വേഷണം സംസ്ഥാന പൊലീസില്‍നിന്ന് എന്‍ഐഎ ഏറ്റെടുത്ത ശേഷവും പ്രധാന പ്രതികളായ നാസര്‍, സവാദ്, സജല്‍ എന്നിവരുള്‍പ്പെടെ 27-ഓളം പ്രതികള്‍ എവിടെയാണെന്ന് ഒരു വിവരവുമില്ല. അതേസമയം, പൊലീസ് കാവലില്‍ മൂവാറ്റുപുഴ ഹോസ്റ്റല്‍ പടിയിലെ വീട്ടില്‍ ഇപ്പോഴും ചികിത്സയിലാണു കൈവെട്ടുകേസിലെ ഇരയായ അധ്യാപകന്‍ ജോസഫ്. ദുരിതങ്ങള്‍ തുടരുമ്പോഴും എഴുത്തിലും വായനയിലും ശ്രദ്ധിക്കുകയാണു ജോസഫ്. ഒപ്പം അനാഥാലയത്തിലെ കുട്ടികള്‍ക്കു ട്യൂഷനെടുക്കുന്നു.

സംഭവത്തെ തുടര്‍ന്നു കോളജിലെ ജോലി നഷ്ടപ്പെട്ടതിനെതിരെ നിയമ യുദ്ധത്തിലാണ് ജോസഫിപ്പോള്‍. ശനിയാഴ്ച കേസിന്റെ കാര്യത്തിനു തിരുവനന്തപുരത്തെ ട്രൈബ്യൂണലിനു മുമ്പിലെത്തണം. ട്രൈബ്യൂണല്‍ അനുകൂലമായി വിധിച്ചാലും കോളജ് മാനേജ്‌മെന്റിന് അപ്പീല്‍ പോകാം. അങ്ങനെയെങ്കില്‍ ജോലിയില്‍ പ്രവേശിക്കുന്നത് വൈകും. നല്ലവരായ സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും സഹായങ്ങള്‍ കൊണ്ടാണ് മറ്റു വരുമാനമില്ലാതിരുന്നിട്ടും ജീവിതം മുന്നോട്ടു പോകുന്നതെന്നു ജോസഫ് പറയുന്നു. ''ജോലിയില്ലാതെ ഇനിയും അധികനാള്‍ പിടിച്ചുനില്‍ക്കാനാകില്ല. കഴിഞ്ഞ ഒരു വര്‍ഷത്തെ ജീവിതാനുഭവങ്ങള്‍ പുസ്തക രൂപത്തിലാക്കാനാണിപ്പോള്‍ ശ്രമിക്കുന്നത്... നാടകീയതയും സസ്‌പെന്‍സുമൊക്കെ ചേര്‍ന്ന അനുഭവങ്ങളായതുകൊണ്ട് വിവാദങ്ങളൊഴിവാക്കാന്‍ ശ്രമമേറെ വേണ്ടിവരുമെന്നു ജോസഫ് പറയുന്നു.

അതേസമയം കൈവെട്ടുസംഭവത്തിലെ പ്രതികളുടെ യഥാര്‍ത്ഥലക്ഷ്യം വിശുദ്ധയുദ്ധമായിരുന്നുവെന്ന് കേസന്വേഷിക്കുന്ന എന്‍.ഐ.എ കരുതുന്നു. ജിഹാജി നിയമം നടപ്പാക്കി രാജ്യത്തെ മതസൗഹാര്‍ദ്ദം തകര്‍ക്കുകയായിരുന്നു പ്രതികളുടെ ലക്ഷ്യമെന്ന് ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) എറണാകുളത്തെ പ്രത്യേക കോടതിയെ ബോധിപ്പിച്ചു. കേസില്‍ എന്‍.ഐ.എ രജിസ്റ്റര്‍ ചെയ്ത പ്രഥമ വിവര റിപ്പോര്‍ട്ടിലാണ് ഈ വിശദീകരണമുള്ളത്. കൈവെട്ടിയതിലൂടെ പ്രതികള്‍ സമൂഹത്തില്‍ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും നീതിന്യായ സംവിധാനത്തെ വെല്ലുവിളിക്കുകയും ചെയ്തു. കുറ്റകൃത്യത്തിനു പിന്നിലെ വിപുലമായ ക്രിമിനല്‍ ഗൂഢാലോചന, ദേശവിരുദ്ധ പ്രവര്‍ത്തനം, ഭീകരസംഘടനകളുമായുള്ള പ്രതികളുടെ ബന്ധം, വിദേശ ഫണ്ടിംഗ് എന്നിവ അന്വേഷിക്കേണ്ടതുണ്ടെന്ന് എന്‍.ഐ.എ എസ്.പി സ്വയംപ്രകാശ് പാണി സമര്‍പ്പിച്ച എഫ്.ഐ.ആറിലുണ്ട്. 54 പേരുടെ പ്രതിപ്പട്ടികയും എഫ്.ഐ.ആറിനൊപ്പം കഴിഞ്ഞദിവസം കോടതിക്ക് കൈമാറി.

അദ്ധ്യാപകന്റെ കൈപ്പത്തി മഴുകൊണ്ട് വെട്ടിയെടുത്ത് ദൂരേക്കെറിഞ്ഞ അശമന്നൂരിലെ സവാദാണ് ഒന്നാം പ്രതി. ഇയാളും മുഖ്യപ്രതി നാസറുമടക്കം 27 പേര്‍ ഇപ്പോഴും ഒളിവിലാണ്. കുറ്റകൃത്യത്തിന്റെ കേന്ദ്രബിന്ദുവായ പോപ്പുലര്‍ ഫ്രണ്ട് ഒഫ് ഇന്ത്യ (പി.എഫ്.ഐ), സിമി പോലുള്ള നിരോധിത ഭീകര സംഘടനകള്‍ക്ക് സുരക്ഷിത താവളം ഒരുക്കുന്നുണ്ട്. മതമൗലിക വാദികളും മത ചിന്തകളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട ഒരു കൂട്ടം യുവാക്കളുമാണ് കേസിലെ പ്രതികള്‍. പി.എഫ്.ഐയുടെ സജീവ പ്രവര്‍ത്തകരായ പ്രതികളില്‍ ചിലര്‍ മറ്റ് കേസുകളിലും ഉള്‍പ്പെട്ടിട്ടുണ്ട്. പ്രതികളുടെ വീട്ടില്‍ നിന്നും ഓഫീസില്‍ നിന്നും സിമി പ്രസിദ്ധീകരണങ്ങളും തീവ്രവാദം പ്രോത്‌സാഹിപ്പിക്കുന്ന വീഡിയോ സി.ഡികളും പിടിച്ചെടുത്തിരുന്നു. 'ഗ്‌ളോബല്‍ ഇസഌമിക് ടെറേഴ്‌സ് നെറ്റ്‌വര്‍ക്ക് അല്‍ക്വയ്ദ'എന്ന ലഖുലേഘയും അക്കൂട്ടത്തിലുണ്ടായിരുന്നെന്ന് എന്‍.ഐ.എ റിപ്പോര്‍ട്ടില്‍ പറയുന്നു. 2010 ജൂലായ് നാലിനാണ് പ്രൊഫ. ടി.ജെ. ജോസഫ് ആക്രമിക്കപ്പെട്ടത്.

കേസിന്റെ സ്വഭാവവും സാഹചര്യവും കണക്കിലെടുത്ത് കേന്ദ്ര ആഭ്യന്തരമന്ത്രാലയം കഴിഞ്ഞ മാര്‍ച്ച് ഒമ്പതിന് കേസ് എന്‍.ഐ.എയ്ക്ക് കൈമാറി. അദ്ധ്യാപകനെ ആക്രമിക്കാന്‍ ഓമ്‌നി വാനിലെത്തിയ നൂലേലി അശമന്നൂരില്‍ സവാദ്, ചൊവ്വര ശ്രീമൂലനഗരം കളപ്പുരയ്ക്കല്‍ വീട്ടില്‍ ജമാല്‍, കോതമംഗലം വെണ്ടുവഴി താണിമോളേല്‍ വീട്ടില്‍ ഷോബിന്‍ എന്ന കെ.എം.മുഹമ്മദ് ഷോബിന്‍, മൂവാറ്റുപുഴ രണ്ടാര്‍ സജില്‍, അറയ്ക്കപ്പടി വെങ്ങോല വാരിയത്തുമുറി വീട്ടില്‍ ഷംസു എന്ന ഷംസുദ്ദീന്‍, കോട്ടുവള്ളി വള്ളുവള്ളി പുന്നക്കല്‍ വീട്ടില്‍ ഷെമി എന്ന ഷാനവാസ്, വാഴക്കുളം മനക്കമൂല കൈപ്പിള്ളി വീട്ടില്‍ കെ.എ.പരീത് എന്നിവരാണ് കേസിലെ ആദ്യ ഏഴു പ്രതികള്‍. രാവിലെ 8.05 ന് വൃദ്ധ മാതാവ്, സഹോദരി സിസ്റ്റര്‍ മേരി സ്‌റ്റെല്ല എന്നിവര്‍ക്കൊപ്പം മൂവാറ്റുപുഴ നിര്‍മല മാതാ പള്ളിയില്‍ നിന്ന് കുര്‍ബാന കഴിഞ്ഞ് മടങ്ങവേയാണ് പ്രൊഫ. ജോസഫ് സ്വന്തം വീടിനു സമീപം ആക്രമിക്കപ്പെട്ടത്. കാറിന്റെ ചില്ല് തകര്‍ത്ത് ജോസഫിനെ പുറത്തേക്ക് വലിച്ചിട്ട് വെട്ടുകത്തി, മഴു എന്നിവ കൊണ്ട് വലതു കൈപ്പത്തി വെട്ടിമാറ്റി. ഇടതുകാലിലും വെട്ടി.

സംഭവം കണ്ട് തടയാനെത്തിയ ഭാര്യ സലോമിയെയും മകനെയും നാടന്‍ ബോംബെറിഞ്ഞ് അപായപ്പെടുത്താന്‍ ശ്രമിച്ചു.'ഈ കൈകൊണ്ടല്ലേ നീ ഇസഌം മതത്തെ അക്ഷേപിക്കുന്ന ചോദ്യം എഴുതിയത്? ഇനി നീ ഈ കൈകൊണ്ട് എഴുതേണ്ട' എന്നു പറഞ്ഞാണ് പ്രതികള്‍ അദ്ധ്യാപകനെ ആക്രമിച്ചതെന്ന് എന്‍.ഐ.എ പറയുന്നു. പൊലീസ് ജോസഫിനെ പെട്ടെന്ന് ആശുപത്രിയിലെത്തിച്ചതിനാല്‍ ജീവന്‍ തിരിച്ചു കിട്ടി. ഭാര്യ സലോമിയുടെ പ്രഥമവിവരത്തിന്റെ അടിസ്ഥാനത്തില്‍ കണ്ടാലറിയാവുന്ന ആറു പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് 48 പ്രതികള്‍ ഉള്‍പ്പെട്ടത്. കുറ്റകൃത്യത്തിന്റെ കേന്ദ്രബിന്ദുവായ പോപ്പുലര്‍ ഫ്രണ്ട് ഒഫ് ഇന്ത്യ (പി.എഫ്.ഐ), സിമി പോലുള്ള നിരോധിത ഭീകര സംഘടനകള്‍ക്ക് സുരക്ഷിത താവളം ഒരുക്കുന്നുണ്ട്. മതമൗലിക വാദികളും, മതചിന്തകളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട ഒരു കൂട്ടം യുവാക്കളുമാണ് കേസിലെ പ്രതികള്‍. പോപ്പുലര്‍ ഫ്രണ്ടിന്റെ സജീവ പ്രവര്‍ത്തകരായ പ്രതികളില്‍ ചിലര്‍ മറ്റ് കേസുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

പ്രതികളുടെ വീട്ടില്‍ നിന്നും ഓഫീസില്‍ നിന്നും സിമി പ്രസിദ്ധീകരണങ്ങളും, തീവ്രവാദം പ്രോത്സാഹിപ്പിക്കുന്ന വീഡിയോ സി.ഡികളും പിടിച്ചെടുത്തിരുന്നു. 'ഗ്ലോബല്‍ ഇസ്ലാമിക് ടെറേര്‍സ് നെറ്റ്‌വര്‍ക്ക് അല്‍ക്വയ്ദ' എന്ന ലഖുലേഘയും അക്കൂട്ടത്തിലുണ്ടായിരുന്നുവെന്നും എന്‍ഐഎ റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം കൈവെട്ടുകേസിനെത്തുടര്‍ന്ന് അധ്യാപകനെതിരേ പ്രതികാരബുദ്ധിയോടെ നിലപാടു സ്വീകരിച്ച സഭയ്‌ക്കെതിരേയും വിവിധകോണുകളില്‍ നിന്നും വിമര്‍ശനം ഉയര്‍ന്നിരുന്നു