Random Posts

Saturday, July 16, 2011

അരുണ്‍കുമാറിനെതിരായ കേസില്‍ അന്വേഷണത്തിന് തടസ്സം നീങ്ങി

>ലോകായുക്ത നടപടി അവസാനിപ്പിച്ചു

തിരുവനന്തപുരം: പ്രതിപക്ഷനേതാവ് വി.എസ്.അച്യുതാനന്ദന്റെ മകന്‍ വി.എ.അരുണ്‍കുമാറിനെതിരെ ലോകായുക്തയില്‍ തുടങ്ങിയ അന്വേഷണ നടപടി അവസാനിപ്പിച്ചു. അരുണിനെതിരെയുള്ള ആരോപണങ്ങളില്‍ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ച സാഹചര്യത്തില്‍ ലോകായുക്തയിലുള്ള കേസ് തുടരേണ്ടതില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ ലോകായുക്തയെ അറിയിച്ചിരുന്നു. തുടര്‍ന്നാണ് കേസ് അവസാനിപ്പിക്കാന്‍ ഉപലോകായുക്ത ജസ്റ്റിസ് ജി.ശശിധരന്‍ തീരുമാനിച്ചത്. ഇതോടെ അരുണിനെതിരെ വിജിലന്‍സ് അന്വേഷണത്തിനുള്ള തടസ്സം നീങ്ങി.

അരുണിനെതിരെ ഉമ്മന്‍ചാണ്ടി എഴുതി നല്‍കിയ പതിനൊന്ന് ആരോപണങ്ങള്‍ ലോകായുക്തയ്ക്ക് കൈമാറിയ മുന്‍ എല്‍.ഡി.എഫ്. സര്‍ക്കാരിന്റെ നടപടി നിയമവിരുദ്ധമാണെന്നാണ് സര്‍ക്കാര്‍ അഭിഭാഷകന്‍ കെ.എസ്.ജയിന്‍ വാദിച്ചത്. ആരോപണങ്ങള്‍ സര്‍ക്കാര്‍ ലോകായുക്തയ്ക്ക് കൈമാറിയത് ഇക്കഴിഞ്ഞ മാര്‍ച്ചിലാണ്. അന്ന് അരുണ്‍ ജോലിചെയ്തിരുന്ന ഐ.എച്ച്.ആര്‍.ഡി. ലോകായുക്തയുടെ അധികാരപരിധിയിലായിരുന്നില്ല. അതിനാല്‍ അന്ന് അരുണ്‍ പൊതുസേവകനും ആയിരുന്നില്ല. കഴിഞ്ഞ മെയ് നാലിനാണ് സ്ഥാപനത്തെ ലോകായുക്തയുടെ കീഴിലാക്കി സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചത്. പരാതി കൈമാറിയ സമയം അരുണ്‍ പൊതുസേവകനല്ലെന്നും ലോകായുക്തയ്ക്ക് അന്വേഷിക്കാന്‍ അധികാരമില്ലെന്നും അറിയാമായിരുന്ന മുന്‍ സര്‍ക്കാര്‍ അന്വേഷണം അട്ടിമറിക്കുന്നതിനാണ് ശ്രമിച്ചത്.

നിയമക്കുരുക്കുകളില്‍പ്പെട്ട് അന്വേഷണം മുടങ്ങരുതെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ ലോകായുക്തയില്‍ ആവശ്യപ്പെട്ടിരുന്നു.

സംസ്ഥാന സര്‍ക്കാരിന്റെ ആശങ്കകള്‍ക്ക് അടിസ്ഥാനമുണ്ടെന്ന് ഉപലോകായുക്ത നിരീക്ഷിച്ചു. ഉമ്മന്‍ചാണ്ടി അരുണിനെതിരെ എഴുതി നല്‍കിയ ആരോപണങ്ങള്‍ ലോകായുക്തയ്ക്ക് കൈമാറിയ സര്‍ക്കാര്‍ നടപടി റദ്ദുചെയ്യാന്‍ സര്‍ക്കാരിനുതന്നെ അധികാരമുണ്ട്. അതിനാല്‍ കേസിന്റെ തുടര്‍ നടപടി അവസാനിപ്പിക്കുകയാണെന്നും ഉപലോകായുക്തയുടെ ഉത്തരവില്‍ പറയുന്നു.

മുന്‍ എല്‍.ഡി.എഫ്. സര്‍ക്കാരിന്റെ നടപടി റദ്ദുചെയ്യണമെന്ന് ഉമ്മന്‍ചാണ്ടിയും ലോകായുക്തയില്‍ ആവശ്യപ്പെട്ടിരുന്നു. ഏതെങ്കിലും ക്രിമിനല്‍ അന്വേഷണ ഏജന്‍സി അരുണിനെതിരെയുള്ള ആരോപണങ്ങള്‍ അന്വേഷിക്കുമെന്ന് മുന്‍ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍ ഉറപ്പ് നല്‍കിയിരുന്നുവെന്നും അഡ്വ. എ.അബ്ദുള്‍കരിം മുഖേന ഉമ്മന്‍ചാണ്ടി പറഞ്ഞിരുന്നു.

ലോകായുക്തയിലുള്ള കേസ് അവസാനിപ്പിക്കരുതെന്ന്‌വി.എ.അരുണ്‍കുമാര്‍, അഡ്വ. ചെറുന്നിയൂര്‍ പി.ശശിധരന്‍നായര്‍ മുഖേന വാദിച്ചു. ലോകായുക്തയുടെ മേല്‍നോട്ടത്തിലാണെങ്കില്‍ സി.ബി.ഐ. അന്വേഷണം വരെ നേരിടാന്‍ തയ്യാറാണെന്നും പറഞ്ഞിരുന്നു.