Random Posts

Sunday, July 3, 2011

തെരുവിന്റെ വെളിച്ചം; നാടിന്റെയും


ഇതൊരു അമ്മയുടെ കഥയാണ്. അമ്മക്കിളി കുട്ടികളെ ചിറകിനടിയിലിട്ട്
കാത്തുരക്ഷിക്കുന്നതുപോലെ മക്കളെ നെഞ്ചോടുചേര്‍ത്ത അമ്മയുടെ കഥ.
ജീവിതം തെരുവിലാണെങ്കിലും മക്കളെ വിദ്യാസമ്പന്നരാക്കാനുള്ള
ഒരു അമ്മയുടെ പോരാട്ടത്തിന്റെ കഥ. അനേകം അമ്മമാരുടെ പ്രതിനിധിയായ
ചെല്ലമ്മ ഇനി നിറക്കൂട്ടുകളില്ലാതെ നിങ്ങളുടെ മനസ്സിലേക്ക്...
രാത്രി അടഞ്ഞുകിടക്കുന്ന കടയുടെ വരാന്തയില്‍ ഒരു സി.എഫ്. വിളക്കിന്റെ മങ്ങിയ വെളിച്ചമുണ്ടായിരുന്നു. ആ ബള്‍ബ് വാങ്ങിക്കൊടുത്തത് ചെല്ലമ്മയാണ്; കുന്ദംകുളം ബസ്സ്റ്റാന്‍ഡ് പരിസരത്ത് പഴയ പ്ലാസ്റ്റിക് പെറുക്കിയെടുത്ത് വില്‍ക്കുന്ന തമിഴ്‌സ്ത്രീ. ഈ വെളിച്ചം വന്നുവീഴുന്നത് ചെല്ലമ്മയുടെ സ്വപ്നങ്ങളിലേക്കാണ്, അവരുടെ മക്കളുടെ അക്ഷരങ്ങളിലേക്ക്. പതിനൊന്നു വയസ്സുള്ള പെരുമാളുടെയും ഒമ്പതു വയസ്സുള്ള മണികണ്ഠന്റെയും പഠനമുറിയാണ് ഈ കടവരാന്ത.
തെരുവുവിളക്കിന്റെ വെളിച്ചത്തില്‍ പഠിച്ചുവെന്ന് പറയുമ്പോഴേക്കും പഴയ പാഠപുസ്തകത്തില്‍നിന്ന്, കവിളുകള്‍ ഒട്ടിയ എബ്രഹാം ലിങ്കന്റെ മുഖം എല്ലാവര്‍ക്കും ഓര്‍മവരും. പിന്നെ, ചരിത്രം തിരുത്തിയ ഭരണകാലത്തിന്റെ വിജയഭേരികളും. എങ്കിലും ജീവിതം മുഴുവന്‍ ഇരുട്ടില്‍ കഴിയുന്നവരെ കാലം പിന്നെയും പെറ്റുകൂട്ടുകയാണ്. പെരുമാളും മണികണ്ഠനും വിജയകഥകളെ ശല്യപ്പെടുത്താന്‍ ഒരു ചരിത്രത്തിലേക്കും കടന്നു വന്നേക്കില്ല. എന്നാല്‍, തങ്ങളെ അറിവിലേക്ക് കൊണ്ടുവരാന്‍ കഷ്ടപ്പെടുന്ന നിസ്സഹായയായ അമ്മയെ അവരെങ്കിലും തിരിച്ചറിഞ്ഞെന്നുവരാം.

16 വയസ്സിന്റെ പ്രണയം


അക്ഷരമറിയാത്ത, നന്നേ ചെറുപ്പത്തില്‍ അമ്മ മരിച്ച ഒരു പതിനാറുകാരിയുടെ പ്രണയമാണ് സേലത്തിനടുത്ത ആത്തൂരില്‍നിന്ന് ചെല്ലമ്മയെ കേരളത്തിലെത്തിച്ചത്. അന്യജാതിയിലുള്ള ശേഖരനുമായി അവള്‍ ഇവിടെ എത്തുകയായിരുന്നു. ഇപ്പോള്‍ ചെല്ലമ്മയ്ക്ക് വയസ്സ് 40. കഴിഞ്ഞ 24 കൊല്ലത്തില്‍ ഭൂരിഭാഗവും കുന്ദംകുളത്തുതന്നെയായിരുന്നു. വഴിയരികിലെ മാലിന്യങ്ങളില്‍നിന്ന് വില്‍ക്കാന്‍ പറ്റിയവ പെറുക്കിയെടുത്തും പൈപ്പുവെള്ളം കൊണ്ട് പട്ടിണിയെ തോല്പിച്ചും ചെല്ലമ്മ കുന്ദംകുളത്തുകാരിയായി. ഇപ്പോള്‍ അവരുടെ വര്‍ത്തമാനത്തില്‍ തമിഴിന്റെ ചെറുതുണ്ടുകള്‍ മാത്രമേ കാണുകയുള്ളൂ.
ശേഖരന്‍ തെരുവുജീവിതം ലഹരികൊണ്ട് ആഘോഷിച്ചപ്പോള്‍ ചെല്ലമ്മയുടെ അഭയം കടവരാന്തകള്‍ മാത്രമായി. ഇരുട്ടില്‍ ഒളിച്ചുവരുന്ന ഒറ്റൊരുത്തനെയും അടുപ്പിക്കാറില്ല എന്നതുകൊണ്ടാവാം നാട്ടുകാര്‍ക്കിപ്പോഴും ഇവരോടല്പം ദയയുണ്ട്.
''ഞാന്‍ ആരോടും കടം ചോദിക്കാറില്ല സാറേ, ചോദിച്ചാല്‍ അവര്‍ മോശംകാര്യം പറയും. എന്റെ മക്കളെ നോക്കാന്‍ എനിക്ക് ഈ ശരീരംകൊണ്ട് പണിയെടുക്കണം. അതു ഞാന്‍ ചീത്തയാക്കില്ല.''
മക്കള്‍ പഠിച്ച് മിടുക്കരാവുന്നതും വളര്‍ന്ന് വലുതാവുന്നതും അവര്‍ കാണുന്നുണ്ട്. അതുവരേയ്ക്കും പണിയെടുക്കാന്‍ കഴിയണേ എന്നുമാത്രമാണ് ചെല്ലമ്മയുടെ പ്രാര്‍ഥന. ''മക്കള്‍ വലുതാവുമ്പോള്‍ അമ്മയെയും കൂട്ടി അവര്‍ ഒരു വീട്ടിലേക്ക് താമസം മാറും''- ചെല്ലമ്മ അല്പം ആശ്വസിച്ചോട്ടെയെന്നു കരുതി പറഞ്ഞു. പക്ഷേ, അതവരുടെ സങ്കടം ഇരട്ടിയാക്കി. ''അപ്പോഴേക്കും ഞാന്‍ ചത്തുപോയാലോ സാറേ...'' ഒരുത്തരവും അതിനു പകരം തോന്നിയില്ല.
നാട്ടിലേക്കൊരു തിരിച്ചുപോക്ക് ചെല്ലമ്മയുടെ മനസ്സിലില്ല. അവിടെ അച്ഛനും ആങ്ങളയും ഉണ്ട്. പക്ഷേ, ചെല്ലമ്മയ്ക്ക് മടിയാണ്. ''അവര്‍ക്ക് മോശമുണ്ടാക്കുന്ന കാര്യം ചെയ്തതല്ലേ ഞാന്‍, അവര്‍ക്കെന്നെ ഇഷ്ടമാവില്ല.'' 24 കൊല്ലത്തെ പഴക്കമുണ്ടെങ്കിലും, ജീവിതത്തില്‍ ചെയ്തതൊന്നും തിരുത്തി എഴുതാനാവില്ലെന്ന് കരുതുന്നുണ്ടാവണം ചെല്ലമ്മ. എന്നാല്‍ നമുക്കിപ്പോഴും ഇവര്‍ 'അഭയാര്‍ഥികള്‍' തന്നെ. നഗരത്തിലെ ഒരു മരത്തിന്റെ ചുവട്ടിലാണ് പെരുമാളിനെ പ്രസവിച്ച ഉടനെ ചെല്ലമ്മ താമസം തുടങ്ങിയത്. തുണിയില്‍ പൊതിഞ്ഞ് ചോരക്കുഞ്ഞിനെ ചാക്കുവിരിച്ച് കിടത്തി. ആ വന്‍മരം തണല്‍ മാത്രമല്ല, വഴിത്തിരക്കില്‍ നിന്നുള്ള മറയുമായി അവര്‍ക്ക്. തലയ്ക്കു മുകളില്‍ ഒരു പ്ലാസ്റ്റിക് ഷീറ്റ് വലിച്ചുകെട്ടി. കുഞ്ഞ് മുട്ടിലിഴയാന്‍ തുടങ്ങിയപ്പോള്‍ റോഡിലേക്ക് പോകുമെന്നതായിരുന്നു അമ്മയുടെ ആദ്യത്തെ ഭയം. ചാഞ്ഞുവീഴാറായ മരം ഒരു ദിവസം വെട്ടിമാറ്റിയപ്പോഴാണ് കിളികളോടൊപ്പം ചെല്ലമ്മയും കൂടൊഴിഞ്ഞത്. മണികണ്ഠനെ പ്രസവിച്ച ഉടനെ വന്നത് മുനിസിപ്പാലിറ്റി ഷോപ്പിങ് കോംപ്ലക്‌സിന്റെ വളപ്പിലേക്കായിരുന്നു. ഇവിടെ ജനിച്ച്, ഈ തിരക്കില്‍ വളര്‍ന്നുവെങ്കിലും ഇവരെ വിളിക്കുന്നത് 'തമിഴന്‍ കുട്ടികള്‍' എന്നുതന്നെ. 'തെരുവിന്റെ കുട്ടികള്‍' എന്നും ഇതിനര്‍ഥമുണ്ടാവാം. അമ്മയില്‍ നിന്നു കിട്ടിയ തുണ്ടുതമിഴിനേക്കാള്‍ ഇവരുടെ മനസ്സിലും നാവിലും വളരുന്നത് മലയാളമാണ്. എങ്കിലും മലയാളിയെന്നു പറയാന്‍ ഇവര്‍ക്ക് രേഖകളൊന്നുമില്ല. രണ്ടുരൂപയുടെ അരി വാങ്ങാനല്ല, സര്‍ക്കാര്‍ ആസ്​പത്രിയില്‍ സൗജന്യമായി നല്‍കുന്ന റൊട്ടി കിട്ടാന്‍ പോലും റേഷന്‍കാര്‍ഡില്ല. നിയമം അതിനനുവദിക്കുന്നില്ല.

ഉറങ്ങാത്ത അമ്മ


രണ്ട് ആണ്‍കുട്ടികളല്ലേ ചെല്ലമ്മയ്ക്ക്, കടവരാന്തയില്‍ കിടന്നുറങ്ങുമ്പോഴും അതൊരു ധൈര്യമായിരിക്കും എന്നാണ് കരുതിയത്. അതും തെറ്റായിരുന്നു. ''രണ്ടു മക്കളെയും ഞാന്‍ പുതപ്പിച്ച് കിടത്തും. അതിന് മുകളിലൂടെ എന്റെ സാരിയുടെ അറ്റം വിരിച്ചിടും.'' ആരെങ്കിലും കുട്ടികളെ തൊട്ടാല്‍ അറിയാന്‍ വേണ്ടിയാണിത്.
''മോശം ആളുകള്‍ വരും സാറെ, ഒച്ചവെക്കുമ്പോള്‍ അവര്‍ പോകും. പിന്നെ ഞാന്‍ ഉറങ്ങാതെ എണീറ്റിരിക്കും.''
നഗരമധ്യത്തിലെ ബസ്സ്റ്റാന്‍ഡിനടുത്ത മുനിസിപ്പാലിറ്റി കെട്ടിടത്തിന്റെ പുറംഭിത്തിയോട് ചേര്‍ന്നാണ് ഇവരുടെ 'അടുക്കള'. പഴയൊരു ഫ്‌ളക്‌സ് ബോര്‍ഡ് ചുമരില്‍ നിന്ന് മതിലിലേക്ക് ചാരിവെച്ചിരിക്കുന്നു. അതിനു താഴെ കല്ലടുപ്പില്‍ ഞളുങ്ങിയ ഒരു അലുമിനിയ പാത്രം. ചുമരില്‍ കെട്ടിയ കയറില്‍ കുട്ടികളുടെ യൂണിഫോമുകള്‍. രാത്രി വരാന്തയിലാണ് ഉറങ്ങാന്‍ കിടക്കുക. ചിലപ്പോള്‍ ഒരു കൊതുകുതിരിയുടെ ആര്‍ഭാടമുണ്ടാവും.
പക്ഷേ, ഒരു ദിവസം പ്രതീക്ഷിക്കാത്ത ഒരു ആക്രമണമാണ് കുട്ടികള്‍ക്കു നേരെ ഉണ്ടായത്. ശേഖരന്‍ കടം വാങ്ങിയ 40 രൂപ തിരികെ ചോദിക്കാന്‍ രണ്ടുപേര്‍ രാത്രി ചെല്ലമ്മയുടെ അടുത്തെത്തി. അത് അയാളോട് തന്നെ ചോദിക്കണമെന്ന് ചെല്ലമ്മ പറഞ്ഞപ്പോള്‍ അപമാനിക്കാനുള്ള ശ്രമമായി. അതും ചെറുത്തപ്പോള്‍ പോയ അവര്‍ പിന്നീട് തിരിച്ചുവന്ന്, ഉറങ്ങിക്കിടന്ന കുട്ടികളെ മര്‍ദിച്ചു. കുട്ടികളുടെ മൂക്കില്‍ നിന്ന് ചോരയൊലിച്ചു. കവിളുകളില്‍ നീരു വന്നു വീങ്ങി. ഒന്നുമറിയാത്ത അവര്‍ ഇരുട്ടില്‍ കിടന്നു നിലവിളിച്ചു. കനത്ത മഴയോടൊപ്പം അവരുടെ നിലവിളിയും ഒലിച്ചുപോയി. കുട്ടികളെ ചേര്‍ത്തുപിടിച്ചു പുലരുംവരെ ചെല്ലമ്മ ഉറങ്ങാതിരുന്നു. പിറ്റേന്ന്, ആരോടും പറയാതെ, പതിവുപോലെ കുട്ടികളെ സ്‌കൂളിലേക്ക് പറഞ്ഞുവിട്ടു.

'ജ്ഞാനപ്രകാശിനി'യുടെ തണല്‍


ചോദിക്കരുതെന്ന് പലവട്ടം തോന്നിയൊരു ചോദ്യം ചെല്ലമ്മയോട് ഒടുവില്‍ ചോദിച്ചുപോയി- ''മക്കളെ സ്‌കൂളില്‍ വിടണമെന്ന് തോന്നാന്‍ എന്താ കാരണം?''
''ഇതൊരു അഴുക്കു പണിയാണ്. ഇതെന്നോട് കൂടി അവസാനിക്കട്ടെ. കുട്ടികള്‍ ഇതിലേക്ക് വരരുത്...'' ഈ ആഗ്രഹത്തിന് തണല്‍ പകരുന്നത് കേച്ചേരിയിലെ 'ജ്ഞാനപ്രകാശിനി' സ്‌കൂളാണ്. 450 കുട്ടികള്‍ പഠിക്കുന്ന ഈ സ്‌കൂള്‍ ഡിവിഷന്‍ നിലനിര്‍ത്താനല്ലാതെ തന്നെ പെരുമാള്‍ക്കും മണികണ്ഠനും അറിവ് പകരുന്നു. കടയുടെ മുന്നില്‍ നിന്ന് സ്‌കൂളിലേക്കുള്ള സ്‌കൂള്‍ബസ്സിലെ യാത്ര സൗജന്യമാണ്. നോട്ടുപുസ്തകങ്ങളും യൂണിഫോമും വാങ്ങി നല്‍കുന്ന ചെല്ലമ്മ മക്കളെ നൂറ് രൂപ വീതം ഫീസ് നല്‍കി ട്യൂഷന് അയയ്ക്കുന്നുമുണ്ട്. മര്‍ദനമേറ്റിട്ടും സ്‌കൂളിലേക്ക് വിട്ട കുട്ടികളെ അധ്യാപകന്‍ സി.ഡി. ഷെറിയാണ് ആസ്​പത്രിയിലാക്കിയത്.
ഈ കുട്ടികളെ എപ്പോഴും പ്രത്യേകം ശ്രദ്ധിക്കാറുള്ള ഷെറി, ഇവര്‍ പലപ്പോഴും ഒഴിഞ്ഞ വയറുമായാണ് സ്‌കൂളിലെത്താറുള്ളതെന്ന് പറയുന്നു. അങ്ങനെയുള്ള ദിവസങ്ങളില്‍ ഉച്ചയ്ക്ക് മുമ്പേ ഒരു പൊതി ബിസ്‌കറ്റുമായി ചെല്ലമ്മ കുട്ടികളെ കാണാന്‍ വരും. മുഷിഞ്ഞ വേഷത്തില്‍ സ്‌കൂളിനുള്ളില്‍ വരാന്‍ മടിച്ച്, ഗേറ്റ് വരെ വന്ന് അധ്യാപകരെ പൊതി ഏല്പിച്ചുപോവുകയാണ് പതിവ്. സ്‌കൂളില്‍നിന്ന് ചെറിയ ദൂരത്തേക്കുള്ള വിനോദയാത്രകള്‍ക്ക് പോകാന്‍ കുട്ടികള്‍ക്കുള്ള പണവുമായി വരുന്ന ആദ്യത്തെ രക്ഷിതാവും ചെല്ലമ്മയായിരിക്കും. ക്ലാസ് കഴിഞ്ഞുവന്നാല്‍ അവര്‍ക്ക് പോകാനോ, കൂട്ടുകൂടാനോ മറ്റൊരിടമില്ലെന്ന് ആ അമ്മയ്ക്കറിയാം. നഗരത്തിന്റെ നിലയ്ക്കാത്ത തിരക്കിലും അവര്‍ ഒറ്റയ്ക്കാണ്.
സ്‌കൂള്‍ബസ്സ് വരാത്ത ദിവസങ്ങളില്‍ ഏതെങ്കിലും വാഹനത്തില്‍ കുട്ടികളെ അമ്മ സ്‌കൂളിലെത്തിക്കും. അങ്ങനെയങ്ങനെ ഒരിക്കല്‍, നിറഞ്ഞ സന്തോഷത്തോടെ, അത്ഭുതത്തോടെ ചെല്ലമ്മ സ്‌കൂളിലെത്തി അധ്യാപകരോട് പറഞ്ഞു: ''എന്റെ കുട്ടി 'തിരുവനന്തപുരം' എന്നു വായിച്ചു.'' കുന്ദംകുളംവഴി പോയ ഒരു കെ.എസ്.ആര്‍.ടി.സി. ബസ്സിന്റെ ബോര്‍ഡില്‍നിന്നാണ് കുട്ടി അത് വായിച്ചത്. 'മാന്‍മാര്‍ക്ക് കുട' എന്ന് പഴയ പത്രക്കടലാസില്‍ നിന്നും വായിച്ച വി.ടി. ഭട്ടതിരിപ്പാടിന്റെ അതേ ആഹ്ലാദമായിരിക്കും ചെല്ലമ്മയ്ക്ക് അപ്പോള്‍ തോന്നിയത്.
'തിരുവനന്തപുര'മേ നീയിത് കേള്‍ക്കുന്നുണ്ടോ?


സ്‌കൂള്‍ ബസ്സിലെ പുറം കാഴ്ചകള്‍


പെരുമാളിനും മണികണ്ഠനും സ്‌കൂള്‍ബസ്സെന്നാല്‍ ഒരു വാഹനം മാത്രമല്ല. പുറംലോകത്തേക്ക് തുറന്നിട്ട ഒരു വാതിലാണ്. സ്‌കൂളിനും തെരുവിനുമപ്പുറമുള്ള ലോകം കാണുന്നത് ഈ ബസ് യാത്രയിലാണ്. അരമണിക്കൂറിലധികം ചുറ്റിയാണ് സ്‌കൂളിലേക്കും തിരിച്ചുമുള്ള യാത്ര. പലതരം വാഹനങ്ങള്‍, വീടുകള്‍, ആളുകള്‍ എല്ലാം ഈ നാട്ടിലുണ്ടെന്നറിയാന്‍ അവര്‍ക്ക് മറ്റൊരു സാധ്യതയുമില്ല.
കൂട്ടുകാരെയും പരിചയക്കാരെയും കാണുമ്പോള്‍ ബസ്സിലിരുന്ന് മറ്റു കുട്ടികള്‍ കൈവീശും. പെരുമാളും മണികണ്ഠനും അതു നോക്കിയിരിക്കുന്നതു കണ്ടിട്ടുണ്ടെന്ന് അധ്യാപകര്‍ പറഞ്ഞു. ഒരിക്കല്‍ യാചകര്‍ക്കു നേരെ അവര്‍ കൈവീശുന്നത് കണ്ടുവെന്ന് ഷെറി. ബസ്സിറങ്ങുമ്പോള്‍ മുതല്‍ ഈ കുട്ടികള്‍ കടുത്ത ഏകാന്തതയിലാവും. അമ്മയ്ക്ക് അവരോട് പറയാന്‍ വിശേഷങ്ങളൊന്നുമില്ല. സഹോദരനോട് പങ്കിടാന്‍ സ്‌കൂളില്‍ കണ്ടതിനപ്പുറമുള്ള ഓര്‍മകളുമില്ല. പഠനത്തിനും ഉറക്കത്തിനുമിടയില്‍ ചെവിയില്‍ വന്നുവീഴുന്നത് തെരുവിന്റെ ശകാരങ്ങള്‍, അശ്ലീലങ്ങള്‍. ഇരുളില്‍ എപ്പോള്‍ വേണമെങ്കിലും നുഴഞ്ഞുകയറിവരാവുന്ന ആക്രമണങ്ങള്‍. ഇതിനിടയില്‍ ചെല്ലമ്മ മക്കളെ ചേര്‍ത്തുപിടിച്ചുറങ്ങുന്നു.
പുറംകാഴ്ചകള്‍ കണ്ടുകഴിഞ്ഞാല്‍ ബസ്സിലിരുന്ന ഇംഗ്ലീഷ് എഴുതി ശീലിക്കുകയാണ് പെരുമാളിന്റെ പതിവ്. ഓടുന്ന ബസ്സിനൊപ്പം ഒടിഞ്ഞും തിരിഞ്ഞും നിറയുന്ന അക്ഷരങ്ങള്‍. ബസ്സില്‍ കയറാറുള്ള കുട്ടികളിലൊരാള്‍ക്ക് ശാരീരിക വൈകല്യമുണ്ട്. അവനെ ബസ്സില്‍ കയറാന്‍ സഹായിക്കുന്നതും പെരുമാള്‍ തന്നെ.
മാന്യമായ പെരുമാറ്റവും തികഞ്ഞ ഉത്തരവാദിത്വബോധവുമാണ് ഈ കുട്ടികളുടെ പ്രത്യേകതയെന്ന് അധ്യാപകര്‍ പറയുന്നു. ക്ലാസ്സിലും ബസ്സിലും ഇതു കാണാം. ചെല്ലമ്മയുടെ ശ്രദ്ധയും അതിലാണ്. സ്‌കൂളില്‍ നിന്നെത്തിയാല്‍ തന്റെ ഇരുഭാഗത്തുമായി കുട്ടികളെ കൊണ്ടുനടക്കും. ആരുടെ അടുത്തേക്കും പറഞ്ഞയയ്ക്കില്ല. കണ്ണൊന്നു തെറ്റിയാല്‍ മക്കളുടെ നല്ലശീലങ്ങള്‍ കൈവിട്ടുപോകുമോ എന്ന ആശങ്കയാണവര്‍ക്ക്. തന്റെ 'അഴുക്കുപണി'യില്‍ അവരുടെ സഹായം തേടാനും ചെല്ലമ്മയ്ക്കിഷ്ടമില്ല. ലഹരിയില്‍ ജീവിക്കുന്ന അച്ഛനോടൊപ്പം കുട്ടികളെ പറഞ്ഞയയ്ക്കാറുമില്ല. ഓണക്കാലത്ത് പൂക്കച്ചവടത്തിലായിരിക്കും ചെല്ലമ്മ. കുറച്ചു ദിവസത്തേെയ്ക്കങ്കിലും മാലിന്യത്തിന്റെ ദുര്‍ഗന്ധത്തില്‍ നിന്ന് പൂക്കളുടെ സുഗന്ധത്തിലേക്കുള്ള ജീവിതമാറ്റം.