Random Posts

Friday, July 1, 2011

ഇടതുപക്ഷവും മാനേജ്‌മെന്റുകളും ആത്മപരിശോധന നടത്തണം: മുഖ്യമന്ത്രി

തിരുവനന്തപുരം: കഴിഞ്ഞ ദിവസം പുറത്തുവന്ന കോടതി വിധികളുടെ അടിസ്ഥാനത്തില്‍ ഇടതുപക്ഷവും സ്വാശ്രയ മാനേജ്‌മെന്റുകളും പുനര്‍ വിചിന്തനത്തിന് തയ്യാറാകണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു. ഇനിയെങ്കിലും സര്‍ക്കാരിനോട് സഹകരിക്കാന്‍ ഇന്‍ര്‍ചര്‍ച്ച് കൗണ്‍സില്‍ തയ്യാറാകണം. സര്‍ക്കാര്‍ ആര്‍ക്കും എതിരല്ല. എന്നാല്‍ കേരളത്തില്‍ സാമൂഹ്യനീതി നിഷേധിക്കാന്‍ ആര്‍ക്കും കഴിയില്ല. സാമൂഹ്യനീതി ഉറപ്പുവരുത്താന്‍ സര്‍ക്കാര്‍ ബാധ്യസ്ഥരാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇടതുപക്ഷം നടത്തുന്ന സമരത്തിന്റെ വികൃതമുഖം ജനങ്ങള്‍ക്ക് കാണാന്‍ കഴിഞ്ഞു. സ്വാശ്രയ പ്രശ്‌നത്തില്‍ ഇന്‍ര്‍ചര്‍ച്ച് കൗണ്‍സില്‍ ചെയ്തത് തന്നെയാണ് ഇടതുപക്ഷം ഭരിക്കുന്ന പരിയാരം മെഡിക്കല്‍ കോളേജും ചെയ്തത്. ഒരുവശത്ത് അക്രമ സമരവും മറുവശത്ത് മൗലിക നീതി നിഷേധവുമാണ് സി.പി.എം നടത്തുന്നത്.

അഞ്ചു വര്‍ഷം ഭരിച്ചിട്ടും സി.പി.എമ്മിന് പരിഹരിക്കാന്‍ കഴിയാത്ത പ്രശ്‌നത്തിലാണ് അഞ്ച് ദിവസംകൊണ്ട് സര്‍ക്കാര്‍ ക്രിയാത്മകമായി ഇടപെട്ടത്. ഇന്‍ര്‍ചര്‍ച്ച് കൗണ്‍സിലുനു മുന്നില്‍ സര്‍ക്കാര്‍ കീഴടങ്ങിയെന്ന് പ്രതിപക്ഷം ആരോപിച്ചു. കീഴടങ്ങിയിട്ടില്ലെന്ന് വ്യക്തമാക്കുന്നതാണ് കോടതി വിധി. അക്രമവും ഭീഷണിയും യു.ഡി.എഫ് സമീപനമല്ല. സര്‍ക്കാര്‍ നിയമപരമായി പ്രവര്‍ത്തിച്ചു. ഇതിന്റെ ഫലമായി സുപ്രീം കോടതിയിലും ഹൈക്കോടതിയിലും സര്‍ക്കാര്‍ വിജയിച്ചു. അഞ്ചു വര്‍ഷമായി സ്വാശ്രയ പ്രശ്‌നം സംബന്ധിച്ച എല്ലാ കേസുകളിലും സര്‍ക്കാര്‍ പരാജയപ്പെടുകയായിരുന്നു. അഞ്ചു വര്‍ഷത്തിനിടെ ആദ്യമായാണ് സര്‍ക്കാര്‍ സ്വാശ്രയ കേസില്‍ ജയിക്കുന്നത്.

സ്വാശ്രയ കോളേജുകള്‍ തുടങ്ങുമ്പോള്‍ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനത്തില്‍നിന്ന് സര്‍ക്കാര്‍ പിന്നോട്ടുപോയിട്ടില്ല. സ്വാശ്രയ വിഷയത്തില്‍ എ.കെ ആന്റണിയുടെ നയം അട്ടിമറിച്ചതാണ് ഇടതുപക്ഷത്തിന് വിനയായത്. സര്‍ക്കാര്‍ അധികാരത്തില്‍വന്ന് ദിവസങ്ങള്‍ക്കകം വിളിച്ചുചേര്‍ത്ത യോഗത്തില്‍ തങ്ങള്‍ പ്രവേശനം പൂര്‍ത്തിയാക്കിയെന്ന് ഇന്റര്‍ചര്‍ച്ച് കൗണ്‍സില്‍ അറിയിച്ചു. എന്നാല്‍ സര്‍ക്കാര്‍ കീഴടങ്ങിയില്ല. 50 ശതമാനം സീറ്റുകള്‍ ഏറ്റെടുക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. കോടതിയില്‍നിന്ന് സര്‍ക്കാരിന് അനുകൂലമായ വിധിവന്നപ്പോള്‍ മണിക്കൂറുകള്‍ക്കകം കൗണ്‍സിലിങ് നടപടികള്‍ പൂര്‍ത്തിയാക്കി. ഇക്കാര്യത്തില്‍ വിദ്യാഭ്യാസമന്ത്രിയും ആരോഗ്യമന്ത്രിയും സമയോചിതമായി പ്രവര്‍ത്തിച്ചുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു