Random Posts

Friday, July 1, 2011

സി.പി.എം മുയലിനൊപ്പം ഓടുകയും വേട്ടപ്പട്ടിക്കൊപ്പം വേട്ടയാടുകയും ചെയ്യുന്നു: ഉമ്മന്‍ ചാണ്ടി

തിരുവനന്തപുരം: സ്വാശ്രയ പ്രശ്നത്തില്‍ സി.പി.എം വിദ്യാര്‍ഥികളെ തെരുവിലിറക്കി വിട്ട്‌ 'മുയലിനൊപ്പം ഓടുകയും വേട്ടപ്പട്ടിയ്‌ക്കൊപ്പം വേട്ടയാടുകയും' ചെയ്യുന്ന രീതിയാണ്‌ സ്വീകരിച്ചതെന്നു ഉമ്മന്‍ ചാണ്ടി. സ്വാശ്രയ പ്രശ്‌നത്തില്‍ കോടതി വിധിയുടെ പശ്‌ചാത്തലത്തില്‍ ആത്മപരിശോധന ചെയ്യാന്‍ മാര്‍ക്‌സിസ്‌റ്റ് പാര്‍ട്ടിയും ഇന്റര്‍ ചര്‍ച്ച്‌ കൗണ്‍സിലും തയ്യാറാകണമെന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു. സുതാര്യതയും തുറന്നമനസ്സോടെ സമീപനവും സ്വീകരിക്കുന്ന സര്‍ക്കാരിനൊപ്പം ചേര്‍ന്ന്‌ സാമൂഹ്യനീതിയോടെ പ്രവര്‍ത്തിക്കാന്‍ മാനേജ്‌മെന്റുകള്‍ തയ്യാറാകണം.

മാര്‍ക്‌സിസ്‌റ്റ് പാര്‍ട്ടിയുടെ സമരത്തിന്റെ തനിസ്വഭാവം ജനങ്ങള്‍ തിരിച്ചറിഞ്ഞു. ഏ.കെ ആന്റണി കൊണ്ടുവന്ന സ്വാശ്രയ നയത്തെ കോടതിയില്‍ ചോദ്യം ചെയ്‌തതോടെയാണ്‌ പ്രശ്‌നങ്ങള്‍ക്ക്‌ തുടക്കം.മാനേജ്‌മെന്റുകള്‍ക്ക്‌ അന്യായമായി വിട്ടുകൊടുത്തിരുന്ന സര്‍ക്കാര്‍ സീറ്റുകള്‍ പിടിച്ചെടുത്ത്‌ ഉത്തരവിറക്കി. സുപ്രീംകോടതിയിലും ഹൈക്കോടതിയിലും ഒരുമിച്ച്‌ കേസ്‌ നടത്തി വിജയിച്ചു. അഞ്ചു വര്‍ഷം സമരം ചെയ്‌ത ഇടതുപക്ഷത്തിന്‌ അഞ്ചു വര്‍ഷം ഭരണം നടത്തിയിട്ടും ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. ഇറങ്ങിപ്പോരുന്ന സമയത്ത്‌ പി.ജി കോഴ്‌സുകള്‍ക്കും അനുമതി നല്‍കിയ ഇവര്‍ നോക്കിയിട്ട്‌ നടക്കാത്ത കാര്യങ്ങള്‍ അഞ്ചു ദിവസം കൊണ്ടാണ്‌ യു.ഡി.എഫ്‌ സര്‍ക്കാര്‍ നടത്തിയത്‌.

മുഖ്യമന്ത്രിയുടെ ഓഫീസിനെ വെബ്‌സൈറ്റില്‍ ലഭ്യമാക്കുന്ന ചടങ്ങിന്റെ ഉദ്‌ഘാടന ശേഷമാണ്‌ ഇന്റര്‍ചര്‍ച്ച്‌ കൗണ്‍സിലിനും സി.പി.എമ്മിനും ഇടത്‌ വിദ്യാര്‍ഥി സംഘടനകളുടെ സമരത്തിനുമെതിരെ രൂക്ഷമായ വിമര്‍ശനം അഴിച്ചുവിട്ടത്‌. പരിയാരത്ത്‌ മാര്‍ക്‌സിസ്‌റ്റ് പാര്‍ട്ടിയുടെ ഇരട്ടത്താപ്പ്‌ നയമാണ്‌ പുറത്തുവന്നത്‌. മാര്‍ക്‌സിസ്‌റ്റ് പാര്‍ട്ടിയുടെ വികൃതമുഖമാണ്‌ പരിയാരത്ത്‌ കണ്ടത്‌. സമരം കണ്ടാല്‍ പേടിക്കുന്ന സര്‍ക്കാരല്ല തന്റേത്‌. തുട്ടുവാങ്ങിയവര്‍ പാര്‍ട്ടിയിലുണ്ടാവില്ലെന്ന്‌ പ്രതിപക്ഷ നേതാവ്‌ പറയുന്നു.

എന്നാല്‍ ആകെ ഒരു രമേശന്‍ മാത്രം പുറത്തുപോയി. സാമൂഹ്യനീതിക്കു വിരുദ്ധമായാണ്‌ പരിയാരം പെരുമാറിയത്‌. ഇനിവരാന്‍ പോകുന്ന എം.ബി.ബി.എസ്‌ പ്രവേശനത്തിലും സര്‍ക്കാര്‍ നയത്തില്‍ മാറ്റമുണ്ടാവില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു