Random Posts

Monday, April 4, 2011

വോട്ടുചോദിച്ച ശര്‍മ്മയ്ക്ക് നാട്ടുകാരുടെ ശകാരം


കൊച്ചി: വോട്ടുചോദിക്കാനെത്തിയ മന്ത്രി എസ് ശര്‍മയ്ക്ക് സ്ത്രീകളുടെ ചീത്തവിളി. വോട്ടു തരാന്‍ സൗകര്യമില്ലെന്ന് സ്ത്രീകളുള്‍പ്പെട്ട സംഘം മന്ത്രിയുടെ മുഖത്തുനോക്കി പറഞ്ഞു.

വല്ലാര്‍പാടം പദ്ധതിക്കായി കുടിയൊഴിപ്പിക്കല്‍ നടന്ന മൂലമ്പിള്ളിയില്‍ വോട്ടുചോദിക്കാനെത്തിയപ്പോഴാണ് ശര്‍മ്മയ്ക്ക് കയ്‌പേറിയ അനുഭവം നേരിടേണ്ടിവന്നത്. വൈപ്പിന്‍ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയാണ് ശര്‍മ്മ.

വല്ലാര്‍പാടം പദ്ധതിയ്ക്കുവേണ്ടി കുടിയൊഴിപ്പിക്കപ്പെട്ടവരെ ഇതുവരെ പൂര്‍ണമായും പുനരധിവസിപ്പിച്ചിട്ടില്ല. ഇതിലുള്ള പ്രതിഷേധമാണ് നാട്ടുകാര്‍ ശര്‍മ്മയോട് പ്രകടിപ്പിച്ചത്. പദ്ധതിക്കായി കുടിയൊഴിപ്പിക്കപ്പെട്ടവരില്‍ പലരും ഇപ്പോള്‍ പെരുവഴിയിലായിരിക്കുകയാണെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.

പുനരധിവാസത്തിനായി കണ്ടെത്തിയ സ്ഥലത്ത് വൈദ്യുതിയോ വെള്ളമോ എത്തിക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. വെള്ളവും വൈദ്യുതിയും എത്തിക്കാമെന്ന് മന്ത്രി ശര്‍മ്മ തന്നെ പലതവണ ജനങ്ങള്‍ക്ക് വാഗ്ദാനം നല്‍കിയിരുന്നു.

എന്നാല്‍ അത് പാലിക്കാനായിട്ടില്ല. അടിസ്ഥാന സൗകര്യങ്ങള്‍ വീട് വച്ച ശേഷം നല്‍കാമെന്ന് പിന്നീട് സര്‍ക്കാര്‍ നിലപാടെടുക്കുകയായിരുന്നു. എന്നാല്‍ അടിസ്ഥാന സൌകര്യങ്ങള്‍ ലഭിച്ചതിന് ശേഷം മാത്രമേ വീടുകള്‍ വയ്ക്കാന്‍ കഴിയുകയുള്ളൂ എന്ന് നാട്ടുകാര്‍ വ്യക്തമാക്കി.

നാട്ടുകാരുടെ ശകാരത്തിനിടയിലും പഴയ വാഗ്ദാനങ്ങള്‍ ആവര്‍ത്തിച്ച മന്ത്രി ശര്‍മ്മ മൂലമ്പിള്ളിയില്‍ നിന്ന് മടങ്ങി.