
തെരഞ്ഞെടുപ്പിന് തലേന്ന് വൈകാരിക വിഷയങ്ങള് ഉയര്ത്തി കേരളം നേരിടുന്ന യഥാര്ത്ഥ പ്രശ്നങ്ങള് തമസ്കരിക്കാന് മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന് ശ്രമിക്കുകയാണെന്ന് പ്രതിപക്ഷനേതാവ് ഉമ്മന്ചാണ്ടി. ഉന്നത ഉദ്യോഗസ്ഥര്ക്കെ തിരെപോലും നിയമവിരുദ്ധമായ നടപടികള് സ്വീകരിച്ച് നാടകീയത സൃഷ്ടിക്കാനാണ് അദ്ദേഹം ശ്രമിക്കുന്നതെന്ന് ഉമ്മന്ചാണ്ടി കൂട്ടിച്ചേര്ത്തു.
കേരളത്തിന്റെ ചരിത്രത്തില് ഇതാദ്യമായാണ് ഒരു മുഖ്യമന്ത്രി നേരിട്ട് കേസില് കൈകടത്തുന്നത്. അഡ്വക്കേറ്റ് ജനറലെ ഒഴിവാക്കി താന് ചൂണ്ടിക്കാട്ടുന്ന അഭിഭാഷകനുമായി കേസുനടത്തിപ്പിനെക്കുറിച്ച് ചര്ച്ച ചെയ്ത് നടപടി എടുക്കണമെന്നാണ് മുഖ്യമന്ത്രി ആവശ്യപ്പെടുന്നത്. മുഖ്യമന്ത്രിയും മന്ത്രിമാരുമൊക്കെ ഇങ്ങനെ കേസില് ഇടപെട്ടാല് നീതിന്യായവ്യവസ്ഥ തന്നെ തകിടംമറിയുകയില്ലേയെന്ന് ഉമ്മന്ചാണ്ടി ചോദിച്ചു.
അഞ്ചു വര്ഷം ഒന്നും ചെയ്യാതിരുന്നശേഷമാണ് തെരഞ്ഞെടുപ്പ് അടുത്തപ്പോള് അടവുകളുമായി മുഖ്യമന്ത്രി രംഗത്തുവന്നത്. സ്ത്രീപീഡനവിഷയത്തെ മുഖ്യപ്രചാരണ വിഷയമാക്കാനാണ് അദ്ദേഹം ശ്രമിക്കുന്നത്. എന്നാല് ഈ വിഷയത്തില് പ്രതിക്കൂട്ടിലായ സ്വന്തം പാര്ട്ടിയിലെ ഉന്നതനായ നേതാവിനെതിരെയുള്ള അന്വേഷണത്തിന്റെ വിവരങ്ങള് പുറത്തുപറയാന്പോലും മുഖ്യമന്ത്രി തയ്യാറാകുന്നില്ല. അത് അദ്ദേഹത്തിനു മാത്രം അറിയാവുന്ന പരമരഹസ്യമാണ്. അതേ സമയം, മറ്റു കേസുകളില് മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടുകൊണ്ടിരിക്കുന്നു. സ്ത്രീകളെ പീഡിപ്പിക്കുന്നവരെ കയ്യാമം വയ്ക്കുമെന്നു പ്രസംഗിക്കുകയും സി.പി.എം. നേതാക്കള് പ്രതികളായി വരുന്ന കേസുകളില് പരാതിക്കാര് ശിക്ഷിക്കപ്പെടുകയും ചെയ്യുന്നു. സി.പി.എം. നേതാവിന്റെ വഴിവിട്ട ബന്ധം ചോദ്യം ചെയ്ത ചിങ്ങവനം സ്വദേശിയും സിഐടിക്കാരനുമായ സുനില് രാജിന്റെ മൃതദേഹം റെയില് വേ പാളത്തില് കണ്ടിട്ട് അതിന്മേല് നടപടിയില്ല. എതിര് വനിതാ സ്ഥാനാര്ത്ഥിയോട് അപമര്യാദയായി പെരുമാറിയതിന് കേന്ദ്രതെരഞ്ഞെടുപ്പു കമ്മീഷനില് വരെ ഈ മുഖ്യമന്ത്രിക്കെതിരേ പരാതിപോയി. നമ്മുടെ നാട് രാജ്യത്തിന്റെ മുന്നില് തലകുനിച്ചുനിന്നു. വി.എസ്.അച്യുതാനന്ദന് സ്ത്രീകളുടെ സംരക്ഷകന് ചമയുന്നതിലെ കാപട്യം ജനംതിരിച്ചറിയുമെന്ന് ഉമ്മന്ചാണ്ടി പറഞ്ഞു.
മുഖ്യമന്ത്രി കുറ്റംകണ്ടെത്തിയ ഉദ്യോഗസ്ഥര് പ്രഗത്ഭരാണെന്ന സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ പ്രസ്താവന സിപിഎമ്മിലെ ആഭ്യന്തരസംഘര്ഷങ്ങളുടെ ആഴം ഒരിക്കല്ക്കൂടി പുറത്തുകൊണ്ടുവന്നു. അങ്ങനെയെങ്കില് മുഖ്യമന്ത്രിയുടെ ഇടപെടലിനെ പിണറായി വിജയന് അപലപിക്കണം. ഈ സര്ക്കാരിന്റെ മുഖമുദ്ര തന്നെ സിപിഎമ്മിലെ പ്രബലരായ രണ്ടുവിഭാഗങ്ങള് തമ്മിലുള്ള ചേരിതിരിവാണ്. ഇതിനിടയില്പ്പെട്ട് കേരളത്തിന്റെ അഞ്ചുവര്ഷം ഒലിച്ചുപോയി. സംസ്ഥാനത്തിന്റെ ചെലവില് മുഖ്യമന്ത്രി നടത്തിയ ഡല്ഹി യാത്രകളില് ബഹുഭൂരിപക്ഷവും പാര്ട്ടിക്കുള്ളിലെ എതിര് വിഭാഗത്തെ വെട്ടിനിരത്താനായിരുന്നു. സംസ്ഥാനത്തിന്റെ താത്പര്യങ്ങളാണ് ഇരുവിഭാഗവും ചേര്ന്നു കുരുതി കൊടുത്തതെന്ന് ഉമ്മന്ചാണ്ടി ചൂണ്ടിക്കാട്ടി.
1987ല് തങ്കമണി സംഭവവും 96ല് സൂര്യനെല്ലി കേസും 2006ല് കിളിരൂര് കവിയൂര് കേസും ഉയര്ത്തി തെരഞ്ഞെടുപ്പിനെ നേരിട്ട ചരിത്രമാണ് ഇടതുപക്ഷത്തിനുള്ളത്. അത് ആവര്ത്തിക്കാനുള്ള ഇടതുപക്ഷത്തിന്റെ ശ്രമം ഇനി കേരളത്തില് വിലപ്പോകില്ല. സംസ്ഥാന സര്ക്കാരിന് കഴിഞ്ഞ അഞ്ചുവര്ഷത്തെ നേട്ടങ്ങളെക്കുറിച്ച് പറയാനില്ല. ഭാവിക്കു പ്രത്യാശ പകരുന്ന പരിപാടികളും അവര്ക്ക് വാഗ്ദാനം ചെയ്യാനില്ലെന്ന് ഉമ്മന്ചാണ്ടി പറഞ്ഞു.






