Random Posts

Tuesday, April 12, 2011

ആവേശമായി കൊട്ടിക്കലാശം: പലയിടങ്ങളിലും സംഘര്‍ഷം

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള പരസ്യപ്രചാരണത്തിന് പരിസമാപ്തിയായി. അവസാന മണിക്കൂറുകളിലും അത്യന്തം വീറും വാശിയും നിറഞ്ഞ പ്രചാരണത്തിനാണ് കേരളം സാക്ഷ്യം വഹിച്ചത്. കൊടിയിറക്കം ആഘോഷമായി മാറിയ കാഴ്ചയായിരുന്നു സംസ്ഥാനത്തുടനീളം. അഞ്ച് മണിക്ക് പ്രചാരണം തീരാന്‍ മിനിറ്റുകള്‍ ശേഷിക്കുമ്പോഴും പല നഗരങ്ങളും ഉത്സവച്ചായയിലായിരുന്നു. കൊട്ടിക്കലാശത്തോട് അനുബന്ധിച്ച് സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും സംഘര്‍ഷമുണ്ടായി.

പെരിന്തല്‍മണ്ണയില്‍ സി.പി.എംലീഗ് പ്രവര്‍ത്തകര്‍ തമ്മില്‍ വ്യാപകമായ കല്ലേറുനടന്നു. പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ പോലീസ് ലാത്തിവീശി. ജനങ്ങള്‍ക്കും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും ഒട്ടേറെ പോലീസുകാര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും കല്ലേറില്‍ പരിക്കേറ്റിട്ടുണ്ട്. പോലീസ് വാഹനവും ആക്രമിക്കപ്പെട്ടു. ഇരുവിഭാഗവും രണ്ട് വശത്തായി പ്രകടനമായി നീങ്ങുന്നതിനിടെ ഒരാള്‍ ഐസ്‌ക്രീം കപ്പ് പ്രദര്‍ശിപ്പിച്ചതോടെയാണ് സംഘര്‍ഷം ഉടലെടുത്തത്. തുടര്‍ന്ന് ഇരുവിഭാഗം പരസ്പരം ചേരിതിരിഞ്ഞ് കല്ലേറുതുടങ്ങുകയായിരുന്നു. കേരളത്തില്‍ ഏറ്റവും വീറും വാശിയും നിറഞ്ഞുനില്‍ക്കുന്ന പോരാട്ടമാണ് പെരിന്തല്‍മണ്ണയില്‍ നടക്കുന്നത്.

കണ്ണൂരിലും നേരിയ തോതില്‍ സംഘര്‍ഷമുണ്ടായി. കോഴിക്കോട് വെള്ളയിലും എല്‍.ഡി.എഫ്‌യു.ഡി.എഫ് പ്രവര്‍ത്തകര്‍ തമ്മില്‍ ഉന്തും തള്ളുമുണ്ടായി. തിരുവനന്തപുരം പൂന്തുറയിലും ഇരുവിഭാഗം തമ്മില്‍ ഏറ്റുമുട്ടി. എ.കെ.ആന്റണിയുടെ പ്രചാരണ വാഹനം തടഞ്ഞതില്‍ പ്രതിഷേധിച്ച് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി സുരേന്ദ്രന്‍ പിള്ളയെ തടഞ്ഞുവെച്ചു. തുടര്‍ന്ന് നടന്ന കല്ലേറില്‍ സുരേന്ദ്രന്‍ പിള്ളയ്ക്ക് പരിക്കേറ്റു. കൊല്ലം കരുനാഗപ്പള്ളിയിലും സംഘര്‍ഷത്തെ തുടര്‍ന്ന് ലാത്തിച്ചാര്‍ജ് നടന്നു. കയ്പമംഗലത്ത് യു.ഡി.എഫ് സ്ഥാനാര്‍ഥി ഉമേഷ് ചള്ളിയിലിന്റെ വാഹനത്തിന് നേര്‍ക്ക് കല്ലേറുണ്ടായി. കായംകുളത്തും ചെറിയ തോതില്‍ സംഘര്‍ഷമുണ്ടായി.

പരസ്യ പ്രചാരണത്തിന് വിരാമമായതോടെ ഇനി നിശബ്ദമായി വോട്ട് ചോദിക്കുന്ന തിരക്കിലായിരിക്കും സ്ഥാനാര്‍ഥികളും അനുയായികളും. പതിമൂന്നാം നിയമസഭയെ തിരഞ്ഞെടുക്കാനുള്ള വിധിയെഴുത്തിനായി കേരളം മറ്റെന്നാള്‍ പോളിങ് ബൂത്തിലേക്ക് നീങ്ങും. 2.31 കോടി വോട്ടര്‍മാരാണ് 20785 പോളിങ് ബൂത്തുകളിലായി വോട്ടുരേഖപ്പെടുത്തുക. 971 പേരാണ് മത്സരരംഗത്ത്.
ഇരുമുന്നണികളും അനായാസമെന്ന് കരുതിയ സീറ്റുകളില്‍പ്പോലും ഇഞ്ചോടിഞ്ച് പോരാട്ടമാണ് ഇപ്പോള്‍ നടക്കുന്നത്.

പത്തുദിവസത്തോളമായി കേരളത്തില്‍ തന്നെയുള്ള കേന്ദ്ര പ്രതിരോധമന്ത്രി എ.കെ. ആന്റണി യു.ഡി.എഫിന് വേണ്ടി അച്യുതാനന്ദന്റെ ആദര്‍ശ അവകാശവാദങ്ങളുടെ മുനയൊടിക്കാന്‍ ശ്രമിച്ചു. മുഖ്യമന്ത്രിയായിരിക്കുമ്പോഴും സര്‍ക്കാരിലും പുറത്തും പാര്‍ട്ടിക്ക് ഹിതകരമല്ലാത്ത അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുന്ന അച്യുതാനന്ദന്റെ പ്രവര്‍ത്തനത്തിലെ വൈരുദ്ധ്യമായിരുന്നു ആന്റണി പ്രധാനമായും ചൂണ്ടിക്കാണിച്ചത്. സ്ത്രീവിരുദ്ധര്‍ക്കെതിരെ ശക്തമായ നിലപാടെടുക്കുന്ന അച്യുതാനന്ദന്‍ സ്വന്തം എതിരാളിയായ ലതികാസുഭാഷിനെതിരെ നടത്തിയ വിവാദപരാമര്‍ശവും വലിയ പ്രചാരണവിഷയമായി യു.ഡി.എഫ്. ഉയര്‍ത്തിക്കൊണ്ടുവന്നു. എന്നാല്‍, പെണ്‍വാണിഭക്കാരെ കൈയാമം വെക്കുമെന്ന് അച്യുതാനന്ദന്‍ പറഞ്ഞു നടക്കുമ്പോള്‍ സ്ത്രീപീഡനത്തിന് ആരോപണവിധേയനായ സി.പി.എം. നേതാവ് പി. ശശിക്കെതിരെ എന്ത് നടപടിയെടുത്തു എന്ന് യു.ഡി.എഫ്. ചോദ്യം ഉയര്‍ത്തി. സി.പി.എം.നേതാക്കള്‍ വ്യത്യസ്ത അഭിപ്രായങ്ങളാണ് ഇക്കാര്യത്തില്‍ പ്രകടിപ്പിച്ചത്. ഈ വൈരുദ്ധ്യം വിശദീകരിക്കാന്‍ സി.പി.എമ്മിന് ഇതേവരെ കഴിഞ്ഞിട്ടുമില്ല.

വി.എസ്. അച്യുതാനന്ദന് സി.പി.എം. ആദ്യം സീറ്റ് നിഷേധിച്ചെങ്കിലും അവസാനം അദ്ദേഹംതന്നെ എല്‍.ഡി.എഫിന്റെ പ്രചാരണത്തിന് നേതൃത്വം നല്‍കേണ്ടതായും വന്നു. ഇടയ്ക്കുവെച്ച് എല്ലാവരും ചേര്‍ന്ന് പ്രചാരണം നയിക്കുമെന്ന് പിണറായി വിജയന്‍ ഭിന്നസ്വരം ഉയര്‍ത്തിയെങ്കിലും പ്രചാരണരംഗത്ത് അച്യുതാനന്ദന്റെ വീര്യത്തിന് കുറവൊന്നും വന്നില്ല. സി.പി.എമ്മിന്റെ തുറുപ്പുചീട്ട് അച്യുതാനന്ദന്റെ പ്രതിച്ഛായതന്നെയായിരുന്നു. എല്‍.ഡി.എഫിനെ പലതരത്തില്‍ ആക്രമിച്ചെങ്കിലും യു.ഡി.എഫിന്റെ പ്രധാനലക്ഷ്യം അച്യുതാനന്ദന്റെ പ്രതിച്ഛായ തകര്‍ക്കല്‍ തന്നെയായിരുന്നു.

സ്ഥാനാര്‍ഥി നിര്‍ണയത്തിലെ തര്‍ക്കം കാരണം യു.ഡി.എഫ്. കളത്തിലിറങ്ങാന്‍ അല്പം വൈകിയെങ്കിലും പ്രചാരണം അവസാനിപ്പിക്കുമ്പോള്‍ ഇരുമുന്നണികളും ഒപ്പത്തിനൊപ്പമായി. ഏതാനും ചില മണ്ഡലങ്ങളില്‍ ബി.ജെ.പി.യുടെ സാന്നിധ്യംമൂലം ശക്തമായ ത്രികോണ മത്സരവും നടക്കുന്നുണ്ട്. ബി.ജെ.പി.യാണെങ്കില്‍ കുറഞ്ഞത് രണ്ടോ മൂന്നോ സീറ്റുകളെങ്കിലും ജയിക്കണമെന്ന വാശിയോടെയാണ് രംഗത്തുള്ളത്. മണ്ഡലപുനര്‍നിര്‍ണയമാണ് പ്രവചനം അസാധ്യമാക്കുന്ന മറ്റൊരു ഘടകം.

പ്രചാരണം അവസാനിക്കുമ്പോള്‍ ബി.ജെ.പി.യുടെ ചായ്‌വിനെക്കുറിച്ചാണ് തര്‍ക്കം. മലമ്പുഴയില്‍ ബി.ജെ.പി. സ്ഥാനാര്‍ഥിക്ക് പകരം എന്‍.ഡി.എ.യുടെ സഖ്യകക്ഷിയായ ജനതാദള്‍യുവിലെ അഡ്വ. പി.കെ. മജീദിനെയാണ് നിര്‍ത്തിയത്. ഇത് ബി.ജെ.പിയും എല്‍.ഡി.എഫും തമ്മില്‍ ധാരണയുണ്ടെന്ന പ്രചാരണത്തിന് ശക്തി പകര്‍ന്നിരുന്നു. എന്നാല്‍ തിരഞ്ഞെടുപ്പിന് രണ്ട് ദിവസംമുമ്പ് ആദര്‍ശശാലിയായ അച്യുതാനന്ദനെതിരെ സ്ഥാനാര്‍ഥിയെ നിര്‍ത്തുന്നതും ശരിയല്ലെന്ന് പറഞ്ഞ് ജനതാദള്‍ യു ദേശീയ നേതാവ് ശരത് യാദവ് ഇടപെട്ട് സ്ഥാനാര്‍ഥിയെ പിന്‍വലിക്കുന്ന കാഴ്ചയാണ് കണ്ടത്. എന്നാല്‍ തര്‍ക്കം മുറുകിയപ്പോള്‍ ബി.ജെ.പി. ഇടപെട്ടു. മജീദിനെ പിന്‍വലിക്കുന്നതില്‍നിന്നു ജനതാദള്‍യുവിനെ പിന്തിരിപ്പിക്കാനും അവര്‍ക്ക് കഴിഞ്ഞു. അരമണിക്കൂറിനുള്ളിലാണ് രണ്ട് തീരുമാനം ഉണ്ടായത്.