Random Posts

Saturday, April 9, 2011

വോട്ട് ചെയ്യേണ്ട വിധം

പതിനെട്ട് വയസ്സ് പൂര്‍ത്തിയായ ഏതൊരു ഇന്ത്യന്‍ പൗരനും വോട്ടവകാശമുണ്ട്. ഓരോ വര്‍ഷവും ജനവരി ഒന്നിന് 18 വയസ്സ് തികയുന്നവര്‍ക്ക് വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാം.

വോട്ടര്‍ സാധാരണ താമസിക്കുന്ന നിയമസഭാമണ്ഡലത്തിലെ വോട്ടര്‍ പട്ടികയിലാണ് പേര് ചേര്‍ക്കേണ്ടത്.

വിദേശരാജ്യങ്ങളില്‍ ജോലിചെയ്യുന്ന പ്രവാസികള്‍ക്കും വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ഇപ്പോള്‍ അവസരമുണ്ട്. പാസ്‌പോര്‍ട്ടിലെ മേല്‍വിലാസം ഉള്‍പ്പെടുന്ന നിയമസഭാ മണ്ഡലത്തിലെ വോട്ടര്‍പട്ടികയിലാണ് പ്രവാസികളുടെ പേര് ചേര്‍ക്കുന്നത്.

എന്നാല്‍ സ്ഥിരബുദ്ധിയില്ലാത്തവരായി കോടതികള്‍ പ്രഖ്യാപിച്ചിട്ടുള്ളവര്‍ക്കും തിരഞ്ഞെടുപ്പ് കുറ്റങ്ങള്‍ക്കോ അഴിമതിക്കോ അയോഗ്യത കല്പിച്ചിട്ടുള്ളവര്‍ക്കും വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാനാവില്ല.

വോട്ടര്‍ പട്ടിക


തിരഞ്ഞെടുപ്പിന് വോട്ട് ചെയ്യാന്‍ അര്‍ഹത നേടിയിട്ടുള്ള എല്ലാ പൗരന്മാരുടെയും പട്ടികയാണ് വോട്ടര്‍പട്ടിക.
നിയമസഭാ മണ്ഡലാടിസ്ഥാനത്തില്‍ പോളിങ് ബൂത്തുകളായി വിഭജിച്ചാണ് ഇത് തയ്യാറാക്കുന്നത്.

ഒരു ബൂത്തില്‍ പരമാവധി 1600 വോട്ടര്‍മാരാണ് ഉണ്ടാവുക.
വോട്ട് ചെയ്യാന്‍ രണ്ടു കിലോമീറ്ററിലധികം സഞ്ചരിക്കേണ്ടാത്ത വിധത്തിലാണ് പോളിങ് ബൂത്തുകള്‍ സ്ഥാപിക്കുക.

വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കല്‍


സംക്ഷിപ്ത പുതുക്കല്‍

ഓരോ വര്‍ഷവും ജനവരി ഒന്നിന് 18 വയസ്സ് പൂര്‍ത്തിയാക്കുന്നവര്‍ക്കും താമസം മാറിയവര്‍ക്കും അതത് സ്ഥലത്തെ വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അവസരമുണ്ട്. ഇങ്ങനെ വര്‍ഷംതോറുമുള്ള പുതുക്കലിനെ സംക്ഷിപ്ത പുതുക്കല്‍ എന്നാണ് പറയുന്നത്.
മരിച്ചുപോയവരുടെയും സ്ഥലംമാറിപ്പോയവരുടെയും പേരുകള്‍ നീക്കം ചെയ്യുന്നതിനും തിരുത്തലുകള്‍ വരുത്തുന്നതിനും ഇതോടൊപ്പം അവസരമുണ്ട്.

ജനവരി ഒന്നിനുശേഷം 18 വയസ്സ് പൂര്‍ത്തിയാക്കുന്നവര്‍ ആ വര്‍ഷത്തെ പട്ടികയില്‍ ഉള്‍പ്പെടാന്‍ അര്‍ഹരല്ല. സംക്ഷിപ്ത പട്ടികപുതുക്കലിന്റെ സമയക്രമം നിശ്ചയിക്കുന്നത് ഇന്ത്യന്‍ തിരഞ്ഞെടുപ്പ് കമ്മീഷനാണ്. ഒരു നിശ്ചിത തീയതിയില്‍ കളക്ടറേറ്റുകള്‍, താലൂക്ക്/വില്ലേജ് ഓഫീസുകള്‍ എന്നിവിടങ്ങളിലും മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറുടെ വെബ് സൈറ്റിലും കരട് വോട്ടര്‍പട്ടിക പ്രസിദ്ധീകരിക്കും.
നേരത്തെ പട്ടികയില്‍ പേര് ചേര്‍ത്തിട്ടുള്ളവര്‍ക്കും കരട് പട്ടിക പരിശോധിച്ച് പേര് നിലവിലുണ്ടെന്ന് ഉറപ്പുവരുത്തണം.
വോട്ടര്‍പട്ടികയില്‍ പേരുണ്ടോയെന്ന് പരിശോധിക്കാന്‍ ചീഫ് ഇലക്ടറല്‍ ഓഫീസറുടെ വെബ് സൈറ്റിലും സംവിധാനമൊരുക്കിയിട്ടുണ്ട്. വോട്ടര്‍മാര്‍ പേരോ, വീട്ടുപേരോ, തിരിച്ചറിയല്‍ കാര്‍ഡ് നമ്പറോ വെബ്‌സൈറ്റിലുള്ള സംവിധാനത്തില്‍ ടൈപ്പ് ചെയ്ത് ചേര്‍ത്താല്‍ വോട്ടര്‍പട്ടികയിലെ വിവരങ്ങള്‍ ലഭിക്കും.

പുതുതായി പേര് ചേര്‍ക്കുന്നതിനും മറ്റു മണ്ഡലങ്ങളിലേക്ക് പേര് മാറ്റുന്നതിനും ഫോറം നമ്പര്‍-ആറ് ആണ് ഉപയോഗിക്കേണ്ടത്.
പേര് നീക്കുന്നതിന് ഫോറം നമ്പര്‍ ഏഴ്.

തിരുത്തലുകള്‍ വരുത്തുന്നതിന് ഫോറം നമ്പര്‍ എട്ട്.

ഒരു മണ്ഡലത്തിനുള്ളിലെ മറ്റൊരു ബൂത്തിലേക്കു സ്ഥലം മാറ്റുന്നതിന് ഫോറം നമ്പര്‍ -എട്ട് എ.
ഈ ഫോറങ്ങള്‍ താലൂക്ക്/വില്ലേജ് ഓഫീസുകളിലും തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിക്കുന്ന പ്രത്യേക ദിവസങ്ങളില്‍ അതത് സ്ഥലത്തെ പോളിങ് ബൂത്തുകളിലും ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ അവിടെതന്നെ സ്വീകരിക്കും.

ചീഫ് ഇലക്ടറല്‍ ഓഫീസറുടെ വെബ്‌സൈറ്റില്‍നിന്ന് ഫോറങ്ങള്‍ പ്രിന്റ്‌ചെയ്‌തെടുത്തോ ഫോട്ടോ കോപ്പിയെടുത്തോ ഉപയോഗിക്കാം.
അപേക്ഷ സ്വീകരിക്കുമ്പോള്‍തന്നെ ഹിയറിങ്ങിനുള്ള സമയവും തീയതിയും അറിയിച്ചുകൊണ്ട് രസീത് നല്‍കും.
നിര്‍ദിഷ്ട തീയതിയിലെ ഹിയറിങ്ങിനു ശേഷം അപേക്ഷകരുടെ ഫോട്ടോ എടുക്കും.
അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചശേഷം വോട്ടര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് നല്‍കും.

തുടര്‍ച്ചയായ പുതുക്കല്‍

സംക്ഷിപ്ത പുതുക്കലിന്റെ ഭാഗമായി അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചശേഷം വീണ്ടും തുടര്‍ച്ചയായി പട്ടിക പുതുക്കാം. നിശ്ചിത കാലയളവില്‍ പേര് ചേര്‍ക്കാന്‍ വിട്ടുപോയ അര്‍ഹരായ പൗരന്മാര്‍ക്ക് അവസരം നല്‍കാനാണിത്. സ്ഥലം മാറുന്നതിനും തെറ്റുകള്‍ തിരുത്തുന്നതിനും ഇതോടൊപ്പം അവസരം നല്‍കും.
ഒരാള്‍ക്ക് ഒരുസ്ഥലത്ത് മാത്രമേ വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ സാധിക്കുകയുള്ളൂ. ഒന്നിലധികം സ്ഥലങ്ങളില്‍ പേര് ചേര്‍ക്കുന്നത് കുറ്റകരമാണ്.

വോട്ടര്‍പട്ടികയിലെ വിവരങ്ങള്‍ അറിയുന്നതിന് 0471-3912344 നമ്പറില്‍ കോള്‍സെന്ററില്‍ വിളിക്കാം.

തിരിച്ചറിയല്‍ കാര്‍ഡ്

വോട്ടര്‍പട്ടികയില്‍ പേരുള്ളവര്‍ക്കെല്ലാം ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡിന് അര്‍ഹതയുണ്ട്.
വോട്ടെടുപ്പ് സമയം വോട്ടറുടെ തിരിച്ചറിയല്‍ കാര്‍ഡോ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിച്ചിട്ടുള്ള മറ്റ് തിരിച്ചറിയല്‍ രേഖകളോ ഹാജരാക്കണം. മറ്റു പല കാര്യങ്ങള്‍ക്കും തിരഞ്ഞെടുപ്പ് കമ്മീഷന്റെ തിരിച്ചറിയല്‍ കാര്‍ഡ് അനിവാര്യമാണ്.
തിരിച്ചറിയല്‍ കാര്‍ഡ് കൈവശമുള്ളതുകൊണ്ടുമാത്രം വോട്ട് ചെയ്യാനാവില്ല. വോട്ടര്‍പട്ടികയില്‍ പേര് ഉണ്ടാകണമെന്നത് നിര്‍ബന്ധമാണ്.


വോട്ട് ചെയ്യുന്ന പ്രക്രിയ

ആദ്യം വരുന്നവര്‍ ആദ്യം എന്ന് ക്രമത്തില്‍ വരിയായിട്ടാണ് വോട്ടര്‍മാരെ പോളിങ് ബൂത്തിലേക്ക് പ്രവേശപ്പിക്കുക.
വോട്ടര്‍പട്ടികയുടെ ചുമതലയുള്ള ഒന്നാം പോളിങ് ഓഫീസറുടെ അടുത്താണ് വോട്ടര്‍ ആദ്യം ചെല്ലേണ്ടത്. തിരിച്ചറിയല്‍ രേഖകള്‍ പരിശോധിച്ചതിനുശേഷം ഓഫീസര്‍ വോട്ടറുടെ പേരും പട്ടികയിലെ ക്രമനമ്പറും ഉറക്കെ വിളിച്ചുപറയും. ബൂത്തിലുള്ള രാഷ്ട്രീയപ്പാര്‍ട്ടി ഏജന്റുമാര്‍ക്ക് വോട്ടര്‍ ഹാജരായ വിവരം അറിയുന്നതിനാണിത്.
തിരിച്ചറിയുന്നതില്‍ ആരും തര്‍ക്കം ഉന്നയിക്കാത്തപക്ഷം വോട്ടര്‍ രണ്ടാം പോളിങ് ഓഫീസറുടെ അടുത്തേക്കു പോകണം. വോട്ടറുടെ ഇടത് കൈയിലെ ചൂണ്ടുവിരലില്‍ മായാത്തതരം മഷി പുരട്ടിയശേഷം ഓഫീസര്‍ പട്ടികയിലെ ക്രമനമ്പര്‍ വോട്ടര്‍മാരുടെ രജിസ്റ്ററില്‍ രേഖപ്പെടുത്തും. ഈ രജിസ്റ്ററില്‍ നിര്‍ദിഷ്ട സ്ഥലത്ത് വോട്ടര്‍ ഒപ്പുവെച്ചശേഷം ഓഫീസര്‍ നല്‍കുന്ന സ്ലിപ്പ് വാങ്ങണം.
മൂന്നാംപോളിങ് ഓഫീസര്‍ സ്ലിപ് വാങ്ങിയശേഷം വോട്ടറെ വോട്ട് ചെയ്യുന്ന സ്ഥലത്തേക്ക് അയയ്ക്കും. അവിടെ വോട്ടിങ് യന്ത്രത്തിലാണ് വോട്ട് ചെയ്യേണ്ടത്.

വോട്ട് ചെയ്യേണ്ട വിധം


വോട്ടിങ് യന്ത്രത്തില്‍ സ്ഥാനാര്‍ഥിയുടെ പേരിനും ചിഹ്നത്തിനും നേരെയുള്ള നീലബട്ടണ്‍ അമര്‍ത്തിയാണ് വോട്ട് ചേയ്യേണ്ടത്. ബട്ടണ്‍ ഒരുപ്രാവശ്യം അമര്‍ത്തിയാല്‍ മതി.
ബട്ടണ്‍ അമര്‍ത്തുമ്പോള്‍ സ്ഥാനാര്‍ഥിയുടെ പേരിനും ചിഹ്നത്തിനും നേരെയുള്ള ചുവന്ന ലൈറ്റ് തെളിഞ്ഞണയുകയും വോട്ട് രേഖപ്പെടുത്തിയതായി സ്ഥിരീകരിച്ചുകൊണ്ട് ഒരു ബീപ് ശബ്ദം കേള്‍ക്കുകയും ചെയ്യും.

വോട്ടിന് രഹസ്യ സ്വഭാവം


വോട്ട് ചെയ്യുന്നതിന്റെ രഹസ്യസ്വഭാവം സൂക്ഷിക്കാന്‍ ഓരോ വോട്ടറും ബാധ്യസ്ഥനാണ്. അല്ലാത്തപക്ഷം വോട്ട് ചെയ്യാന്‍ വോട്ടറെ അനുവദിക്കില്ല.

പ്രവാസികള്‍ക്കും വോട്ടവകാശം


വിദേശത്ത് താമസിക്കുന്ന ഇന്ത്യന്‍ പൗരന്മാര്‍ക്കും വോട്ടവകാശം അനുവദിച്ച് ജനപ്രാതിനിധ്യ നിയമത്തിലെ 20-ാം വകുപ്പ് കേന്ദ്രസര്‍ക്കാര്‍ ഭേദഗതി ചെയ്തു. ഇതോടെ പ്രവാസികള്‍ക്കും വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാനും വോട്ടെടുപ്പില്‍ പങ്കെടുക്കാനും അവസരം ലഭിക്കുകയാണ്.

വിദേശ രാജ്യത്തെ പൗരത്വം സ്വീകരിച്ചിട്ടില്ലാത്തവരും നാട്ടിലെ വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ത്തിട്ടില്ലാത്തവരുമായ ഇന്ത്യന്‍ പൗരന്‍മാര്‍ക്കാണ് ഇപ്പോള്‍ വോട്ടവകാശം കൈവന്നത്.

ഇതിനായി പ്രവാസികള്‍ പാസ്‌പോര്‍ട്ടിലെ മേല്‍വിലാസം ഉള്‍പ്പെടുന്ന നിയമസഭാമണ്ഡലത്തിലെ വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കണം.

2011 ജനവരി ഒന്നിനോ അതിന് മുമ്പോ 18 വയസ്സ് പൂര്‍ത്തിയാക്കിയ പ്രവാസികള്‍ക്ക് ഇപ്പോള്‍ വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാം.

ഇതിനായി നിര്‍ദേശിക്കപ്പെട്ടിട്ടുള്ള ഫോറം നമ്പര്‍-ആറ്(എ) പൂരിപ്പിച്ച് തപാല്‍ മുഖേനയോ നേരിട്ടോ ബന്ധപ്പെട്ട തിരഞ്ഞെടുപ്പ് രജിസ്‌ട്രേഷന്‍ ഓഫീസര്‍മാര്‍ക്ക്/തഹസില്‍ദാര്‍മാര്‍ക്ക് സമര്‍പ്പിക്കണം.

തപാലില്‍ അപേക്ഷിക്കുന്നവര്‍ അതത് രാജ്യത്തെ ഇന്ത്യന്‍ എംബസി/കോണ്‍സുലേറ്റുകളിലെ അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥര്‍ സാക്ഷ്യപ്പെടുത്തിയ പാസ്‌പോര്‍ട്ടിന്റെ പ്രസക്ത പേജുകളുടെ പകര്‍പ്പുകളും സമര്‍പ്പിക്കണം.

നേരിട്ട് അപേക്ഷ സമര്‍പ്പിക്കുന്നവര്‍ പാസ്‌പോര്‍ട്ടിന്റെ അസ്സല്‍ ഹാജരാക്കണം.

അപേക്ഷാഫോറം ചീഫ് ഇലക്ടറല്‍ ഓഫീസറുടെ വെബ്‌സൈറ്റില്‍ (രവ്.ക്ഷവിമാമ.ഷ്്വ.ഹൃ)നിന്ന് പ്രിന്റ് ചെയ്തും ഉപയോഗിക്കാം.

വോട്ടെടുപ്പ് ദിവസം ബൂത്തില്‍ നേരിട്ട് എത്തിയാണ് പ്രവാസികള്‍ വോട്ട് ചെയ്യേണ്ടത്. പ്രോക്‌സിവോട്ടും തപാല്‍വോട്ടും പ്രവാസികള്‍ക്ക് അനുവദിച്ചിട്ടില്ല.