Random Posts

Friday, April 1, 2011

ശശിയുടെ പീഡനം പോലീസും അന്വേഷിക്കുന്നു

കണ്ണൂര്‍:ചികിത്സാകേന്ദ്രത്തില്‍ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന ആരോപണം നേരിടുന്ന സി.പി.എമ്മിന്റെ മുന്‍ കണ്ണൂര്‍ ജില്ലാസെക്രട്ടറി പി.ശശിക്കെതിരേ പോലീസ് അന്വേഷണത്തിനും കളമൊരുങ്ങുന്നു. ശശിക്കെതിരെ സ്ത്രീ പീഡനത്തിനു കേസ് എടുക്കണമെന്ന പരാതിയില്‍ നീലേശ്വരം സിഐ കെ.പി. സുരേഷ് ബാബു അന്വേഷണം തുടങ്ങി. ക്രൈം വാരിക പത്രാധിപര്‍ ടി.പി. നന്ദകുമാറിന്റെ പരാതി ചൊവ്വാഴ്ച വൈകിട്ടാണു റജിസ്‌ട്രേഡ് തപാലില്‍ സിഐ ഓഫിസില്‍ ലഭിച്ചത്. ബുധനാഴ്ച രാവിലെ പ്രാഥമിക അന്വേഷണം തുടങ്ങി. നീലേശ്വരം പൊലീസ് സ്‌റ്റേഷന്‍ പരിധിയില്‍ പെട്ട പാലായിയിലെ യോഗപ്രകൃതി ചികില്‍സാ കേന്ദ്രത്തിലെ ചികില്‍സയ്ക്കിടെയാണു ശശിക്കെതിരെ സ്വഭാവദൂഷ്യം സംബന്ധിച്ച ആരോപണമുണ്ടായത്. കണ്ണൂര്‍ ജില്ലയിലെ സിപിഎം എംഎല്‍എയും ഡിവൈഎഫ്‌ഐ നേതാവും പാര്‍ട്ടി നേതൃത്വത്തിനു പരാതി നല്‍കിയിരുന്നു.

തുടര്‍ന്നു ജില്ലാ സെക്രട്ടറി സ്ഥാനത്തു നിന്നു നീക്കിയ ശശിയെ പിന്നീടു ബ്രാഞ്ച് കമ്മിറ്റിയിലേക്കു തരംതാഴ്ത്തി. എ. വിജയരാഘവന്‍, വൈക്കം വിശ്വന്‍ എന്നിവര്‍ ഉള്‍പ്പെട്ട കമ്മിഷനെ പാര്‍ട്ടി നിയോഗിച്ചെങ്കിലും ഇരുവരും നീലേശ്വരത്ത് അന്വേഷണത്തിന് എത്തിയിരുന്നില്ല. അതേസമയം കമ്മീഷന്‍ മൊഴിയെടുത്തിരുന്നു. ഡിവൈഎഫ് കണ്ണൂര്‍ ജില്ലാ സെക്രട്ടറി അജിത്ത്, സികെ.പി പത്മനാഭന്‍ എംഎല്‍എ എന്നിവരില്‍ നിന്നാണ് ശശിക്കെതിരേ പാര്‍ട്ടിക്ക് പരാതി ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ശശിയെ ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കിയതും പാര്‍ട്ടിയില്‍ നിന്ന് അവധി നല്‍കിയതും. എന്നാല്‍ ഇക്കാര്യങ്ങള്‍ പാര്‍ട്ടി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ആരോഗ്യപരമായ കാരണങ്ങളാല്‍ ശശിക്ക് അവധി നല്‍കിയെന്നാണ് അറിയിച്ചത്. എന്നാല്‍ പരാതിയുണ്ടെന്ന് പിന്നീട് വി.എസ്.അച്യുതാനന്ദന്‍ മാധ്യമങ്ങളോടു പറഞ്ഞിരുന്നു. ആരോഗ്യപരമായ കാരണങ്ങളാല്‍ പി.ശശിക്ക് പാര്‍ട്ടി അവധി നല്‍കിയെന്നും പകരം പി.ജയരാജന് ജില്ലാ സെക്രട്ടറിയുടെ ചുമതല നല്കിയെന്നുമാണ് കഴിഞ്ഞ ഡിസംബര്‍ 13ന് സിപിഎം ഔദ്യോഗികമായി മാധ്യമങ്ങളെ അറിയിച്ചത്.

ഇത് മാധ്യമങ്ങളോടു നേരിട്ട് പറയാന്‍ ശശിയെ അനവദിക്കുകയും ചെയ്തു. എന്നാല്‍ പിന്നീട് അന്വേഷണ കമ്മീഷനെ നിയോഗിച്ചതിലൂടെ ശശിക്കെതിരേ പരാതിയുണ്ടെന്ന് സിപിഎം സമ്മതിക്കുക കൂടിയാണു ചെയ്തത്. കമ്മീഷനെ നിയമിച്ച പിന്നാലെ, രാജിവെച്ചുകൊണ്ട് ശശി സംസ്ഥാന സെക്രട്ടറിക്കും സംസ്ഥാന കമ്മിറ്റിക്കും കത്തെഴുതുകയും ചെയ്തിരുന്നു. സികെപി പത്മനാഭന്‍ എംഎല്‍എ വാക്കാലും അജിത് രേഖാമൂലവും നല്‍കിയ പരാതികളെക്കുടാതെ ജനാധിപത്യ മഹിളാ അസോസിയേഷന്‍ നേതാവുകൂടിയായ പ്രമുഖ എംഎല്‍എയും പാര്‍ട്ടി നേതൃത്വത്തിനു പരാതി നല്‍കിയിരുന്നുവെന്നാണു സൂചന. മന്ത്രി പി.കെ.ശ്രീമതികൂടി ഉള്‍പ്പെട്ട കമ്മീഷനാണ് പാര്‍ട്ടി ആലോചിച്ചത്. എന്നാല്‍ ശ്രീമതി ഒഴിഞ്ഞുമാറി. തന്നെ അന്വേഷണ കമ്മീഷനില്‍ ഉള്‍പ്പെടുത്തരുതെന്ന ശ്രീമതിയുടെ അഭ്യര്‍ത്ഥന പാര്‍ട്ടി അംഗീകരിക്കുകയായിരുന്നു. കണ്ണൂരില്‍ നിന്നുതന്നെയുള്ള വേറെയാരെയും കമ്മീഷനില്‍ ഉള്‍പ്പെടുത്തിയുമില്ല. പാര്‍ട്ടി ധാര്‍മികതയ്ക്കു നിരക്കാത്ത പെരുമാറ്റങ്ങള്‍ കൂടാതെ, ഇ.കെ.നായനാര്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ പൊളിറ്റിക്കല്‍ സെക്രട്ടറിയായിരുന്ന ശശി നടത്തിയ പല കാര്യങ്ങളുടെയും പേരില്‍ പാര്‍ട്ടി ഇപ്പോഴും രാഷ്ട്രീയ എതിരാളികള്‍ക്ക് മറുപടി പറയേണ്ടിവരുന്നതും ശശിക്കെതിരായ നീക്കത്തിനു വേഗം കൂട്ടിയിരുന്നു.

ഇതു തിരിച്ചറിഞ്ഞാണ് ശശി മുന്‍കൂട്ടി കത്തെഴുതി പാര്‍ട്ടിവിട്ടത്. അനിശ്ചിത കാലത്തേയ്ക്കാണ് നേരത്തേ അവധി നല്‍കിയത്. ഈ കാലയളവില്‍ പാര്‍ട്ടിയുമായി ബന്ധപ്പെട്ട ഒരുതരം പ്രവര്‍ത്തനങ്ങളിലും പങ്കെടുക്കാന്‍ പാടില്ലെന്നും നിര്‍ദേശിച്ചിരുന്നു. തെറ്റുതിരുത്തല്‍ രേഖ പാര്‍ട്ടിയുടെ വിവിധതലങ്ങളില്‍ ചര്‍ച്ച ചെയ്തുവരുന്നതിനിടെ, എത്ര ഉന്നതനായ നേതാവാണെങ്കിലും നിലയ്ക്കുനിന്നില്ലെങ്കില്‍ നടപടിയുണ്ടാകുമെന്ന സന്ദേശം കൂടിയാണ് ശശിക്കെതിരായ നടപടിയിലൂടെ നല്‍കാന്‍ ഉദ്ദേശിച്ചത്. ഉത്തരകേരളത്തിലെ ഒരു ആശുപത്രിയില്‍ കര്‍ക്കിടക സുഖചികില്‍സയ്ക്കിടെ ഉണ്ടായ സംഭവവുമായി ബന്ധപ്പെട്ടാണ് അജിത് പരാതി നല്‍കിയത്. സംഘടനാപരമായ പതിവു രീതിയനുസരിച്ച് ഡിവൈഎഫ്‌ഐ സെന്റര്‍ വഴി പാര്‍ട്ടി സെക്രട്ടറിയെ സമീപിക്കാന്‍ പോലും നില്ക്കാതെ നേരിട്ടു കൊടുത്ത പരാതിക്ക് അതിന്റേതായ ഗൗരവം പിണറായി വിജയന്‍ നല്‍കുകയും ചെയ്തു. അജിത്തിന്റെ ഭാര്യതന്നെ നേരിട്ട് വാദിയും സാക്ഷിയുമായ പരാതിയാണ് ഭര്‍ത്താവു മുഖേന നല്കിയത്.

ഇതു പിന്‍വലിപ്പിക്കാന്‍ പലതലങ്ങളില്‍ ശ്രമം നടന്നെങ്കിലും അജിത് ഉറച്ചുനിന്നു. ഈ പരാതിക്കു മുമ്പാണ് സികെപി പത്മനാഭന്‍ പിണറായിയോടു പരാതി പറഞ്ഞതെന്നാണു സൂചന. സമാന സ്വഭാവമുള്ളതായിരുന്നു രണ്ടു പരാതികളും. പ്രശ്‌നം ചര്‍ച്ച ചെയ്യുന്നതിന് കണ്ണൂരില്‍ നിന്നുള്ള സംസ്ഥാന കമ്മിറ്റിയംഗങ്ങളുടെ പ്രത്യേക യോഗം വിളിച്ചിരുന്നു. തുടര്‍ന്ന് പിണറായിയും കേന്ദ്ര കമ്മിറ്റി അംഗം ഇ.പി.ജയരാജനും പങ്കെടുത്ത് കണ്ണൂര്‍ ജില്ലാ സെക്രട്ടറിയറ്റ് യോഗം ചേര്‍ന്നു. അതിലും പൊതുവികാരം ശശിക്ക് എതിരായിരുന്നു.