Random Posts

Monday, April 4, 2011

വൃന്ദ വിവാഹമോചന ഭീഷണി മുഴക്കിയപ്പോള്‍ കാരാട്ട് വഴങ്ങിയെന്നു സിന്ധുജോയി

മലപ്പുറം:നിയമസഭാ തെരഞ്ഞെടുപ്പില്‍ വി.എസ്.അച്യുതാനന്ദന് സീറ്റുലഭിച്ചത് സിപിഎം പോളിറ്റ്ബ്യൂറോ അംഗം വൃന്ദാകാരാട്ടിന്റെ വിവാഹമോചനഭീഷണിയെത്തുടര്‍ന്നാണെന്ന് സിന്ധുജോയി. ജനറല്‍സെക്രട്ടറി പ്രകാശ് കാരാട്ടിന് മുന്നില്‍ വൃന്ദ വിവാഹമോചന ഭീഷണി മുഴക്കിയതിനെ തുടര്‍ന്നു അച്യുതാനന്ദന് സീറ്റുലഭിക്കുകയായിരുന്നുവെന്ന് സിന്ധുജോയി പറയുന്നു. തിരൂരില്‍ യു.ഡി.എഫ് പ്രചാരണ പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു സിന്ധുജോയി. സിപിഎംപോലും അംഗീകരിക്കാത്ത വിഎസിനെ സീറ്റ് ചര്‍ച്ചയില്‍ ആദ്യം തഴഞ്ഞെങ്കിലും കേരളത്തിലെ പ്രതിഷേധ പ്രകടനങ്ങള്‍ കണ്ടതോടെ വൃന്ദ കാരാട്ട് വിഎസിന് സീറ്റ് നല്‍കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. അതു നടക്കില്ലെന്നു കണ്ടപ്പോഴാണ് വിവാഹമോചന ഭീഷണി മുഴക്കിയത്.

തുടര്‍ന്നാണ് പ്രകാശ് കാരാട്ട് ഇടപെട്ട് വിഎസിനെ മലമ്പുഴയില്‍ മല്‍സരിപ്പിക്കാന്‍ തീരുമാനമെടുത്തതെന്ന് സിന്ധു ജോയി പറഞ്ഞു. കഴിഞ്ഞ അഞ്ചു വര്‍ഷം സംസ്ഥാനത്തെ വികസനം പിറകോട്ടുവലിച്ച വിഎസ് മുങ്ങിക്കൊണ്ടിരിക്കുന്ന കപ്പലിന്റെ കപ്പിത്താനാണ്. രാഷ്ട്രീയ സൂനാമിയില്‍പ്പെട്ട് സംസ്ഥാനത്തെ ഇടതു മുന്നണി കേന്ദ്രങ്ങളെല്ലാം തകരും. തന്നെപ്പോലുള്ളവര്‍ സിപിഎമ്മില്‍നിന്നും ഇടതു മുന്നണിയില്‍നിന്നും രാജിവച്ച് വരുന്നത് അതിനു തെളിവാണ്. മുങ്ങിത്താഴുന്ന ഇടതു മുന്നണിയെന്ന കപ്പലില്‍നിന്ന് എ.പി. അബ്ദുല്ലക്കുട്ടിയും മഞ്ഞളാംകുഴി അലിയും താനും ചാടി രക്ഷപ്പെട്ട് കരയ്ക്കടിയുകയായിരുന്നു. എല്ലാ മേഖലകളിലും അപചയം മാത്രം സമ്മാനിച്ച കഴിഞ്ഞ അഞ്ചു വര്‍ഷത്തെ ഇടതു മുന്നണി ഭരണം അധികാരത്തിലേറുമ്പോള്‍ നല്‍കിയ വാഗ്ദാനങ്ങളൊന്നും പാലിച്ചില്ല. ജനങ്ങളെ പരിഹസിക്കാനാണ് അവര്‍ ശ്രമിച്ചത്.ഇടതു മുന്നണിയില്‍നിന്ന് കൊഴിഞ്ഞുപോക്ക് തുടര്‍ക്കഥയായിട്ടും ആരും അത് പരിശോധിക്കാന്‍ തയാറാകുന്നില്ല. യുവജനതയുടെ തൊഴിലവസരങ്ങളും വിദ്യാഭ്യാസ സാധ്യതയും നഷ്ടപ്പെടുത്തിയ സര്‍ക്കാരിന്റെ തെറ്റായ നടപടികള്‍ പലതവണ ചോദ്യംചെയ്തിട്ടും മറുപടി ലഭിച്ചില്ല.

സ്വന്തം പാര്‍ട്ടിപോലും അംഗീകരിക്കാത്ത മുഖ്യമന്ത്രിയുടെ നടപടികള്‍ക്കെതിരെയുള്ള ജനവിധിയാകും ഈ തിരഞ്ഞെടുപ്പെന്ന് സിന്ധു ജോയി പറഞ്ഞു. അതേസമയം ഇത്തരം ആരോപണങ്ങള്‍ക്കിടയിലും കമ്യുണിസ്റ്റുപാര്‍ട്ടിയുടെ അടിസ്ഥാനപ്രമാണങ്ങളെല്ലാം ബലികഴിച്ച് വിഎസിന്റെ പേരില്‍ വോട്ടുതേടുകയാണ് കേരളത്തില്‍ സിപിഎം. കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ വ്യക്തികള്‍ക്ക് പ്രാധാന്യമില്ലെന്ന് പറയുന്ന നേതാക്കള്‍ ചെയ്തുപോയ എല്ലാ അപരാധങ്ങള്‍ക്കും പ്രയാശ്ചിത്തം പോലെയാണ് വിഎസിന്റെ ചിത്രം സ്ഥാനാര്‍ഥിയോടൊപ്പം അച്ചടിച്ചൊട്ടിക്കുന്നത്. കേരളത്തിലെ വിവിധ ഭാഗങ്ങളില്‍ വിഎസിനോടൊപ്പം നില്‍ക്കുന്ന സ്ഥാനാര്‍ഥികളുടെ പടം വ്യാപകമായി പ്രചരിപ്പിക്കുകയാണ്. പുകച്ച് പുറത്ത് ചാടിക്കാന്‍ ശ്രമിച്ചവര്‍ക്കും വേണം വിഎസിനോടൊപ്പം ഒരു ഫോട്ടോ എന്നതാണ് ഇപ്പോഴത്തെ അവസ്ഥ. മന്ത്രിസഭയില്‍ മുഖ്യമന്ത്രിക്കെതിരെ വാളോങ്ങിയവരും കരുനീക്കിയവരും മുഖ്യമന്ത്രിയുമായി ചിരിച്ച് സംസാരിക്കുന്ന ചിത്രം പ്രചരിപ്പിച്ച് വോട്ട് അഭ്യര്‍ഥിക്കുകയാണ്. അവസരം കിട്ടുമ്പോഴെല്ലാം വിഎസിനെതിരെ പാര പണിത ധനമന്ത്രി തോമസ് ഐസക് വരെ വി.എസിന്റെ ചിത്രവുമായുള്ള പോസ്റ്റര്‍ തയ്യാറാക്കിക്കഴിഞ്ഞു.

തെരഞ്ഞെടുപ്പില്‍ നിന്ന് വിഎസിനെ അകറ്റി നിര്‍ത്താന്‍ മുന്‍ നിരയില്‍ നിന്ന ഐസക്കാണ് വിഎസിന്റെ ചിത്രം ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നത്. ലൈംഗീക പീഡനത്തിന് ആരോപണവിധേയനായ പി.ശശിക്കെതിരെ നടപടിയുണ്ടാകുമെന്ന വിഎസിന്റെ പ്രഖ്യാപനത്തിന് പിന്നാലെ പി.ശശിയെ 'ഉശിരന്‍' എന്ന് വിളിക്കുകയും പിണറായിയോടൊപ്പം നില്‍ക്കുകയും ചെയ്ത മന്ത്രി ജി.സുധാകരനും വിഎസിനോടൊപ്പം താന്‍ നില്‍ക്കുന്ന ചിത്രം പോസ്റ്ററിടിച്ച് വ്യാപകമായി പ്രചരിപ്പിക്കുന്നു. പാര്‍ട്ടിക്കുള്ളിലെ ഗ്രൂപ്പ് പോരിന്റെ വ്യാപ്തി ഏറ്റവും കൂടുതല്‍ അറിയാവുന്ന രണ്ട് നേതാക്കളാണ് ഐസക്കും സുധാകരനും. അതുകൊണ്ടുതന്നെ പാളയത്തില്‍ പടയെ ഇരുവരും ഭയക്കുന്നു. മറിച്ച് വിഎസ് വിഭാഗക്കാര്‍ക്കും ഇതേഭയമുണ്ട്. നിലനില്‍പിനായി നേതാക്കളെ ഉപയോഗിച്ച് വിജയിക്കുവാനുള്ള തത്രപ്പാടിലാണ് സ്ഥാനാര്‍ഥികള്‍. ചെങ്ങന്നൂരില്‍ വിഎസ് വിഭാഗക്കാരിയായി അറിയപ്പെടുന്ന സി.എസ്.സുജാതയേയും കായംകുളത്ത് മത്സരിക്കുന്ന സി.കെ.സദാശിവനേയും വിജയിപ്പിക്കാന്‍ പാര്‍ട്ടി ഒന്നിച്ച് നില്‍ക്കുമോയെന്ന ഭയവും വിഎസ് വിഭാഗത്തിനുണ്ട്. വോട്ട് ഭിന്നിപ്പിന് തടയിടാനാണ് വിഎസിന്റെ ചിത്രം വ്യാപകമായി ഉപയോഗിക്കാന്‍ ഔദ്യോഗികപക്ഷം തീരുമാനിച്ചത്. സാധാരണക്കാരായ സഖാക്കള്‍ ഔദ്യോഗികപക്ഷത്തോട് അകന്നിട്ടുണ്ടോയെന്ന ഭയവും നേതാക്കള്‍ക്കുണ്ട്. വരും ദിവസങ്ങളില്‍ വിഎസിനെ സ്തുതിക്കുന്ന പ്രസംഗങ്ങള്‍ക്കായിരിക്കും ഔദ്യോഗികപക്ഷം ഊന്നല്‍ നല്‍കുകയെന്നാണ് സൂചന.