Random Posts

Thursday, April 7, 2011

കത്തെഴുതിയതും കത്തുചോര്‍ത്തിയതും ഷാജഹാന്‍

തിരുവനന്തപുരം:കൊണ്ടുനടന്നതും നീയേ ചാപ്പാ, കൊണ്ടുപോയി കൊല്ലിച്ചതും നീയേ ചാപ്പ എന്ന വടക്കന്‍പാട്ടിന്റെ തരത്തിലാണ് വി.എസ് അച്യുതാനന്ദന്റെ കഥ. പത്തുപതിനഞ്ചുവര്‍ഷം മുമ്പ് കേരളത്തിലെ ഏറ്റവും പിന്തിരിപ്പനായ രാഷ്ട്രീയനേതാവ് എന്ന നിലയില്‍ അറിയപ്പെട്ടിരുന്ന വി.എസിന് ജനകീയ പ്രതിശ്ചായ നിര്‍മിച്ചുനല്‍കിയത് കെ.എം ഷാജഹാന്‍ എന്ന കൂര്‍മബുദ്ധിക്കാരനായിരുന്നു. ആ ഷാജഹാന്‍ (വടക്കന്‍പാട്ടിലെ ചാപ്പന്‍) തന്നെ വി.എസിന്റെ മുഖത്ത് കരിവാരിത്തേല്‍ക്കുന്നതിനും കേരളീയസമൂഹം സാക്ഷിയാകുന്നു. 1999 മുതല്‍ ആരംഭിച്ച മതികെട്ടാന്‍ വിവാദം തൊട്ടുപിന്നാലെ മൂന്നാറിലെ ടാറ്റയുടെ കൈയേറ്റം എന്നിവയിലൂടെ തുടങ്ങി കിളിരൂര്‍ പീഡനം, കവിയൂര്‍ ആത്മഹത്യ എന്നിവ ഫലപ്രദമായി ഉപയോഗിച്ചാണ് വി.എസ് കേരളീയപൊതുസമൂഹത്തിന്റെ മുന്നില്‍ വിഗ്രഹമായി മാറിയത്.

 ഇതിനെല്ലാം പിന്നില്‍ നിശബ്ദനായി ഷാജഹാന്‍ ഉണ്ടായിരുന്നുവെന്നതാണ് സത്യം. ഒരുവേള സി.പി.എം വിഭാഗീയതയിലും ഷാജഹാന് പങ്കുണ്ടായിരുന്നു. വി.എസ് പക്ഷത്തിനുവേണ്ടി ഇരുപക്ഷത്തേയും വാര്‍ത്തകള്‍ തയ്യാറാക്കി നല്‍കിയിരുന്നത് ഷാജഹാന്‍ എന്ന മാധ്യമസിണ്ടിക്കേറ്റുതന്നെയായിരുന്നു. ലാവ്‌ലിന്‍ കേസിലും ഷാജഹാനായിരുന്നു വി.എസിനു ബുദ്ധി ഉപദേശിച്ചിരുന്നത്. കേസുമായി ബന്ധപ്പെട്ട് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനെതിരേ തെളിവുകള്‍ നിരത്തി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിനു കത്തെഴുതിയതും ഇപ്പോള്‍ അത് ചോര്‍ത്തിക്കൊടുത്തതും കെ.എം.ഷാജഹാന്‍. 2005ല്‍ വി.എസ് അച്യുതാനന്ദന്‍ എഴുതിയ കത്താണ് കഴിഞ്ഞദിവസം പി.ടി.തോമസ് എംപി പുറത്തിവിട്ടത്. അന്ന് അതെഴുതിയത് വി.എസിന്റെ മനസാക്ഷി സൂക്ഷിപ്പുകാരനും അഡീഷണല്‍  സെക്രട്ടറിയുമായിരുന്ന ഷാജഹാനാണ്. ഇപ്പോള്‍ വി.എസിന്റെ കടുത്ത വിമര്‍ശകനാണ് ഷാജഹാന്‍. സമീപകാലത്ത് ഷാജഹാന്‍ എഴുതിയ ചുവന്ന അടയാളങ്ങള്‍ എന്ന പുസ്തകത്തില്‍ ഈ കത്തിനെക്കുറിച്ചു പരാമര്‍ശിച്ചിരുന്നു.

അതിനെ പിന്തുടര്‍ന്നാണ് പി.ടി.തോമസ് കത്തിന്റെ പകര്‍പ്പ് സംഘടിപ്പിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം മൂര്‍ധന്യത്തിലെത്തിയിരിക്കെ തോമസ് പുറത്തുവിട്ട കത്ത് സംസ്ഥാന രാഷ്ട്രീയത്തില്‍ സജീവ ചര്‍ച്ചയാവുകയാണ്. സ്വാഭാവികമായും വി.എസും കാരാട്ടും പിണറായിയും ഇതിനോടു പ്രതികരിക്കേണ്ടി വരുമെന്നാണ് കോണ്‍ഗ്രസ് യുഡിഫ് കേന്ദ്രങ്ങള്‍ പ്രതീക്ഷിക്കുന്നത്. കത്ത് വന്‍ വിവാദമാക്കുന്നതിനു കോണ്‍ഗ്രസ് നടത്തുന്ന ആസൂത്രണത്തിന്റെ ഫലം ഇന്നലെ പത്രങ്ങളില്‍ പ്രകടമാണുതാനും. പന്നിയാര്‍ചെങ്കുളം പള്ളിവാസല്‍ വൈദ്യുതി പദ്ധതി നവീകരണത്തിന് കനേഡിയന്‍ കമ്പനിയായ എസ്എന്‍സി ലാവ്‌ലിനുമായി കരാറുണ്ടാക്കിയതിലും അതിലെ അഴിമതിയിലും വൈദ്യുതി മന്ത്രിയായിരുന്ന പിണറായി വിജയനും ഊര്‍ജ്ജ വകുപ്പിനും കെഎസ്ഇബിക്കും നിര്‍ണായക പങ്കുണ്ടെന്നു സ്ഥാപിക്കാനാണ് വി.എസ് കാരാട്ടിനു കത്തെഴുതിയത്. രാജ്യത്തിന്റെ പരമാധികാര താല്‍പര്യത്തിനും പാര്‍ട്ടിനയത്തിനും എതിരായാണ് പിണറായി പ്രവര്‍ത്തിച്ചതെന്നാണ് കത്തില്‍ വാദിക്കുന്നത്.

മനോഹരമായ ഇംഗ്ലീഷില്‍ ആധികാരികവും വിശദവുമായി തയ്യാറാക്കിയതാണ് 22 പേജുകളുള്ള കത്ത്. വി.എസുമായി എന്നെങ്കിലും തെറ്റിപ്പിരിയേണ്ടിവരുമെന്നു സൂചനയില്ലാതിരുന്നിട്ടുപോലും ഷാജഹാന്‍ കത്തിന്റെ പകര്‍പ്പെടുത്തു സൂക്ഷിക്കുകയായിരുന്നു. കത്തെഴുതിയ കാലത്ത് വി.എസ് പ്രതിപക്ഷ നേതാവായിരുന്നു. പിന്നീട് അദ്ദേഹം മുഖ്യമന്ത്രിയായ ശേഷമാണ് ഷാജഹാന്‍ തെറ്റിപ്പിരിഞ്ഞത്. അതാകട്ടെ , ഷാജഹാന്റെ എന്തെങ്കിലും വ്യക്തിപരമായ താല്‍പര്യങ്ങള്‍ക്ക് വി.എസ് വഴങ്ങാതിരുന്നതിന്റെ പേരിലോ ഭരണത്തിന്റെ ഗുണഫലങ്ങള്‍ ആസ്വദിക്കുന്നതിന് അവസരം ലഭിക്കാതിരുന്നതുകൊണ്ടോ ആയിരുന്നില്ല. മറിച്ച് പ്രതിപക്ഷ നേതാവായിരുന്നപ്പോള്‍ പറഞ്ഞ പല കാര്യങ്ങളില്‍ നിന്നും ആദര്‍ശപരമായ നിലപാടുകളില്‍ നിന്നും വി.എസ് മാറിപ്പോയതിന്റെ രോഷത്തിലായിരുന്നു. ഇത് പിന്നീട് അഭിമുഖങ്ങളില്‍ ഷാജഹാന്‍ വിശദീകരിക്കുകയും ചെയ്തിരുന്നു.

എന്നാല്‍ വി.എസിനെ പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ ഏറ്റവും ശ്രദ്ധേയനാക്കിയ പല ഇടപെടലുകളുടെയും സൂത്രധാരനായിരുന്ന ഷാജഹാന്‍തന്നെ ,നിര്‍ണായക തെരഞ്ഞെടുപ്പില്‍ വി.എസിനും പാര്‍ട്ടിക്കും വിനയായി മാറുകയാണ് ഇപ്പോള്‍. ലാവ്‌ലിനുമായി നടപടിക്രമങ്ങള്‍ തെറ്റിച്ച് കരാറുണ്ടാക്കിയതിനെക്കുറിച്ച് ആമുഖമായി രണ്ടര പേജുള്ള കത്തിനോടൊപ്പം നവീകരണ പദ്ധതി നടപ്പാക്കിയതിനെക്കുറിച്ച് പ്രിന്‍സിപ്പല്‍ അക്കൗണ്ടന്റ് ജനറല്‍ (പിഎജി) തയ്യാറാക്കിയ ഡ്രാഫ്റ്റ് റിപ്പോര്‍ട്ട്, സിപിഎം നിയോഗിച്ച ഇ.ബാലാനന്ദന്‍ കമ്മിറ്റിയുടെ റിപ്പോര്‍ട്ട്, ലാവ്‌ലിനുമായി ഉണ്ടാക്കിയ കണ്‍സല്‍്ട്ടന്‍സി കരാര്‍ തുടങ്ങിയ രേഖകളുമുണ്ട്. അഴിമതി നടന്നിട്ടില്ലെന്ന സിപിഎം നേതൃത്വത്തിന്റെ വാദം രേഖകളും തെളിവുകളും നിരത്തി വി.എസ് ഖണ്ഡിക്കുന്നുവെന്നു ചൂണ്ടിക്കാട്ടിയാണ് പി.ടി.തോമസ് വാര്‍ത്താ സമ്മേളനം നടത്തിയത്. 2005ലെ ആദ്യ കത്തിനുശേഷം, 2006 മാര്‍ച്ച് എട്ടിന് എജിയുടെ അന്തിമ റിപ്പോര്‍്ട്ട് വന്നപ്പോഴും വി.എസ് പിബിക്ക് കത്തെഴുതിയിരുന്നു. സിബിഐക്കുപോലും കണ്ടെത്താന്‍ കഴിയാതെപോയ ഞെട്ടിപ്പിക്കുന്ന അഴിമതിയും നയവ്യതിയാനവും പിണറായി വിജയന്‍ നടത്തിയെന്നു തെളിയിക്കുന്നതാണു രേഖകള്‍ എന്ന് കോണ്‍ഗ്രസ് വാദിക്കുന്നു. ഇതുസംബന്ധിച്ച് കൂടുതല്‍ രേഖകള്‍ ഷാജഹാന്‍ വഴി കോണ്‍ഗ്രസിനു ലഭിച്ചതായി സൂചനയുണ്ട്.

അതേസമയം പിണറായി വിജയനെതിരെ പ്രകാശ് കാരാട്ടിനു കത്തയച്ചു എന്നു പറയുന്നതു കെട്ടുകഥയാണെന്നു ചൊവ്വാഴ്ച പാലക്കാട്ട് വിഎസ് പറഞ്ഞിരുന്നു. മുഖ്യമന്ത്രിയുടെ ഈ വാദം ഷാജഹാനുമായുള്ള അദ്ദേഹത്തിന്റെ ബന്ധത്തിലൂടെ പൊളിയുകയാണ്. ഷാജഹാന്‍ എഴുതിയ ചുവന്ന അടയാളങ്ങള്‍ എന്ന പുസ്തകത്തില്‍ 28-39 വരെ പേജുകളില്‍ ലാവ്‌ലിന്‍ വിഷയത്തില്‍ മുഖ്യമന്ത്രി പൊളിറ്റ് ബ്യൂറോയ്ക്ക് എഴുതിയ കത്തുകളെക്കുറിച്ചു വിശദീകരിക്കുന്നുണ്ട്. ഇപ്പോഴും നീറിക്കത്തുന്ന ലാവ്‌ലിന്‍ എന്ന തലക്കെട്ടിലാണ് ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന അധ്യായം. 2005 ജൂലൈ 29ന് ആദ്യ കത്തെഴുതിയെന്നും 2006 ഫെബ്രുവരി 13നു രണ്ടാമതും കത്തെഴുതിയെന്നും ഷാജഹാന്‍ പുസ്തകത്തില്‍ പറയുന്നു. ത്തിന്റെ ഉള്ളടക്കവും വിശദമായിത്തന്നെ ഷാജഹാന്‍ ഉദ്ധരിക്കുന്നുണ്ട്. 2005ല്‍ മൂന്നര പേജുള്ള കത്തും പ്രിന്‍സിപ്പല്‍ എജിയുടെ റിപ്പോര്‍ട്ടില്‍ ലാവ്‌ലിന്‍ അഴിമതിയുമായി ബന്ധപ്പെട്ട വിവിധ വശങ്ങള്‍ പ്രതിപാദിക്കുന്ന കുറിപ്പും 11 രേഖകളും ഉണ്ടായിരുന്നുവെന്നും മുന്നൂറോളം പേജുകള്‍ വരുന്നവയായിരുന്നു രേഖകളെന്നും ഷാജഹാന്‍ പറഞ്ഞിട്ടുണ്ട്.