Random Posts

Monday, September 5, 2011

വിദ്യാഭ്യാസ വായ്പ രണ്ടാഴ്ചക്കകം -ധനമന്ത്രി

ഒരു ലക്ഷത്തിനു താഴെ വാര്‍ഷിക വരുമാനമുള്ള കുടുംബങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് പത്തുലക്ഷം രൂപ വരെ 12 ശതമാനം പലിശനിരക്കില്‍ വിദ്യാഭ്യാസ വായ്പ നല്‍കുന്ന വിദ്യാധനം പദ്ധതി സെപ്റ്റംബര്‍ രണ്ടാം വാരം ആരംഭിക്കുമെന്ന് മന്ത്രി കെ.എം.മാണി അറിയിച്ചു. പലിശ സബ്‌സിഡിയുടെ നാല് ശതമാനം സര്‍ക്കാര്‍ നല്‍കും. ഫലത്തില്‍ ദുര്‍ബലവിഭാഗക്കാര്‍ക്ക് എട്ട് ശതമാനം പലിശ നിരക്കില്‍ വിദ്യാഭ്യാസവായ്പ ലഭ്യമാകും. കെ.എസ്.എഫ്.ഇ യാണ് പദ്ധതി നടപ്പാക്കുന്നത്.

മറ്റുള്ളവര്‍ക്ക് 13.5 ശതമാനം പലിശക്ക് വിദ്യാഭ്യാസ വായ്പ ലഭ്യമാകും. കൃത്യമായി തിരിച്ചടയ്ക്കുന്നവര്‍ക്ക് ഒരു ശതമാനം പലിശ ഇളവ് നല്‍കും.

മെഡിസിന്‍, എന്‍ജിനീയറിങ്, മാനേജ്‌മെന്റ്, പാരാമെഡിക്കല്‍, വെറ്ററിനറി, അഗ്രിക്കള്‍ച്ചര്‍, ഡെന്റല്‍, തുടങ്ങിയ കോഴ്‌സുകള്‍ക്ക് ചേരുന്ന കുട്ടികള്‍ക്കാണ് വായ്പ നല്‍കുന്നത്. കഴിഞ്ഞ ബജറ്റിലാണ് വിദ്യാധനം പദ്ധതി പ്രഖ്യാപിച്ചത്.

അഞ്ച് വര്‍ഷം കൊണ്ട് വായ്പ തിരിച്ചടയ്ക്കണം. കോഴ്‌സ് പൂര്‍ത്തിയാകുന്ന 12ാം മാസം മുതല്‍ തിരിച്ചടവ് തുടങ്ങണം. നേരത്തെ ജോലി ലഭിച്ചാല്‍ ഉടന്‍ തിരിച്ചടവ് ആരംഭിക്കണം. അഞ്ച് ലക്ഷം രൂപ വരെയുള്ള വായ്പകള്‍ക്ക് വ്യക്തിഗതജാമ്യം സ്വീകരിക്കും. അഞ്ച് ലക്ഷത്തിനുമുകളിലുള്ള വായ്പകള്‍ക്ക് എല്‍.ഐ.സി. പോളിസി, സ്വര്‍ണം, കെ.എസ്.എഫ്.ഇ. ചിട്ടി പാസ്ബുക്ക് തുടങ്ങിയവയും ജാമ്യമായി സ്വീകരിക്കും. കെ.എസ്.എഫ്.ഇയുടെ മുഴുവന്‍ ശാഖകളിലും വായ്പയെടുക്കുന്നതിന് സൗകര്യമുണ്ട്.

അമ്പതിനായിരം മുതല്‍ പത്ത്‌ലക്ഷം വരെ വായ്പ ലഭിക്കുമെന്ന് മന്ത്രി അറിയിച്ചു. പരമാവധി 11 വര്‍ഷം വരെ വായ്പാതിരിച്ചടവിന് കാലാവധി നല്‍കും. കുട്ടിയുടെ രക്ഷാകര്‍ത്താവ് സഹബാധ്യതക്കാരനായിരിക്കും. കെ.എസ്.എഫ്.ഇ 30 കോടി രൂപ ഇതിനായി നീക്കിവെക്കും. വര്‍ഷം തോറും ഏകദേശം രണ്ടായിരം വിദ്യാര്‍ഥികള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കുമെന്ന് മന്ത്രി പറഞ്ഞു. പ്രവേശ ഫീസ്, കരുതല്‍ നിക്ഷേപം, മറ്റ് ഫീസുകള്‍ തുടങ്ങിയ ആവശ്യങ്ങള്‍ക്ക് വായ്പതുക ഉപയോഗിക്കാം.