Random Posts

Saturday, September 24, 2011

പണത്തിനായി രക്തസാക്ഷിയെ കീറിക്കളഞ്ഞ് എസ്.എഫ്.ഐ ക്രൈസ്റ്റ് കോളേജില്‍ മാഗസിന്‍ ഇറക്കി

ഇരിങ്ങാലക്കുട: ഈ വര്‍ഷത്തെ ക്രൈസ്റ്റ് കോളേജിലെ മാഗസിന്‍ സ്പാരോ പുറത്തിറക്കിയത് എസ്.എഫ്.ഐ യുടെ ഏറ്റവും അവസാനത്തെ രക്തസാക്ഷിയായ എ.ബി.ബിജേഷിവിന്റെ ഫോട്ടോയും, അഭിവാദ്യം അര്‍പ്പിച്ചുകൊണ്ടുള്ള അനുശോചനക്കുറിപ്പും ആദ്യതാളുകളില്‍ ഉള്‍പ്പെടുത്തിയായിരുന്നു. വര്‍ഷങ്ങളായി മാഗസിന്‍ പുറത്തിറക്കുമ്പോള്‍ ക്രൈസ്റ്റിന്റെ (യേശുദേവന്‍) ചിത്രം ആദ്യതാളുകളില്‍ ഉള്‍പ്പെടുത്തുക പതിവാണ്. എന്നാല്‍ ഈ വര്‍ഷത്തെ മാഗസിനില്‍ അതുള്‍പ്പെടുത്തിയിട്ടില്ല എന്ന് മാത്രമല്ല, പ്രിന്‍സിപ്പാളിന്റെയും, മാനേജരുടെയും ചിത്രങ്ങള്‍ അര്‍ഹിക്കുന്ന പ്രധാന്യത്തോടെയല്ല പ്രസിദ്ധീകരിച്ചിരിക്കുന്നത്. ക്രൈസ്റ്റ് കോളേജുമായോ, കാലിക്കറ്റ് യൂണിവേഴ്സിറ്റിയുമായോ യാതൊരു ബന്ധവുമില്ലാത്ത എസ്.എഫ്.ഐ.രക്തസാക്ഷി ബിജേഷിന്റെ ചിത്രം രേഖപ്പെടുത്തിയത് മാനേജ്മെന്റിനെ പ്രകോപിപ്പിക്കുകയും, രക്തസാക്ഷിയുടെ ചിത്രം മാഗസിനില്‍നിന്നും കീറിക്കളഞ്ഞ് വിതരണം ചെയ്‌താല്‍ മാത്രമേ കോളേജില്‍നിന്ന് മാഗസിന് അനുവദിച്ചിട്ടുള്ള യൂണിയന്‍ ഫണ്ടായ 50000 രൂപയിലധികം നല്‍കുകയുള്ളൂ എന്ന് പറഞ്ഞപ്പോള്‍ ഫണ്ടിനുവേണ്ടി സ്വന്തം രക്തസാക്ഷിയെ കീറിക്കളയാന്‍ കോളേജിലെ സഖാക്കള്‍ക്ക് യാതൊരു മടിയും ഉണ്ടായില്ല.
മാഗസിന്റെ 7, 8 പേജുകള്‍ കീറിക്കളഞ്ഞ നിലയിലാണ് ഇപ്പോള്‍ വിദ്യാര്‍ത്ഥികള്‍ക്ക് വിതരണം ചെയ്തിരിക്കുന്നത്. ഏരിയ, ജില്ലാ കമ്മിറ്റി നിര്‍ദ്ദേശപ്രകാരം ഗത്യന്തരമില്ലാതെ പേജുകള്‍ കീറിക്കളഞ്ഞതും എസ്.എഫ്.ഐ നേതൃത്വമാണ്. മാനേജുമെന്റിന് മുമ്പില്‍ സംഘടന മുട്ടുമടക്കിയത്തില്‍ എതിര്‍പ്പുമായി സംഘടനയില്‍തന്നെ ഒരു വിഭാഗം രംഗത്തെത്തിയിട്ടുണ്ട്. രക്തസാക്ഷിയെ വിസ്മരിച്ച് ഫണ്ടിന് പുറകെ പോയ സംഘടനാ നേതൃത്വത്തിന്റെ നിലപാടുകള്‍ക്കെതിരെ ഈ മാസം നടക്കുന്ന കോളേജ് യൂണിയന്‍ ഇലക്ഷനില്‍ ഒരു വിഭാഗം നിലപാട് വ്യക്തമാക്കും എന്നറിയുന്നു