Random Posts

Sunday, September 25, 2011

നെടുമ്പാശ്ശേരി കൂടൂതല്‍ സുന്ദരിയാകുന്നു, സൗകര്യങ്ങള്‍ വര്‍ദ്ധിക്കും, യൂറോപ്പിലേയ്ക്ക് നേരിട്ട് സര്‍വീസ്


കേരളത്തിന്റെ അഭിമാനമായ നെടുമ്പാശ്ശേരി വിമാനത്താവളം കൂടുതല്‍ സൗകര്യങ്ങളോടെ അതീവ സുന്ദരിയായി അണിഞ്ഞൊരുങ്ങുവാന്‍ പോകുന്നു. വിമാനത്താവളത്തില്‍ 400 കോടി രൂപ ചെലവില്‍ പുതിയൊരു ടെര്‍മിനല്‍ കൂടി തുറക്കാന്‍ തീരുമാനിച്ചതായി സിയാല്‍ ചെയര്‍മാന്‍ കൂടിയായ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വാര്‍ഷിക പൊതുയോഗത്തില്‍ അറിയിച്ചു. പുതിയ ടെര്‍മിനല്‍ തുറക്കുന്നതോടെ പ്രതിവര്‍ഷം 10 ലക്ഷം യാത്രക്കാര്‍ക്കു സൗകര്യമൊരുക്കാന്‍ സിയാലിനു ശേഷിയുണ്ടാകും. മണിക്കൂറില്‍ നാലായിരം യാത്രക്കാര്‍ക്കു വന്നുപോകാനാവും. ഇതോടെ വിമാനത്താവളത്തിലെ സൗകര്യങ്ങളും അന്താരാഷ്ട്ര നിലവാരത്തിലേയ്ക്ക് ഉയര്‍ത്തുന്നതിനായി സാധിക്കുമെന്ന് ‍ പ്രതീക്ഷിക്കപ്പെടുന്നു.

പുതിയതായി പണിയുമെന്ന് അറിയിച്ചിരിക്കുന്ന ടെര്‍മിനല്‍, രണ്ടു നിലകളിലായി 10 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണത്തോട് കൂടിയായിരിക്കും നിര്‍മ്മിക്കപ്പെടുക. യാത്രക്കാര്‍ വിമാനത്തില്‍ പ്രവേശിക്കുന്നതും പുറത്തിറങ്ങുന്നതിനും എയ്‌റോബ്രിജ് ഉപയോഗിച്ചാവും എന്നതും പുതിയ നിര്‍ദേശത്തില്‍ പെടുന്നു. പുതിയ ടെര്‍മിനലില്‍ 16 പാര്‍ക്കിങ് ബേ ഉണ്ടാകും. ആകെ പാര്‍ക്കിങ് ബേയുടെ എണ്ണം നാല്‍പതാകും. 15 വര്‍ഷത്തെ ആവശ്യത്തിന് ഈ പുതിയ ടെര്‍മിനല്‍ മതിയാവും എന്നാണ് കണക്കാക്കുന്നത്. യൂറോപ്പിലേക്കു നേരിട്ടുള്ള വിമാനസര്‍വീസ് ആരംഭിക്കാന്‍ ശ്രമം തുടരുമെന്നും എയര്‍പോര്‍ട്ട് അധികൃതര്‍ പറഞ്ഞു. ബ്രിട്ടന്‍ ഉള്‍പ്പെടെയുള്ള യൂറോപ്യന്‍ രാജ്യങ്ങളിലെ മലയാളികള്‍ക്ക് ഏറെ പ്രതീക്ഷ നല്‍കുന്ന കാര്യമാണിത്. കൂടാതെ കേരളത്തിന്റെ ടൂറിസം വികസനത്തിനും കാര്യമായ സംഭാവന നല്‍കുവാന്‍ നേരിട്ടുള്ള വിമാന സര്‍വീസുകള്‍ക്ക് സാധിക്കും.

കേരളത്തിലെ മൂന്നു വിമാനത്താവളങ്ങളും എയര്‍ ഇന്ത്യയുമായുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കേന്ദ്രമന്ത്രി വയലാര്‍ രവിയുടെ നേതൃത്വത്തില്‍ സിവില്‍ ഏവിയേഷന്റെ ഉന്നതതല സംഘം കേരളത്തിലെത്തും. വിവിധ ഗവണ്‍മെന്റ് ഏജന്‍സികളുമായുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ ചര്‍ച്ച ചെയ്യും.

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 43.4 ലക്ഷം പേര്‍ കൊച്ചി വിമാനത്താവളംവഴി യാത്ര ചെയ്തു. രണ്ടു വര്‍ഷത്തിനകം യാത്രക്കാരുടെ എണ്ണം 50 ലക്ഷം കവിയുമെന്നാണു പ്രതീക്ഷ. പോയ സാമ്പത്തിക വര്‍ഷത്തില്‍ 90 കോടി രൂപയാണു സിയാലിന്റെ അറ്റാദായം. മുന്‍വര്‍ഷത്തെക്കാള്‍ 16% വളര്‍ച്ച. 245 കോടിയാണ് മൊത്തവരുമാനം. ഓഹരിയുടമകള്‍ക്കു 15% ലാഭവിഹിതം നല്‍കാനും തീരുമാനിച്ചതായി മുഖ്യമന്ത്രി അറിയിച്ചു.

രാജ്യാന്തര ടെര്‍മിനലിന്റെ മുന്‍വശത്ത് മേല്‍വിതാനം നിര്‍മിക്കുന്നതോടെ യാത്രക്കാര്‍ക്കു മഴ നനയാതെ അകത്തുകടക്കാനാവും. ടെര്‍മിനലിലേക്കു കടക്കാന്‍ മൂന്നു വഴികളുണ്ടാകും. യാത്രയയ്ക്കാനെത്തുന്നവര്‍ക്കും ഏറെ സൗകര്യപ്രദമായി ഇതു മാറും. ഷോപ്പിങ്ങിനും മറ്റുമായി വിപുലമായ സൗകര്യങ്ങള്‍ ഏര്‍പ്പാട് ചെയ്യും. ഗോള്‍ഫ് കോഴ്‌സ് രണ്ടാംഘട്ട വികസനം പുരോഗമിക്കുന്നു. ഇതോടൊപ്പം ഇന്‍ഡോര്‍ സ്‌പോര്‍ട്‌സ് കോംപ്ലസ്, അക്വാട്ടിക് കോംപ്ലക്‌സ് എന്നിവ നിര്‍മിക്കും. ഇന്‍ഡോര്‍ സ്‌പോര്‍ട്‌സ് കോംപ്ലക്‌സില്‍ കാണികള്‍ക്കായി 2600 ഇരിപ്പിടങ്ങളുണ്ടാകും. നിര്‍മാണം നടന്നുവരുന്ന ട്രേഡ് ഫെയര്‍ സെന്റര്‍, എയര്‍പോര്‍ട്ട് മ്യൂസിയം, കേരളത്തിലെ ആദ്യത്തെ 110 കെവി ഹൈബ്രിഡ് സബ് സ്‌റ്റേഷന്‍ എന്നിവ ഉടന്‍ പൂര്‍ത്തിയാക്കും. ട്രേഡ് ഫെയര്‍ സെന്ററും മ്യൂസിയവും മൂന്നു മാസത്തിനകം തുറന്നുകൊടുക്കാനാവുമെന്നാണു പ്രതീക്ഷിക്കുന്നത്.

മെട്രോ റയില്‍ പദ്ധതി നെടുമ്പാശേരിയിലേക്കു നീട്ടുന്നത് നിലവിലുള്ള അലൈന്‍മെന്റില്‍ പണി തുടങ്ങിയശേഷം ഗൗരവമായി ആലോചിക്കും. അങ്കമാലിയില്‍ നിന്നു വിമാനത്താവളത്തിലേക്കു പുതിയ റോഡ് നിര്‍മിക്കുന്ന ആവശ്യം തത്വത്തില്‍ അംഗീകരിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. അത്താണിയില്‍ നിന്നു വിമാനത്താവളത്തിലേക്കുള്ള റോഡ് നാലുവരിയാക്കി വികസിപ്പിക്കും. വളവുകള്‍, റയില്‍വേ മേല്‍പാലം എന്നിവിടങ്ങളില്‍ റോഡിന് ആറു വരി വീതിയുണ്ടാകും. സീപോര്‍ട്ട്-എയര്‍പോര്‍ട്ട് റോഡിന്റെ പൂര്‍ത്തീകരണത്തിനും മുന്‍ഗണന നല്‍കും