Random Posts

Friday, September 23, 2011

കാലിക്കറ്റ് സര്‍വകലാശാല സെനറ്റും സിന്‍ഡിക്കേറ്റും ഗവര്‍ണര്‍ പിരിച്ചുവിട്ടു


തിരുവനന്തപുരം: കാലിക്കറ്റ് സര്‍വകലാശാല സിന്‍ഡിക്കേറ്റും സെനറ്റും ഗവര്‍ണര്‍ പിരിച്ചുവിട്ടു. സിന്‍ഡിക്കേറ്റ് പിരിച്ചുവിടണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഗവര്‍ണറോട് നേരത്തേ ശിപാര്‍ശ ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ്  നടപടി.
സര്‍വകലാശാലയുടെ സെനറ്റും സിന്‍ഡിക്കേറ്റും പിരിച്ചുവിടാന്‍ ചാന്‍സിലര്‍ കൂടിയായ ഗവര്‍ണര്‍ കഴിഞ്ഞ ദിവസമാണ് തീരുമാനിച്ചത്. ഗവര്‍ണര്‍ 14 പേരെ താല്‍ക്കാലികമായി സിന്‍ഡിക്കേറ്റിലേക്ക് നാമനിര്‍ദേശം ചെയ്തു. പുതിയ സിന്‍ഡിക്കേറ്റ് ഔദ്യോഗികമായി നിലവില്‍ വരുന്നതുവരെ ഇവര്‍ തുടരും. ഇടതു സര്‍ക്കാരിന്റെ കാലത്ത് നിലവില്‍വന്ന സിന്‍ഡിക്കേറ്റ് വന്‍ ക്രമക്കേട് നടത്തിയെന്ന് ചൂണ്ടിക്കാട്ടി വൈസ് ചാന്‍സിലര്‍ ഗവര്‍ണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഈ റിപ്പോര്‍ട്ട് പരിശോധിച്ചശേഷമാണ് സെനറ്റും സിന്‍ഡിക്കേറ്റും പിരിച്ചുവിടാന്‍ ഗവര്‍ണര്‍ എം ഒ എച്ച് ഫറൂഖ് തീരുമാനിച്ചത്. പൊതുതാല്പര്യം കണക്കിലെടുത്ത് സിന്‍ഡിക്കേറ്റ് പിരിച്ചുവിടാന്‍ അധികാരം നല്‍കുന്ന ഓര്‍ഡിനന്‍സ് 1997 ല്‍ കൊണ്ടുവന്നിരുന്നു. ഈ ഓര്‍ഡിനന്‍സ് നിലവില്‍വന്നശേഷം ആദ്യമായാണ് ഈ അധികാരം ഇപ്പോള്‍ ഉപയോഗിക്കുന്നതെന്ന് രാജ്ഭവനുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ വ്യക്തമാക്കി. കാലിക്കറ്റ് സര്‍വകലാശാല സിന്‍ഡിക്കേറ്റ് പിരിച്ചുവിടുന്ന കാര്യത്തില്‍ അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശംകൂടി ഗവര്‍ണര്‍ തേടിയിരുന്നു. 
സെനറ്റിന്റെ കാലാവധി മാസങ്ങള്‍ക്കുമുന്‍പ് കഴിഞ്ഞിരുന്നുവെങ്കിലും പുതിയ സെനറ്റ് നിലവില്‍വരുന്നതുവരെ അവര്‍ തുടരുകയായിരുന്നു. രണ്ടു ദിവസംമുമ്പാണ് സര്‍വകലാശാലയില്‍ നിലനില്‍ക്കുന്ന ഭരണസ്തംഭനം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി, വിദ്യാഭ്യാസമന്ത്രി, വൈസ് ചാന്‍സിലര്‍ എന്നിവര്‍ ഗവര്‍ണറെ കണ്ട് നിവേദനം നല്‍കിയത്.