തൃശൂര്‍::::; ഉദ്യോഗസ്ഥര്‍ മറന്നാലും മുഖ്യമന്ത്രി മറക്കില്ല. ജനസമ്പര്‍ക്ക പരിപാടികളില്‍ എടുക്കുന്ന തീരുമാനങ്ങളില്‍ തുടര്‍നടപടികളുണ്ടായോ എന്ന് പരിശോധിക്കാന്‍ താന്‍ വീണ്ടും ജില്ലകളില്‍ നേരിട്ടെത്തി പരിശോധന നടത്തുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. പരാതികളില്‍ ന്യായമായ തീരുമാനമുണ്ടായോ എന്നും ചെയ്യാവുന്ന കാര്യങ്ങള്‍ ചെയ്തിട്ടുണ്ടോ എന്നും പരിശോധിക്കുമെന്ന് തൃശൂര്‍ ജില്ലയിലെ ജനസമ്പര്‍ക്ക പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കവേ അദ്ദേഹം വ്യക്തമാക്കി. 14 ജില്ലകളിലും ജനസമ്പര്‍ക്ക പരിപാടി പൂര്‍ത്തിയായാല്‍ ജില്ലകളിലെ പരിശോധനക്ക് താന്‍ നേരിട്ടെത്തും. ഉദ്യോഗസ്ഥരെ ബന്ധപ്പെട്ട് പരിശോധന നടത്തും ജില്ലകളില്‍ പരാതികളില്‍ തീര്‍പ്പുണ്ടായോ എന്ന് പരിശോധിക്കാന്‍ മോണിറ്ററിങ് സംവിധാനമുണ്ടാക്കും.
പോസിറ്റീവ് സമീപനത്തോടെ വേണം പരാതികളെടുക്കാന്‍. ഒറ്റ പരാതിയും അവഗണിക്കരുത്. പരാതിക്കാരനെ പരമാവധി സഹായിക്കണമെന്ന സമീപനമാണ് ഉണ്ടാവേണ്ടത്. സര്‍ക്കാറിന്റെ സമീപനം പോസിറ്റീവാണ്. ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും സമീപനവും അങ്ങനെത്തന്നെയാവണം. ജനസമ്പര്‍ക്ക പരിപാടി വ്യക്തിയുടെയോ ഏതാനും ചിലരുടെയോ നേട്ടമല്ല. വലിയ കൂട്ടായ്മയുടെ നേട്ടമാണ്. എല്ലാവരും കൂടി ഒത്തുചേരുമ്പോള്‍ അദ്ഭുതങ്ങള്‍ കാട്ടാനാകും അത് ജനസമ്പര്‍ക്ക പരിപാടിയിലൂടെ തെളിയിച്ചുകൊണ്ടിരിക്കുകയാണ്. ഭരണ പ്രതിപക്ഷ വ്യത്യാസമില്ലാതെ ജനങ്ങളുടെ ആവശ്യങ്ങള്‍ക്കായി എല്ലാവരും പങ്കാളികളാകുന്ന കാഴ്ച ആനന്ദകരമാണ്. പ്രശ്‌നങ്ങളോട് ക്രിയാത്മകമായി പ്രതികരിച്ചാല്‍ ജനങ്ങള്‍ക്ക് താല്‍പര്യമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
ദുരിത ജീവിതത്തിന്റെ കരയിലേക്കു കപ്പല്‍ നിറയെ സഹായവുമായി ഒരു കപ്പിത്താന്‍ എന്നതുപോലെയായിരുന്നു തൃശൂരിലെ ജനസമ്പര്‍ക്കപരിപാടിയില്‍ മുഖ്യമന്ത്രിയുടെ ഇടപെടല്‍. ആരെയും നിരാശപ്പെടുത്തിയില്ല ഉമ്മന്‍ചാണ്ടി. തിരക്കുപിടിക്കാതെ എല്ലാവരുടെയും പ്രശ്‌നങ്ങള്‍ കേട്ടും ഉദ്യോഗസ്ഥരോടു കാര്യങ്ങള്‍ തിരക്കിയും ഉമ്മന്‍ചാണ്ടി മുന്നോട്ടു നീങ്ങി. നിന്നു മടുത്തപ്പോള്‍ രോഗികളെ കിടത്തിയിരുന്ന ബെഡുകള്‍ക്കരികിലിരുന്നു പരാതികള്‍ പരിശോധിച്ചു. അപ്പപ്പോള്‍ നടപടികളെടുത്തു. ഒപ്പം സഹായവുമായി എംഎല്‍എമാര്‍. കിടപ്പുരോഗികള്‍, ഇഴഞ്ഞെത്തുന്നവര്‍, കാന്‍സര്‍ രോഗികള്‍, വീല്‍ചെയറിലുള്ളവര്‍, കാഴ്ചയില്ലാത്തവര്‍, വികലാംഗര്‍... ആംബുലന്‍സില്‍ കിടന്ന് എത്തുന്നവരെ ആംബുലന്‍സിനുള്ളില്‍ കയറി കണ്ടു പരിദേവനം കേട്ടു. ആദ്യം അവരുടെ പരാതികളാണു സ്വീകരിച്ചത്. പിന്നെ കിടപ്പുരോഗികളുടേത്.
രാവിലെ 5.30 മുതല്‍ രോഗികളുടെ ബെഡുകള്‍ നിറഞ്ഞിരുന്നു. പലരുടെയും അടുത്ത് മുഖ്യമന്ത്രി എത്തിയപ്പോള്‍ ഉച്ചകഴിഞ്ഞു. എന്നിട്ടും ക്ഷമയോടെ കാത്തുനിന്നു. രോഗികള്‍ക്കാര്‍ക്കും മടുപ്പു തോന്നിയിട്ടുണ്ടാവില്ല. കാരണം തന്നേക്കാള്‍ ദുരിതമനുഭവിക്കുന്ന ഒരാള്‍ തൊട്ടടുത്തുള്ളപ്പോള്‍ ആരും ദുരിതം മറക്കും. ആറു മാസം പ്രായമുള്ള ആദ്യലക്ഷ്മിക്കു മുഖ്യമന്ത്രിയുടെ സഹായംലഭിച്ചപ്പോള്‍ മാതാപിതാക്കള്‍ വിതുമ്പിക്കരഞ്ഞത് ഉദാഹരണം. അമല ആശുപത്രിയില്‍നിന്ന് അമ്മമ്മയുടെ ഒക്കത്തേറിയാണു ജനസമ്പര്‍ക്ക പരിപാടിയുടെ ഭാഗമായി ആദ്യലക്ഷ്മി മുഖ്യമന്ത്രിയെ കാണാന്‍ എത്തിയത്. കാത്തുനില്‍പ്പിനൊടുവില്‍ മുഖ്യമന്ത്രിയെത്തി അടിയന്തര സഹായമായി 5000 രൂപ അനുവദിച്ചു.
കൂടാതെ ചികില്‍സ തിരുവനന്തപുരത്തേക്കു മാറ്റിയാല്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കാമെന്നും സഹായം നല്‍കാമെന്നും അദ്ദേഹം അറിയിച്ചുവെന്നു മാതാപിതാക്കള്‍ പറഞ്ഞു. മനക്കൊടി വല്ലത്തുപറമ്പില്‍ പ്രസാദിന്റെയും ദേവിയുടെയും മകളായ ആദ്യലക്ഷ്മിക്കു ശ്വാസകോശത്തില്‍ മുഴ വന്നതിനെ തുടര്‍ന്നു ശസ്ത്രക്രിയ നടത്തിയിരുന്നു. ഇപ്പോള്‍ തുടര്‍ ചികിത്സയുടെ ഭാഗമായി രണ്ടു മാസത്തോളമായി അമല ആശുപത്രിയിലാണ്. ജനിച്ചു രണ്ടാഴ്ചയോളം വെന്റിലേറ്ററിലായിരുന്നു. നാലു ലക്ഷത്തിലധികം രൂപ ഇതിനോടകം ചെലവഴിച്ചു. സുഹൃത്തുക്കളും ബന്ധുക്കളും ഉദാരമനസ്‌കരുമൊക്കെ സഹായിച്ച പണംകൊണ്ടാണു ചികിത്സ. ഇപ്പോഴും അസുഖത്തിനു ശമനമായിട്ടില്ല, അതിനാലാണ് ആശുപത്രിക്കിടക്കയില്‍നിന്ന് ഇവളെയുംകൊണ്ടു മുഖ്യമന്ത്രിയെ കാണാന്‍ പോന്നതെന്ന് പ്രസാദ് പറഞ്ഞു. തുടര്‍ചികില്‍സയ്ക്കായി ആദ്യലക്ഷ്മിയെ വീണ്ടും അമല ആശുപത്രിയിലേക്കു കൊണ്ടുപോയി.
ആദ്യലക്ഷ്മിയും മാതാപിതാക്കളും മടങ്ങിയ അതേ ആഹ്ലാദത്തോടെയാണ് കൈപ്പറമ്പ് പഞ്ചായത്തിലെ അന്ധ സഹോദരങ്ങളും പരിപാടിയില്‍ നിന്നും മടങ്ങിയത്. കൈപ്പറമ്പ് ആണ്ടംപറമ്പില്‍ വാടകവീട്ടില്‍ താമസിക്കുകയാണു കൂനിയാറ ധര്‍മന്‍ (44), ഭാര്യ ജായി (42), സഹോദരി സിന്ധു (32) എന്നിവര്‍. മൂന്നു പേര്‍ക്കും കാഴ്ചയില്ല. വിദ്യാര്‍ഥികളായിരിക്കെയാണ് ഇവരുടെ കാഴ്ച നഷ്ടപ്പെടുന്നത്. വിവിധ ആശുപത്രികളില്‍ കയറിയിറങ്ങി ഒട്ടേറെ ചികില്‍സ നടത്തിയെങ്കിലും ഫലം കണ്ടില്ല. ധര്‍മന്റെ ഭാര്യ ജായിക്കു മാത്രം ഏഴു ശസ്ത്രക്രിയകള്‍ നടത്തി. തലച്ചോറില്‍നിന്നു കണ്ണിലേക്കുള്ള ഞരമ്പ് മുറിഞ്ഞതോടെ ജായിയുടെ കാഴ്ച പൂര്‍ണമായും നഷ്ടപ്പെട്ടു. സിന്ധുവിനു മാത്രം നേരിയ വെളിച്ചം കാണാനാകും. ഈ നിഴലിലാണു മൂന്നു പേരുടെയും ജീവിതം.
സിന്ധുവിന്റെ കൈതാങ്ങില്‍ ഗുരുവായൂരില്‍ ലോട്ടറി വില്‍പനയാണ് ഇവരുടെ ഏക ജീവിതമാര്‍ഗം. ഇതു ഭക്ഷണത്തിനുപോലും തികയില്ല. വാടക നല്‍കാന്‍ നാട്ടുകാരുടെ കരുണ വേണം. പൊതുപവര്‍ത്തകരുടെ സഹായത്തോടെയാണു മൂവരും സ്‌റ്റേഡിയത്തിലേക്കെത്തിയത്. ചികില്‍സാസഹായം ആവശ്യമുള്ളവരുടെ കൂട്ടത്തില്‍ ഇരിക്കുകയായിരുന്ന ഇവരുടെ അരികിലേക്കു മുഖ്യമന്ത്രി എത്തിയത് ഇവര്‍ അറിഞ്ഞില്ല. കയ്യിലിരുന്ന അപേക്ഷ വാങ്ങി മുഖ്യമന്ത്രി തീരുമാനം എഴുതി. മുഖ്യമന്ത്രി മിനിറ്റുകളോളം തങ്ങളെ സ്പര്‍ശിച്ചു നിന്നതുപോലും പാവങ്ങള്‍ അറിഞ്ഞില്ല






