Random Posts

Thursday, December 29, 2011

അഴിമതിയുടെ പേരില്‍ കോണ്‍ഗ്രസിനു നേര്‍ക്ക് വിരല്‍ ചൂണ്ടുന്നവര്‍ സ്വയം വിലയിരുത്തണം


അഴിമതിയുടെ പേരു പറഞ്ഞ് കോണ്‍ഗ്രസിനു നേര്‍ക്ക് വിരല്‍ ചൂണ്ടുന്നവര്‍ സ്വയം വിലയിരുത്തണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ 126-ാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായി
തിരുവനന്തപുരം ഡിസിസിയുടെ ആഭിമുഖ്യത്തില്‍ കെപിസിസി ആസ്ഥാനമായ ഇന്ദിരാ ഭവനില്‍ ഇന്ത്യയും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസും എന്ന വിഷയത്തില്‍ നടത്തിയ സെമിനാറും ജന്മദിനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അഴിമതിയും വര്‍ഗീയതയും ഭീകരതയുമാണ് ഇന്ന് ഇന്ത്യ നേരിടുന്ന വെല്ലുവിലികള്‍.അതിനെ അതിജീവിക്കാനുള്ള പ്രവര്‍ത്തനങ്ങളുണ്ടാകണം.തെറ്റിനെ സംരക്ഷിക്കുന്നതല്ല കോണ്‍ഗ്രസിന്റെ നിലപാട്.അത്തരക്കാരെ നിയമത്തിനു മുമ്പില്‍ എത്തിക്കുകയെന്ന നയമാണ് മുമ്പും എപ്പോഴും കോണ്‍ഗ്രസ് സ്വീകരിച്ചിട്ടുള്ളത്.വിമര്‍ശനങ്ങളെ കോണ്‍ഗ്രസ് ജനാധിപത്യമാര്‍ഗത്തിലൂടെയും മര്യാദയോടുമാണ് നേരിട്ടിട്ടുള്ളത്.

2 ജി സ്‌പെക്ട്രം കേസ് രാജ്യത്തിനാകെ നാണക്കേടുണ്ടാക്കിയതാണ്.പക്ഷേ ഇതിന്റെ പേരില്‍ ആരെയെങ്കിലും സംരക്ഷിക്കാന്‍ പ്രധാനമന്ത്രിയോ യുപിഎ അധ്യക്ഷ സോണിയാഗാന്ധിയോ ശ്രമിച്ചിട്ടില്ല.കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതിയാരോപണം ഉയര്‍ന്നപ്പോഴും ഇതേ നയമാണ് കോണ്‍ഗ്രസ് സ്വീകരിച്ചത്.നിയമം നിയമത്തിന്റെ വഴിക്കു തന്നെ നീങ്ങും.രാഷ്ട്രീയ പാര്‍ട്ടികള്‍ പറയുന്നതും പ്രവര്‍ത്തിക്കുന്നതും ഒന്നായെങ്കില്‍ മാത്രമേ ജനങ്ങള്‍ അംഗീകരിക്കുകയുള്ളു.ഗാന്ധിജിയെ ജനങ്ങള്‍ ഇന്നും നെഞ്ചേറ്റുന്നതും ഗാന്ധിസത്തിനു പ്രചാരമേറുന്നതും പറയുന്നതും പ്രവര്‍ത്തിക്കുന്നതും ഒന്നായിരുന്നതു കൊണ്ടാണ്.വാക്കുകളും പ്രവര്‍ത്തികളും തമ്മിലുള്ള അകലം വര്‍ധിച്ചുവരുന്ന കാലഘട്ടമാണിത്. എത്രകണ്ട് അകലം ഇവ തമ്മില്‍ ഇല്ലാതാക്കാന്‍ കഴിയുമോ എന്നാണ് ചിന്തിക്കേണ്ടത്.മറ്റുള്ളവരുടെ ചെലവില്‍ അഴിമതി വിരുദ്ധതയും ധാര്‍മികതയും വിളമ്പുമ്പോള്‍ അഴിമതിയെന്ന പേരില്‍ കോണ്‍ഗ്രസിനു നേരേ വിരല്‍ ചൂണ്ടുന്നവര്‍ സ്വന്തം പാര്‍ട്ടിയുടെ നിലപാട് അതാണോയെന്ന് സ്വയം വിലയിരുത്തണം.സ്വന്തം കാര്യത്തില്‍ ന്യായീകരണവും മറ്റുള്ളവരുടെ കാര്യത്തില്‍ ആരോപണവും എന്ന നിലപാട് ശരിയല്ല-ഉമ്മന്‍ചാണ്ടി ചൂണ്ടിക്കാട്ടി.

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ഇന്ത്യയിലെ പല പാര്‍ട്ടികളില്‍ ഒന്നു മാത്രമാണെന്ന് കോണ്‍ഗ്രസിനെ എതിര്‍ക്കുന്നവര്‍ പോലും പറയില്ല.ഇന്ത്യയുടെ ആത്മാവ് ഉള്‍ക്കൊള്ളുന്ന രാഷ്ട്രീയ പാര്‍ട്ടിയാണ് കോണ്‍ഗ്രസ് പ്രസ്ഥാനം.മതേതരത്വവും ജനാധിപത്യവും സോഷ്യലിസവുമാണ് കോണ്‍ഗ്രസ് എന്നും ഉയര്‍ത്തിപ്പിടിച്ചിട്ടുള്ള മൂല്യങ്ങള്‍.ഇത് ഇന്ത്യ പൂര്‍ണമായും ഉള്‍ക്കൊണ്ടിട്ടുണ്ട്.ഇതില്‍ നിന്നും വ്യതിചലിച്ചാല്‍ രാജ്യം ഇന്ത്യയല്ലാതായി മാറുകയും ചെയ്യുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.ഇന്ത്യയിലെ നാനാവിധമായ ആശയങ്ങളെയും മതങ്ങളെയും വിശ്വാസങ്ങളെയും ഒന്നിപ്പിച്ചുകൊണ്ട് രാജ്യത്തെ മുന്നോട്ട് കൊണ്ടുപോകാനായത് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ വിശാലമായ മനോഭാവമാണ്.പോരായ്മകളും തെറ്റുകളും പറ്റിയിട്ടുണ്ടാകാം.എന്നാല്‍ തെറ്റുകള്‍ ബോധ്യപ്പെടുമ്പോള്‍ അതു തിരുത്താന്‍ കോണ്‍ഗ്രസ് കാട്ടിയിട്ടുള്ള ആര്‍ജ്ജവം ഇന്ത്യന്‍ ജനാധിപത്ത്തിന് ശക്തിപകര്‍ന്നിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

1977-ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും ശക്തയായ ഇന്ദിരാഗാന്ധിയുമുള്‍പ്പെടെ പരാജയപ്പെട്ടു. വടക്കേയിന്ത്യയില്‍ നാലു ലക്ഷത്തില്‍പ്പരം വോട്ടുകള്‍ക്കാണ് കോണ്‍ഗ്രസ് അന്നു പരാജയമറിഞ്ഞത്. കോണ്‍ഗ്‌സ് യുഗം അവസാനിച്ചു, പുതിയ സൂര്യന്‍ ഉദിച്ചു എന്നൊക്കെ ദീര്‍ഘദര്‍ശികളായ പല നേതാക്കളും അന്നു പറഞ്ഞുനടന്നു.എന്നാല്‍ ഇത്തരക്കാര്‍ക്ക് അഞ്ചു വര്‍ഷം പോലും ഭരണത്തിലിരിക്കാന്‍ കഴിഞ്ഞില്ലെന്നു മാത്രമല്ല മൂന്നു വര്‍ഷത്തിനുള്ളില്‍ കോണ്‍ഗ്രസ് വര്‍ധിത വീര്യത്തോടെ ഭരണത്തിലെത്തുകയും ചെയ്തു.ജനങ്ങളുടെ ഹൃദയത്തിലേറാന്‍ കഴിഞ്ഞതാണ് കോണ്‍ഗ്രസിനെ തിരിച്ചുവരവിന് പ്രാപ്തമാക്കിയത്. കോണ്‍ഗ്രസ് എന്നെല്ലാം ബലഹീനമായിട്ടുണ്ടോ അപ്പോഴൊക്കെ രാജ്യവും അപകടാവസ്ഥയിലായിട്ടുണ്ട്.1989-ല്‍ രാജീവ്ഗാന്ധി തോറ്റപ്പോള്‍ ചേരാന്‍ ഒരിക്കലും സാധ്യതകളില്ലാത്ത ബിജെപിയും ഇടതുപക്ഷ പ്രസ്ഥാനങ്ങളും അന്ധമായ കോണ്‍ഗ്രസ് വിരോധത്താല്‍ കൈകോര്‍ത്ത് വി.പി സിംഗിനെ പ്രധാനമന്ത്രിയാക്കുകയായിരുന്നു.

ഇന്ത്യ ലോക രാജ്യങ്ങള്‍ക്ക് മുന്നില്‍ നാണം കെട്ട അവസരമായിരുന്നു ആ ഭരണം.ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പല വിധ പ്രതിസന്ധികള്‍ നേരിട്ടിട്ടും പരാജയപ്പെട്ടിട്ടും വീണ്ടും വിജയത്തിലേക്കെത്തിയത് ജനഹൃദയങ്ങളില്‍ സ്ഥാനം നേടാനായതിനാലാണ്.ഇന്ത്യപോലെയുള്ള രാജ്യത്ത് സമാന ചിന്താഗതിക്കാര്‍ ഒന്നിക്കണം.അഭിപ്രായ വ്യത്യാസങ്ങളുള്ളപ്പോള്‍ തന്നെ ജനക്ഷേമകരമായ കാര്യങ്ങളില്‍ യോജിക്കാവുന്ന എല്ലാ മേഖലകളിലും കൈകോര്‍ത്ത് പ്രവര്‍ത്തിച്ചാല്‍ രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കാനാകുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. ഇന്ത്യയുടെ നിര്‍മിതിയില്‍ ചരിത്രപരമായ ഏറെ പങ്കു വഹിച്ചിട്ടുള്ള പ്രസ്ഥാനമാണ് കോണ്‍ഗ്രസെന്ന് സെമിനാറില്‍ പങ്കെടുത്ത മുന്‍ മന്ത്രിയും സിപിഎം നേതാവുമായ എം.എ ബേബി പറഞ്ഞു.ചില സാഹചര്യങ്ങളില്‍ കോണ്‍ഗ്രസ് ദുര്‍ബലപ്പെടുന്നത് നാടിന് ഗുണകരമല്ല.വര്‍ഗീയ, ശിഥില ശക്തികള്‍ രാഷ്ട്രത്തെ അസ്ഥിരപ്പെടുത്താന്‍ സ്രമം നടത്തുന്ന അവസരങ്ങളിലെല്ലാം കോണ്‍ഗ്രസിന് പിന്തുണ നല്‍കാന്‍ ഇടതുകക്ഷികള്‍ തയാറായിട്ടുണ്ട്.ജനോപകാരപ്രദമായ കാര്യങ്ങള്‍ക്ക് കോണ്‍ഗ്രസ് തയാറായപ്പോഴെല്ലാം അതിനു പിന്തുണ നല്‍കാനും സഹകരിക്കാനും ഇടതുപക്ഷം തയാറായിരുന്നതിന്റെ തെളിവാണ് ആദ്യ യുപിഎ സര്‍ക്കാരിന് നല്‍കിയ പിന്തുണ.

കോണ്‍ഗ്രസിനെയും അതിന്റെ ചില നയങ്ങളെയും എതിര്‍ക്കുമ്പോള്‍ തന്നെ തീവ്ര നിലപാടു വഴി രാജ്യത്തെ ദുര്‍ബലപ്പെടുത്തുന്ന കക്ഷികള്‍ക്കെതിരേ ഒറ്റക്കെട്ടായി സിപിഎം ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ നിന്നിരുന്നതും എം.എ ബേബി ചൂണ്ടിക്കാട്ടി.മതേതര രാഷ്ട്രത്തെ കെട്ടിപ്പടുക്കുന്നതില്‍ കോണ്‍ഗ്രസ് വഹിച്ച പങ്കിനെ തള്ളിക്കളയാനാകില്ല.അതു ചരിത്രമാണ്.വര്‍ത്തമാനത്തിലും ഭാവിയിലും ജനങ്ങള്‍ക്ക് ഏറെ സംഭാവന ചെയ്യാന്‍ കോണ്‍ഗ്രസിനു കഴിയും.അത്തരം ജനോപകാര പ്രവര്‍ത്തനങ്ങളിലൂടെ ഇതു വരെ ശ്രദ്ധിക്കപ്പെടാതിരുന്ന മേഖലകളിലും ആശ്വാസമെത്തിക്കാനുള്ള സാഹചര്യമൊരുങ്ങണം. ഭരണത്തിലായാലും അല്ലെങ്കിലും ജനോപകാരപ്രദമായ അത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കാന്‍ ഇടതുപക്ഷം തയാറാണ്.എന്നാല്‍ കോണ്‍ഗ്രസിന്റെ ചില അപചയങ്ങള്‍ക്കെതിരേ ക്രിയാത്മക വിമര്‍ശനവുമായി സിപിഎം എന്നുമുണ്ടാകുമെന്നും എം.എ ബേബി കൂട്ടിച്ചേര്‍ത്തു.

കോണ്‍ഗ്രസ് പ്രധാനമന്ത്രിമാരുടെ നേതൃത്വത്തിലാണ് ഇന്ത്യ വിദേശനയം രൂപീകരിക്കുന്നതിലും പ്രാവര്‍ത്തികമാക്കുന്നതിലും കരുത്തരായതെന്ന് ചടങ്ങില്‍ പ്രസംഗിച്ച മുന്‍ അംബാസഡര്‍ ടി.പി ശ്രീനിവാസന്‍ പറഞ്ഞു.ഇന്ത്യയെയും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനെയും ഇക്കാരണത്താല്‍ ലോകം ഒന്നായാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. ഏതെങ്കിലും ഒരു ഭാഷാ നിഘണ്ടുവില്‍ ഒരു രാ്ട്രീയ പാര്‍ട്ടിക്ക് വിഭാവനം ചെയ്തിട്ടുള്ള അര്‍ഥത്തില്‍ ഒതുങ്ങുന്നതല്ല ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി ബെന്നി ബഹന്നാന്‍ എംഎല്‍എ പറഞ്ഞു.കോണ്‍ഗ്രസ് ഇന്ന് ഇന്ത്യയുടെ പര്യായമാണ്.മറ്റ് ദേശീയ പാര്‍ട്ടികളെന്ന് അവകാശപ്പെടുന്നവര്‍ക്ക് ആര്‍ജ്ജിക്കാനാകാത്ത പാരമ്പര്യമാണ് കോണ്‍ഗ്രസിനുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ഈശ്വര വിശ്വാസികളെയും നിരീശ്വര വാദികളെയും ഉള്‍പ്പെടെ എല്ലാറ്റിനെയും ഉള്‍ക്കൊള്ളുന്നതാണ് കോണ്‍ഗ്രസ്.രാജ്യത്തെ എല്ലാ മതങ്ങളെയും ഒരേ മനസോടെയാണ് പ്രസ്ഥാനം കാണുന്നത്.മതം മനുഷ്യനെ മയക്കുന്ന കറുപ്പാണ് തുടങ്ങിയ പ്രസ്താവനകളും പ്രവര്‍ത്തനങ്ങളും രാജ്യത്തെ പല തട്ടിലാക്കുകയേ ഉള്ളു.എല്ലാത്തിനേയും സമഭാവനയോടെ കാണാന്‍ കഴിയുന്ന പാമ്പര്യമാണ് കോണ്‍ഗ്രസിന്റെ വിജയമെന്നും ബെന്നി ബഹന്നാന്‍ പറഞ്ഞു. അന്ധമായ കോണ്‍ഗ്രസ് വിരോധം നിമിത്തം വര്‍ഗീയ പാര്‍ട്ടികള്‍ക്ക് വരെ ഭരണത്തിലേറാന്‍ പിന്തുണ നല്‍കുന്നതിന് ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ തയാറായിട്ടുണ്ട്.

അപ്പോഴെല്ലാം രാജ്യത്തിന് കോട്ടം സംഭവിച്ചിട്ടുണ്ട്.മതേതര കാഴ്ചപ്പാടോടെ എല്ലാത്തിനേയും കാണാന്‍ സ്രമിക്കണം.അഭിപ്രായം പറയാന്‍ മാത്രമല്ല, അഭിപ്രായ വ്യത്യാസം പറയാനും കൂടിയുള്ള അവസരം കോണ്‍ഗ്രസിലുണ്ട്.അതാണ് ജനഹൃദയങ്ങളിലേക്ക് കോണ്‍ഗ്രസിനെ എത്തിച്ചതെന്നും ബെന്നി ബഹന്നാന്‍ വ്യക്തമാക്കി. സ്വാതന്ത്ര്യസമര പ്രസ്ഥാനമായും തുടര്‍ന്ന് ഭരണത്തിലേക്കു വന്ന രാഷ്ട്രീയ പ്രസ്ഥാനമായും കോണ്‍ഗ്രസ് കാലഘട്ടത്തെ രണ്ടായി വിഭജിച്ചാലും ഇന്ത്യന്‍ ചരിത്രവുമായി അഭേദ്യമായ ബന്ധമാണ് അതിനുള്ളതെന്ന് കെപിസിസി വൈസ് പ്രസിഡന്റ് തലേക്കുന്നില്‍ ബഷീര്‍ പറഞ്ഞു.ഇന്ത്യയുടെ ചരിത്രവുമായി ബന്ധപ്പെട്ട് നില്ക്കുന്നതാണ് കോണ്‍ഗ്രസിന്റെ ചരിത്രമെന്ന് സമാപന പ്രസംഗം നടത്തിയ മന്ത്രി വി.എസ് ശിവകുമാര്‍ പറഞ്ഞു. ഡിസിസി ആക്റ്റിംഗ് പ്രസിഡന്റ് എം.ജെറോം മോഡറേറ്ററായിരുന്നു.

കോണ്‍ഗ്രസ് നേതാക്കളായ എഐസിസി അംഗം തമ്പാനൂര്‍ രവി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രമണി പി.നായര്‍, പ്രഫ.ജി.ബാലചന്ദ്രന്‍, കാവല്ലൂര്‍ മധു, എം.എസ് സുരേന്ദ്രന്‍, പി.കെ വേണുഗോപാല്‍, മുടവന്‍മുഗള്‍ രവി, ഷാനവാസ് ആനക്കുഴി, വട്ടപ്പാറ ചന്ദ്രന്‍, സി.മോഹനചന്ദ്രന്‍, രഘുചന്ദ്രബാല്‍, എന്‍.അനില്‍, ജി.എസ് ബാബു, വെട്ടുറോഡ് വിജയന്‍, കെ.എസ് സുജ, സുന്ദരന്‍പിള്ള,മണക്കാട് സുരേഷ്, മോളി അജിത്, സുബാഷ് ബോസ്, എം.എ റഷീദ്, എം.മണികണ്ഠന്‍, ബി.എന്‍ ശ്യാം, വഞ്ചിയൂര്‍ മോഹന്‍, എന്‍.കെ വിജയകുമാര്‍, ഗോപി ദാസ്, വി.എസ് ഹരീന്ദ്രനാഥ്, മണ്‍വിള രാധാകൃഷ്ണന്‍, കെ.ജി ജേക്കബ്ബ്, കമ്പറ നാരായണന്‍, കെ.വിദ്യാധരന്‍, കെ.വിശ്വനാഥന്‍, എന്‍.സുദര്‍ശന്‍, ജോണ്‍സണ്‍ ജോസഫ് തുടങ്ങിയവര്‍ പങ്കെടുത്തു.