Random Posts

Wednesday, December 21, 2011

അപകടത്തില്‍ മരിച്ച നഴ്‌സുമാര്‍ക്ക് മരണനാന്തര ബഹുമതിക്ക് ശുപാര്‍ശ

സ്വന്തം ജീവനേക്കാള്‍ രോഗികളുടെ ജീവന് വില നല്‍കിയ മലയാളത്തിന്റെ മാലാഖ കുട്ടികള്‍ക്ക് മരണനാന്തര ബഹുമതിക്ക് സംസ്ഥാന സര്‍ക്കാര്‍ ശിപാര്‍ശ ചെയ്യും.
ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗത്തില്‍ ഇത് സംബന്ധിച്ച് തീരുമാനമുണ്ടാകുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചു. കൊല്‍ക്കൊത്തയിലെ എ.എം.ആര്‍.ഐ. ആശുപത്രിയിലുണ്ടായ തീപ്പിടുത്തത്തില്‍ സ്വന്തം വാര്‍ഡിലെ രോഗികളുടെ ജീവന്‍ രക്ഷിക്കാനുള്ള ശ്രമത്തിനിടെ മരിച്ച ഉഴവൂര്‍ ഈസ്റ്റ് മേച്ചേരി പരേതനായ രാജുവിന്റെ മകള്‍ രമ്യ, കോതനല്ലൂര്‍ പുളിക്കല്‍ കുഞ്ഞുമോന്റെ മകള്‍ വിനീത എന്നിവര്‍ക്കാണ് മരണാന്തര ബഹുമതി നല്‍കാന്‍ രാഷ്ട്രപതിയോട് ശിപാര്‍ശ ചെയ്യുക. കഴിഞ്ഞ ഒമ്പതിനായിരുന്നു ദുരന്തം. ആശുപത്രിയിലെ മെഡിക്കല്‍ വാര്‍ഡില്‍ ജോലി ചെയ്യുന്നതിനിടെയാണ് പുലര്‍ച്ചെ 3.30ന് തീപ്പിടുത്തമുണ്ടായതും രോഗികളുടെ ജീവന്‍ രക്ഷിക്കുന്നതിനിടെ ഇരുവര്‍ക്കും ജീവന്‍ നഷ്ടമാകുന്നതും.

ഇരുവരുടെയും കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച അഞ്ച് ലക്ഷം രൂപയുടെ ധനസഹായം ജനസമ്പര്‍ക്ക പരിപാടിയുടെ ഉദ്ഘാടനവേളയില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വിതരം ചെയ്തു. ഇതിരു പുറമേ, ഇരുവരുടെയും ഓരോ ബന്ധുക്കള്‍ക്ക് സര്‍ക്കാര്‍ ജോലിയും വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് ഉദ്ഘാടന വേളയില്‍ മന്ത്രി കെ.എം. മാണി അറിയിച്ചു. രമ്യയുടെ മാതാവ് ഉഷയും, വിനീതയുടെ പിതാവ് കുഞ്ഞുമോനും മുഖ്യമന്ത്രിയില്‍ നിന്ന് ധനസഹായം സ്വീകരിച്ചു. തീപ്പിടുത്തത്തില്‍ പൊള്ളലേറ്റ ഉഴവൂര്‍ ഈസ്റ്റ് പുളിക്കല്‍ സീജീവന്റ മകള്‍ സന്ധ്യയുടെ ബന്ധുക്കള്‍ക്ക് ഒരു ലക്ഷം രൂപയും ധനസഹായമായി വിതരണം ചെയ്തു.