Random Posts

Friday, December 23, 2011

അശരണര്‍ക്കും ആലംബഹീനര്‍ക്കും അത്താണിയായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി


അശരണര്‍ക്കും ആലംബഹീനര്‍ക്കും ജീവിതഭാരത്താല്‍ തളര്‍ന്നു പോയവര്‍ക്കും അത്താണിയായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കോട്ടയത്ത് നടത്തിയ ജനസമ്പര്‍ക്ക പരിപാടി സമാനതകളില്ലാത്ത ചരിത്രസംഭവമായി.
20 മണിക്കൂറോളം സമയം തുടര്‍ച്ചയായി ഊണും ഉറക്കവും ഉപേക്ഷിച്ച് പാവപ്പെട്ടവരുടെയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെയും കണ്ണീരൊപ്പിയ ഉമ്മന്‍ചാണ്ടി ലോകചരിത്രത്തില്‍ തന്നെ റിക്കോര്‍ഡിലിടം നേടി. പ്രഭാതം മുതല്‍ പ്രദോഷം വരെയെന്ന പതിവ് സമ്പ്രദായങ്ങളൊക്കെയും തിരുത്തിയ മുഖ്യമന്ത്രി കോട്ടയത്ത് പ്രഭാതം മുതല്‍ അടുത്ത പ്രഭാതം വരെ നീണ്ട മാരത്തണ്‍ ജനസമ്പര്‍ക്കപരിപാടി ചരിത്രമുഹൂര്‍ത്തമായി മാറി. ചൊവ്വാഴ്ച രാവിലെ 9.30-ന് ആരംഭിച്ച പരിപാടിയില്‍ പതിനായിരങ്ങള്‍ക്ക് സാന്ത്വനത്തിന്റെ കൈയ്യൊപ്പ് ചാര്‍ത്തിയ മുഖ്യമന്ത്രി മിഴിയൊന്ന് ചിമ്മുക പോലും ചെയ്യാതെയാണ് ബുധനാഴ്ച രാവിലെ 5.30-ന് അവസാന പരാതിക്കാരനെയും യാത്രയാക്കിയത്. ജനബാഹുല്യം കൊണ്ടും പരാതിപ്രവാഹം കൊണ്ടും ചരിത്രത്തിലിടം നേടിയ ജനസമ്പര്‍ക്ക പരിപാടിയില്‍ ആദ്യപരാതിക്കാരനെ സ്വീകരിച്ച അലിവും ആര്‍ദ്രതയും സഹാനുഭൂതിയും അതേ അളവില്‍ തെല്ലും കുറയാതെതന്നെയാണ് 20-ാം മണിക്കൂറിലെത്തിയ അവസാന പരാതിക്കാര്‍ക്കും മുഖ്യമന്ത്രിയുടെ കരുതലും കാരുണ്യവും ആവോളം പകര്‍ന്നു കിട്ടിയത്.

ഭരണ, പ്രതിപക്ഷഭേദമില്ലാതെ ജില്ലയിലെ മുഴുവന്‍ എം.എല്‍.ഏമാരും പരിപാടിയില്‍ ഒന്നിച്ചണിനിരന്നതും ചരിത്രസംഭവമായി. അടിസ്ഥാനവര്‍ഗത്തിന്റെയും അദ്ധ്വാനിക്കുന്നവരുടെയും ക്ഷേമവും സുരക്ഷയും ഉറപ്പ് വരുത്താന്‍ ലോകത്ത് ഒരു ഭരണാധികാരിയും മുതിര്‍ന്നിട്ടില്ലാത്ത തരത്തില്‍ നാടിന്റെ കണ്ണീരൊപ്പാന്‍ സര്‍ക്കാരും ഭരണസംവിധാനങ്ങളും ജനങ്ങള്‍ക്കിടയിലേയ്ക്കിറങ്ങുന്ന വേറിട്ട ഭരണശൈലിയാണ് ജനസമ്പര്‍ക്ക പരിപാടിയെ സമാനതകളില്ലാത്ത ചരിത്രവിജയമാക്കിയത്. ജനാധിപത്യ സംവിധാനത്തില്‍ പുതിയൊരു ഭരണശൈലിക്കാണ് ഇതോടെ തുടക്കം കുറിച്ചിരിക്കുന്നത്. ജനങ്ങള്‍ക്കു മുന്നില്‍ കൊട്ടിയടക്കപ്പെട്ടു കിടന്നിരുന്ന സര്‍ക്കാര്‍ സംവിധാനങ്ങളുടെ വാതായനങ്ങളാണ് ഉമ്മന്‍ചാണ്ടി ജനങ്ങള്‍ക്കായി മലര്‍ക്കെ തുറന്നിരിക്കുന്നത്. ഒരു ലക്ഷത്തോളം പേര്‍ കണ്ണീരില്‍ ചാലിച്ചെഴുതിയ പരാതികള്‍ക്ക് മാനുഷിക പരിഗണന മാത്രം മാനദണ്ഡമാക്കി മുഖ്യമന്ത്രിയും മന്ത്രിമാരായ കെ.എം.മാണി, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കെ.സി.ജോസഫ് എന്നിവരും തീര്‍പ്പ് കല്‍പ്പിച്ചപ്പോള്‍ പതിനായിരങ്ങള്‍ക്കാണ് കോട്ടയം ജില്ലയില്‍ മാത്രം ആശ്വാസമായത്.

ഇതുവരെ പൂര്‍ത്തിയായ 11 ജില്ലകളില്‍ കോട്ടയം ജില്ലയിലാണ് ജനസമ്പര്‍ക്കപരിപാടി ഏറ്റവും വൈകി സമാപിച്ചത്. വിശ്രമമറിയാത്ത 20 മണിക്കൂര്‍ ജനങ്ങള്‍ക്കിടയില്‍ നിന്നുകൊണ്ട് ജീവിതദുരിതങ്ങള്‍ക്ക് കാരുണ്യസ്പര്‍ശത്താല്‍ തീര്‍പ്പ് കല്‍പ്പിച്ച മുഖ്യമന്ത്രി ഇതിനിടയില്‍ അല്‍പ്പസമയം മാത്രമാണ് വേദിയില്‍ ഇരുന്ന് പരാതികള്‍ സ്വീകരിച്ചത്. പടുകൂറ്റന്‍ പന്തലില്‍ അവസാനത്തെ അപേക്ഷയും പരിഗണിച്ചതിനുശേഷം 4.50-ന് സ്റ്റേജില്‍ ചേര്‍ന്ന സമാപനസമ്മേളനത്തില്‍ റവന്യൂ വകുപ്പ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ജനസമ്പര്‍ക്കപരിപാടിയില്‍ ലഭിച്ച എല്ലാ അപേക്ഷകള്‍ക്കും പരിഹാരം കാണുമെന്നും തുടര്‍നടപടികള്‍ ഉണ്ടാകുമെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സമാപനപ്രസംഗത്തില്‍ പറഞ്ഞു. മന്ത്രി കെ.സി. ജോസഫ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാധാ വി. നായര്‍, മുനിസിപ്പല്‍ ചെയര്‍മാന്‍ സണ്ണി കല്ലൂര്‍ എന്നിവര്‍ ആശംസകളും ജില്ലാ കളക്ടര്‍ മിനി ആന്റണി നന്ദിയും പറഞ്ഞു. തുടര്‍ന്ന് 5.30-ഓടെയാണ് നാഗമ്പടം മൈതാനത്തുനിന്നും മുഖ്യമന്ത്രി യാത്രയായത്. നാട്ടകം ഗസ്റ്റ് ഹൗസില്‍ കുളികഴിഞ്ഞ് ചൂടു കഞ്ഞി കുടിക്കുമ്പോള്‍ സമയം രാവിലെ ആറു മണി. ജനസമ്പര്‍ക്കപരിപാടിയില്‍ കഞ്ഞിവെള്ളം മാത്രം കുടിച്ച് വിശപ്പും ദാഹവും തീര്‍ത്ത മുഖ്യമന്ത്രി ഭക്ഷണം കഴിച്ചിട്ട് അപ്പോഴേയ്ക്കും 24 മണിക്കൂര്‍ കഴിഞ്ഞിരുന്നു. തിടുക്കത്തില്‍ കഞ്ഞികുടി പൂര്‍ത്തിയാക്കിയ ശേഷം അല്‍പ്പം പോലും സമയം കളയാതെ തിരുവനന്തപുരത്തേയ്ക്ക്.