Random Posts

Wednesday, December 21, 2011

കണ്ണീര്‍മഴയത്ത് സാന്ത്വന സ്പര്‍ശവുമായി...


കണ്ണീര്‍ കൈവഴികള്‍ പുഴയായും പിന്നെ സങ്കടക്കടലായും മാറിയ നാഗമ്പടം മൈതാനിയില്‍ പ്രതീക്ഷയുടെ കൈത്തിരി നാളവുമായി എത്തിയ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ
കാരുണ്യസ്പര്‍ശം ആയിരങ്ങളുടെ കണ്ണീരൊപ്പി. സര്‍ക്കാര്‍ സംവിധാനങ്ങളുടെയും വിവിധ വകുപ്പുകളുടെയും വാതായനങ്ങള്‍ അലിവും ആര്‍ദ്രതയും ചാലിച്ച് ജനങ്ങള്‍ക്ക് മുന്നില്‍ മുഖ്യമന്ത്രി മലര്‍ക്കെ തുറന്നപ്പോള്‍ ചുവപ്പു നാടയില്‍ ജീവിതം വഴിമുട്ടിയ അനേകായിരങ്ങള്‍ക്കാണ് ആശ്വാസമായത്. മുഖ്യമന്ത്രിയുടെ തീരുമാനം തേടി ജില്ലയിലെ ജനസമ്പര്‍ക്ക പരിപാടിക്ക് എഴുപതിനായിരത്തിലേറെ അപേക്ഷകളാണ് എത്തിയത്. ഇതില്‍ ഡിസംബര്‍ മൂന്ന് വരെ സമര്‍പ്പിക്കപ്പെട്ടത് 60,429 അപേക്ഷകളാണ്.
ഇന്നലെ പ്രഭാതം മുതല്‍ കോട്ടയം ജില്ലയുടെ നാനാഭാഗങ്ങളില്‍ നിന്ന് നാഗമ്പടത്തേക്ക് ചാലിട്ടൊഴുകിയെത്തിയവരില്‍ നിന്ന് ലഭിച്ചവയാണ് പതിനായിരത്തിലേറെ വരുന്ന പരാതികള്‍. തിരുവനന്തപുരുത്തുനിന്നും രാത്രി വൈകി എത്തിയ മുഖ്യമന്ത്രി നാട്ടകം ഗസ്റ്റ് ഹൗസില്‍നിന്നും രാവിലെ 9.30 ആയപ്പോഴേക്കും പരാതിക്കാരുടെയും ആവലാതിക്കാരുടെയും സങ്കടക്കടലായി മാറിയ നെഹ്‌റു സ്റ്റേഡിയത്തിലെത്തി.

രാവിലെ എട്ടുമണിയായപ്പോഴേക്കും പരാതിക്കാരുടെ അണമുറിയാത്ത പ്രവാഹത്തില്‍ സ്റ്റേഡിയം നിറഞ്ഞുകവിഞ്ഞു. പിന്നീട് സ്റ്റേഡിയത്തിന് പുറത്ത് റോഡിലേക്കും ക്യൂ നീണ്ടു. വെളുപ്പിന് അഞ്ചുമണിക്കുതന്നെ സ്റ്റേഡിയത്തിലേക്കുള്ള ഒഴുക്ക് ആരംഭിച്ചിരുന്നു. മുഖ്യമന്ത്രി എത്തിയതോടെ ഉണര്‍ന്ന ഉദ്ഘാടനവേദി അല്‍പ്പസമയത്തിനുള്ളില്‍തന്നെ ഉദ്ഘാടനസമ്മേളനത്തിനു സജ്ജമായി. 9.40-ന് ആരംഭിച്ച ഉദ്ഘാടന സമ്മേളനത്തില്‍ ആശംസാപ്രസംഗകരൊക്കെ ഒറ്റവാക്കില്‍ ആശംസ അര്‍പ്പിച്ചതോടെ 11.20-ന് ഉദ്ഘാടന ചടങ്ങ് പൂര്‍ണമായി. തുടര്‍ന്ന് ആംബുലന്‍സുകളിലും വിവിധ വാഹനങ്ങളിലും കൊണ്ടുവന്ന രോഗികള്‍ക്കടുക്കലേയ്ക്കാണ് മുഖ്യമന്ത്രി പോയത്. ജലപാനം മാത്രം നടത്തി മുഖ്യമന്ത്രി പരാതിക്കാര്‍ക്കിടയില്‍ രാത്രി വൈകുവോളം കഴിഞ്ഞപ്പോള്‍ മന്ത്രിമാരായ കെ.എം.മാണിയും തിരുവഞ്ചൂര്‍ രാധാകൃഷ്ണനും കെ.സി.ജോസഫും ഉള്‍പ്പെടെയുള്ളവര്‍ വേദിയില്‍ പരാതികള്‍ സ്വീകരിച്ചു. ജനസമ്പര്‍ക്ക പരിപാടിയോടനുബന്ധിച്ച് കളക്ട്രേറ്റിലും വിവിധ താലൂക്കുകളിലും ലഭിച്ച അപേക്ഷകളില്‍ 88.96 ലക്ഷം രൂപ ചികിത്സാ ധനസഹായമായി വിതരണം ചെയ്തു. ഇതില്‍ ബംഗാളിലെ ആസ്പത്രി ദുരന്തത്തില്‍ മരിച്ച രമ്യ, വിനീത എന്നിവരുടെ ആശ്രിതര്‍ക്കു നല്‍കിയ 10 ലക്ഷം രൂപയും ഉള്‍പ്പെടും.
ഒക്‌ടോബര്‍ ഒന്ന് മുതല്‍ 64 ദിവസമാണ് പരാതികള്‍ സ്വീകരിച്ചത്. ഇതിനായി വിപുലസംവിധാനമാണ് ഒരുക്കിയിരുന്നത്.