Random Posts

Saturday, December 17, 2011

23,400 സര്‍ക്കാര്‍-അര്‍ദ്ധസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ബി.പി.എല്‍ കാര്‍ഡ്


സംസ്ഥാനത്ത് അനര്‍ഹമായി ബി.പി.എല്‍ റേഷന്‍കാര്‍ഡ് നേടിയ സര്‍ക്കാര്‍ -അര്‍ദ്ധസര്‍ക്കാര്‍ ജീവനക്കാര്‍ 23,400-ഓളം. സംസ്ഥാന സിവില്‍ സപ്ലൈസ് കമ്മീഷണറേറ്റാണ് ഇത് കണ്ടെത്തിയത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കുപുറമെ, പൊതുമേഖല-സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാരെയും ചേര്‍ത്താണ് ഈ കണക്ക്.

ഉദ്യോഗസ്ഥര്‍ക്കു പുറമെ ലക്ഷക്കണക്കിന് അനര്‍ഹരും ഇപ്പോള്‍ ബി.പി.എല്‍ കാര്‍ഡ് കൈവശം വെച്ചിട്ടുണ്ട്.ബി.പി.എല്‍ കാര്‍ഡുകള്‍ തിരിച്ചേല്‍പ്പിച്ച് എ.പി.എല്‍ കാര്‍ഡ് നേടാന്‍ ഇവര്‍ക്ക് ഡിസംബര്‍ 31 വരെയാണ് സമയം നല്‍കിയിരിക്കുന്നത്. ഇതിനുശേഷവും തിരിച്ചേല്‍പ്പിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാനാണ് തീരുമാനം. അനര്‍ഹര്‍ ആനുകൂല്യം പറ്റുന്നത് തടഞ്ഞില്ലെങ്കില്‍ ഒരുരൂപാ അരിവിതരണം അവതാളത്തിലാവുമെന്നും സിവല്‍ സപ്ലൈസ് ഡയറക്ടര്‍ എം.എസ്.ജയ സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇപ്പോള്‍ 25 കിലോവീതം അരി നല്‍കുന്നുണ്ടെങ്കിലും രണ്ടുമാസം കഴിഞ്ഞാല്‍ 14 കിലോഗ്രാം വീതമേ ഒരുകുടംബത്തിന് നല്‍കാനാവൂ . കേന്ദ്രം ബി.പി.എല്‍ വിഹിതം കൂട്ടാത്തതിനാല്‍ കൂടുതല്‍ പേര്‍ക്ക് പങ്കുവയ്ക്കാന്‍ സംസ്ഥാനം നിര്‍ബന്ധിതമാവുന്നതാണ് ഈ കുറവിന് കാരണം.

സര്‍ക്കാര്‍-പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാരും സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാരും ഉള്‍പ്പെടുന്ന കുടുംബങ്ങള്‍ക്ക് ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുടുംബങ്ങള്‍ക്ക് ലഭിക്കുന്ന ബി.പി.എല്‍ കാര്‍ഡിന് അര്‍ഹതയില്ല. ബി.പി.എല്‍ പട്ടികയില്‍ നിന്ന് ഇത്തരം കുടുംബങ്ങളെ ആദ്യം തന്നെ ഒഴിവാക്കും. എന്നാല്‍ സര്‍വേയില്‍ വിവരങ്ങള്‍ മറച്ചുവെച്ചും മുന്‍കാലങ്ങളിലുള്ള ബി.പി.എല്‍ കാര്‍ഡുകള്‍ നിലനിര്‍ത്തിയുമാണ് ജീവനക്കാരുടെ കുടുംബങ്ങള്‍ ഇപ്പോഴും ആനുകൂല്യം പറ്റുന്നത്.

സംസ്ഥാനത്തെ കേന്ദ്ര ഡാറ്റാബേസില്‍ ശേഖരിച്ചിട്ടുള്ള ജീവനക്കാരുടെ വിവരങ്ങളില്‍ നിന്നാണ് ബി.പി.എല്‍ കാര്‍ഡ് കൈവശംവെച്ചിരിക്കുന്ന ജീവനക്കാരെ കണ്ടെത്തിയത്. ഇവരുടെ എണ്ണം ഇനിയും കൂടിയേക്കാം. ഇവരെ ബി.പി.എല്‍ പട്ടികയില്‍ നിന്നൊഴിവാക്കേണ്ട ചുമതല തദ്ദേശസ്വയംഭരണ വകുപ്പിനാണ്. എന്നാല്‍ തദ്ദേശ വകുപ്പ് ഇതുവരെ നടപടിയെടുത്തിട്ടില്ല. ഇവരെ സംബന്ധിച്ച എല്ലാവിവരങ്ങളും സര്‍ക്കാരിന്റെ കൈവശമുള്ളതിനാല്‍ കാര്‍ഡ് മാറ്റിയില്ലെങ്കില്‍ നടപടിയെടുക്കാന്‍ എളുപ്പമാണ്. എന്നാല്‍ ബി.പി.എല്‍ കാര്‍ഡുള്ള മറ്റ് അനര്‍ഹരെ കണ്ടെത്തി അവരെ ഒഴിവാക്കുക എളുപ്പമല്ല. ഇതിന് തദ്ദേശ സ്വയംഭരണ വകുപ്പിനെക്കൂടി ഉള്‍പ്പെടുത്തിക്കൊണ്ടുള്ള സംവിധാനം വേണമെന്നാണ് നിര്‍ദേശം.

2009 ലെ സര്‍വേ അടിസ്ഥാനമാക്കിയുള്ള ദാരിദ്ര്യരേഖാ പട്ടികയാണ് ഇപ്പോള്‍ സംസ്ഥാനത്തുള്ളത്. 2011 ആദ്യം എല്‍.ഡി.എഫ് സര്‍ക്കാരിന്റെ അവസാനകാലത്താണ് ബി.പി.എല്‍ പട്ടിക പുറത്തിറക്കിയത്. ഏതാണ്ട് 30 ലക്ഷത്തോളം കുടുംബങ്ങളെയാണ് പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. പട്ടികയിലെ അപാകതകള്‍ തിരുത്താനും അനര്‍ഹരെ ഒഴിവാക്കാനും നടപടികള്‍ നിര്‍ദേശിച്ചിരുന്നെങ്കിലും നടന്നില്ല. പുതിയ അപേക്ഷകളില്‍ ബി.പി.എല്‍ കാര്‍ഡിന് അര്‍ഹതയുള്ളവര്‍ക്കുപോലും എ.പി.എല്‍ കാര്‍ഡാണ് നല്‍കുന്നത്. ഈ അനീതി പരിഹരിക്കണമെന്നും സിവില്‍ സപ്ലൈസ് കമ്മീഷണറേറ്റ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.