Random Posts

Tuesday, December 20, 2011

നിത്യോപയോഗ സാധനങ്ങള്‍ ന്യായവിലക്ക് നല്‍കേണ്ടത് സര്‍ക്കാരിന്റെ കടമ: മുഖ്യമന്ത്രി

ന്യായവിലക്ക് നിത്യോപയോഗ സാധനങ്ങള്‍ ജനങ്ങളില്‍ എത്തിക്കുക എന്നത് സര്‍ക്കാരിന്റെ ഔദാര്യമല്ല, മറിച്ച് കടമയാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ക്രിസ്തുമസ്-ന്യൂഇയര്‍ മെട്രോ പീപ്പിള്‍സ് ബസാറുകളുടെ സംസ്ഥാന തല ഉദ്ഘാടനം
തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്തില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ഓണം, ക്രിസ്തുമസ് കാലങ്ങളില്‍ ഉണ്ടാകാന്‍ ഇടയുള്ള വിലക്കയറ്റം പിടിച്ചു നിര്‍ത്താന്‍ സപ്ലൈക്കോയുടെ പീപ്പിള്‍സ് ബസാറുകള്‍ക്ക് കഴിയുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഒരു രൂപയുടെ അരിവിതരണം നടത്താന്‍ കഴിഞ്ഞതിലൂടെ പൊതുവിപണിയിലെ അരിയുടെ വിലനിലവാരം പിടിച്ചു നിര്‍ത്താന്‍ കഴിഞ്ഞിട്ടുണ്ട്. ന്യായവില ഉറപ്പ് വരുത്തേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണ്. ടി എം ജേക്കബിന്റെ കര്‍മനിരതയാണ് യു.ഡി.എഫ് സര്‍ക്കാരിന്റെ ഒരു രൂപ അരി പദ്ധതി വളരെ വേഗത്തില്‍ നടപ്പിലാക്കാന്‍ സാധിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ഷിബു ബേബിജോണ്‍ അദ്ധ്യക്ഷനായിരുന്നു.

കേന്ദ്ര ഭക്ഷ്യമന്ത്രി കെ വി തോമസുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ ക്രിസ്തുമസ് കാലയളവില്‍ കേന്ദ്ര ക്വാട്ടയില്‍ നിന്നും 7000 ടണ്‍ അധികം പഞ്ചസാര കൂടുതലായി കേരളത്തിന് ലഭിക്കും. തമിഴ്‌നാടുമായുള്ള പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ പച്ചക്കറി ക്ഷാമം കേരളം ഏതു നിമിഷവും പ്രതീക്ഷിക്കുന്നു. എന്നാല്‍ സര്‍ക്കാര്‍ കര്‍ണാടകത്തിലെ രണ്ട് ഹോര്‍ട്ടി കള്‍ച്ചറല്‍ സ്ഥാപനവുമായി കരാര്‍ എടുത്തിട്ടുണ്ട്. അതുകൊണ്ട് തന്നെ തമിഴ്‌നാട്ടില്‍ നിന്നുള്ള പച്ചക്കറിയുടെ വരവ് നിലച്ചാല്‍ കര്‍ണാടകത്തില്‍ നിന്നും കേരളത്തില്‍ പച്ചക്കറി എത്തിക്കും. പീപ്പിള്‍സ് ബസാറുകളില്‍ നിന്നും 12 ഇനം സാധനങ്ങള്‍ സബ്‌സിഡി നിരക്കില്‍ ലഭിക്കുമെന്ന് അദ്ദേഹം അദ്ധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു.

സപ്ലൈക്കോ ചെയര്‍മാന്‍ ആന്റ് മാനേജിംഗ് ഡയറക്ടര്‍ ഡോ. എം ബീന, തിരുവനന്തപുരം മേയര്‍ അഡ്വ. കെ ചന്ദ്രിക, വി ശിവന്‍കുട്ടി എം.എല്‍.എ, ഡെപ്യൂട്ടി മേയര്‍ ജി ഹാപ്പികുമാര്‍, സിവില്‍ സപ്ലൈസ് ഡയറക്ടര്‍ എം എസ് ജയ, കൗണ്‍സിലര്‍ ഉഷാ സതീഷ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്റെ ആഭിമുഖ്യത്തില്‍ കെപ്‌കോ, മീറ്റ് പ്രോഡക്റ്റ്, മില്‍മ എന്നിവയുടെ സഹകരണത്തോടെയാണ് പീപ്പിള്‍സ് ബസാറുകള്‍ നടത്തുന്നത്.