കൊച്ചി:മാതാ അമൃതാനന്ദമയിയുടെ ഉടമസ്ഥതയിലുള്ള കൊച്ചി അമൃത ആശുപത്രിയില്‍ തുടരുന്ന നഴ്‌സുമാരുടെ സമരം വ്യാഴാഴ്ച പുലര്‍ച്ചെ വരെ നീണ്ട ചര്‍ച്ചയ്‌ക്കൊടുവില്‍ അവസാനിച്ചു. മൂന്നുമാസത്തിനകം ശമ്പളപരിഷ്‌കരണം ഉള്‍പ്പെടെ പ്രശ്‌നങ്ങളില്‍ തീരുമാനമാകാമെന്ന ഉറപ്പിലാണ് സമരം പിന്‍വലിച്ചത്. അതേസമയം അമൃതയിലെ ഭൂരിഭാഗം നഴ്‌സുമാര്‍ക്കും പ്രതിമാസം ലഭിക്കുന്നത് നാലായിരം രൂപ മാത്രമാണ്. കോട്ടയം പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ നിന്നുള്ള നിരവധിപേര്‍ ഇവിടെ ജോലിചെയ്യുന്നുണ്ട്. ഭക്ഷണത്തിനുമാത്രമായി പ്രതിമാസം 3000 രൂപ മുടക്കേണ്ട ഇവര്‍ക്ക് ജോലിചെയ്താല്‍ ഒരുമാസം കൈവശം അവശേഷിക്കുന്നത് വെറും 1000 രൂപ മാത്രം. രോഗികള്‍ക്ക് ബുദ്ധിമുട്ടുണ്ടാകാതെ ഇവര്‍ നടത്തുന്ന സമരത്തെ ന്യായീകരിച്ച് ഇന്നലെ മന്ത്രിമാരും പ്രതിപക്ഷനേതാവും ഉള്‍പ്പെടെയുള്ളവര്‍ രംഗത്തുവന്നത് ഈ യാഥാര്‍ത്ഥ്യം മനസിലാക്കിയാണ്.
നഴ്‌സുമാരുടെ സംഘടനയായ യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ യൂണിറ്റ് രൂപീകരിച്ചതിന്റെ പശ്ചാത്തലത്തില്‍ ഭാരവാഹി ശ്രീകുമാറിനെ പിരിച്ചു വിട്ടതാണ് സമരത്തിന് തുടക്കംകുറിച്ചത്. ഇത് ചര്‍ച്ച ചെയ്യാന്‍ ചെന്ന സംസ്ഥാന ഭാരവാഹികളെ ആശുപത്രി വളപ്പില്‍ ഗുണ്ടകള്‍ തല്ലിച്ചതച്ചു. തുടര്‍ന്ന് നഴ്‌സുമാര്‍ മിന്നല്‍ പണിമുടക്ക് തുടങ്ങുകയായിരുന്നു.സേവന-വേതന വ്യവസ്ഥകള്‍ പരിഷ്‌കരിക്കുക, രോഗി-നഴ്‌സ് അനുപാതം കുറയ്ക്കുക, ജോലി സമയം നിയമാനുസൃതം ആക്കുക, പിരിച്ചു വിട്ടവരെ തിരിച്ചെടുക്കുക തുടങ്ങിയ ആവശ്യങ്ങളാണ് നഴ്‌സുമാര്‍ ഉന്നയിക്കുന്നത്. എന്നാല്‍, മറ്റ് ആശുപത്രികളിലെ നഴ്‌സുമാര്‍ക്ക് കൂടുതല്‍ ശമ്പളവും ആനുകൂല്യങ്ങളും നല്‍കി സമരം പൊളിക്കാന്‍ മാനേജ്മന്റ് നീക്കം നടത്തുന്നതായി ആരോപണമുണ്ട്. മിക്ക നഴ്‌സുമാര്‍ക്കും അടിസ്ഥാന ശമ്പളം 4000 രൂപയാണെന്ന് സംഘടനാ നേതാക്കള്‍ പറയുന്നു. ഇതില്‍ 3000 രൂപ കാന്റീന്‍ ബില്‍ ഒടുക്കാന്‍ നല്‍കേണ്ടി വരും.
എന്നാല്‍, ചില നഴ്‌സുമാര്‍ക്ക് മെച്ചപ്പെട്ട ശമ്പളം നല്‍കുന്നുണ്ടെന്നാണ് അന്വേഷണത്തില്‍ അറിയുന്നത്. ബഹുഭൂരിക്ഷത്തിനും ശമ്പളം കുറവാണെന്ന് മാത്രം. ഏതായാലും രാത്രി ഒരു മണി വരെ നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് സമരം ഒത്തുതീര്‍പ്പിലായത്. ജില്ലാ കളക്ടര്‍ പി.ഐ.ഷെയ്ക്ക് പരീതിന്റെയും പി.രാജീവ് എം.പി.യുടെയും ഹൈബി ഈഡന്‍ എം.എല്‍.എ.യുടെയും നേതൃത്വത്തിലായിരുന്നു ചര്‍ച്ചകള്‍. യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ ഉന്നയിച്ച എല്ലാ ആവശ്യങ്ങളും മാനേജ്‌മെന്റ് അംഗീകരിച്ചിട്ടുണ്ടെന്ന് ചര്‍ച്ചയ്ക്ക് ശേഷം ജില്ലാ കളക്ടര്‍ പി.ഐ.ഷെയ്ക്ക് പരീതും പി.രാജീവ് എം.പി.യും ഹൈബി ഈഡന്‍ എം.എല്‍.എ.യും പറഞ്ഞു. സംഘടനാ പ്രവര്‍ത്തനം ആരോപിച്ച് സ്ഥലം മാറ്റിയയാളെ മടക്കി കൊണ്ടുവരാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിനൊപ്പം ശമ്പള പരിഷ്‌ക്കരണം, ജോലി സമയം ആറ് മണിക്കൂറായി കുറയ്ക്കല്‍ എന്നിവയില്‍ മൂന്ന് മാസത്തിനകം പഠിച്ച് തീരുമാനമെടുക്കാമെന്നും മാനേജ്‌മെന്റ് സമ്മതിച്ചിട്ടുണ്ട്. സമരത്തില്‍ പങ്കെടുത്തവര്‍ക്കെതിരെ അച്ചടക്ക നടപടിയുണ്ടാകില്ലെന്നും മാനേജ്‌മെന്റ് വ്യക്തമാക്കിയിട്ടുണ്ട്.
മാരത്തോണ്‍ ചര്‍ച്ചകള്‍ക്കൊടുവിലാണ് സമരം ഒത്തുതീര്‍ന്നത്. വ്യാഴാഴ്ച സമരം നടന്നു കൊണ്ടിരിക്കേ ഇതില്‍ പങ്കെടുക്കുന്ന ഒരു നഴ്‌സിനെ മര്‍ദ്ദനമേറ്റ നിലയില്‍ ആശുപത്രിക്കകത്ത് കണ്ടെത്തിയത് ചെറിയ തോതില്‍ സംഘര്‍ഷത്തിനിടയാക്കി. തുടര്‍ന്ന് അസോസിയേഷന്‍ ഭാരവാഹികള്‍ ചര്‍ച്ചയില്‍ നിന്നും വിട്ടു നിന്നു. ഈ സംഭവത്തിലുള്‍പ്പെട്ട രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തതോടെയാണ് സ്ഥിതിഗതികള്‍ ശാന്തമായതും നിര്‍ത്തി വച്ച ചര്‍ച്ചകള്‍ പുനരാരംഭിക്കാന്‍ അസോസിയേഷന്‍ സമ്മതിച്ചതും. ആശുപത്രി ജീവനക്കാരായ അനില്‍, ബിജു എന്നിവരെ അസിസ്റ്റന്റ് കമ്മീഷണര്‍ സുനില്‍ ജേക്കബ്ബ്, സി.ഐ. ബി.രാജന്‍, ചേരാനല്ലൂര്‍ എസ്.ഐ.മാത്യൂ എന്നിവരടങ്ങുന്ന സംഘമാണ് അറസ്റ്റ് ചെയ്തത്.
ആശുപത്രിയിലെ നഴ്‌സായ ലിസു മൈക്കിളിനാണ് മര്‍ദ്ദനമേറ്റതെന്ന് യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി സുധീപ് കൃഷ്ണന്‍ പറഞ്ഞു. കളക്ടര്‍ക്കും എം.പി.ക്കും എം.എല്‍.എ.ക്കും പുറമേ കെ.ചന്ദ്രന്‍പിള്ള, കൗണ്‍സിലര്‍ മഹേഷ്‌കുമാര്‍, ആശുപത്രി മാനേജ്‌മെന്റിനെ പ്രതിനിധീകരിച്ച് മാതാ അമൃതാനന്ദമയി മഠം വൈസ് ചെയര്‍മാന്‍ സ്വാമി അമൃതസ്വരൂപാനന്ദപുരി, മെഡിക്കല്‍ ഡയറക്ടര്‍ ഡോ. പ്രേംനായര്‍, അഡ്വ. ശ്രീകുമാര്‍, എച്ച്.ആര്‍.മാനേജര്‍ ശിവരാമകൃഷ്ണന്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ചൊവ്വാഴ്ചയാണ് അമൃതയില്‍ നഴ്‌സുമാര്‍ സമരം തുടങ്ങിയത്. അതേസമയം സമരം ചെയ്യുന്ന സ്വകാര്യ ആശുപത്രി നഴ്‌സുമാരുടെ ആവശ്യങ്ങള്‍ ന്യായമാണെന്ന് തൊഴില്‍ മന്ത്രി ഷിബു ബേബിജോണ്‍ പറഞ്ഞു.
ആരോഗ്യ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ എന്ന നിലയില്‍ സമരത്തിനു മുന്‍കൂട്ടി നോട്ടീസ് നല്‍കാതെ ഒരു ദിവസം എല്ലാവരും കൂടി ഇറങ്ങിപ്പോയതു മാത്രമാണ് തൊഴില്‍ വകുപ്പ് അവരുടെ സമരത്തില്‍ കാണുന്ന ഏക അപാകതയെന്ന് മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സമരത്തിനു നോട്ടീസ് നല്‍കാന്‍ പോയ നഴ്‌സുമാരുടെ പ്രതിനിധികളെ മര്‍ദ്ദിച്ചെന്ന പരാതിയെക്കുറിച്ച് അന്വേഷിച്ച് കുറ്റക്കാര്‍ക്കെതിരെ കേസെടുക്കാന്‍ പൊലീസിനു നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. നഴ്‌സുമാര്‍ക്ക് ന്യായമായ കൂലി ലഭിക്കുന്നുണ്ടോ എന്ന് പരിശോധിക്കേണ്ടത് തൊഴില്‍ വകുപ്പ് തന്നെയാണ്. നിയമം അനുശാസിക്കുന്ന കൂലി നല്‍കാത്ത ആശുപത്രി മാനേജുമെന്റുകള്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകും. കൊല്ലത്ത് രണ്ട് ആശുപത്രികളിലുണ്ടായ പ്രശ്‌നം തൊഴില്‍ വകുപ്പ് ഇടപെട്ട് പരിഹരിച്ചിട്ടുണ്ട്. എറണാകുളത്തെ ഒരു ആശുപത്രിയില്‍ നടക്കുന്ന പ്രക്ഷോഭത്തിന്റെ അടിസ്ഥാനത്തില്‍ ചര്‍ച്ച നടക്കുന്നുണ്ട്. മന്ത്രി പറഞ്ഞു.
അതേസമയം സമരത്തിന്റെ ആദ്യദിനം മര്‍ദ്ദനമേറ്റ യുവാവിന്റെ മുട്ടുചിരട്ട നാലായി തകര്‍ന്നതായി കണ്ടെത്തി. ശരീരമാസകലം മുറിവേറ്റിട്ടുമുണ്ട്. യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ സംസ്ഥാന സമിതിയംഗം നടത്തറ കൂട്ടാല താണിക്കാട് ബിബു ടി. പൗലോസി (29) നെ ദയ ആശുപത്രിയില്‍ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. അസോസിയേഷന്‍ ഭാരവാഹികളായ ആറു പേരെ ചൊവ്വാഴ്ചയാണ് അമൃത ആശുപത്രില്‍വെച്ച് ക്രൂരമായി മര്‍ദ്ദിച്ചത്. പലകയും പട്ടികയുംകൊണ്ട് തലങ്ങും വിലങ്ങും അടിച്ചശേഷം ഇവരെ ആശുപത്രിയുടെ കാഷ്വാലിറ്റിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
തുടര്‍ന്ന് അസോസിയേഷന്‍ പ്രവര്‍ത്തകര്‍ ഇവരെ ഡിസ്ചാര്‍ജ് ചെയ്ത് കളമശ്ശേരി സഹകരണ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചു. അവിടത്തെ പരിശോധനയിലാണ് ബിബുവിന്റെ മുട്ടുചിരട്ട തകര്‍ന്നത് കണ്ടെത്തിയത്. കൂടാതെ തലയ്ക്കും മുതുകിനും മുറിവുണ്ട്. സംഭവത്തില്‍ മുപ്പതിലേറെ പേര്‍ക്കെതിരെ ചേരാനെല്ലൂര്‍ പോലീസ് കേസെടുത്തിട്ടുണ്ട്. തുടരന്വേഷണച്ചുമതല എറണാകുളം നോര്‍ത്ത് സി.ഐ. രാജനാണ്. ദയ ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്കുശേഷം ശസ്ത്രക്രിയാനന്തര ഐസിയുവിലാണ് ബിബു. ദീര്‍ഘനാള്‍ വിശ്രമിച്ചാല്‍ മാത്രമേ കാല് ശരിയാകൂ എന്ന് ഡോക്ടര്‍മാര്‍






