Random Posts

Thursday, December 29, 2011

ബ്രഹ്മപുരത്ത് പുതിയ പ്ലാന്റ്: ഉമ്മന്‍ ചാണ്ടി


കൊച്ചി നഗരത്തില്‍ നിന്നുള്ള മാലിന്യങ്ങള്‍ സംസ്‌കരിക്കുന്നതിന് പുതിയ സങ്കേതികവിദ്യ ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള ആധുനിക പ്ലാന്റ് ബ്രഹ്മപുരത്ത് സ്ഥാപിക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു.
പുതിയ പ്ലാന്റിന് ഇപ്പോള്‍ പ്ലാന്റ് പ്രവര്‍ത്തിക്കുന്ന 102 ഏക്കറില്‍ പകുതിയോളം സ്ഥലം മാത്രമേ ആവശ്യമുള്ളൂ. ശേഷിക്കുന്ന സ്ഥലത്ത് വ്യവസായ-ഐ.ടി വകുപ്പിന്റെ പുതിയ പദ്ധതികള്‍ നടപ്പാക്കാനാണുദ്ദേശിക്കുന്നത്. വ്യവസായവകുപ്പ് ഇതുസംബന്ധിച്ച വിശദാംശങ്ങള്‍ തയ്യാറാക്കിവരികയാണ്. മാലിന്യസംസ്‌കരണം നഗര-ഗ്രാമ വ്യത്യാസമില്ലാതെ സംസ്ഥാനം നേരിടുന്ന വന്‍പ്രശ്‌നമാണെന്നും അതുകൊണ്ടുതന്നെ സര്‍ക്കാര്‍ അതിന് ഉയര്‍ന്ന മുന്‍ഗണനയാണ് നല്‍കിയിട്ടുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്രധാനപ്പെട്ട നഗരങ്ങളിലെ മാലിന്യ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതോടൊപ്പം ഗ്രാമപ്രദേശങ്ങളിലും അനുയോജ്യമായ പ്ലാന്റുകള്‍ സ്ഥാപിക്കാനാണുദ്ദേശിക്കുന്നത്. വികേന്ദ്രീകൃത മാലിന്യ സംസ്‌ക്കരണത്തിന് കൊച്ചി കോര്‍പ്പറേഷന്‍ നടപ്പാക്കുന്ന പദ്ധതിക്ക് സര്‍ക്കാര്‍ എല്ലാവിധ സഹായവും നല്‍കുമെന്ന് യോഗത്തില്‍ പങ്കെടുത്ത വ്യവസായവകുപ്പ് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. മന്ത്രി കെ. ബാബു, കൊച്ചി മേയര്‍ ടോണി ചമ്മിണി, ഡെപ്യൂട്ടി മേയര്‍ ബി. ഭദ്ര തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു.